Skip to main content

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്. ബഹുസ്വരതയും ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയിലാണ് ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ അന്തസ്സത്ത കുടികൊള്ളുന്നത്.
സാമ്രാജ്യത്വത്തിനും സാമൂഹിക അനീതികൾക്കുമെതിരെ സ്വാതന്ത്ര്യസമര സേനാനികൾ നടത്തിയ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് ഭരണഘടനാ ദിനം. അവർ ഏതു മൂല്യങ്ങൾക്കു വേണ്ടിയാണോ തങ്ങളുടെ രക്തവും വിയർപ്പും ചിന്തിയത്, അവ സംരക്ഷിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്ന വിചിന്തനത്തിനുള്ള സന്ദർഭം കൂടിയാണിത്.
ഇന്ന് നമ്മുടെ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ ബഹുമുഖമാണ്. മതനിരപേക്ഷത, ഫെഡറലിസം തുടങ്ങിയ അടിസ്ഥാന ശിലകൾ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. പൗരത്വത്തിന് മതം മാനദണ്ഡമാവുന്ന, ചരിത്രം വളച്ചൊടിക്കപ്പെടുന്ന, ശാസ്ത്രബോധത്തിനു പകരം അന്ധവിശ്വാസം വളർത്തപ്പെടുന്ന, മതസൗഹാർദ്ദത്തെ വർഗീയത കൊണ്ട് തകർക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണത്തിൻ്റെ പ്രസക്തിയേറുകയാണ്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നതും ഈ ശ്രമങ്ങളുടെ ഉദാഹരണങ്ങളാണ്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുകളെ സമ്മർദ്ദത്തിലാക്കാൻ ഉന്നത പദവികൾ ദുരുപയോഗം ചെയ്യുന്നതും ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതുമായ നിരവധി പ്രവർത്തനങ്ങൾ നടക്കുന്നു.
അതുകൊണ്ട് ഈ ദിനം വെറുമൊരു ഓർമ്മപുതുക്കലല്ല. ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്. നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്.

 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.