സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായിരുന്ന സ. പി കെ കുഞ്ഞച്ചൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 35 വർഷം തികയുകയാണ്. സാമൂഹ്യമായി അവഗണിക്കപ്പെട്ടിരുന്ന പട്ടികജാതിവിഭാഗത്തിൽ ജനിച്ച അദ്ദേഹം ദാരിദ്ര്യവും ഇല്ലായ്‌മയും അവഗണനയും നിറഞ്ഞ ജീവിത ചുറ്റുപാടുകളോട് പടവെട്ടിയാണ് ജനനായകനായി മാറിയത്. സ്വന്തം ജീവിതസാഹചര്യങ്ങളോടും സമൂഹത്തിലെ അനീതികളോടും സന്ധിയില്ലാസമരം ചെയ്‌താണ് വിപ്ലവകാരിയായി വളർന്നത്. ജന്മി‐ ഭൂപ്രഭു വർഗത്തിന്റെയും ഭരണാധികാരികളുടെയും അടിച്ചമർത്തലുകളെയും മർദനങ്ങളെയും സഹനശക്തിയോടെ നേരിട്ടു. പൊലീസ് വേട്ടയിൽ മൃതപ്രായനായി മോർച്ചറിയിലേക്ക് നീക്കിയ അത്യപൂർവ അനുഭവവും ആ സമരജീവിതത്തിലുണ്ടായി.
അച്ഛൻ കുഞ്ഞിരയിൽ നിന്ന് പഠിച്ച സാമൂഹിക പാഠങ്ങൾ ജീവിതം മുഴുവൻ കുഞ്ഞച്ചനെ സ്വാധീനിച്ചിരുന്നു. കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെയുള്ള കർഷക തൊഴിലാളി പ്രസ്ഥാനങ്ങൾക്കൊപ്പമാണ് സഖാവ് പി കെ കുഞ്ഞച്ചൻ പണിയെടുത്തത്. രാജ്യത്തിൻ്റെ ഏതു ഭാഗത്ത് കർഷക തൊഴിലാളികൾക്കെതിരെ അതിക്രമം ഉണ്ടായാലും സഖാവ് കുഞ്ഞച്ചനെ അത് പ്രകോപിപ്പിക്കും. ബിഹാറിൽ കർഷക തൊഴിലാളികളെ ചുട്ടുകൊന്ന സംഭവം രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ സഖാവ് വികാരഭരിതനായി. രാജ്യമൊട്ടാകെ അതിനെതിരെ പ്രതിഷേധമുയർന്നു. വിമോചന സമരക്കാലത്ത് കുട്ടനാട്ടിലെ ജന്മിമാർ കൃഷി ഭൂമി തരിശിട്ടപ്പോൾ അതിനെതിരെയും പി കെ കുഞ്ഞച്ചൻ വലിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകി.
1954 ൽ ട്രാവൻകൂർ കൊച്ചിൻ ലെജിസ്ളേറ്റീവ് അസംബ്ലിയിലും 1960 ലും 1967 ലും കേരള അസംബ്ലിയിലും കുഞ്ഞച്ചൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1973 ലും 88 ലും രാജ്യസഭാ അംഗമായി. സഖാവ് കുഞ്ഞച്ചന്റെ ജീവിതം പുതിയ തലമുറക്ക് ഒരു പാഠപുസ്തകമാണ്. ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് ഒരു സമൂഹം നൂറ്റാണ്ടുകളുടെ പരിമിതികൾ ഭേദിച്ച് മുന്നോട്ട് പോയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ സഖാവ് കുഞ്ഞച്ചനെപ്പോലുള്ള ധാരാളം സഖാക്കൾ ചൊരിഞ്ഞ രക്തവും വിയർപ്പുമുണ്ടാകും.
