Skip to main content

സഖാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യങ്ങൾ

പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സമൂഹത്തിനാകെയും ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ്. സമരപോരാട്ടങ്ങളിൽ തോൾചേർന്ന് നിന്ന പ്രിയപ്പെട്ടൊരാൾ വിട പറയുകയാണ്.അത്രയേറെ ആത്മബന്ധമുള്ള സഹപ്രവർത്തകനായിരുന്നു കോടിയേരി. യുവജന പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന കാലം തൊട്ടുള്ള ആ അടുപ്പം സമരവഴികളിൽ കരുത്തായിരുന്നു. എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടായിരുന്ന സഖാവിനെ നഷ്ടമാകുന്നതിന്റെ വേദന വാക്കുകൾക്കതീതമാണ്.

അസുഖത്തിന്റെ വേദനകൾക്കിടയിലും പാർട്ടി സഖാവിൽ ഏല്പിച്ചിരിക്കുന്ന ചരിത്രദൗത്യത്തെ നെഞ്ചോട് ചേർത്ത് കോടിയേരി പോരാടി. ശാരീരിക ബുദ്ധിമുട്ടുകളെയെല്ലാം മറികടന്ന് നിസ്വവർഗ്ഗത്തിന്റെ വിമോചനത്തിനായി അക്ഷീണം പോരാട്ടം തുടർന്നു. ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതദൗത്യം തിരിച്ചറിഞ്ഞ നിശ്ചയദാർഡ്യമായിരുന്നു അത്.വിദ്യാർത്ഥി കാലഘട്ടം മുതൽ ആരംഭിച്ച രാഷ്ട്രീയ ജീവിതം പോരാട്ടങ്ങളോടൊപ്പം തന്നെ ആശയദൃഢതയുടെയും സൗമ്യതയുടെയുമായിരുന്നു. തലശ്ശേരി കലാപത്തിൽ ഉൾപ്പെടെ മനുഷ്യരെ വിഭജിക്കാനുള്ള എല്ലാ സംഘടിത ശ്രമങ്ങളെയും സഖാവ് രാഷ്ട്രീയം കൊണ്ട് ചെറുത്തു തോൽപിച്ചു.

1973 ൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന കോടിയേരി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സകല പ്രതിസന്ധികളെയും മറികടന്ന് ധീരോജ്വലം മുന്നോട്ടുപോയി. മനുഷ്യനെന്ന പ്രഥമ പരിഗണന പോലും നല്കാത്ത അടിയന്തരാവസ്ഥയുടെ ദുർദിനങ്ങളിൽ സംഘടനയുടെയും അതി ജീവിക്കാൻ പാടുപെടുന്ന മനുഷ്യരുടെയും ആശയും ആവേശവുമായി ഗ്രാമാന്തരങ്ങളിൽ സഖാവ് സഞ്ചരിച്ചു. കോടിയേരി എന്ന നേതൃശേഷിയുടെ അനുഭവസമ്പത്ത് ഏതു പ്രതിസന്ധിയെയും വകഞ്ഞുമാറ്റി മുന്നേറാനുള്ള കരുത്തായിരുന്നു.

ശരിയായ രീതിയിൽ പാർടി നിലപാടുകൾ അവതരിപ്പിക്കുകയും ആശയ വ്യക്തതയോടെ പാർടിയെ മുന്നോട്ടുനയിക്കുകയും ചെയ്ത ജനകീയനായ നേതാവാണ് കോടിയേരി. പാർലമെന്ററി പ്രവർത്തനങ്ങളിലും ജനകീയ പ്രക്ഷോഭങ്ങളിലും ആ കർമ്മധീരത നമ്മൾ നേരിട്ടറിഞ്ഞവരാണ്. രാഷ്ട്രീയ കേരളത്തിന് അദ്ദേഹത്തിന്റെ സംഭാവനകൾ അതുല്യമായ ഈടുവയ്പ്പാണ്. പാർട്ടി നേരിട്ട അനവധി പ്രതിസന്ധി ഘട്ടങ്ങളിലും സഖാവ് മുന്നിൽ നിന്ന് നയിച്ചു. തലശ്ശേരി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ സഖാവ് ജനകീയ ശബ്ദമായി മാറി. കേരള പോലീസിന്റെ മുഖച്ഛായ മാറ്റി ജനകീയ മുഖം നൽകുന്നതിൽ ആഭ്യന്തരമന്ത്രി എന്ന നിലയിൽ സഖാവിന്റെ പ്രവർത്തനം അതിശയകരമായിരുന്നു. പാർട്ടിയുടെ പ്രതിസന്ധിഘട്ടത്തിൽ സംസ്ഥാന സെക്രട്ടറി പദവി ഏറ്റെടുക്കുകയും ജനകീയവും കാര്യക്ഷമവുമായ ഇടപെടലുകൾക്കും ഭരണത്തുടർച്ചയ്ക്കും പാർട്ടിയെ മുന്നിൽനിന്നും നയിക്കാനും സഖാവിന് സാധിച്ചു.

മനുഷ്യ മോചന പോരാട്ടങ്ങളുടെ അദ്വിതീയ നേതൃത്വമായിരുന്ന സഖാവ് കോടിയേരി പിൻവാങ്ങുകയാണ്. തുടരുന്ന പോരാട്ടങ്ങളുടെ സമരഭൂമിയിൽ വഴിയും വെളിച്ചവുമായി സഖാവ് കോടിയേരി ബാലകൃഷ്ണൻ ജ്വലിച്ചു നിൽക്കും. കമ്മ്യൂണിസ്റ്റ് പോരാട്ട ചരിത്രത്തിൽ എക്കാലത്തെയും സമരാവേശമായി പ്രിയപ്പെട്ട സഖാവ് അനശ്വരനായ നിലകൊള്ളും.

റെഡ് സല്യൂട്ട്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.

സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണ്‌. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു.