Skip to main content

കേരളത്തിനെതിരെ സംസാരിക്കുമ്പോൾ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരം

കേരളത്തെയും സംസ്ഥാനം നേടിയ പുരോഗതിയെയും നുണകൾ കൊണ്ട് മൂടാൻ പ്രധാനമന്ത്രിയും പ്രധാന പ്രതിപക്ഷ കക്ഷിയുടെ അഖിലേന്ത്യാ പ്രധാനിയും ഒരേ മനസ്സോടെ ശ്രമിക്കുന്ന വിചിത്ര പ്രതിഭാസമാണ് ഇപ്പോൾ കാണുന്നത്. കേരളത്തിനെതിരെ സംസാരിക്കുമ്പോൾ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണ്. എൽഡിഎഫ് ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകൾക്കാണ് കേരളത്തിന്റെ അംഗീകാരം. അത് തിരിച്ചറിഞ്ഞാണ് കോൺഗ്രസും ബിജെപിയും ഇപ്പോൾ ഒരുപോലെ പരിഭ്രമം പ്രകടിപ്പിക്കുന്നത്.

പത്തൊൻപതാമത്തെ മണ്ഡലത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നത്. നാളെ കണ്ണൂർ മണ്ഡലത്തിലെ മൂന്നു യോഗങ്ങളോടെ പര്യടനം പൂർത്തിയാകും. എല്ലാ മണ്ഡലങ്ങളിലേയും ജനങ്ങളുമായും പ്രവർത്തകരുമായും നേതാക്കളുമായും സംവദിച്ചുള്ള ഈ പര്യടനത്തിൽ നിന്നും വ്യക്തമായ ചിത്രം, ഈ തെരഞ്ഞെടുപ്പ് ഫലം 2019 ലേതിന്റെ നേർ വിപരീതമായിരിക്കും എന്നതാണ്. എൽഡിഎഫ് ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകൾക്കാണ് കേരളത്തിന്റെ അംഗീകാരം. അത് തിരിച്ചറിഞ്ഞാണ് കോൺഗ്രസ്സും ബിജെപിയും ഇപ്പോൾ ഒരുപോലെ പ്രകടിപ്പിക്കുന്ന പരിഭ്രമം.

നീതി ആയോഗ് പുറത്തിറക്കിയ ആരോഗ്യ സൂചിക, നീതി ആയോഗിൻ്റെ സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചിക, നീതി ആയോഗിൻ്റെ സുസ്ഥിര വികസനസൂചിക, പൊതുകാര്യ സൂചിക എന്നിവയിൽ ഒന്നാം സ്ഥാനത്താണ് കേരളം. തുടർച്ചയായി ഈ നേട്ടങ്ങൾ നമ്മുടെ സംസ്ഥാനത്തിന് ലഭിക്കുന്നു. ആ നീതി ആയോഗിന്റെ എക്സ് ഒഫീഷ്യൽ ചെയർമാനാണ് പ്രധാനമന്ത്രി. എന്നിട്ടാണ് അദ്ദേഹം പറയുന്നത് കേരളം മോശമാണെന്ന്. സാക്ഷരത (96%), ആയുർദൈർഘ്യം (75.2 വർഷം), ഉയർന്ന ആരോഗ്യ സൂചികകൾ, നവീകരിച്ച സാമൂഹിക സുരക്ഷ, മികച്ച ക്രമസമാധാന സംവിധാനം, അനുയോജ്യമായ ടൂറിസം ഇൻഫ്രാസ്ട്രക്ചർ എന്നിങ്ങനെ സാമൂഹിക അടിസ്ഥാന സൗകര്യങ്ങളാൽ കേരളം രാജ്യത്തിനാകെ മാതൃകയാണ്. കുടുംബശ്രീ സംരംഭം മുതൽ ആരോഗ്യമേഖലയിലെ പരിഷ്‌കാരങ്ങൾ, വിഖ്യാതമായ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി, നവകേരള മിഷൻ തുടങ്ങി കേരളം മുൻകൈയെടുത്ത സംരംഭങ്ങൾ ദേശീയതലത്തിലും ആഗോള തലത്തിലും അനുകരിക്കപ്പെട്ടു.

