Skip to main content

തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന് വിധേയരാകുന്നത് അപകടകരം

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരിഷ്കാരങ്ങൾ അനിവാര്യമാണ്. അടുത്തിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച പല നടപടികളും അതിന്റെ നിഷ്പക്ഷതയ്ക്കും ഭരണഘടന പ്രകാരമുള്ള അതിന്റെ സ്വതന്ത്രവും നീതിപൂർവ്വവുമായ പ്രവർത്തനത്തിനും കളങ്കമുണ്ടാക്കുന്നവയാണ്. രണ്ടാം മോദി സർക്കാരിന്റെ വരവോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന്റെ താല്പര്യങ്ങൾക്ക് വിധേയരായി പെരുമാറുകയും അതിന്റെ പല മുൻനിലപാടുകളിൽ നിന്നും പിന്നോട്ട് പോകുകയുമാണ്.

ഏപ്രിൽ 2022ൽ സുപ്രീം കോടതി മുൻപാകെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നിലപാടനുസരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഷ്ട്രീയ പാർടികൾ വാഗ്ദാനങ്ങൾ കൊടുക്കുന്നതിൽ ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് കമ്മീഷന്റെ അധികാരപരിധിക്ക് അപ്പുറത്തുള്ള വിഷയമായിരുന്നു. എന്നാൽ പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പ്കാലത്ത് സൗജന്യങ്ങൾ വാഗ്ദാനം ചെയ്തു ജനങ്ങളെ മയക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ജൂലൈയിലെ പരാമർശത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷനും അവരുടെ നിലപാട് മാറ്റിയിരിക്കുകയാണ്. രാഷ്ട്രീയപാർടികൾ അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ വിശദാംശങ്ങളും അതിന്റെ നടത്തിപ്പിനായി കണ്ടത്തേണ്ട വരുമാന മാർഗ്ഗങ്ങളെപ്പറ്റിയും വെളിപ്പെടുത്താനായി ഒരു പുതിയ ഫോം ഉൾപെടുത്തി തെരഞ്ഞെടുപ്പ് മാതൃകാചട്ടത്തിൽ ഭേദഗതി വരുത്താൻ ആലോചിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ഒക്ടോബറിൽ രാഷ്ട്രീയപാർടികളെ അറിയിച്ചിരുന്നു. ജനങ്ങളോടുള്ള രാഷ്ട്രീയപാർടികളുടെ ഉത്തരവാദിത്തങ്ങളെ സാമ്പത്തിക അച്ചടക്കത്തിന്റെ യുക്തിക്ക് വിധേയമായി ചുരുക്കാൻ ലക്ഷ്യമിട്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി അതിന്റെ അധികാരപരിധിക്ക് പുറത്തേക്കുള്ള കൈകടത്തലാണ്. കുറച്ചു മാസങ്ങൾക്ക് മുമ്പ് സുപ്രീം കോടതി മുൻപാകെ എടുത്ത അവരുടെ നിലപാട് പ്രധാനമന്ത്രിയുടെ കല്പനകൾക്കൾക്കനുസരിച്ച് മാറ്റാൻ അവർ സന്നദ്ധരായിരിക്കുകയാണ്.

