Skip to main content

നോട്ടുനിരോധനം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക മണ്ടത്തരമായിപ്പോയെന്ന് ഇപ്പോൾ ഏതാണ്ട് എല്ലാവരും അംഗീകരിക്കുന്നുണ്ട്.

നോട്ടുനിരോധനം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക മണ്ടത്തരമായിപ്പോയെന്ന് ഇപ്പോൾ ഏതാണ്ട് എല്ലാവരും അംഗീകരിക്കുന്നുണ്ട്. ബിജെപിക്കാർപോലും അതിന്റെ നേട്ടങ്ങളെക്കുറിച്ച് വാചാലരല്ലാതായിട്ട് വർഷങ്ങളായി. പ്രഖ്യാപനത്തിന്റെ രാത്രി തന്നെ പത്രസമ്മേളനം വിളിച്ച് ഈ നടപടി ഭ്രാന്താണെന്ന് പറഞ്ഞൊരാളാണ് ഞാൻ. മറ്റുള്ളവർക്ക് എന്തുപറ്റി? എന്തെങ്കിലും മനസിൽ കാണാതെ ഇങ്ങനെയൊരു നടപടി സ്വീകരിക്കുമോ? എതിർത്താൽ കള്ളപ്പണക്കാരുടെ ഗണത്തിൽപ്പെടുത്തി ആക്ഷേപിക്കുമോ? ഇങ്ങനെയുള്ള ശങ്കകളായിരുന്നു.

പിറ്റേന്ന് നിയമസഭയിൽ സംസ്ഥാന ധനമന്ത്രി ഇങ്ങനെ ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് ഉപദേശിച്ചത്. അവസാനം നിയമസഭ പിരിയുന്നതിനു മുമ്പ് എഴുതി തയ്യാറാക്കിയ ഔപചാരിക പ്രസ്താവന സഭയിൽ വായിച്ചു. ഈ രേഖ വിപുലീകരിച്ച് ഒരു ലഘുഗ്രന്ഥവും പ്രസിദ്ധീകരിച്ചു.

നോട്ടുനിരോധനം കഴിഞ്ഞ് ആറ് വർഷം പിന്നിടുമ്പോഴും അതിന്റെ കെടുതികളിൽ നിന്ന് രാജ്യം മോചിതമായിട്ടില്ല. 50 ദിവസം തരൂ, ഇല്ലെങ്കിൽ എന്നെ കത്തിച്ചോളൂ – എന്തായിരുന്നു വീരസ്യം! എന്തെല്ലാം ന്യായങ്ങളാണ് ഈ ഹിമാലയൻ മണ്ടത്തരത്തെ ന്യായീകരിക്കാൻ പ്രധാനമന്ത്രി എഴുന്നള്ളിച്ചത്.

⚫️ ആദ്യം പറഞ്ഞ ന്യായം കള്ളപ്പണത്തെ നിർമ്മാർജ്ജനം ചെയ്യുമെന്നാണ്. കള്ളപ്പണത്തെക്കുറിച്ച് എത്ര ബാലിശമായ ധാരണയാണ് ഭരണാധികാരികൾക്ക് ഉണ്ടായിരുന്നത്. കള്ളപ്പണത്തിന്റെ സിംഹപങ്കും വിദേശത്താണ്. ബാക്കിയുള്ളത് ഇന്ത്യയിൽ തന്നെ ഭൂമിയിലും സ്വർണ്ണത്തിലും മറ്റു ജംഗമവസ്തുക്കളിലും മുടക്കിയിരിക്കുന്നതാണ്. എലിയെ കൊല്ലാൻ ഇല്ലം ചുടുന്ന പരിപാടിയായിപ്പോയി.

⚫️ മൂന്നുലക്ഷം കോടി രൂപയെങ്കിലും ഇതുവഴി ഖജനാവിന് നേട്ടമുണ്ടാകുമെന്ന് കെ. സുരേന്ദ്രൻ മാത്രമല്ല അരുൺ ജെയ്റ്റ്ലി വരെ വാദിച്ചു. കള്ളപ്പണവും കള്ളനോട്ടും തിരിച്ചു വരില്ലല്ലോ. അത്രയും ബാധ്യത റിസർവ്വ് ബാങ്കിന്റെ ചുമലിൽനിന്നു മാറും. ഈ മിച്ചം കേന്ദ്ര സർക്കാരിനു കിട്ടും. പക്ഷേ അവസാനം കണക്കെടുത്തപ്പോൾ 99 ശതമാനത്തിലേറെ നോട്ടുകളും ബാങ്കുകളിൽ തിരിച്ചുവന്നു.

⚫️ സമ്പദ്ഘടനയിൽ ക്യാഷിന്റെ സ്ഥാനംകുറച്ച് ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കലാണ് ലക്ഷ്യമെന്നായി. ഇതുവഴി എല്ലാ സാമ്പത്തിക ഇടപാടുകൾക്കും രേഖയുണ്ടാകും. അഴിമതിയും കള്ളപ്പണവും കുറയ്ക്കാം. ഇന്നലത്തെ പത്രങ്ങളിൽ ഇപ്പോൾ സമ്പദ്ഘടനയിലെ നോട്ടിന്റെ കണക്കുണ്ട്. നോട്ടുനിരോധന കാലത്തെ അപേക്ഷിച്ച് 72 ശതമാനം നോട്ടുകളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്.

⚫️ ഭീകരപ്രവർത്തനങ്ങൾക്കു വലിയ തോതിൽ കള്ളനോട്ടുകൾ ഇന്ത്യയിലേക്കു വരുന്നു. ഇതു തടയാനുള്ള സർജിക്കൽ സ്ട്രൈക്കാണ് നടത്തിയതെന്നായി വാദം. ഭീകരപ്രവർത്തനങ്ങൾ കുറഞ്ഞോ? കള്ളക്കടത്ത് കുറഞ്ഞോ?

2016-നുശേഷം ഇന്ത്യയിലെ എല്ലാ സാമ്പത്തിക സൂചികകളും താഴേക്കാണ്. അത്രയ്ക്കു മാരകമായ പ്രത്യാഘാതമാണ് നോട്ടുനിരോധനം സൃഷ്ടിച്ചത്. സാമ്പത്തിക വളർച്ചാ നിരക്ക് 8 ശതമാനത്തിൽ നിന്ന് 2018-19 ആയപ്പോഴേക്കും 4 ശതമാനമായി താഴ്ന്നു. തൊഴിലില്ലായ്മ 2-3 ശതമാനത്തിൽ നിന്നും 7.7 ശതമാനത്തിലേറെയായി ഉയർന്നു. ഔദ്യോഗിക കണക്കു പ്രകാരം തന്നെ 2016-നുശേഷം ദരിദ്രരുടെ എണ്ണം വർദ്ധിച്ചു. സകല ആഗോള സൂചികകളിലും ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പിന്നോക്കം പോയി. ഇത്രയും വലിയൊരു പാതകം സമ്പദ്ഘടനയോടു ചെയ്തിട്ടും ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലായെന്ന മട്ടിൽ പുതിയ വീരവാദങ്ങളുമായി പ്രധാനമന്ത്രി കറങ്ങുകയാണ്.

 

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.