3600 കോടി രൂപയുടെ സ്ത്രീസുരക്ഷാ പെൻഷൻ തകർത്ത് 800 കോടിയുടെ പ്രിയദർശിനി ഗിമ്മിക്ക്!
യുഡിഎഫ് സർക്കാർ സ്ത്രീകളോടുള്ള പ്രതിബദ്ധതയെക്കുറിച്ച് വലിയ വാചകമടിക്കുമ്പോൾ, യാഥാർത്ഥ്യത്തിൽ അവർ ചെയ്യുന്നത് ഏറ്റവും സാധാരണക്കാരായ സ്ത്രീകൾക്ക് നേരിട്ട് ലഭിച്ചിരുന്ന സാമൂഹ്യസുരക്ഷാ പദ്ധതികളെ തകർക്കുകയാണ്. സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടെ നിലവിലെ ഗുണഭോക്താക്കൾ 18 ലക്ഷത്തിലധികം പേരാണ്. അർഹരായ മുഴുവൻ പേരും ഉൾപ്പെട്ടാൽ കുറഞ്ഞത് 30 ലക്ഷം സ്ത്രീകളെങ്കിലും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകും. പ്രതിമാസം 1000 രൂപ വീതം ലഭിക്കുന്ന ഈ സഹായം ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു.
30 ലക്ഷം ഗുണഭോക്താക്കളെ കണക്കാക്കിയാൽ ഈ പദ്ധതിയുടെ വാർഷിക ചെലവ് ഏകദേശം 3600 കോടി രൂപ വരും. 20 ലക്ഷം ഗുണഭോക്താക്കളെ മാത്രം കണക്കാക്കിയാലും ചെലവ് 2400 കോടി രൂപയാണ്. എന്നാൽ, എല്ലാ അർഹരായ സ്ത്രീകൾക്കും ലഭിക്കുന്ന ഈ സാമൂഹ്യസുരക്ഷാ പദ്ധതി അവസാനിപ്പിച്ചാണ് വെറും 800 കോടി രൂപ മാത്രം ചെലവുള്ള പ്രിയദർശിനി പദ്ധതി കൊണ്ടുവരുന്നത്. അതും എല്ലാ സ്ത്രീകൾക്കും ലഭിക്കുന്ന ആനുകൂല്യമല്ല. യാത്ര ചെയ്യുന്നവർക്ക് മാത്രം, അതും കെ.എസ്.ആർ.ടി.സി യാത്രകളിൽ പരിമിതപ്പെടുത്തിയ ആനുകൂല്യം.
അതായത്, എല്ലാവർക്കും ലഭിക്കുന്ന സാമൂഹ്യസുരക്ഷാ അവകാശം എടുത്തുമാറ്റി, ഉപയോഗിക്കുന്നവർക്ക് മാത്രം ലഭിക്കുന്ന ഒരു പരിമിത ആനുകൂല്യമായി ക്ഷേമനയത്തെ മാറ്റുകയാണ് യുഡിഎഫ് സർക്കാർ. സാമൂഹ്യ ക്ഷേമത്തിൽ നിന്ന് "Consumption Based Subsidy" എന്ന ലക്ഷ്യബദ്ധമായ ആനുകൂല്യ രീതിയിലേക്കുള്ള മാറ്റമാണ് ഇവിടെ നടക്കുന്നത്. ധവളപത്രം മുന്നോട്ടുവയ്ക്കുന്ന നവലിബറൽ സാമ്പത്തിക നയത്തിന്റെ പ്രായോഗിക രൂപമാണിത്.
Connect to Work സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള മറ്റ് ക്ഷേമപദ്ധതികളിലും ഇതേ സമീപനം കാണാൻ തുടങ്ങുകയാണ്. എല്ലാവർക്കുമുള്ള അവകാശാധിഷ്ഠിത ക്ഷേമ പദ്ധതികളെ ചുരുക്കി, തിരഞ്ഞെടുത്ത വിഭാഗങ്ങൾക്ക് മാത്രം പരിമിത ആനുകൂല്യങ്ങൾ നൽകുന്ന നയമാണ് ഇപ്പോൾ നടപ്പാക്കുന്നത്.
ചോദ്യം ലളിതമാണ്:
30 ലക്ഷം സ്ത്രീകൾക്ക് നേരിട്ട് സാമ്പത്തിക സുരക്ഷ നൽകുന്ന പദ്ധതിക്ക് പകരം, അതിന്റെ നാലിലൊന്ന് ചെലവുള്ള ഒരു പദ്ധതി കൊണ്ടുവന്ന് അതിനെ സ്ത്രീശാക്തീകരണമെന്ന് വിളിക്കാമോ? സാമൂഹ്യസുരക്ഷയ്ക്ക് പകരം പ്രചാരണ രാഷ്ട്രീയത്തെ തിരഞ്ഞെടുക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ യഥാർത്ഥ സ്ത്രീപക്ഷ രാഷ്ട്രീയം.
