എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷം തുടര്‍ന്നുവന്ന വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്‍വാങ്ങി, പൊതുസമ്പത്ത് തന്നെ സ്വകാര്യമേഖലയ്‌ക്ക് തീറെഴുതുന്നതിന് ലക്ഷ്യമിടുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പച്ചയായി ജനങ്ങളെ കബളിപ്പിക്കുകയാണ്. അടിസ്ഥാന ജനവിഭാഗങ്ങളെയും പരമ്പരാഗത വ്യവസായ തൊഴിലാളികളെയും അടക്കം അവഗണിക്കുകയാണ് ബജറ്റില്‍. സര്‍ക്കാര്‍ ജീവനക്കാരെയും തൊഴിലാളികളെയും കൈയൊഴിഞ്ഞു.
സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ക്ക് ആക്കം പകരുന്ന നിര്‍ദ്ദേശങ്ങളാണ് ബജറ്റിലുള്ളത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ അടക്കം സ്വകാര്യവല്‍ക്കരണത്തിനാണ് ഊന്നല്‍. പൊതുമേഖലാ സ്ഥാപനങ്ങളെ കൈയൊഴിയുന്നതിന്റെ സൂചനകളും ബജറ്റിലുണ്ട്. വന്‍ പദ്ധതികളുടെ പേരു പറയുകയും തുക അനുവദിക്കാതിരിക്കുകയും ചെയ്‌ത് ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള ശ്രമവും കാണാം.
ലൈഫ്, ക്ഷേമപെന്‍ഷന്‍, സ്‌ത്രീസുരക്ഷാ പദ്ധതി, കണക്ട് ടു വര്‍ക്ക് തുടങ്ങിയ പദ്ധതികളില്‍നിന്നെല്ലാം സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളും നടപ്പാക്കിയ കാര്യങ്ങളും പുതിയ പേരുകളില്‍ അവതരിപ്പിക്കുന്ന മായാജാലവും ബജറ്റില്‍ കാണാം. എസ്.സി - എസ്.ടി മേഖലയ്‌ക്കുള്ള വിഹിതം വര്‍ധിപ്പിച്ചു എന്നതടക്കമുള്ള വാദങ്ങള്‍ വസ്‌തുതാവിരുദ്ധമാണ്. സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞുമുറക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ഒരക്ഷരം പറയാന്‍ തയ്യാറായിട്ടില്ല എന്നത് അമ്പരിപ്പിക്കുന്നതാണ്.
