Skip to main content

നുണക്കോട്ടകളെ തകർത്ത് നേരിന്റെ പതാക പാറിക്കാൻ സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിക്കുകയാണ്. പകരം എൽഡിഎഫിനെതിരായ നുണകളും വാർത്തകളും ആഘോഷിക്കുന്നു. ചെറിയ സംഭവങ്ങൾ പോലും പർവ്വതീകരിച്ച് തുടർവാർത്തകളാക്കുന്നു. വലതുപക്ഷം ഉയർത്തുന്ന വിലകുറഞ്ഞ ആക്ഷേപങ്ങൾ പോലും മുഖ്യവാർത്തകളായി ചില പ്രധാന മാധ്യമങ്ങളുടെ ഒന്നാം പേജിൽ സ്ഥാനം നേടുന്നു. എൽഡിഎഫ് നേതാക്കളുടെ വാർത്താ സമ്മേളനങ്ങളോ പ്രസംഗത്തിൽ ഉന്നയിക്കുന്ന കാതലായ വിഷയങ്ങളോ ഈ മാധ്യമങ്ങൾ അവഗണിക്കുന്നു.

ജനാധിപത്യത്തിൻ്റെ അടിസ്ഥാന ശിലയാണ് നീതിപൂർവമായ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം. അത് ജനങ്ങൾക്ക് വിലക്കും വിധമാണ്, ഏകപക്ഷീയമായി വാർത്തകളും വിശകലനങ്ങളും അവതരിപ്പിച്ച് വലതുപക്ഷ മാധ്യമങ്ങൾ പെരുമാറുന്നത്. എൽഡിഎഫ് എന്ന മുന്നണിയെ അവർ അപ്രഖ്യാപിതമായി ബഹിഷ്കരിക്കുകയാണ്. രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിൽ ഇടതുപക്ഷത്തിൻ്റെ നിലപാട് മറച്ചു വെക്കുകയാണ്. ഇടതുപക്ഷത്തെ നശിപ്പിക്കാനാഗ്രഹിക്കുന്ന ശക്തികൾക്ക് വ്യാജവാർത്തകളെന്ന പോലെ സർവ്വേകൾ തട്ടിക്കൂട്ടി വടി വെട്ടിക്കൊടുക്കുന്നവരായി മാധ്യമ മുന്നണി മാറിയ ഈ ഘട്ടത്തിൽ, ബദൽ മാധ്യമ സംസ്കാരത്തിൻ്റെ അനിവാര്യതയാണ് നമുക്ക് മുന്നിൽ തെളിയുന്നത്.

ശക്തമായ പ്രതിരോധം തീർക്കുന്ന ബദൽ മാധ്യമങ്ങൾക്കൊപ്പം സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടുന്നവരുടെ നിശ്ചയ ദാർഢ്യത്തോടെയുള്ള മുൻകൈയാണ് ഇടതുപക്ഷത്തിൻ്റെ ശബ്ദം ജനങ്ങളിലേക്കെത്തിക്കുന്നത്. നുണ പ്രചാരണങ്ങളെ തുറന്നു കാട്ടാനും മാധ്യമങ്ങൾ തമസ്കരിക്കുന്ന വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാനും ശരിയായ രാഷ്‌ടീയ ചർച്ചകൾ നടത്താനും നിശിതമായ മാധ്യമ വിമർശനത്തിനും ഉള്ള വേദിയായി സാമൂഹ്യ മാധ്യമങ്ങൾ മാറിയിരിക്കുന്നു. മാധ്യമ മേഖലയിൽ തന്നെ ഉള്ളവരും അല്ലാത്തവരുമായ വ്യക്തികൾ, കൂട്ടായ്മകൾ, പ്രത്യക്ഷത്തിൽ ഇടതുപക്ഷത്തോടൊപ്പം നിൽക്കാത്തവർ എന്നിവരടക്കം വലിയൊരു സമൂഹമാണ് ഇങ്ങനെ ശരിയായ പ്രതികരണവുമായി സാമൂഹ്യ മാധ്യമങ്ങളിൽ അണിനിരക്കുന്നത്.

ഇടതുപക്ഷപ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന പോരാട്ടത്തിന് അങ്ങനെ വലിയ മാനവും വ്യാപ്തിയും കൈവരികയാണ്. ജനങ്ങളാകെ അംഗീകരിക്കുന്ന വ്യക്തിത്വങ്ങളെപ്പോലും ഇടതുപക്ഷത്താണ് എന്നത് കൊണ്ട് മാത്രം ഹീനമായ മാർഗങ്ങളിലൂടെ ആക്രമിക്കുന്ന സോഷ്യൽ മാധ്യമ സംഘങ്ങളെയും വലതുപക്ഷം പോറ്റി വളർത്തുന്നുണ്ട്. അവരുടെ സംസ്കാര ശൂന്യമായ കടന്നാക്രമങ്ങൾക്ക് ന്യായീകരണം ചമയ്ക്കാൻ യുഡിഎഫിന്റെ ഉന്നതർ പോലും മടിയില്ലാതെ രംഗത്തു വരുന്നത് നാം കണ്ടു.

സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ തന്നെ സംഘപരിവാറിനെ വിമർശിക്കുന്ന ഉള്ളടക്കമോ പരാമർശമോ വിലക്കപ്പെടുകയാണ്. അതിനു പുറമെ വൻതുക മുടക്കി പിആർ സംഘങ്ങളെയും "വാർ റൂമുകളെയും" വലതുപക്ഷ പാർട്ടികൾ കയറൂരി വിട്ടിരിക്കുന്നു. അവയെ എല്ലാം ചെറുത്താണ്, സ്വയം സന്നദ്ധരായി ഇടതുപക്ഷ രാഷ്ട്രീയം പറയാൻ പതിനായിരക്കണക്കിനാളുകൾ മുന്നോട്ടു വരുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യധാരാ മാധ്യമങ്ങൾ സംഘടിതമായി ഇടതുപക്ഷ വേട്ടയ്ക്കിറങ്ങിയതാണ്. സംഘപരിവാറിന്റെയും യുഡിഎഫിന്റെയും നാവുകളായി, വാർത്തയിലൂടെയും വിശകലനങ്ങളിലൂടെയും നുണക്കഥകളിലൂടെയും വ്യാജ സർവ്വേകളിലൂടെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പരാജയം പ്രവചിച്ച ആ മാധ്യമങ്ങൾക്ക് എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പാക്കിയതിലൂടെ അർഹിക്കുന്ന മറുപടി ജനങ്ങൾ നൽകി.

ആ വിജയത്തിന് ചാലക ശക്തിയായി പ്രവർത്തിച്ചവരിൽ സാമൂഹ്യമാധ്യമങ്ങളിൽ ഇടെപെടുന്നവർക്ക് സുപ്രധാന സ്ഥാനമുണ്ട്. "കടന്നലുകൾ" എന്ന ആക്ഷേപം കേട്ടപ്പോഴും ഏകപക്ഷീയമായി അധിക്ഷേപിക്കപ്പെട്ടപ്പോഴും മാന്യതയുടെയും മര്യാദയുടെയും അതിരുകൾ ലംഘിക്കാതെ രാഷ്ട്രീയബോധത്തോടെ ഇടതുപക്ഷമാണ് ശരി എന്ന് വിളിച്ചുപറയാൻ കേരളത്തിലും ലോകത്തിന്റെ നാനാഭാഗങ്ങളിലും കേരളീയർ തയാറാകുന്നത്, ഈ നാടിന്റെ സവിശേഷമായ മാതൃകയാണ്.

മൺതരികൾ ഒന്നുചേർന്നൊരു കോട്ടമതിലാകുന്ന പോലെ, വെള്ളത്തുള്ളികൾ ചേർന്നൊരു സമുദ്രമാകുന്ന പോലെ, കോടിക്കണക്കിനു സാധാരണ മനുഷ്യർ തോളോട് തോൾ ചേർന്നാൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പോലും കടപുഴകി വീഴുമെന്ന ചരിത്രത്തിലാണ് നമ്മുടെ ജനാധിപത്യത്തിൻ്റെ വേരുകളുള്ളത്. അതിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് നാടിനായുള്ള പോരാട്ടത്തിൽ നിർഭയം പങ്കുചേരുന്നവർ ജനാധിപത്യ സങ്കൽപ്പത്തിൻ്റെ തന്നെ കാവലാൽമാലാഖമാരായി മാറുകയാണ്.

ഏതു മാധ്യമ കുത്തകയെയും സംഘടിത പ്രചാരണങ്ങളെയും തടഞ്ഞു നിർത്തി ജനമനസ്സുകളിലേക്ക് നേരിൻ്റെ വെളിച്ചം എത്തിക്കുന്നതിലൂടെ ജനാധിപത്യത്തിൻ്റെ അന്തഃസത്തയെ സംരക്ഷിക്കുക എന്ന ചരിത്ര ദൗത്യമാണ് നിറവേറ്റപ്പെടുന്നത്. ആ പടയണിയിൽ അണിചേർന്ന് കൂടുതൽ ജാഗ്രതയോടെ ബദൽ മാധ്യമ സംസ്കാരം ശക്തിപ്പെടുത്തുന്ന പ്രക്രിയയിൽ പങ്കാളികളാകണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നുണക്കോട്ടകളെ തകർത്ത് നേരിന്റെ പതാക പാറിക്കാൻ സ്വയം സന്നദ്ധരായി സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ മുന്നോട്ടുവരുന്ന എല്ലാ വ്യക്തികളെയും കൂട്ടായ്മകളെയും അഭിവാദ്യം ചെയ്യുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.