മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്. പൂർണ്ണമായി നഷ്ടപ്പെട്ട ഒരു കടയ്ക്ക് 7 ലക്ഷം രൂപയും ഒന്നിൽ കൂടുതൽ കടമുറികൾ നഷ്ടമായിട്ടുണ്ടെങ്കിൽ, അധികമുള്ള ഓരോ മുറിക്കും 2.5 ലക്ഷം രൂപ വീതവും അനുവദിക്കും. സംരംഭകർക്ക് ഉണ്ടായ നഷ്ടത്തിന്റെ 50 ശതമാനം അല്ലെങ്കിൽ സെക്ടർ തിരിച്ച് ഏതാണോ കുറവ് അത് ഓരോ സംരംഭത്തിനും ലഭ്യമാക്കും. മാനുഫാക്ചറിങ് സെക്ടർ പരമാവധി 20 ലക്ഷം രൂപ, സർവീസ് സെക്ടർ പരമാവധി 10 ലക്ഷം രൂപ ട്രേഡ് സെക്ടർ പരമാവധി 7 ലക്ഷം രൂപ എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക അനുവദിക്കുക. അതിജീവനത്തിന്റെ പാതയിൽ വയനാടിനൊപ്പം ഉറച്ച ചുവടുവെപ്പുമായി മുന്നോട്ടു നീങ്ങുകയാണ് സർക്കാർ.