ബിഹാറിനെപ്പോലെ അഴിമതിയാണ് കേരളത്തിൽ എന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആരോപിച്ചു. ഒറ്റയടിക്ക് രണ്ടു സംസ്ഥാനങ്ങളെ അപമാനിക്കുകയാണദ്ദേഹം. ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്നത് വിഖ്യാതമാണ്. ഈ അംഗീകാരം കേരളത്തിന് നൽകിയത് സെന്റർ ഫോർ മീഡിയാ സ്റ്റഡീസും ട്രാൻസ്പെറൻസി ഇന്റർനാഷണലും ലോക്കൽ സർക്കിൾസും ചേർന്ന് നടത്തിയ ഇന്ത്യാ കറപ്‌ഷൻ സർവ്വേ ആണ്. അതിനപ്പുറം എന്ത് ആധികാരിക റിപ്പോർട്ട് വെച്ചാണ് പ്രധാനമന്ത്രി കേരളത്തെ അപമാനിക്കുന്നത്?

പതിമൂന്നാം ധനകാര്യ കമ്മീഷൻ കാലയളവിൽ നിന്നും പതിനാലാം ധനകാര്യ കമ്മീഷൻ കാലയളവിലേക്കെത്തിയപ്പോൾ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിതം ആകെ കേന്ദ്ര നികുതി വരുമാനത്തിന്റെ 42 ശതമാനം ആക്കിയത് ബിജെപി സർക്കാരിന്റെ നേട്ടമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. എന്നാൽ, ഇപ്പോഴത്തെ നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യത്തിൻ്റെ വെളിപ്പെടുത്തലിനെപ്പറ്റി “റിപ്പോർട്ടേഴ്സ് കളക്ട്ടീവ്” പുറത്തുവിട്ട വാർത്ത മോദിയുടെ അവകാശവാദത്തെ പൊളിക്കുന്നതാണ്.

2014 ൽ പ്രധാനമന്ത്രിയായയുടനെ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാൻ നരേന്ദ്രമോദി ധനകാര്യ കമ്മീഷനുമേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് നീതി ആയോഗ് സിഇഒ തുറന്നുപറഞ്ഞത്. അന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറിയായിരിക്കെ താനാണ് പ്രധാനമന്ത്രിക്കും ധനകാര്യ കമ്മീഷൻ ചെയർമാൻ വൈ വി റെഡ്ഢിക്കുമിടയിൽ ഇടനിലക്കാരനായി നിന്നതെന്നാണ് ബിവിആർ സുബ്രഹ്മണ്യം വെളിപ്പെടുത്തിയത്. സംസ്‌ഥാനങ്ങൾക്ക് 42 ശതമാനം കേന്ദ്ര നികുതി വിഹിതം നൽകണമെന്നായിരുന്നു വൈ വി റെഡ്ഢിയുടെ നേതൃത്വത്തിലുള്ള ധനകാര്യ കമ്മീഷൻ ശുപാർശ. അത് 33 ശതമാനമായി വെട്ടി കുറയ്ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചത്.

