പാൽഘറിൽ സിപിഐ എം നേതൃത്വത്തിൽ നടന്ന ചരിത്രപ്രക്ഷോഭത്തിൽ അണിനിരന്നവരെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അഭിനന്ദിച്ചു. ചെങ്കൊടിയേന്തി മാർച്ച് ചെയ്‌ത പതിനായിരകണക്കിന് കർഷകരും കർഷകത്തൊഴിലാളികളും ആദിവാസികളുമാണ് മഹാരാഷ്‌ട്രയിലെ ബിജെപി സർക്കാരിനെ മുട്ടുകുത്തിച്ചത്. വനാവകാശനിയമപ്രകാരമുള്ള അവകാശങ്ങൾ ഉറപ്പാക്കുക, വധ്‌വാൻ–മുർബേ തുറമുഖപദ്ധതികൾ ഉപേക്ഷിക്കുക, കർഷകർക്ക് കൃഷിഭൂമി വിതരണം ചെയ്യുക, സ്‌മാർട്ട്‌മീറ്റർ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം.
രണ്ടുദിവസം മാർച്ച് ചെയ്‌ത് പാൽഘർ കലക്‌ട്രേറ്റിൽ എത്തിയ സമരക്കാർക്ക് അധികൃതർ പ്രവേശനം നിഷേധിച്ചു. തുടർന്ന്, കലക്‌ട്രേറ്റും ദേശീയപാതയും ഉപരോധിച്ചായിരുന്നു തുടർസമരം. മൂന്നാംദിവസം കലക്ടറുമായി സിപിഐ എം പ്രതിനിധി സംഘം ഏഴുമണിക്കൂർ ചർച്ച നടത്തി. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് കലക്ടർ രേഖാമൂലം ഉറപ്പുകൾ നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. ഇതിനുപിന്നാലെ, ആയിരങ്ങൾ പങ്കെടുത്ത വിജയാഹ്ലാദവും നടന്നു.
അഖിലേന്ത്യാകിസാൻസഭ, സിഐടിയു തുടങ്ങിയ വർഗബഹുജനസംഘടനകൾ പ്രക്ഷോഭത്തെ പൂർണമായും പിന്തുണച്ചു. തുറമുഖപദ്ധതികൾക്ക് എതിരെയും തൊഴിലാളി ദ്രോഹ ലേബർകോഡുകൾക്ക് എതിരെയും തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുമുള്ള നീക്കങ്ങൾക്ക് എതിരെ പ്രക്ഷോഭം തുടരാനാണ് സിപിഐ എമ്മിന്റെ തീരുമാനം.
