തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടികളാണ് ഉണ്ടായിരിക്കുത്. അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇതിനുമുമ്പും തിരുത്തലുകള്‍ വരുത്തിക്കൊണ്ടാണ് തിരിച്ചടികളെ അതിജീവിച്ച് ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച് എല്‍ഡിഎഫ് മുന്നോട്ടുപോയിട്ടുള്ളത്. എല്‍ഡിഎഫിന്റെ അടിത്തറയാകെ തകര്‍ന്നുപോയിരിക്കുന്നുവെന്ന തരത്തിൽ പ്രചരണം നടത്തുന്നതിൽ കാര്യമില്ല. തിരിച്ചടികളെ ശരിയായ രീതിയില്‍ പരിശോധിച്ച് മുന്നോട്ടുപോയതുകൊണ്ടാണ് പാര്‍ലമെന്റില്‍ ഒരു സീറ്റ് ലഭിച്ച തെരഞ്ഞെടുപ്പിന് ശേഷം നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 98 സീറ്റ് ലഭിച്ചത്. അതുകൊണ്ട് പ്രചരണം നടത്തുന്ന ആളുകള്‍ ഇത്തരമൊരു ചരിത്രം കൂടി ഓര്‍ക്കേണ്ടതുണ്ട്.
ഈ തെരഞ്ഞെടുപ്പില്‍ എല്ലാ വര്‍ഗ്ഗീയ ശക്തികളുമായി രഹസ്യമായും, പരസ്യമായും നീക്കുപോക്കുകള്‍ ഉണ്ടാക്കിക്കൊണ്ടാണ് യുഡിഎഫ് മത്സരിച്ചത്. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനും തിരിച്ച് യുഡിഎഫ് വോട്ടുകള്‍ ബിജെപിക്കും ലഭിച്ച നിരവധി സംഭവങ്ങള്‍ കാണാനുണ്ട്. ഉദാഹരണമായി പറവൂര്‍ നഗരസഭയില്‍ മത്സരിച്ച സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ സേതുമാധവനെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് പരാജയപ്പെടുത്തിയത്. ഈ വാര്‍ഡില്‍ യുഡിഎഫിന് 20 വോട്ട് മാത്രമാണ് ലഭിച്ചത്. ഇത്തരത്തില്‍ പരസ്‌പരം സഹായിച്ച നിരവധി സംഭവങ്ങൾ കാണാവുന്നതാണ്. മതരാഷ്‌ട്രവാദം മുന്നോട്ടുവെക്കുന്ന ശക്തികളുടെ വോട്ടുകളും പ്രചരണങ്ങളും യുഡിഎഫിന് സഹായകമായി. ഇത്തരം പ്രചരണങ്ങള്‍ ബിജെപിയെയും സഹായിച്ചിട്ടുണ്ട് എന്ന് കാണാവുന്നതാണ്.
ബിജെപി നേരത്തെ വിജയിച്ച മുന്‍സിപ്പാലിറ്റികളും, പഞ്ചായത്തുകളും അവര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം, പാലക്കാട് മുന്‍സിപ്പാലിറ്റികലിലാണ് ബിജെപി വിജയിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന പന്തളം മുന്‍സിപ്പാലിറ്റിയില്‍ ഇപ്പോള്‍ എല്‍ഡിഎഫ് വിജയിച്ചിരിക്കുകയാണ്. പാലക്കാട് മുന്‍സിപ്പാലിറ്റിയിലാണെങ്കില്‍ ബിജെപിയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. എല്‍ഡിഎഫിന് സീറ്റ് വര്‍ധിക്കുകയും ചെയ്തു. ശബരിമലയുടെ അടുത്തുള്ള കുളനട, ചെറുകോല്‍, മുത്തോലി എന്നീ പഞ്ചായത്തുകള്‍ ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്. ഒരു ജില്ലാ പഞ്ചായത്ത് സ്ഥാനം മാത്രമാണ് ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. അത് കാസര്‍ഗോഡ് ജില്ലയിലാണ്. ഇത് ജില്ലയില്‍ നേരത്തെ അവര്‍ക്ക് ലഭിച്ച സീറ്റുമാണ്.
