Skip to main content

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്ലാവിധ എതിർപ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും ഇടയിലും എൽഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു. മൂന്നാംവട്ടം തുടർച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.

എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്. ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ട നിലയിൽ വീണ്ടെടുക്കാനും കൂടുതൽ ശക്തമായി മുന്നോട്ട് പോകാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കഴിഞ്ഞ 10 വർഷങ്ങളിലുടനീളം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്നത് നിസ്സംശയമാണ്. അവ നിലച്ചുപോകാതിരിക്കാനും മുന്നോട്ടുകൊണ്ടുപോകാനും ശക്തമായ ജനജാഗ്രത തുടർന്നും ഉണ്ടാകേണ്ടതുണ്ട്.

നവകേരള നിർമ്മാണത്തിനായി എൽഡിഎഫ് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾ — വിജ്ഞാന സമ്പദ്‌വ്യവസ്ഥ, യുവജന തൊഴിൽ, സാമൂഹ്യനീതി, പൊതുആരോഗ്യവും വിദ്യാഭ്യാസവും — ഇവയെല്ലാം ഇനി മുന്നോട്ടുപോകുമെന്ന് ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ ഉറപ്പാക്കും. അതിദാരിദ്ര്യ നിർമാർജനവും സ്ത്രീശക്തീകരണവും സാമൂഹ്യസുരക്ഷയും ഉൾപ്പെടെയുള്ള മേഖലകളിൽ ഞങ്ങൾ മുന്നോട്ടുവെച്ച നയങ്ങൾ ജനങ്ങൾക്ക് ആവശ്യമായവയാണ്. അവ നടപ്പിലാക്കുന്നതിനായി പുതിയ സർക്കാരിന്മേൽ ജനാധിപത്യ സമ്മർദ്ദം ചെലുത്തും.

ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന ഏത് നല്ല നടപടിയെയും പിന്തുണക്കും. അതേസമയം, ജനവിരുദ്ധമായ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യും. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം.

കേരളത്തിന്റെ മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കുക എന്നത് എൽഡിഎഫിന്റെ അടിസ്ഥാന നിലപാടാണ്. ഈ തെരഞ്ഞെടുപ്പിലെ ചില സൂചനകൾ മതനിരപേക്ഷത സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരമാണ്. ഒരു വർഗീയതയോടും സന്ധി ചെയ്യാതെ വിഭജന രാഷ്ട്രീയത്തിനെതിരെ ഞങ്ങളുടെ പോരാട്ടം തുടരും.

ഈ തെരഞ്ഞെടുപ്പിനിടയിൽ വ്യാപകമായ വ്യാജപ്രചാരണങ്ങൾ നടന്നുവെന്നത് മുമ്പും പറഞ്ഞതാണ്. അതിൽ ചില മാധ്യമങ്ങൾ വഹിച്ച പങ്ക് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്. അർദ്ധസത്യങ്ങളെയും അതിശയോക്തികളെയും വസ്തുതാവിരുദ്ധ പ്രചാരണങ്ങളെയും ആശ്രയിച്ച അവതരണങ്ങൾ ജനാധിപത്യത്തിന് ഗുണകരമല്ല. എങ്കിലും, ഈ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുകയാണ് പ്രധാനമെന്ന് എൽഡിഎഫ് വിശ്വസിക്കുന്നു.

തെരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കുവാനും എല്ലാ സഖാക്കളുടെയും അഭിപ്രായങ്ങൾ കേൾക്കാനും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ജനാധിപത്യപരമായ തുറന്ന പരിശോധന ആണ് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പൊതുസമൂഹത്തിൽ നിന്നും സഖാക്കളിൽ നിന്നും ഉയരുന്ന ആശങ്കകളും അഭിപ്രായങ്ങളും വിമർശനങ്ങളും ഗൗരവബുദ്ധ്യാ പരിശോധിക്കും. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട് തീരുമാനങ്ങൾ എടുക്കും.

എൽഡിഎഫിനുവേണ്ടി പതിനായിരക്കണക്കിന് പ്രവർത്തകരാണ് ഈ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അഹോരാത്രം ഏറ്റെടുത്തത്. അവരെ ആകെ അഭിവാദ്യം ചെയ്യുന്നു.

ഞങ്ങളെ എതിർത്ത ശക്തികൾ — യുഡിഎഫ്, ബിജെപി, ചില മാധ്യമങ്ങളുടെ നിലപാട് — ഇവയെല്ലാം ചേർന്നുണ്ടാക്കിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ ഫലം ഉണ്ടായത്. അരാജക - അരാഷ്ട്രീയ സ്വഭാവം ഉള്ള ചില കേന്ദ്രങ്ങളുടെ തെറ്റായ പ്രചരണത്തിലും ചിലരെങ്കിലും കുടുങ്ങി പോയിട്ടുണ്ട്. അവരെയൊക്കെ വസ്തുതകൾ ബോധ്യപ്പെടുത്താൻ ഗൗരവമായ ശ്രമം ഉണ്ടാകും.

ജനങ്ങൾ നൽകിയ വിധിയെ മാനിച്ച് കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്. നുണക്കഥകളും കോർപ്പറേറ്റ്-പി ആർ ബുദ്ധിശാലകളിൽ ഉരുത്തിരിഞ്ഞ വ്യാജപ്രചാരണങ്ങളും ഞങ്ങളെ പിന്നോട്ടടിപ്പിക്കില്ല. എൽഡിഎഫിന്റെ നിലപാടുകളിലും ഇടപെടലുകളിലും വന്ന വീഴ്ചകൾ ജനാധിപത്യപരമായി തന്നെ പരിശോധിക്കും. ആവശ്യമായ തിരുത്തലുകൾ വരുത്തും. ജനങ്ങളോടുള്ള ബന്ധം കൂടുതൽ ശക്തമാക്കി, കൂടുതൽ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും എൽഡിഎഫ് മുന്നോട്ട് പോകും.

കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും.

എൽഡിഎഫിനൊപ്പം നിന്ന എല്ലാവർക്കും വീണ്ടും നന്ദി അറിയിക്കുന്നു. കേരള ജനതയുടെ വിശ്വാസം വീണ്ടെടുക്കാൻ കൂടുതൽ ശക്തമായി തിരിച്ചുവരും എന്ന് ഉറപ്പുനൽകുന്നു.

 

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും