Skip to main content

ജനാധിപത്യവും മതേതരത്വവും പുലരുന്ന ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖനാണ് സഖാവ് ഇ കെ നായനാർ

കേരളം നെഞ്ചോട് ചേർത്ത സഖാവ് ഇ കെ നായനാരുടെ സ്മരണ ദിനമാണിന്ന്. ജനാധിപത്യവും മതേതരത്വവും പുലരുന്ന ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖ സ്ഥാനം സഖാവിനുണ്ട്. ജാതീയവും വർഗപരവുമായ ഉച്ചനീചത്വങ്ങൾക്കെതിരെ കേരളം ഉയർത്തിയ ബദലുകൾക്ക് പിന്നിൽ അദ്ദേഹത്തിന്റെ ചിന്തകൾക്കും അദ്ദേഹത്തിന്റെ പ്രയത്നങ്ങൾക്കും വലിയ പങ്കുണ്ട്.

സഖാവ് നായനാരുടെ രാഷ്ട്രീയ ജീവിതം സമര കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. 1939-ൽ തന്റെ ഇരുപതാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ സഖാവിന്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതം ഈ നാടിന്റെ സമസ്തമേഖലകളേയും സ്പർശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനി, തൊഴിലാളി-കർഷക സമര നായകൻ, സംഘാടകൻ, ഭരണാധികാരി, പ്രഭാഷകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം കേരളത്തിന്റെ ചരിത്രത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ് സഖാവ് നായനാർ.

ഇന്നും നാം കാണുന്ന കേരളം വാർത്തെടുക്കുന്നതിൽ സഖാവ് നായനാരുടെ പങ്ക് അനുപമാണ്. ലോകം അംഗീകരിച്ച കേരള മാതൃക സൃഷ്ടിക്കുന്നതിൽ ചാലകശക്തിയായ പല നയങ്ങളും രൂപം കൊണ്ടത് സഖാവ് മുഖ്യമന്ത്രിയായിരുന്ന സന്ദർഭങ്ങളിലാണ്. ജനകീയാസൂത്രണം, കുടുംബശ്രീ, സാമൂഹ്യസുരക്ഷ പെൻഷനുകൾ തുടങ്ങി നിരവധി ജനകീയ ഇടപെടലുകൾക്ക് തുടക്കം കുറിച്ചത് സഖാവിന്റെ നേതൃത്വത്തിലായിരുന്നു. രാജ്യത്തെ ആദ്യ ഐടി പാർക്കായ തിരുവനന്തപുരത്തെ ടെക്നോപാർക്കും ആരംഭിച്ചത് സഖാവ് മുഖ്യമന്ത്രിയായിരിക്കുമ്പോളാണ്. ഈ സമയത്തു തന്നെയാണ് കൊച്ചി മെട്രോയുടെ ആദ്യകാല നടപടികൾ ആരംഭിക്കുന്നതും.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന സഖാവ് നായനാർ കേരളമൊന്നാകെ സമ്മതനായിരുന്ന നേതാവായിരുന്നു. പാർടിയേൽപ്പിച്ച വിവിധ ഉത്തരവാദിത്തങ്ങൾ ആശയ ദൃഢതയോടെ നടപ്പിലാക്കിയ സഖാവ് തൊഴിലാളി വർഗത്തിന്റെ വിമോചനത്തിനായും കർഷകരുടെ ഉന്നമനത്തിനായും തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. സഖാവിന്റെ സാമൂഹ്യപ്രതിബദ്ധതയും പോരാട്ട വീര്യവും നാടിന്റെ നന്മയ്ക്കായി നിലയുറപ്പിക്കുന്ന ഏവർക്കും മാതൃകയും പ്രചോദനവുമാണ്. വർഗീയതയും ഉദാരവൽക്കരണ നയങ്ങളും പ്രതിസന്ധികൾ സൃഷ്ടിക്കുന്ന ഇക്കാലത്ത് സഖാവിന്റെ ഓർമ്മകൾ പകരുന്ന ഊർജ്ജം നമ്മുടെ കരുത്തായി മാറട്ടെ. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി നിസ്വാർഥമായി പ്രവർത്തിക്കാൻ സഖാവിന്റെ ജീവിതം നമുക്ക് പ്രചോദനമാകണം. ഈ നായനാർ ദിനം അത്തരത്തിൽ അർഥപൂർണമാകട്ടെ.

 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.