യുഡിഎഫ് സർക്കാർ നിയമസഭയിൽ സമർപ്പിച്ച ധവളപത്രം തികച്ചും രാഷ്ട്രീയ പ്രേരിതമായ ഒരു കപടരേഖ മാത്രമാണ്. കഴിഞ്ഞ ഭരണകാലത്ത് സംസ്ഥാനം കൈവരിച്ച വികസന മുന്നേറ്റങ്ങളെയും ജനക്ഷേമ പ്രവർത്തനങ്ങളെയും കള്ളക്കണക്കുകൾ നിരത്തി ഇകഴ്ത്തിക്കാട്ടാനാണ് സർക്കാർ ശ്രമിക്കുന്നത്. യുഡിഎഫിന്റെ മുൻകാല അവകാശവാദങ്ങളെല്ലാം പൊള്ളയായിരുന്നുവെന്ന് ഈ ധവളപത്രം തന്നെ തെളിയിക്കുന്നു.
സംസ്ഥാനത്തിന്റെ കടം 6 ലക്ഷം കോടി രൂപയായെന്ന് മുൻപ് നിരന്തരം പ്രചരിപ്പിച്ചവർ ഇന്ന് സഭയിൽ സമർപ്പിച്ച രേഖയിൽ കടബാധ്യത 5.07 ലക്ഷം കോടി രൂപ മാത്രമാണെന്ന് സമ്മതിച്ചിരിക്കുകയാണ്. ജീവനക്കാരുടെ ശമ്പള കുടിശ്ശികയായി 1 ലക്ഷം കോടിയിലധികം രൂപ നൽകാനുണ്ടെന്ന വ്യാജ പ്രചാരണവും പൊളിഞ്ഞു വീണു. കുടിശ്ശികയിനത്തിൽ ആകെ 48,733 കോടി രൂപ മാത്രമാണ് ഉള്ളതെന്ന് ധവളപത്രം വ്യക്തമാക്കുന്നു.
സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 77 ശതമാനവും പലിശയ്ക്കും ശമ്പളത്തിനുമായി പോകുന്നു എന്ന വാദം ഉയർത്തി ജനക്ഷേമ പദ്ധതികളിൽ നിന്നും വികസനത്തിൽ നിന്നും പിന്നോട്ടുപോകാനുള്ള മുൻകൂർ ജാമ്യമെടുക്കലാണ് ഇപ്പോൾ നടക്കുന്നത്. വികസന ചെലവുകൾ ജി.എസ്.ഡി.പിയുടെ 1.3 ശതമാനം മാത്രമാണെന്ന് വിലപിക്കുന്ന സർക്കാർ, വരും ദിവസങ്ങളിൽ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാനും ജനങ്ങൾക്ക് മേൽ വൻ നികുതിഭാരം അടിച്ചേൽപ്പിക്കാനുമുള്ള ഗൂഢാലോചനയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്. കിഫ്ബിയുടെ 21,000 കോടി രൂപയുടെ ബാധ്യതയെ ഭീതിജനകമായി ചിത്രീകരിക്കുന്നവർ, അത് വഴി നാടൊട്ടുക്കും ഉണ്ടായ സ്കൂളുകളും റോഡുകളും ആശുപത്രികളും കാണാൻ വിസമ്മതിക്കുന്നു.
ധനകാര്യ വകുപ്പിനെ മറികടന്ന് ബാഹ്യ ഏജൻസികളെയും സ്വകാര്യ വ്യക്തികളെയും വെച്ച് തയ്യാറാക്കിയ ഈ ധവളപത്രത്തിന് യാതൊരുവിധ ഔദ്യോഗിക വിശ്വാസ്യതയുമില്ല.
