Skip to main content

തെരഞ്ഞെടുപ്പ്‌ ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ നിവേദനം നല്‍കി

തെരഞ്ഞെടുപ്പ്‌ ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ നിവേദനം നല്‍കി. നേരത്തെയുണ്ടായിരുന്ന തപാല്‍വഴി വോട്ട്‌ ചെയ്യാനുള്ള സൗകര്യം ഇല്ലാതാക്കി കൊണ്ടു വന്ന പുതിയ സംവിധാനം ധാരാളം അവ്യക്തകളും സങ്കീര്‍ണ്ണതകളും നിറഞ്ഞതാണ്‌. പോളിംഗ്‌ ഡ്യൂട്ടിക്ക്‌ നിയമിക്കപ്പെട്ട ജീവനക്കാര്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ്‌ ജീവനക്കാര്‍, അവശ്യസര്‍വ്വീസില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള സംവിധാനം ഉറപ്പുവരുത്തേണ്ട അധികാരികള്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ്‌ കാണിക്കുന്നത്‌.

ബാലറ്റ്‌ പോലും യഥാസമയം ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്തിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക്‌ ഇനിയും കഴിഞ്ഞില്ല. എത്തിയ ബാലറ്റുകളാകട്ടെ പരിശോധന നടത്തി ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ എത്തിക്കാന്‍ കാലതാമസം എടുക്കുകയും ചെയ്‌തു. റിട്ടേണിംഗ്‌ ഓഫീസര്‍ പരിശോധിച്ച പോസ്റ്റില്‍ ബാലറ്റ്‌, നോഡല്‍ ഓഫീസര്‍മാര്‍ വീണ്ടും പരിശോധനയ്‌ക്ക്‌ വിധേയമാക്കുന്നത്‌ അനാവശ്യവും കാലതാമസമുണ്ടാക്കുന്നതുമാണ്‌. ഇതുകാരണം ഏപ്രില്‍ 1 മുതല്‍ 7 വരെ ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട്‌ ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ച്‌ എത്തിയവര്‍ക്ക്‌ ബാലറ്റ്‌ എത്താത്തതിനാല്‍ തിരിച്ചുപോകേണ്ടിവന്നു. രണ്ടാം ഘട്ട പരിശീലന കേന്ദ്രത്തിലും ബാലറ്റില്ലാത്തതിനാല്‍ വോട്ട്‌ ചെയ്യാന്‍ സാധിക്കാതെ വന്നവര്‍ നിരവധിയാണ്‌. വീണ്ടും ഇവര്‍ വോട്ട്‌ ചെയ്യണമെങ്കില്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്‌ത്‌ വേണം ഡ്യൂട്ടിയുള്ള മണ്ഡലത്തിലെ ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്താന്‍. ഇതുകാരണം പല ഉദ്യോഗസ്ഥരും വോട്ട്‌ ചെയ്യാന്‍ മടിക്കും. മാത്രമല്ല, ഡ്യൂട്ടി ഓഫ്‌ പോലും ഇതിനായി ലഭിക്കുന്നില്ല. ഡിസ്‌ട്രിബ്യൂഷന്‍ സെന്ററുകളില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കുമെന്ന്‌ പറയുന്നുണ്ടെങ്കിലും എത്ര സെന്ററുകള്‍ ഉണ്ടാവും എന്നത്‌ സംബന്ധിച്ച്‌ പല ആര്‍.ഒ ഓഫീസുകളിലും ഒരു വ്യക്തതയുമില്ല. ഡ്യൂട്ടി വൈകി കിട്ടിയവര്‍ക്കുള്‍പ്പെടെയുള്ള പലര്‍ക്കും ഇനിയും പോസ്റ്റല്‍ ബാലറ്റിന്‌ അപേക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. തീയതി നീട്ടാനുള്ള അധികാരം റിട്ടേണിംഗ്‌ ഓഫീസര്‍മാര്‍ക്ക്‌ ഉണ്ടെന്ന്‌ പറയുമ്പോഴും പല ആര്‍.ഒമാരും നിഷേധാത്മകനിലപാടാണ്‌ സ്വീകരിക്കുന്നത്‌. പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട്‌ ചീഫ്‌ ഇലക്ടറല്‍ ഓഫീസര്‍ ഏകീകൃതവും സുതാര്യവുമായ ഒരു നിര്‍ദ്ദേശം നല്‍കാന്‍ തയ്യാറാകാത്തത്‌ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഇലക്ഷന്‍ ഡ്യൂട്ടിക്ക്‌ നിയോഗിച്ച ഉദ്യോഗസ്ഥര്‍ എത്ര, എത്രപേര്‍ പോസ്റ്റല്‍ ബാലറ്റിന്‌ അപേക്ഷിച്ചു, എന്നത്‌ സംബന്ധിച്ച കണക്കുകള്‍ ചീഫ്‌ ഇലക്ടറല്‍ ഓഫീസര്‍ പ്രസിദ്ധീകരിക്കണം.

