Skip to main content

കേരളത്തില്‍ യുഡിഎഫ്‌ അധികാരമേറ്റ്‌ ഒരു മാസം പൂര്‍ണ്ണമായിട്ടില്ല, അധികാരമേറ്റതിന്‌ ശേഷം രാഷ്ട്രീയമായ പകപോക്കലിന്റെ ഭാഗമായി നിരവധി നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു

കേരളത്തില്‍ യുഡിഎഫ്‌ അധികാരമേറ്റ്‌ ഒരു മാസം പൂര്‍ണ്ണമായിട്ടില്ല. അധികാരമേറ്റതിന്‌ ശേഷം രാഷ്ട്രീയമായ പകപോക്കലിന്റെ ഭാഗമായി നിരവധി നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനുള്ള മാനദണ്ഡങ്ങളെയെല്ലാം ലംഘിച്ച്‌ ഭരണാനുകൂല സംഘടനകളുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി വരികയാണ്‌. ഇതിന്റെ ഫലമായുള്ള സ്ഥലമാറ്റങ്ങള്‍ ജനാധിപത്യ വ്യവസ്ഥയുടെ കീഴ്‌വഴക്കങ്ങള്‍ ലംഘിക്കുന്നതാണ്‌.

കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത്‌ കൊണ്ട്‌ ജനജീവിതം ദുസ്സഹമായിത്തീര്‍ന്നിരിക്കുന്നു. നിപ വൈറസ്‌ ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ പിടികൂടിയപ്പോള്‍ അതിനെ നേരിടാന്‍ കേരളം കാണിച്ച മാതൃകകള്‍ ലോകമാകെ അംഗീകരിക്കപ്പെട്ടതാണ്‌. ഈ അനുഭവങ്ങള്‍ പരിഗണിക്കാതെ ആരോഗ്യവകുപ്പ്‌ മന്ത്രി സ്വീകരിച്ച നടപടികള്‍ ഇതിനകം കടുത്ത പ്രതിഷേധത്തിനു വഴിവെച്ചിട്ടുണ്ട്‌. പകര്‍ച്ചവ്യാധികള്‍ക്കെതിരായി ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെട്ട ആരോഗ്യവകുപ്പ്‌ ഡയറക്ടറെ വ്യാജ ആരോപണം ഉന്നയിച്ച്‌ ഏകപക്ഷീയമായി സ്ഥലം മാറ്റുകയും അച്ചടക്ക നടപടിയുടെ ഭാഗമായി തരംതാഴ്‌ത്തുകയും ചെയ്‌തു. ചട്ടവിരുദ്ധ സ്ഥലം മാറ്റങ്ങള്‍ എതിര്‍ത്തതാണ്‌ സ്ഥലമാറ്റത്തിനും അച്ചടക്ക നടപടിക്കും കാരണമായതെന്നാണ്‌ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. ഇത്തരം നടപടികള്‍ എങ്ങനെ നീതീകരിക്കാനാകും.

എരണം കെട്ടവന്‍ നാടുഭരിക്കുന്നത്‌ കൊണ്ടാണ്‌ പകര്‍ച്ചവ്യാധികള്‍ രൂപപ്പെടുന്നത്‌ എന്നതായിരുന്നു എല്‍ഡിഎഫ്‌ ഭരണ കാലത്ത്‌ ഇപ്പോഴത്തെ ആരോഗ്യ മന്ത്രി പ്രതികരിച്ചത്‌. കരുണാകരന്റെ കാലത്തും ആന്റണിയുടെ കാലത്തും ഉമ്മന്‍ ചാണ്ടിയുടെ കാലത്തും വവ്വാലുകള്‍ ഉണ്ടായിരുന്നെന്നും പരിഹാസിച്ചിരുന്നു. ഇപ്പോഴും പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ചു അണിനിരത്തുന്ന നിലപാട്‌ ഗവണ്‍മെന്റ്‌ സ്വീകരിക്കുന്നില്ല. ഇത്‌ ജനങ്ങളോട്‌ കാണിക്കുന്ന ക്രൂരതയാണ്‌. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള ഏതൊരു ശ്രമത്തിനും പിന്തുണ നല്‍കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സന്നദ്ധമാണ്‌. പകര്‍ച്ചവ്യാധികള്‍ തടയാന്‍ സ്വീകരിക്കുന്ന ശരിയായ നടപടികള്‍ക്ക്‌ എല്‍ഡിഎഫ്‌ പിന്തുണ നല്‍കും.

കഴിഞ്ഞ ഒരു മാസക്കാലം ഗവണ്‍മെന്റ്‌ തെറ്റായ വഴിയിലൂടെയാണ്‌ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി സഞ്ചരിക്കുന്നത്‌. വൈദ്യുതവകുപ്പ്‌ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായി അടുത്ത ബന്ധുവിനെ നിശ്ചയിച്ചു. നിയമനത്തെ ന്യായീകരിച്ചു പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ജനങ്ങളില്‍ നിന്ന്‌ ഉയര്‍ന്നു വന്ന ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‌ രാജിവെക്കേണ്ടി വന്നു. ദേവസ്വം വകുപ്പിന്റെ സ്‌പെഷ്യല്‍ പ്ലീഡര്‍ സ്ഥാനത്തേക്ക്‌ സ്വര്‍ണ കവര്‍ച്ച കേസിലെ പ്രതിയുടെ വക്കീലായിരുന്ന അഡ്വ. കെ ബി പ്രദീപനെ ക്യാബിനറ്റ്‌ തീരുമാനപ്രകാരം നിയോഗിച്ചു. ഇതൊരു യാദൃശ്ചിക സംഭവമല്ല. ദേവസ്വം മന്ത്രി പറഞ്ഞത്‌ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയെന്നാണ്‌.

സ്വര്‍ണ കവര്‍ച്ച കേസിലെ പ്രതിയുടെ വക്കീലിനെ ഒരു പുതിയ തസ്‌തിക നിശ്ചയിച്ചു നിയമനം നടത്തിയത്‌ ഈ കേസിനെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്‌. അഡ്വ. കെ ബി പ്രദീപ്‌ തല്‍സ്ഥാനം രാജിവെച്ചിട്ടുണ്ടെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. സ്‌പെഷ്യല്‍ പ്ലീഡറെ നിയമിച്ചു കഴിഞ്ഞാല്‍ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അദ്ദേഹത്തിന്റെ മുമ്പാകെ വരണമെന്നത്‌ സാധാരണ രീതിയാണ്‌. ഫയലിലെ എല്ലാ വിവരണങ്ങളും ചോര്‍ത്തിയെടുക്കാന്‍ ഏതാനും സമയം മാത്രം മതി. ഈ കാര്യത്തില്‍ ഗവണ്‍മെന്റ്‌ നിലപാട്‌ വ്യക്തമാക്കണം. ഈ പ്രശ്‌നത്തില്‍ കെപിസിസിയുടെ സമീപനവും ജനങ്ങളോട്‌ തുറന്ന്‌ പറയേണ്ടതുണ്ട്‌. വിവരങ്ങള്‍ ചോര്‍ത്തിയോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തണം. നിയമിക്കപ്പെട്ടയാള്‍ സംഘപരിവാര്‍ അനുകൂലിയാണെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്‌. സംഘപരിവാര്‍ അനുകൂലികളെ സുപ്രധാന സര്‍ക്കാര്‍ പദവിയില്‍ പ്രതിഷ്‌ഠിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്‌.

നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം വരുന്നതിന്‌ മുമ്പ്‌ ഇന്നത്തെ മുഖ്യമന്ത്രിയുടെ (മുന്‍ പ്രതിപക്ഷ നേതാവ്‌) മംഗ്‌ളൂരിലേക്കുള്ള യാത്ര വിവാദമായിട്ടുള്ളതാണ്‌. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്‌തിട്ടുള്ള വിമാനത്തിലാണ്‌ അദ്ദേഹം യാത്ര ചെയ്‌തത്‌. സ്വര്‍ണ പാളി കേസില്‍ എസ്‌.ഐ.ടി ചോദ്യം ചെയ്‌ത വ്യക്തി അദ്ദേഹത്തോടൊപ്പം യാത്ര ചെയ്‌തിരുന്നു. മംഗ്‌ളുരുവില്‍ എന്‍ഡിഎ നേതൃത്വമായും അദാനിയുടെ പ്രതിനിധിയുമായും ഇദ്ദേഹം കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ യാത്ര വിവരങ്ങള്‍ വാര്‍ത്തകളിലൂടെ പുറത്തു വന്നു. ഇത്‌ സംബന്ധിച്ച ഒരു വിശദീകരണവും ഇതുവരെ വന്നിട്ടില്ല. മുഖ്യമന്ത്രി കൃത്യമായ വിശദീകരണം ഇനിയും നടത്താത്ത ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ സമീപനം എന്താണ്‌. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നുവന്ന ഈ ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ്സ്‌ ഹൈക്കമാന്റിനും കെപിസിസിക്കും ബാധ്യതയുണ്ട്‌. അദാനി കൂട്ടുകെട്ടിനെതിരെ നിലകൊള്ളുന്നുവെന്ന്‌ അവകാശപ്പെടുന്ന രാഹുല്‍ ഗാന്ധിയും ഈ വിഷയത്തില്‍ ഇനിയും പ്രതികരിച്ചിട്ടില്ല.

കോണ്‍ഗ്രസ്സ്‌ - ബിജെപി ബന്ധം സ്ഥിരീകരിക്കുന്ന നിലയിലാണ്‌ രാഹുല്‍ ഗാന്ധിയുടെ പ്രതികരണങ്ങള്‍ വരുന്നത്‌. ഇന്ത്യയിലെ മതനിരപേക്ഷ സമൂഹത്തിന്റെ ഐക്യത്തിനും ചെറുത്തുനില്‍പിനും ഇത്‌ ദോഷം ചെയ്യുന്നതാണ്‌. അതുകൊണ്ട്‌ തന്നെ കോണ്‍ഗ്രസ്സിന്റെ ഈ നിലപാട്‌ ജനങ്ങളോട്‌ വിശദീകരിക്കണം.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.