സംസ്‌ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിൽ സ്വതന്ത്ര തീരുമാനം എടുക്കാൻ അധികാരമുള്ള ഭരണഘടനാ സ്‌ഥാപനമാണ് ധനകാര്യ കമ്മീഷനുകൾ. ഈ ഭരണഘടനാ മാനദണ്ഡം ലംഘിച്ചാണ് പ്രധാനമന്ത്രി കമ്മീഷനുമേൽ സമ്മർദ്ദം ചെലുത്തിയത്. എന്നാൽ വൈവി റെഡ്ഢിയുടെയും ധനകാര്യ കമ്മീഷന്റെയും ശക്തമായ നിലപാടുമൂലം ബിജെപി സർക്കാർ ഉദ്ദേശിച്ച അജണ്ട നടപ്പിലാക്കാൻ കഴിയാതെപോവുകയായിരുന്നു

ധനകാര്യകമ്മീഷനുകൾ വഴിയുള്ള വിഹിത വിതരണം ആരുടെയും ഔദാര്യമല്ല. അത്‌ ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്ക്‌ അവകാശപ്പെട്ടതാണ്. കമീഷന്റെ പരിഗണനാ വിഷയങ്ങളിലും മാനദണ്ഡങ്ങളിലും കൈകടത്തി, കേരളത്തിന്‌ ലഭിക്കേണ്ട അർഹതപ്പെട്ട തുക നിഷേധിക്കുന്നതാണ്‌ കേന്ദ്രസർക്കാർ സമീപനം. ബിജെപി സർക്കാർ വന്ന ശേഷം 2011 ലെ ജനസംഖ്യ മനദണ്ഡമാക്കാൻ ധനകാര്യ കമ്മീഷനോട്‌ ആവശ്യപ്പെട്ടതു കാരണം നികുതി വിഹിതത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള അന്തരം വർദ്ധിച്ചു. കേരളം കൈവരിച്ച നേട്ടങ്ങൾക്ക്‌ ഇത്‌ വലിയ തിരിച്ചടിയായി. ഈ പ്രശ്നം സംസ്ഥാനം ഉയർത്തുമ്പോൾ അതിനു പരിഹാരം കാണാതെ തുകയുടെ വലുപ്പം പറയുകയാണ്. ബി ജെ പി നൽകുന്ന പരസ്യങ്ങളിലും കേരളത്തെക്കുറിച്ച് തെറ്റിധാരണ പരത്തുകയാണ്. സാമ്പത്തികമായി കേരളത്തിന്റെ കഴുത്തു ഞെരിക്കുന്നവർ തന്നെ അതിന്റെ പേരിൽ സംസ്ഥാനത്തിനെതിരെ ആക്ഷേപം ചൊരിയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒന്നും ലഭിക്കാനില്ല എന്ന തിരിച്ചറിവ് സൃഷ്ടിക്കുന്ന വെപ്രാളവും നിരാശയുമാണ് തെറ്റായ കാര്യങ്ങൾ പറയാൻ ബിജെപിക്കും പ്രധാനമന്ത്രിക്കും പ്രേരണയാകുന്നത്. അതേ ദയനീയതയാണ് രാഹുൽ ഗാന്ധിയുടെയും പ്രശ്നം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹം കേരളത്തിൽ വന്ന് മത്സരിച്ചു. ആ ഘട്ടത്തിൽ ജനങ്ങളിൽ ചില തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. ജനങ്ങൾക്ക് യഥാർഥ സ്ഥിതി പെട്ടെന്ന് തന്നെ തിരിച്ചറിയാനായി. അതുകൊണ്ട് തുടർന്ന് നടന്ന ഒരു തെരഞ്ഞെടുപ്പിലും കോൺഗ്രസ്സ് പച്ചപിടിച്ചില്ല. ഇപ്പോൾ അഞ്ചു വർഷത്തിന് ശേഷം അതേ വീഞ്ഞ് പുതിയ കുപ്പിയിൽ ഒഴിച്ച് വരികയാണ്. സ്വന്തം പാർട്ടിയുടെ നേതൃസ്ഥാനത്തു നിന്ന് നിർണ്ണായക ഘട്ടത്തിൽ ഒളിച്ചോടിയ നേതാവ്എന്ന പേരുദോഷം മാറ്റി രാജ്യത്തെ നയിക്കാൻ പ്രാപ്തനാണ് എന്ന് വിശ്വസിക്കാൻ തക്ക ബലമുള്ള നിലപാട് രാഹുലിൽ നിന്ന് ഉണ്ടായിട്ടില്ല എന്നതാണ് വിമർശനം. പ്രധാന എതിരാളിയെന്ന് അദ്ദേഹം അവകാശപ്പെടുന്ന നരേന്ദ്ര മോദിയെയും സംഘ്പരിവാറിനെയും നേരിട്ട് എതിർക്കാൻ ശ്രമിക്കുക പോലും ചെയ്യാതെ ഉത്തരേന്ത്യയിൽ നിന്ന് ഒളിച്ചോടി, വയനാട്ടിൽ രണ്ടാം തവണയും മത്സരത്തിനെത്തിയ രാഹുൽ ഗാന്ധിയിൽ നിന്ന് കൂടുതൽ എന്താണ് നാട് പ്രതീക്ഷിക്കേണ്ടത്?