അവശ്യസര്‍വ്വീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ സ്വന്തം മണ്ഡലത്തിലെ ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട്‌ ചെയ്‌ത്‌ തിരിച്ചു വന്ന്‌ ഡ്യൂട്ടി എടുക്കേണ്ട സാഹചര്യം പ്രയാസകരമാണ്‌. കാരണം പലരുടെയും സ്വന്തം മണ്ഡലം വിദൂര ജില്ലകളിലാണ്‌. മാത്രമല്ല, അവിടെയത്തിയാലും ബാലറ്റ്‌ ഉണ്ടെന്ന്‌ ഉറപ്പില്ലതാനും. ഇലക്ഷന്‍ കമ്മീഷന്റെ ഇത്തരം നിലപാട്‌ വ്യാപകമായി വോട്ട്‌ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ്‌ സൃഷ്ടിക്കുന്നത്‌.

അതുകൊണ്ട്‌ പോസ്റ്റല്‍ ബാലറ്റിന്‌ അര്‍ഹരായ എല്ലാവര്‍ക്കും അപേക്ഷ നല്‍കാന്‍ കഴിയും വിധം തീയതി ദീര്‍ഘിപ്പിക്കണം. എല്ലാ ആര്‍.ഒ മാരുടെ ഓഫീസുകളിലും ഏത്‌ മണ്ഡലത്തിലെയും വോട്ട്‌ ചെയ്യാന്‍ അവസരം ഉണ്ടാകത്തക്കവിധം ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കണം. ഡിസ്‌ട്രിബ്യൂഷന്‍ സെന്ററുകളില്‍ ആവശ്യമായ എണ്ണം ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കണം. നേരത്തെ കൗണ്ടിംഗ്‌ സെന്ററില്‍ രാവിലെ വോട്ട്‌ രേഖപ്പെടുത്തിയ ബാലറ്റ്‌ എത്തിക്കുവാനുമുള്ള സൗകര്യം ജീവനക്കാര്‍ക്ക്‌ ഉണ്ടായിരുന്നു. അത്‌ നിഷേധിച്ചുവെന്നുമാത്രമല്ല, പുതിയ സംവിധാനത്തില്‍ വോട്ട്‌ ചെയ്യാന്‍ മതിയായ സമയവും സൗകര്യവും ഇല്ലാതാവുകകൂടി ചെയ്യുന്നു. അതിനാല്‍ 9 ന്‌ ശേഷവും ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കണം. ഇനിയും പോസ്റ്റല്‍ ബാലറ്റ്‌ അയക്കാത്തവര്‍ക്ക്‌ തപാലിലൂടെ അയച്ച്‌ നല്‍കി അവര്‍ക്ക്‌ വോട്ട്‌ ചെയ്യാനുള്ള സൗകര്യം ഒരുക്കണം. സാങ്കേതികമായ ന്യായവാദങ്ങള്‍ നിരത്തി വോട്ട്‌ നിഷേധിക്കാനല്ല വോട്ട്‌ ഉറപ്പുവരുത്തുകയാണ്‌ ഇലക്ഷന്‍ കമ്മീഷന്റെ ഉത്തരവാദിത്വമെന്നും സംസ്ഥാന സെക്രട്ടറി ഇലക്ഷന്‍ കമ്മീഷന്‌ നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചു.

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.