ഇലക്ടറൽ ബോണ്ടുകളുടെ സുതാര്യത ഇല്ലായ്മയെപ്പറ്റിയും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ അജ്ഞാത ഫണ്ടിങ്ങ് ഉണ്ടാക്കാവുന്ന സ്വാധീനത്തെപറ്റിയും 2018ൽ കടുത്ത സന്ദേഹങ്ങളുയർത്തിയിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് പിന്നീട് ഈ വിഷയം സുപ്രീം കോടതിയിലെടുക്കുമ്പോൾ തണുപ്പൻ നിലപാടാണ്. വമ്പൻ സംഖ്യകൾ അജ്ഞാതമായി കൈമാറ്റം ചെയ്യുന്ന ഇലക്ടറൽ ബോണ്ടുകളെയല്ല, 2000 രൂപയ്ക്ക് മുകളിലുള്ള തുക രാഷ്ട്രീയപാർടികൾക്ക് സംഭാവന കൊടുക്കുന്നതിനെ നിയന്ത്രിക്കുന്നതിലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന് താല്പര്യം. 20,000 രൂപയ്ക്ക് താഴെയുള്ള സംഭാവനകൾ നടത്തുന്നവരുടെ പേരുകൾ വെളിവാക്കേണ്ടയെന്ന നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്തി, അതിലെ പരിധി 2000 രൂപയിലേക്ക് താഴ്ത്താൻ അഭ്യർത്ഥിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രനിയമമന്ത്രിക്കൊരു കത്ത് അയച്ചിരുന്നു. ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കുകളനുസരിച്ച് 10,791 കോടി രൂപയുടെ അജ്ഞാത ഫണ്ടിങ്ങ് ഇലക്ടറൽ ബോണ്ടുകളിലൂടെ വന്നിട്ടുണ്ട്. അതിൽ ഭൂരിഭാഗവും ചെന്നുചേർന്നത് കേന്ദ്രം ഭരിക്കുന്ന ഭരണകക്ഷിക്കാണ്.

സാധാരണയായി വർഷത്തിൽ നാല് തവണ ഇഷ്യൂ ചെയ്യപ്പെടുന്ന ഇലക്ടറൽ ബോണ്ടുകൾ ഈ വർഷത്തെ അവസാന ഗഡുവിന് ശേഷവും, നവംബറിൽ പതിനഞ്ച് ദിവസത്തേക്ക് അധികമായി പുറത്തിറക്കുന്നതിനായി മോദി സർക്കാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തുകയുണ്ടായി. ഡിസംബർ ആദ്യവാരം നടക്കാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിനെ ഉദ്ദേശിച്ചാണ് ചട്ടങ്ങളിലെ ഈ ഭേദഗതിയെന്ന് വ്യക്തമാണ്. ഭരണകക്ഷിയെ സേവിക്കാൻ സദാ സന്നദ്ധരായ കോർപ്പറേറ്റുകളിൽ നിന്നും വ്യവസായികളിൽ നിന്നും വൻതോതിൽ ഫണ്ട് സ്വരൂപിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

ഇലക്ടറൽ ബോണ്ടുകൾ നിർത്തലാക്കാതെ, തെരഞ്ഞെടുപ്പുകളിൽ അവസര തുല്യത ഉണ്ടാകില്ല. ഇത് വഴി വരുന്ന കണക്കിൽപ്പെടാത്ത പണം തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് ഒരു പരിശോധനയും നടത്താനുമാവില്ല.

ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൂടെ നടത്തേണ്ടിയിരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചാണ് ഇത്തവണ നടത്തുന്നത്. ഗുജറാത്തിൽ നിരവധി പദ്ധതികൾ പുതുതായി പ്രഖ്യാപിക്കുന്നതിനും ഉദ്ഘാടനം ചെയ്യുന്നതിനും ഈ അധിക ദിവസങ്ങളെ പ്രധാനമന്ത്രി എങ്ങനെ ഉപയോഗിച്ചുവെന്ന് എല്ലാവരും കണ്ടതാണ്.

ഗുജറാത്തിലെ ആയിരത്തിലധികം കോർപ്പറേറ്റ് സ്ഥാപനങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ധാരണാപത്രം ഒപ്പുവെച്ചത്തിലൂടെ അവരുടെ തൊഴിലാളികളുടെ തെരഞ്ഞെടുപ്പ് പങ്കാളിത്തം നിരീക്ഷിക്കാനും വോട്ട് ചെയ്യാത്തവരുടെ പേരുകൾ അവരുടെ വെബ്‌സൈറ്റുകളിലോ നോട്ടീസ് ബോർഡുകളിലോ പ്രസിദ്ധീകരിക്കാനുമായി തയ്യാറെടുക്കുന്നതാണ് അസാധാരണമായ മറ്റൊരു നടപടി. ഇത്തരത്തിലുള്ള നിർബന്ധിതമായ വോട്ടുചെയ്യിക്കൽ അപകടകരമാണ്. തൊഴിലാളികൾ എങ്ങനെ വോട്ടുചെയ്യണമെന്ന് കമ്പനി മാനേജ്‌മെന്റുകൾ ഉപദേശിക്കുന്നതായിരിക്കും ഇതിന്റെ അടുത്ത ഘട്ടം.