ഈ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുമ്പോൾ തന്നെ ഇടതുപക്ഷം ചില കാര്യങ്ങൾ പറഞ്ഞിരുന്നു. സംഘപരിവാറിന്റെ പിടിയിൽ നിന്ന് ഇന്ത്യാ രാജ്യത്തെ മോചിപ്പിക്കാനുള്ള മൂർത്തമായ സമീപനമാണ് ഞങ്ങൾ മുന്നോട്ടു വെച്ചത്. കോൺഗ്രസോ? വർഗീയ വിഭജനത്തിന്റെ അജണ്ടയായി ബി ജെ പി സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് മിണ്ടാൻ കോൺഗ്രസ്സ് തയാറായോ? ബിജെപിയെ പേടിച്ച് മുസ്ലിം ലീഗിന്റെ കൊടിയും സ്വന്തം പതാകയും ഒളിപ്പിച്ചു വെച്ച പാപ്പർ രാഷ്ട്രീയമല്ലേ രാഹുൽ ഗാന്ധിയുടെ പാർട്ടി കൈകാര്യം ചെയ്യുന്നത്? കൊടി പിടിച്ച ലീഗുകാരെ തല്ലുന്ന കോൺഗ്രസ്സ്, സി എ എ വിഷയത്തിൽ പരസ്യം കൊടുത്ത പത്രം കത്തിക്കുന്ന ലീഗ്- ഇതാണ് യു ഡി എഫിലെ ഇന്നത്തെ അവസ്ഥ.

മൂന്നു കൂട്ടരുടെ കടന്നാക്രമണങ്ങളെ നേരിട്ടും അതിജീവിച്ചുമാണ് എൽഡിഎഫ് സംസ്ഥാനത്ത് ജനങ്ങളുടെ അംഗീകാരം നേടുന്നത്. കേന്ദ്ര സർക്കാരും അതിനെ നിയന്ത്രിക്കുന്ന സംഘ് പരിവാറും ഒന്നാമത്തേത്. അവരോട് തോൾ ചേർന്ന് ഇടതു പക്ഷത്തെയും നാടിനെയും ആക്രമിക്കുന്ന യുഡിഎഫ് അടുത്തത്. സ്വയം മാറി വ്യാജ പ്രചാരണങ്ങളും ഇടതു വിരുദ്ധതയും തമസ്കരണ തന്ത്രവും കൈമുതലാക്കിയ വലതുപക്ഷ മാധ്യമങ്ങൾ മൂന്നാമത്തേത്. ഈ ത്രികക്ഷി മുന്നണി ഉയർത്തുന്ന ഏതു ഭീഷണിയെയും നേരിട്ട് അത്യുജ്ജ്വല വിജയം നേടാൻ എൽ ഡി എഫിന് കേരളത്തിന്റെ പൂർണ പിന്തുണ ഉണ്ട് എന്ന ആവർത്തിച്ചു തെളിയിക്കുന്ന വോട്ടെടുപ്പാണ് 26ന് നടക്കുക.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.