Skip to main content

ജനാധിപത്യത്തെ എങ്ങനെയും സംരക്ഷിക്കുകയെന്ന പരമപ്രധാനമായ കടമ നിർവഹിക്കണമെന്ന സന്ദേശമാണ് ഡോ. ബി ആർ അംബേദ്കറിന്റെ 133-ാം ജയന്തി നമ്മളോട് ആവശ്യപ്പെടുന്നത്

ഭരണഘടനാ ശിൽപ്പിയും ഇന്ത്യ കണ്ട ഏറ്റവും മികച്ച ധിഷണാശാലിയുമായ ഡോ. ബി ആർ അംബേദ്കറിന്റെ 133-ാം ജയന്തിയാണ് ഇന്ന്. ഇന്ത്യൻ ഭരണഘടനയ്ക്ക് മികച്ച അടിസ്ഥാനമൊരുക്കുന്നതിൽ അംബേദ്കറിന്റെ പങ്ക് വളരെ നിസ്തുലമാണ്. സ്വാതന്ത്ര്യം നേടിയശേഷം നമ്മുടെ ഭരണഘടനയുടെ സ്വഭാവം എങ്ങനെ ആയിരിക്കണമെന്നതിൽ ഗൗരവമായ ചർച്ചകൾ നടന്നു. ഒടുവിൽ വോട്ടിങ്ങിലൂടെയാണ് മതനിരപേക്ഷ രാജ്യമായി തുടരാൻ നിശ്ചയിച്ചത്. അതിനൊപ്പം സ്വാതന്ത്ര്യം, ജനാധിപത്യം, സാഹോദര്യം, സംവരണം തുടങ്ങിയവയും ഭരണഘടനയുടെ അടിസ്ഥാനമായി മാറി. എന്നാൽ, രാജ്യത്തെ പരമോന്നത നിയമമായ ഭരണഘടനയെ, ഭരണകർത്താക്കൾ പല വഴികളിലൂടെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലാവർക്കും സാമൂഹ്യവും സാമ്പത്തികവുമായ നീതി ഉറപ്പാക്കുന്ന രാഷ്ട്രീയ വ്യവസ്ഥയായാണ് അംബേദ്കർ ഭരണഘടനയെ വിഭാവനം ചെയ്തത്. അദ്ദേഹം അനുഭവിച്ചറിഞ്ഞ ജാതിവ്യവസ്ഥയുടെ ഭീകരാവസ്ഥകളിൽനിന്നാണ് ജാതി-മത വിവേചനങ്ങൾ ഒഴിവാക്കി തുല്യതയുള്ള ഭരണഘടന രൂപപ്പെടുത്തിയത്. സാമൂഹ്യമാറ്റങ്ങൾക്കുവേണ്ടിയുള്ള പോരാട്ടമായി തന്റെ ധിഷണയെ അദ്ദേഹം മാറ്റിത്തീർത്തു.

പക്ഷേ ഇതൊന്നും അംഗീകരിക്കാത്തവരാൽ നയിക്കപ്പെടുന്ന ഭരണമാണ് രാജ്യത്തിപ്പോൾ നിലവിലുള്ളത്. ഒരു പതിറ്റാണ്ട് മുമ്പുവരെ ഭരണഘടനയുടെ അടിസ്ഥാന നിലപാടുകളിൽനിന്ന് വഴിമാറാതെയാണ് നമ്മുടെ രാജ്യം മുന്നോട്ട് പോയത്. എന്നാൽ, അധികാരത്തിന്റെ കടിഞ്ഞാൺ കൈയിൽ കിട്ടിയതോടെ സംഘപരിവാർ ഭരണഘടനയെ അവരുടെ താൽപര്യങ്ങൾക്കായി ഒന്നൊന്നായി മാറ്റിയെഴുതുകയാണ്‌. ഭരണഘടനാ മൂല്യങ്ങൾ ഇന്ത്യൻ സംസ്കാരമല്ലെന്നും ഇറക്കുമതിയാണെന്നും സംഘപരിവാർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. മനുസ്മൃതിയാണ് ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന സംഘപരിവാറിന്റെ അടിസ്ഥാന പ്രമാണം. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സോഷ്യലിസത്തിലും അവർക്ക് വിശ്വാസമില്ല. മനുസ്മൃതിയുടെ കാലത്തേക്ക്‌ ഇന്ത്യയെ തിരിച്ചുകൊണ്ടുപോകാനാണ്‌ സംഘപരിവാർ ശ്രമിക്കുന്നതും.

ഇന്ത്യയിൽ തൊഴിലില്ലായ്മ അതിരൂക്ഷമാണെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ വെളിപ്പെടുത്തിയത് അടുത്തിടെയാണ്. വിലക്കയറ്റവും പലമടങ്ങ് വർധിച്ചെന്ന് കേന്ദ്ര സർക്കാർ ഏജൻസിയായ നാഷണൽ സാമ്പിൾ സർവേയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ദാരിദ്ര്യവും ഭരണനേതൃത്വ അതിക്രമങ്ങളും ഗ്രാമീണ ഇന്ത്യയിലാകെ ദുരിതം പടർത്തുകയാണ്. മണിപ്പുരിന്റെ ഇപ്പോഴത്തെ സ്ഥിതി ഇതിന് ഉദാഹരണമാണ്. പാർലമെന്ററി ജനാധിപത്യ സംവിധാനങ്ങൾ തകർക്കപ്പെടുന്നു. കർഷകർ നഗരമധ്യത്തിൽ സമരം നടത്തുന്നു. പാവപ്പെട്ടവരുടെ ജീവിതം കൂടുതൽ ദുസ്സഹമാകുന്നു. ജനങ്ങളുടെ സന്തോഷമെന്നത് കേട്ടുകേൾവിയായി. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചതിനേക്കാൾ വലിയ ദുരിതങ്ങളാണ് എല്ലാവിധത്തിലും ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്. യഥാർഥ സ്ഥിതി മറച്ചുപിടിക്കുന്നതിനായി ജനങ്ങളെ ഭിന്നിപ്പിക്കുകയും മതവിദ്വേഷം വളർത്തുകയും ചെയ്യുന്നു.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ചട്ടങ്ങളിറക്കി ഭയപ്പെടുത്തുന്നു. മതപ്രീണനത്തിലൂടെ ഭരണം നിലനിർത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. അതിനുള്ള മുന്നൊരുക്കമായിരുന്നു രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ. രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസാകട്ടെ ബിജെപിയുടെ ഹിന്ദുത്വ അജൻഡയെ ചെറുക്കാതെ മൃദു ഹിന്ദുത്വത്തെ പുൽകുകയാണ്. പാർലമെന്റെിനെ നോക്കുകുത്തിയാക്കി സുപ്രധാന നിയമങ്ങൾപോലും ചർച്ചകൾ കൂടാതെ പാസാക്കുന്നു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ ഇലക്ടറൽ ബോണ്ടിനെ പാർലമെന്റിൽ അവതരിപ്പിച്ചതും മണി ബിൽ ആയാണ്. ജനപ്രാധിനിത്യ, ഇൻകം ടാക്സ്, കമ്പനി നിയമങ്ങളിലെ നിയന്ത്രണ വ്യവസ്ഥകൾ പിച്ചിച്ചീന്തിയാണ് ബോണ്ടിനെ ബിജെപി ഉയർത്തിപ്പിടിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം പ്രതിപക്ഷ നിരയിലെ ഒരു മുഖ്യമന്ത്രിയെ ജയിലിലാക്കി. ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ സ്വതന്ത്ര അന്വേഷണത്തെ രാഷ്ട്രീയതാൽപ്പര്യങ്ങൾക്കായി മാറ്റിമറിച്ചു. താൽപ്പര്യമുള്ളവരെ വെള്ള പൂശാനും എതിർക്കുന്നവരെയും രാഷ്ട്രീയ പ്രതിയോഗികളെയും തടവിലാക്കാനും ഭീഷണിപ്പെടുത്തി സ്വന്തം പാളയത്തിലെത്തിക്കാനും കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്ന ദയനീയ സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. ഇലക്ടറൽ ബോണ്ടിന്റെ കാണാക്കഥകളിലും ഇത്തരം സമ്മർദങ്ങൾ കാണാം. കോർപറേറ്റ് ഭീമന്മാരെ വരുതിയിലാക്കി. വഴങ്ങാത്തിടത്ത് റെയ്ഡ് നടത്തുന്നു. ബോണ്ട് ബിജെപി ഓഫീസിലെത്തുന്നതോടെ അന്വേഷണം നിലയ്ക്കുന്നു. ഇലക്ടറൽ ബോണ്ട് അഴിമതിയിൽ സഖ്യകക്ഷികളായിരുന്നു ബിജെപിയും കോൺഗ്രസും. ഒരുവിധ ബോണ്ടും ആവശ്യമില്ലെന്ന നിലപാടുമായി സിപിഐ എം നടത്തിയ നിയമപോരാട്ടമാണ് ഈ അഴിമതി പുറത്തുകൊണ്ടുവന്നതും സുപ്രീംകോടതി വിധിയിലൂടെ അവസാനിപ്പിച്ചതുമെന്ന കാര്യം ഓർക്കപ്പെടേണ്ടതാണ്.