തെരഞ്ഞെടുപ്പ് കമ്മീഷൻ നമ്മുടെ ജനാധിപത്യത്തിൽ വളരെ വിലപ്പെട്ട പങ്ക് വഹിക്കുന്ന ഒരു സ്ഥാപനമാണ്. അതിന്റെ സ്വതന്ത്രസ്വഭാവം സ്വേച്ഛാധിപത്യപരമായി പെരുമാറുന്ന ഒരു ഗവൺമെന്റ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അനുവദിക്കാനാവില്ല. അതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരിഷ്കാരങ്ങൾ വരുത്താനുള്ള സമയമായിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരഞ്ഞെടുക്കുന്ന സമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും ലോക്‌സഭാ പ്രതിപക്ഷ നേതാവിനെയും കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്. ഇപ്പോൾ അത് പൂർണ്ണമായും സർക്കാരിലെ എക്സിക്യൂട്ടീവ് വിഭാഗത്തിന്റെ കൈകളിലാണ്. വിരമിച്ച തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ ഏതെങ്കിലും ഔദ്യോഗിക പദവി വഹിക്കുന്നതിൽ നിന്നും, പാർലമെന്റിലോ നിയമസഭയിലോ അംഗമാകുന്നതിന് വേണ്ടി ഏതെങ്കിലും രാഷ്ട്രീയപാർടിയിൽ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതിൽ നിന്നും വിലക്കേണ്ടിയുമിരിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി നടത്തിയത് ബിജെപി നടത്തുന്ന പ്രതിപക്ഷ വേട്ടയാടലിന് പിന്തുണ നൽകുന്ന പരാമർശം

സ. ബൃന്ദ കാരാട്ട്

ബിജെപി നടത്തുന്ന പ്രതിപക്ഷ വേട്ടയാടലിന്‌ പിന്തുണ നൽകുന്ന പരാമർശമാണ്‌ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാലക്കാട്‌ രാഹുൽഗാന്ധി നടത്തിയത്. അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമായ പരാമർശം തിരുത്താൻ കോൺഗ്രസ്‌ കേന്ദ്ര നേതൃത്വം ഇടപെടണം.

എന്തു ഹീനകൃത്യവും ചെയ്യാൻ മടിയില്ലാത്ത ക്രിമിനൽ മനസുമായി നടക്കുന്ന കോൺഗ്രസിൻ്റെ ഉന്നതനേതൃത്വം പ്രതികൂട്ടിലാണ്

സ. എം സ്വരാജ്

'കോട്ടയം കുഞ്ഞച്ചൻ'മാർ കോൺഗ്രസിനെ നയിക്കുമ്പോൾ ...

തിരഞ്ഞെടുപ്പ് അടുക്കുന്തോറും കോൺഗ്രസിൻ്റെ മാനസികനില അപകടകരമാംവിധം മലിനമായിക്കൊണ്ടിരിക്കുകയാണ്.

കേരളം സ്നേഹാദരങ്ങളോടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച

തെലങ്കാന സ്കൂളിനെതിരായ സംഘപരിവാർ ആക്രമണത്തിൽ ശക്തമായ നടപടി വേണം, സ്‌കൂൾ അധികൃതർക്കെതിരെ എടുത്ത എഫ്‌ഐആർ പിൻവലിക്കണം എന്നിവ ആവശ്യപ്പെട്ട് സ. ജോൺ ബ്രിട്ടാസ് എംപി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് കത്തയച്ചു

തെലങ്കാനയിലെ ആദിലാബാദിലുള്ള സെയ്ന്റ് മദർ തെരേസ സ്‌കൂളിന് നേരെയുളള സംഘപരിവാര്‍ ആക്രമണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് തെലങ്കാനാ മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് സ. ജോണ്‍ ബ്രിട്ടാസ് എംപി കത്തയച്ചു.