''ഉടുതുണിക്ക് മറുതുണിയില്ലാതെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയവരാണ് ഞങ്ങൾ 49 കുടുംബങ്ങൾ. വേറെ വസ്ത്രങ്ങൾ ഒന്നുമില്ല. സാറേ, ഞങ്ങൾക്ക് വസ്ത്രങ്ങൾ നൽകാൻ നടപടിയെടുക്കണം. മണ്ണിടിച്ചിൽ തുടരുന്ന പ്രദേശത്ത് ഇനി ജീവിക്കാൻ ആവില്ല. ഞങ്ങൾക്കൊരു കിടപ്പാടം വേണം.'' ഇതായിരുന്നു കള്ളാടി ദുരിതാശ്വാസ ക്യാമ്പിലെത്തിയ പ്രതിപക്ഷ നേതാവിനോട് ജൂലൈ 9ന് തോട്ടം തൊഴിലാളികളും ഉന്നതി നിവാസികളും പറഞ്ഞ വാക്കുകൾ. വസ്ത്രത്തിന്റെ കാര്യത്തിൽ ഇടപെടുകയും ലഭ്യമാക്കുകയും ചെയ്തു. എന്നാൽ ജൂലൈ 11ന് അധികൃതർ മേപ്പാടി പോളിടെക്‌നിക്കിലെ ക്യാമ്പ് പിരിച്ചുവിട്ടു. ''അപകടഭീഷണിയുള്ള മീനാക്ഷിപ്പുഴയുടെ പ്രദേശത്തേക്ക് ഞങ്ങളെ പറഞ്ഞയക്കരുതെന്ന്'', പാവങ്ങൾ കേണപേക്ഷിച്ചിട്ടും ക്യാമ്പ് പിരിച്ചുവിട്ട അധികൃതരുടെ നടപടി ക്രൂരതയാണ്.
മുണ്ടക്കൈ ദുരന്തം ഉണ്ടായപ്പോൾ ടൗൺഷിപ്പ് പണിയുന്നത് വരെ വാടകയ്ക്ക് വീടെടുത്തു നൽകിയും ഭക്ഷണച്ചെലവ് നൽകിയും വസ്ത്രമുൾപ്പെടെ എല്ലാം എത്തിച്ചുമാണ് ദുരിതമനുഭവിച്ചവരെ എൽഡിഎഫ് സർക്കാർ ചേർത്തുപിടിച്ചത്. വീട് നിർമ്മിക്കാൻ ഫണ്ട് പിരിക്കുകയും അത് അടിച്ചുമാറ്റുകയും വയനാട്ടുകാരെ വഞ്ചിക്കുകയും ചെയ്ത കോൺഗ്രസുകാരാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത്. അവർക്ക് പാവങ്ങളോടല്ല പണത്തോടാണ് കൂറ്. മുണ്ടക്കൈ ദുരിതാശ്വാസ പണം എവിടെ കോൺഗ്രസേ? വീടെവിടെ കോൺഗ്രസേ? ഈ ചോദ്യം കോൺഗ്രസിന് നേരെ ജനങ്ങളിൽ നിന്ന് തുടർച്ചയായി ഉയർന്നുവരിക തന്നെ ചെയ്യും.
