തെരഞ്ഞെടുപ്പു കമീഷനെ നോക്കുകുത്തിയാക്കി രാജ്യത്തെ ജനാധിപത്യ സംവിധാനം തന്നെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം. ബിഹാര്‍ മോഡലിലുള്ള വോട്ടര്‍പട്ടികയുടെ തീവ്രപരിഷ്‌കരണം കേരളം ഉള്‍പ്പടെ രാജ്യമാകെ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് തിടുക്കത്തില്‍ ആരംഭിച്ചിട്ടുള്ളത്. കേരളത്തില്‍ എസ്.ഐ.ആര്‍ നടപ്പാക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് കമീഷന്‍ കടന്നുകഴിഞ്ഞു. അതിന്റെ ഭാഗമായി നിലവിലെ വോട്ടര്‍പട്ടിക മരവിപ്പിച്ചു. നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെ വിവരശേഖരണം നടത്തി ഡിസംബര്‍ 9-ന് കരട് വോട്ടര്‍പട്ടിക പുറത്തുവിടാനാണ് കമീഷന്റെ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം പരിഗണിക്കാമെന്ന അഭ്യര്‍ഥന തിരഞ്ഞെടുപ്പ് കമീഷണര്‍ തള്ളിയിരിക്കുകയാണ്. തികച്ചും ജനാധിപത്യവിരുദ്ധമായ നീക്കമാണ് കമീഷന്‍ ആരംഭിച്ചിട്ടുള്ളത്. കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയെ കുറിച്ച് ചോദിച്ചപ്പോള്‍ വിജ്ഞാപനം ആയില്ലല്ലോ എന്ന മറുപടി ഏറെ ആശങ്ക ഉളവാക്കുന്നതാണ്.
കേരളം ശാസ്‌ത്രീയമായി തയ്യാറാക്കിയ പട്ടിക അവഗണിച്ചാണ് കമീഷന്റെ നീക്കം. എസ്.ഐ.ആര്‍ നടപ്പിലാക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലാണ് കേരളവും ഉള്‍പ്പെട്ടിരിക്കുന്നത്. തിങ്കള്‍ അര്‍ധരാത്രി മുതല്‍ നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിച്ചു. 2002 മുതല്‍ 2004 വരെ തയ്യാറാക്കിയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് തീവ്രപരിഷ്‌കരണം. നിലവിലുള്ള പട്ടികയ്‌ക്ക് പകരം പഴയപട്ടിക അടിസ്ഥാനമാക്കുന്നത് നിയമവിരുദ്ധമാണ്. എസ്.ഐ.ആറിനെതിരെ സുപ്രീം കോടതിയിലുള്ള ഹര്‍ജിയില്‍ അന്തിമവിധിയായിട്ടില്ല. 1950-ലെ ജനപ്രാതിനിധ്യ നിയമവും, 1960-ല വോട്ടര്‍ രജിസ്‌ട്രേഷന്‍ ചട്ടവും അനുസരിച്ച് നിലവിലുള്ള വോട്ടര്‍പ്പട്ടികയാണ് പുതുക്കലിന് അടിസ്ഥാന രേഖയാകേണ്ടത്. എന്നാല്‍, പഴയ പട്ടിക അടിസ്ഥാന രേഖയാക്കുന്നതിലൂടെ, കേരളത്തില്‍ 50 ലക്ഷത്തിലേറെ വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടാം. മരിച്ചവരുടെയും, ഇരട്ട വോട്ടുള്ളവരുടെയും പേരുകള്‍ക്കൊപ്പം കുടിയേറിയവര്‍, വിദേശികള്‍ എന്നിവരുടെ പേരുകള്‍ നീക്കുന്നത് പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനാണ് എന്ന് വ്യക്തം.
ബിഹാറില്‍ 65 ലക്ഷം പേരാണ് പട്ടികയില്‍ നിന്നും പുറത്തായത്. ഇതില്‍ കൂടുതലും ന്യൂനപക്ഷവും ദളിത് - സ്‌ത്രീ വോട്ടര്‍മാരുമാണ്. മാത്രമല്ല, പ്രതിപക്ഷത്തിന് ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകള്‍ ചോര്‍ത്തുകയും ചെയ്‌തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കാനായിരുന്നു അത്. സംഘപരിവാര്‍ നിയന്ത്രിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രഭരണം ഭരണഘടനാസ്ഥാപനങ്ങളെയെല്ലാം ചൊല്‍പ്പടിയിലാക്കി. ഒരിക്കലും തെരഞ്ഞെടുപ്പ് കമീഷന്റെ നിഷ്‌പക്ഷതയും, വിശ്വാസ്യതയും ഇത്രമാത്രം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ബിഹാറില്‍ ബിജെപിയുടെ ഇംഗിതം നടപ്പാക്കാനുള്ള ആയുധമായി തെരഞ്ഞെടുപ്പ് കമീഷന്‍ മാറിയതിനു പിന്നാലെയാണ് കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും തീവ്രപരിഷ്‌കരണം. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ട് നിരോധനം പോലെ വോട്ട് നിരോധനമാണ് ബിഹാറിനുമേല്‍ അടിച്ചേല്‍ച്ചത്. അതിന്റെ തുടര്‍ച്ചയായി രാജ്യവ്യാപകമായ ജനാധിപത്യ ധ്വംസനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. അതിന് തെരഞ്ഞെടുപ്പ് കമീഷനെ ചട്ടുകമാക്കുകയാണ്.







