Skip to main content

സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനം

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷികമാണ് ഇന്ന്. കണ്ണൂരിന്റെ ചുവന്ന മണ്ണിൽ നിന്ന് പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ നേതൃനിരയിൽ എത്തിയ സഖാവിന്റെ രാഷ്ട്രീയ ജീവിതം പാർടിക്കൂറും പ്രത്യയശാസ്ത്രബോധ്യവും സംഘടനാ ശേഷിയും ഒത്തുചേർന്നതായിരുന്നു. സംഘടനാ കാർക്കശ്യം പുലർത്തുമ്പോഴും ഇടപെടലുകളിലെ സൗമ്യതയായിരുന്നു മുഖമുദ്ര.
തലശ്ശേരി കലാപസമയത്ത് വിദ്യാർത്ഥി നേതാവായിരുന്ന ബാലകൃഷ്ണൻ പാർടി സഖാക്കൾക്കൊപ്പം സമാധാനം പുനഃസ്‌ഥാപിക്കാൻ രംഗത്തിറങ്ങി. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ വേട്ടയാടലിനാണ് ഇരയായത്. ഭരണകൂട ഭീകരതയെ ചെറുത്തുകൊണ്ട് വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ഉജ്ജ്വല നേതൃത്വമായി കോടിയേരി മാറി.
സംഘടനാ രംഗത്ത് അചഞ്ചലനായ പോരാളിയും പ്രക്ഷോഭകാരിയുമായിരുന്നു കോടിയേരി. പാർടി ആക്രമിക്കപ്പെട്ട സന്ദർഭങ്ങളിലെല്ലാം മുന്നിൽ നിന്ന് പ്രതിരോധിച്ച അദ്ദേഹം ചെറിയ പ്രായത്തിൽ തന്നെ പാർടി ജില്ലാ സെക്രട്ടറിയായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതു മുതൽ പാർടി സംസ്ഥാന കേന്ദ്രത്തിൽ നിന്നും സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച അദ്ദേഹം കേരളത്തിലെ പാർടിയെ ഇന്നുകാണുന്ന വിധത്തിൽ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിക്കുകയുണ്ടായി. സ്വന്തം അനാരോഗ്യത്തെപ്പോലും അവഗണിച്ചാണ് അവസാന കാലത്ത് അദ്ദേഹം സംഘടനാകാര്യങ്ങളിൽ മുഴുകിയത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് തുടർഭരണം സാധ്യമാക്കുംവിധം പാർടി സംവിധാനത്തെ സജ്ജമാക്കിയെടുക്കാൻ കോടിയേരിയുടെ നേതൃത്വവും ഇടപെടലും നിസ്തുലമായിരുന്നു.
മന്ത്രി, പ്രതിപക്ഷ ഉപനേതാവ് എന്നീ നിലകളിലെല്ലാം കക്ഷി ഭേദമില്ലാതെ സുസമ്മതനായ നേതാവായിരുന്നു. മികച്ച പാർലമെന്റേറിയനായി നിയമസഭയിൽ മാതൃകാപരമായി ഇടപെട്ടു. പാർടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ആശയ ദൃഢതയോടെ നടപ്പിലാക്കിയ സഖാവ് അടിസ്‌ഥാന വർഗ്ഗത്തിന്റെ മുന്നണി പോരാളിയായി നിലകൊണ്ടു.
വർഗ്ഗീയ രാഷ്ട്രീയത്തെയും നവലിബറൽ സാമ്പത്തിക നയങ്ങളെയും ജനസമക്ഷം തുറന്നുകാട്ടുന്നതിലും മതനിരപേക്ഷ ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുന്നതിലും സഖാവ് കോടിയേരി ബാലകൃഷ്ണന്റെ സംഭാവനകൾ ചെറുതല്ല. നിയമസഭയ്ക്കകത്തും പുറത്തും ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. വർഗീയതയും നവലിബറൽ നയങ്ങളും സാധാരണക്കാരന്റെ ജീവിതത്തെ കൂടുതൽ ദുരിതമയമാക്കുന്ന ഇക്കാലത്ത് കോടിയേരിയുടെ ഓർമ്മകൾ പകരുന്ന ഊർജ്ജം നമുക്ക് കരുത്തായി മാറട്ടെ.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.