Skip to main content

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു. ആ വീഡിയോ കാണാൻ പറ്റുന്നില്ല എന്ന് പല സുഹൃത്തുക്കളും ചൂണ്ടിക്കാട്ടിയപ്പോഴാണ് സംഭവിച്ചത് എന്താണ് എന്നന്വേഷിച്ചത്. തങ്ങൾക്ക് ആരെക്കുറിച്ചും എന്തു വ്യാജപ്രചരണവും നടത്താം, അതിന്റെ വസ്തുത ആരെങ്കിലും തുറന്നു കാണിച്ചാൽ കോപ്പിറൈറ്റ് ലംഘനം എന്ന ആയുധം ഉപയോഗിച്ചു നേരിടും എന്ന മീഡിയാവൺ സമീപനം ജനാധിപത്യമര്യാദകളുടെ ലംഘനമാണ്.
മീഡിയാ വണ്ണിന്റെ ഉള്ളടക്കം ഉപയോഗിച്ച് പണമുണ്ടാക്കാൻ ശ്രമിച്ചാൽ കോപ്പിറൈറ്റ് ലംഘനം ആരോപിക്കുന്നത് മനസിലാക്കാം. എന്നാൽ ഇവിടെ മോണിറ്റൈസ് ചെയ്യാതെയാണ് ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തത് എന്നാണ് മനസിലാക്കുന്നത്. അതായത് കോപ്പിറൈറ്റ് നിയമം അനുവദിക്കുന്ന ഫെയർ ക്രിട്ടിസിസത്തിന്റെ പരിധിയിൽ വരുന്നതാണ് ആ വീഡിയോ.
എന്താണ് ആ വീഡിയോയുടെ പ്രത്യേകത? മീഡിയാ വൺ ഒരു വ്യാജ പ്രചരണം നടത്തുന്നതിന്റെ വിഷ്വൽ കാണിക്കുന്നു. അത് തെറ്റാണെന്ന് തെളിയിക്കുന്ന മീഡിയാ വൺ വാർത്തയുടെതന്നെ വിഷ്വൽ കാണിക്കുന്നു. ഇതു രണ്ടും കാണിക്കാതെ ആ വിമർശനം നടത്താനാവില്ല. ആകെ ചെയ്യാവുന്നത് ആ വിമർശനം നടത്തുന്ന കണ്ടെൻ്റ് മോണിറ്റൈസ് ചെയ്യാതിരിക്കുക എന്നതാണ്.
മീഡിയാവണ്ണിന്റെ ഫ്ലോർ ആരെയും എന്തും പറയാമെന്ന സമീപനത്തിന്റെ വേദിയാവുകയാണ്. രണ്ടുകാര്യങ്ങൾ എനിക്ക് വളരെ പ്രസക്തമായി തോന്നി.
ഒന്ന്, തൃപ്പൂണിത്തുറയിലെ വിവാദ യോഗാകേന്ദ്രത്തിന്റെ ബ്രാഞ്ചുകൾ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയും എംഎൽഎയും പോയി എന്ന ആക്ഷേപം ചർച്ചയിൽ ഒരാൾ ബോധപൂർവം ഉയർത്തിയപ്പോൾ ആങ്കറുടെ നിസംഗതയാണ്. ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും ആങ്കർ ചോദിക്കുന്നില്ല. ഏത് ബ്രാഞ്ച് ഉദ്ഘാടനം ചെയ്യാൻ എന്നാണ് മുഖ്യമന്ത്രിയും എംഎൽഎയും പോയത് എന്ന് തെളിച്ചു പറയാൻ ആവശ്യപ്പെടുന്നില്ല. ഇത്തരം നിശബ്ദതകൾ ബോധപൂർവം എന്നുതന്നെ പറയേണ്ടി വരും. സിപിഎമ്മിനെതിരെ എന്തും പറയാൻ തങ്ങളുടെ ചാനൽ ഫ്ലോർ ഉപയോഗിച്ചുകൊള്ളൂ എന്ന ലൈസൻസാണ് ആങ്കറുടെ നിശബ്ദത.
ഇതേ നിശബ്ദത തന്നെയാണ് "യോഗാകേന്ദ്രം അടച്ചുപൂട്ടാൻ ത്രാണിയില്ലാതെ ഹിന്ദുത്വ വർഗീയതയെ പ്രീണിപ്പിക്കുന്ന ആൾ" എന്ന് ഒരു ജമായത്തെ ഇസ്ലാമിക്കാരൻ സ്വരാജിനെ അധിക്ഷേപിച്ചപ്പോഴും കണ്ടത്. നിശബ്ദനായ ആങ്കർ ആരോപണ കർത്താവിനെ യഥേഷ്ടം വിഹരിക്കാൻ വിടുകയാണ്. എന്നാൽ അതല്ല സത്യം എന്ന് ന്യൂസ് ബുള്ളറ്റ് കേരള തെളിവു സഹിതമാണ് സ്ഥാപിക്കുന്നത്. ഡിവൈഎഫ്ഐ കൂടി ഇടപെട്ടിട്ടാണ് വിവാദം ഉയർന്ന അന്നു തന്നെ യോഗാകേന്ദ്രം പൂട്ടിയത് എന്ന് മീഡിയാ വൺ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ വീഡിയോയാണ് ന്യൂസ് ബുള്ളറ്റ് കേരള പ്രേക്ഷകർക്ക് കാട്ടിക്കൊടുക്കുന്നത്.
ജമായത്തെ ഇസ്ലാമിക്കാരന്റെ ആരോപണവും, മീഡിയാ വൺ ആങ്കറുടെ നിശബ്ദതയും യോഗാകേന്ദ്രം പൂട്ടിക്കാൻ നൂറോളം ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിതമായി ഇടപെട്ടുവെന്ന മീഡിയാ വൺ വാർത്തയും ഒരുമിച്ചു കാണുമ്പോഴാണ്, മീഡിയാ വണ്ണിന്റെ അജണ്ട എത്ര ആപൽക്കരമാണ് എന്ന് നമുക്കു മനസിലാകുന്നത്. അത്തരത്തിൽ വസ്തുതാപരമായ അന്വേഷണമാണ് ന്യൂസ് ബുള്ളറ്റ് കേരള നടത്തുന്നത്. സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളായ സഖാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്. ഈ തരംതാണ കളിയെ ഒരു വിട്ടുവീഴ്ചയുമില്ലാതെ പ്രതിരോധിക്കേണ്ടതുണ്ട്.
ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സിപിഎമ്മിനും എതിരെ ആസൂത്രിതമായി പ്രചരിപ്പിക്കുന്ന ഇത്തരം നുണകൾ തുറന്നു കാണിക്കാനുള്ള ഏത് ശ്രമവും സ്വാഗതാർഹമാണ്. മതസൗഹാർദ്ദം നിലനിൽക്കുന്ന സമൂഹമായി കേരളത്തെ നിലനിർത്താൻ ഇടതുപക്ഷത്തിന്റെ പ്രസക്തി അംഗീകരിക്കുന്ന എല്ലാവരും നുണപ്രചരണങ്ങൾ തുറന്നു കാണിക്കാനുള്ള പരിശ്രമങ്ങളെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
മീഡിയാവൺ പ്രചരണത്തെ വസ്തുതാപരമായി തുറന്നു കാണിച്ച ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ ബ്ലോക്കു ചെയ്ത ജനാധിപത്യവിരുദ്ധ നടപടിയ്ക്കെതിരെ പ്രതിഷേധിക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.