പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ താത്പ്പര്യമില്ലെന്ന് എൽഡിഎഫ് സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു എന്നകാര്യം പുറത്തുവന്ന ശേഷവും പിഎം ശ്രീ വിഷയത്തിൽ തെറ്റിദ്ധാരണ പരത്താനാണ് യുഡിഎഫ് കേന്ദ്രം പരിശ്രമിക്കുന്നത്. യുഡിഎഫ് പിഎം ശ്രീ പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുന്നത് എന്നത് പകൽപോലെ വ്യക്തമാവുകയും ചെയ്തിരിക്കുന്നു. അതിനെ ന്യായീകരിക്കാനാണ് ഈ വിഷയത്തിൽ യുഡിഎഫ് വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്.
യുഡിഎഫ് സർക്കാർ അധികാരറ്റശേഷം ഈ ചെറിയ സമയത്തിനുള്ളിൽത്തന്നെ ബിജെപി ഡീൽ അടിവരയിടുംവിധം നടപ്പാക്കിയ കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിലുണ്ട്. യുഡിഎഫ് വന്നാൽ പിഎം ശ്രീ പദ്ധതി ചവറ്റുകൊട്ടയിൽ ആയിരിക്കും, അറബിക്കടലിൽ ആയിരിക്കും എന്നെല്ലാം പറഞ്ഞ ലീഗ്, യുഡിഎഫ് നേതാക്കൾ മഹാമൗനത്തിലേക്ക് വഴിമാറിയതിന് പിന്നിലും ഡീൽ തെളിയുന്നുണ്ട്.
ജനങ്ങൾക്കുവേണ്ടി ഭരിച്ച എൽഡിഎഫ് സർക്കാരിനെതിരെ നുണ പ്രചരിപ്പിച്ചും വിവാദം തീർത്തും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തി നേടിയ വിജയം ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നു. യഥാർത്ഥത്തിൽ ബിജെപി - കോൺഗ്രസ് ഡീൽ ഉണ്ടാകുകയും എൽഡിഎഫിനെതിരെ ഡീൽ പറഞ്ഞ് വലിയ നുണ പ്രചരിപ്പിക്കുകയും ചെയ്ത യുഡിഎഫ് ഒരിക്കൽക്കൂടി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. ബിജെപിക്കുമുന്നിൽ കുമ്പിട്ട് മതനിരപേക്ഷ കേരളത്തെ തകർക്കാനുള്ള യുഡിഎഫ് സർക്കാർ നയത്തിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ മതനിരപേക്ഷവാദികൾ ഒരുമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
