Skip to main content

രാജ്യത്ത് കർഷകരുടെയും തൊഴിലാളികളുടെയുമെല്ലാം ഐക്യം കൂടുതൽ കരുത്തുറ്റതാക്കാനും വെല്ലുവിളികളെ മുറിച്ചുകടക്കാനും സ. പി കെ കുഞ്ഞച്ചന്റെ സ്മരണ നമുക്ക്‌ കരുത്താകും

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായിരുന്ന സ. പി കെ കുഞ്ഞച്ചൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ 33 വർഷം തികയുകയാണ്‌. സാമൂഹ്യമായി അവഗണിക്കപ്പെട്ടിരുന്ന പട്ടികജാതിവിഭാഗത്തിൽ ജനിച്ച അദ്ദേഹം ദാരിദ്ര്യവും ഇല്ലായ്‌മയും അവഗണനയും നിറഞ്ഞ ജീവിതചുറ്റുപാടുകളോട്‌ പടവെട്ടിയാണ്‌ ജനനേതാവായി മാറിയത്‌. സ്വന്തം ജീവിതസാഹചര്യങ്ങളോടും സമൂഹത്തിലെ അനീതികളോടും സന്ധിയില്ലാസമരം ചെയ്‌താണ്‌ വിപ്ലവകാരിയായി വളർന്നത്‌. ജന്മി‐ ഭൂപ്രഭു വർഗത്തിന്റെയും ഭരണാധികാരികളുടെയും അടിച്ചമർത്തലുകളെയും മർദനങ്ങളെയും സഹനശക്തിയോടെ നേരിട്ടു. പൊലീസ്‌ വേട്ടയിൽ മൃതപ്രായനായി മോർച്ചറിയിലേക്ക്‌ നീക്കിയ അത്യപൂർവ അനുഭവവും ആ സമരജീവിതത്തിലുണ്ടായി.
സ. പി കെ കുഞ്ഞച്ചൻ തിരുവല്ല താലൂക്കിലെ എഴുമറ്റൂരിൽ 1925-ൽ ജനിച്ചു. 1947-ൽ കമ്യൂണിസ്റ്റ്‌ പാർടി അംഗമായി. 1973-ൽ കോഴിക്കോട്ട്‌ നടന്ന കർഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1982 വരെ ആ സ്ഥാനത്ത്‌ തുടർന്നു. പിന്നീട്‌ സംഘടനയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി മരണംവരെ പ്രവർത്തിച്ചു. ആദ്യകാലത്ത്‌ ട്രേഡ്‌ യൂണിയൻ പ്രവർത്തനത്തിൽ സജീവമായിരുന്നു. തിരുവിതാംകൂർ ട്രാൻസ്‌പോർട്ട്‌ തൊഴിലാളികളുടെ നേതാവായി. ഐതിഹാസിക ട്രാൻസ്‌പോർട്ട്‌ പണിമുടക്ക്‌ വേളയിൽ പൊലീസിന്റെ ഭീകരമർദനത്തിന്‌ ഇരയായി. വിമോചനസമരകാലത്ത്‌ കുട്ടനാട്ടിലെ ജന്മിമാർ ഇ എം എസ്‌ സർക്കാരിനെ പാഠം പഠിപ്പിക്കാൻ കൃഷിചെയ്യാതെ നിസ്സഹകരണവുമായി ഇറങ്ങി. അന്ന്‌ കർഷകത്തൊഴിലാളികളെ അണിനിരത്തി പ്രക്ഷോഭം നടത്താൻ കുഞ്ഞച്ചൻ വഹിച്ച നേതൃപരമായ പങ്ക്‌ സ്‌മരിക്കപ്പെടുന്നതാണ്‌. ഇതേത്തുടർന്ന്‌ 1960ൽ നടന്ന വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. കുട്ടനാടൻ മേഖലയിൽ ജന്മി ഗുണ്ടകളുടെ കിരാതവാഴ്‌ചയ്‌ക്ക്‌ അറുതിവരുത്താൻ കർഷകത്തൊഴിലാളികളുടെ വീറുറ്റ പോരാട്ടം സംഘടിപ്പിക്കുന്നതിൽ നല്ലൊരു പങ്ക്‌ വഹിച്ചു.
കേരളത്തിൽ കർഷക തൊഴിലാളി പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയതിൽ കുഞ്ഞച്ചന്റെ പങ്ക്‌ വലുതാണ്‌. കർഷകത്തൊഴിലാളികൾ ദൈനംദിനജീവിതത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങളും ദുരിതങ്ങളും മനസ്സിലാക്കാനും അവ പരിഹരിക്കാൻവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടത്താനും അതീവശ്രദ്ധ പുലർത്തി. പട്ടികജാതി‐ വർഗ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളിൽ ജാഗ്രതയോടെ ഇടപെട്ടു. രാജ്യസഭയിലും നിയമസഭയിലും അംഗമായിരുന്ന അദ്ദേഹം പാർലമെന്ററി പ്രവർത്തനങ്ങളിലും മാതൃകാപരമായി ഇടപെട്ടു. രാജ്യത്തിന്റെ ഏതുഭാഗത്ത്‌ കർഷകത്തൊഴിലാളികൾക്കുനേരെ ആക്രമണമുണ്ടായാലും അവിടങ്ങളിൽ എത്താനും അവ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും നിഷ്‌കർഷ പുലർത്തി. ബിഹാറിൽ കർഷകത്തൊഴിലാളികളെ ചുട്ടുകൊന്ന സംഭവം പാർലമെന്റിൽ വികാരതീവ്രതയോടെ കുഞ്ഞച്ചൻ അവതരിപ്പിച്ചപ്പോൾ അത്‌ സഭയെ ഞെട്ടിക്കുകയും ഇടപെടലിനായി സർക്കാരിനെ നിർബന്ധിതമാക്കുകയും ചെയ്‌തു.
പി കെ കുഞ്ഞച്ചനെപ്പോലുള്ള നിരവധി മുൻഗാമികളുടെ പ്രവർത്തനഫലമായി തൊഴിലാളികളും സാധാരണക്കാരുമെല്ലാം കൈവരിച്ച അവകാശങ്ങളും നേട്ടങ്ങളുമെല്ലാം കേന്ദ്രത്തിൽ തുടർച്ചയായി അധികാരത്തിൽവന്ന സംഘപരിവാർ ഭരണം ഇല്ലാതാക്കി. ഏതുകാലത്തും കോർപറേറ്റുകളുടെ ലാഭം വർധിപ്പിച്ച്‌ കൊടുക്കുന്നതിലാണ്‌ ബിജെപി ശ്രദ്ധിക്കുന്നത്‌. രാജ്യത്ത് കർഷകരുടെയും തൊഴിലാളികളുടെയുമെല്ലാം ഐക്യം കൂടുതൽ കരുത്തുറ്റതാക്കാനും വെല്ലുവിളികളെ മുറിച്ചുകടക്കാനും പി കെ കുഞ്ഞച്ചന്റെ സ്മരണ നമുക്ക്‌ കരുത്താകും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.