ജനജീവിതം ചവിട്ടിയരയ്ക്കുന്ന ബിജെപി ഭരണത്തിനെതിരായ മുദ്രാവാക്യമാണ് ഇന്ത്യയിലെങ്ങും ഉയരുന്നത്. മാർച്ച് 31ന് ഡൽഹി രാംലീല മൈതാനത്ത് ഉയർന്നു കേട്ട "ഭാരതം ഒന്നിക്കും, ഇന്ത്യ ജയിക്കും’ എന്ന മുദ്രാവാക്യം ആസേതുഹിമാചലം ഏറ്റെടുത്തു കഴിഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ടവരെ രാജ്യം ചേർത്തുനിർത്തിയിരുന്ന സാമൂഹ്യനീതി ബിജെപി പുറംകാലിന് തട്ടിത്തകർത്തു. രാജ്യത്തിന്റെ പൊതുമാനദണ്ഡങ്ങളും മര്യാദകളും ലംഘിക്കുന്നു. സംഘപരിവാറിനു മുന്നിൽ പിന്നാക്കക്കാരനില്ല, ദളിതനില്ല, ആദിവാസിയില്ല, ന്യൂനപക്ഷമില്ല, പാവപ്പെട്ടവനുമില്ല. പകരമുള്ളത് സനാതന ഹിന്ദുമാത്രം. ഭരണഘടനാ സ്ഥാപനങ്ങൾ ഉൾപ്പെടെ സർവതിനെയും സംഘപരിവാറിന്റെ പിടിയിലാക്കി. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് തോന്നിക്കുന്ന നടപടികളിലൂടെ ജനാധിപത്യ അവകാശങ്ങളെ കാറ്റിൽ പറത്തുന്നു. ഭരണഘടന ഉറപ്പുനൽകിയ ഫെഡറൽ അവകാശങ്ങൾ നിഷേധിച്ചും സാമ്പത്തികമായി ഞെരുക്കിയും സംസ്ഥാനങ്ങളെ നിയന്ത്രണത്തിലാക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഇത്തരം നിലപാടുകൾക്കെതിരെ ഡൽഹിയിൽ കേരളം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചപ്പോൾ സംസ്ഥാനവിരുദ്ധ നിലപാടുകളാണ് കോൺഗ്രസ് സ്വീകരിച്ചത്. സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചപ്പോഴും ഇതേനില തുടർന്നു.

ജനപക്ഷ നിലപാടുകളുമായാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മനുഷ്യരെ തുല്യരായി കാണുന്ന, മതനിരപേക്ഷതയും സാഹോദര്യവും എന്നും നിലനിൽക്കാൻ യത്നിക്കുന്ന പുരോഗമന കാഴ്ചപ്പാടുകളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേത്. അതുകൊണ്ടുതന്നെ, ഇടതുപക്ഷ താൽപ്പര്യങ്ങളുടെ കൂടുതൽ പ്രതിനിധികൾ പാർലമെന്റിൽ ഉണ്ടാകുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം. അല്ലാത്തപക്ഷം നമ്മുടെ ഭരണഘടനയും മതനിരപേക്ഷതയും തെരഞ്ഞെടുപ്പുകളുമെല്ലാം എന്നന്നേക്കുമായി അവസാനിച്ചേക്കും. അതുകൊണ്ട്, ജനാധിപത്യത്തെ എങ്ങനെയും സംരക്ഷിക്കുകയെന്ന പരമപ്രധാനമായ കടമ നിർവഹിക്കണമെന്ന സന്ദേശമാണ് ഡോ. ബി ആർ അംബേദ്കറിന്റെ 133-ാം ജയന്തി നമ്മളോട് ആവശ്യപ്പെടുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.