ഭരണഘടന സംരക്ഷിക്കുമെന്ന സത്യപ്രതിജ്ഞാവാചകം മനസ്സിലോർത്ത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജസ്റ്റിസ് സുദർശൻ റെഡ്ഡിക്ക് വോട്ടുചെയ്യാൻ എല്ലാ എംപിമാരോടും ഇടതുപക്ഷ പാർടികൾ ആഹ്വാനംചെയ്തു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വെറും അക്കങ്ങളുടേതു മാത്രമല്ല. ഭാവി ഇന്ത്യയെ സംബന്ധിച്ച രണ്ട് വ്യത്യസ്‌ത കാഴ്‌ചപ്പാടുകൾ തമ്മിലുള്ള മത്സരമാണ്.
ഭരണഘടനാപരമായി മതനിരപേക്ഷത ഉയർത്തിപിടിക്കുന്ന ജനാധിപത്യരാജ്യമായി ഇന്ത്യ തുടരണോ അതോ ഹിന്ദുത്വ ഏകാധിപത്യ രാജ്യമായി ചുരുങ്ങണോയെന്ന ചോദ്യമാണ് ഉയരുന്നത്. ഉപരാഷ്ട്രപതി, ഗവർണർമാർ, തെരഞ്ഞെടുപ്പ് കമീഷൻ തുടങ്ങിയ ഭരണഘടനാപദവികളെ പോലും കേന്ദ്രസർക്കാർ ദുരുപയോഗിക്കുകയാണെന്ന് പ്രസ്‌താവനയിൽ പറഞ്ഞു.
എല്ലാ പ്രതിപക്ഷ പാർടികളുടെയും സ്ഥാനാർഥിയായി ജസ്റ്റിസ് സുദർശൻ റെഡ്ഡിയുടെ സ്ഥാനാർത്ഥിത്വത്തെ അംഗീകരിക്കുന്നതായി സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി സ. ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി സ. ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോർവേർഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.