Skip to main content

ഡിജിറ്റൽ പേ‍ഴ്‌സ‌ണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ ചട്ടവിരുദ്ധമായി ഐടി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട് അസാധുവാക്കണം

ഡിജിറ്റൽ പേ‍ഴ്‌സ‌ണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിനുമേൽ ഐടി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട് അസാധുവാക്കണമെന്നാവശ്യപ്പെട്ട് സ. ജോൺ ബ്രിട്ടാസ് എംപി ലോക്സഭാ സ്പീക്കർക്കും രാജ്യസഭാധ്യക്ഷനും കത്തു നൽകി.

ജൂലൈ 26ന് ഭൂരിപക്ഷ തീരുമാനപ്രകാരമാണ് സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചത്. നടപടി ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് സ. ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള പ്രതിപക്ഷാംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. റിപ്പോർട്ടു സംബന്ധിച്ച് വിശദമായ വിയോജനക്കുറിപ്പ് സ. ജോൺ ബ്രിട്ടാസ് കമ്മിറ്റി ചെയർമാനു സമർപ്പിച്ചിട്ടുമുണ്ട്.

കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഡാറ്റ പ്രൊട്ടക്ഷൻ ബിൽ ഇതുവരെ പുറത്തുവന്നിട്ടില്ല. ക‍ഴിഞ്ഞ വർഷം പുറത്തിറക്കിയ കരടു ബില്ലിലെ വ്യവസ്ഥകൾ മാത്രമാണ് പൊതുസമൂഹത്തിനു മുമ്പിലുള്ളത്. സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ 331 E (1) (b) ചട്ടപ്രകാരം സഭയിൽ അവതരിപ്പിക്കപ്പെടുകയും സ്പീക്കർ ഔപചാരികമായി അയച്ചുകൊടുക്കുകയും ചെയ്യുന്ന ബില്ലുകൾ മാത്രമാണ് സ്റ്റാൻഡിംഗ് കമ്മിറ്റിക്കു പരിഗണിക്കാൻ ക‍ഴിയുന്നത്. ലോക്സഭയുടെ നിയന്ത്രണത്തിലുള്ള സ്റ്റാൻഡിംഗ് കമ്മിറ്റികളിലൊന്നായ ഐടി സ്റ്റാൻഡിംഗ് കമ്മിറ്റി ഇക്കാരണംകൊണ്ട് മേല്പറഞ്ഞ ചട്ടപ്രകാരം നഗ്നമായ നിയമലംഘനമാണ് നടത്തിയിരിക്കുന്നത്. രാജ്യസഭയ്ക്കും സമാനമായ ചട്ടമുണ്ട്. 270 (B)യും 273 (A)യും പ്രകാരം സഭാധ്യക്ഷൻ അയയ്‌ക്കാത്ത ഒരു ബില്ലും പരിഗണിക്കാനുള്ള അധികാരം സമിതികൾക്കില്ല.

ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത ഒരു ബില്ലിനുമേൽ സർക്കാരിനെ പ്രകീർത്തിച്ചുകൊണ്ട് ഒരു റിപ്പോർട്ട് കമ്മിറ്റി അംഗീകരിച്ചത് അധികാരപരിധിക്കു പുറത്തുള്ള നടപടിയാണെന്നും അതുകൊണ്ടുതന്നെ ഇത് അസാധുവായി പ്രഖ്യാപിക്കണമെന്നും സ. ജോൺ ബ്രിട്ടാസ് പറഞ്ഞു. യോഗത്തിനു തലേ ദിവസമാണ് വിവാദമായ റിപ്പോർട്ട് കമ്മിറ്റി അംഗങ്ങൾക്ക് അയച്ചുകൊടുക്കുന്നത്. ദൂരവ്യാപകമായ ഭവിഷ്യത്തുകൾ സൃഷ്ടിക്കുന്ന ഒട്ടേറെ വ്യവസ്ഥകൾ മുമ്പിറങ്ങിയ കരടു ബില്ലിൽ ഉണ്ടായിരുന്നതുകൊണ്ടുതന്നെ ശക്തമായ എതിർപ്പുണ്ടാകുമെന്ന ധാരണയിലാണ് ഇത്തരമൊരു ദുരൂഹമായ നടപടിക്ക് ഭരണകക്ഷി മുതിർന്നത്. 

കൂടുതൽ ലേഖനങ്ങൾ

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.

സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണ്‌. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു.

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു

സ. എം എ ബേബി

പ്രൊഫ. കെ എൻ പണിക്കർ വിശ്രുതനായ ചരിത്രകാരനാണ്. ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര, എസ് ഗോപാൽ, ഹർബൻസ് മുഖ്യ തുടങ്ങി ലോകമറിയുന്ന ചരിതകാരന്മാരുടെ നിരയിലാണ് പണിക്കർ മാഷ് ഉൾപ്പെടുന്നത്.