Skip to main content

പരിസ്ഥിതി സൗഹൃദം

കേരളത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിന് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. നീര്‍ത്തട അടിസ്ഥാനത്തിലുള്ള ജലമണ്ണു സംരക്ഷണ പദ്ധതികളുടെ അടിസ്ഥാനത്തില്‍ നദീതട പദ്ധതികള്‍ ആവിഷ്കരിക്കും. ഇ-വാഹനനയം ആവിഷ്കരിച്ചു നടപ്പാക്കും. ഊര്‍ജ്ജ മിതവ്യയത്തിനും ബദല്‍ ഊര്‍ജ്ജ നിര്‍മ്മാണത്തിനും സ്കീമുകള്‍ ആവിഷ്കരിക്കും. ശാസ്ത്രീയമായ പരിസ്ഥിതി അവബോധം സമൂഹത്തില്‍ വ്യാപകമാക്കാന്‍ പ്രത്യേക ബോധവല്‍ക്കരണ ചര്‍ച്ചകള്‍ ആസൂത്രണം ചെയ്യും.

കേരളത്തിലെ പരിസ്ഥിതി സന്തുലനാവസ്ഥ പുനഃസ്ഥാപിക്കും

  1. നീര്‍ത്തട അടിസ്ഥാനത്തില്‍ മണ്ണുജല സംരക്ഷണത്തിനും കൃഷി പരിപാലനത്തിനും സമഗ്രമായ പദ്ധതികള്‍ ജനകീയ ക്യാമ്പയിന്റെ അടിസ്ഥനത്തില്‍ രൂപം നല്‍കലാണ് പുതിയ തദ്ദേശഭരണ സ്ഥാപനങ്ങളുടെ 13-ാം പഞ്ചവത്സര പദ്ധതി തയ്യാറെടുപ്പിന്റെ മുഖ്യ പ്രവര്‍ത്തനം. ഇതിന്റെ അടിസ്ഥാനത്തില്‍ ജലാശയങ്ങള്‍ സംരക്ഷിക്കു ന്നതിനും വൃഷ്ടി പ്രദേശത്തെ ഖരജല മാലിന്യ സംസ്കരണത്തിനും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനും പദ്ധതി ആവിഷ്കരിക്കും.

  2. പ്രാദേശിക ജൈവ വൈവിധ്യ രജിസ്റ്ററുകള്‍ പരിഷ്കരിക്കുകയും അടുത്ത അഞ്ച് വര്‍ഷംകൊണ്ടു നേടേണ്ട വൈവിധ്യ പോഷണത്തിനുള്ള പ്രാദേശിക പരിപാടി തയ്യാറാക്കുകയും ചെയ്യും.

  3. നഗരങ്ങളിലെ കനാലുകളും പുഴകളും മാലിന്യ വാഹിനികളായി മാറിയിരിക്കുകയാണ്. നഗരസാഹചര്യത്തില്‍ ജനപങ്കാളിത്തത്തോടൊപ്പം നൂതന സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തും. കോര്‍പ്പറേഷനു കളിലെ പ്രധാന കനാലുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇതിനായി പ്രത്യേക സ്കീമിനു രൂപം നല്‍കും.

  4. സംസ്ഥാന നെല്‍വയല്‍നീര്‍ത്തട സംരക്ഷണ നിയമം അനുശാസിക്കുന്ന പ്രകാരം ഉപഗ്രഹ ഭൂപടത്തിന്റെ സഹായത്തോടെ ഡേറ്റാ ബാങ്കുകള്‍ 250 കൃഷി ഭവനുകള്‍ ഇനിയും പൂര്‍ത്തിയാക്കണം. ഇവകൂടി പൂര്‍ത്തീകരിച്ച് ആറുമാസത്തിനകം പ്രസിദ്ധീകരിക്കുകയും ജനകീയ പരിശോധനയ്ക്കു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ അന്തിമരൂപം നല്‍കുകയും ചെയ്യും.

  5. നിയമവിരുദ്ധ നിലം നികത്തലുകള്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കും. ഭൂപരിധി നിയമം ബിനാമി ഇടപാടുകളിലൂടെ ലംഘിക്കുന്നതിന് തടയിടും.

  6. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തില്‍ പശ്ചിമഘട്ടത്തിനു സുപ്രധാന സ്ഥാനമുണ്ട്. പ്രാദേശിക ജനവിഭാഗങ്ങളുടെയും കര്‍ഷകരുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് പശ്ചിമഘട്ട സംരക്ഷണ പദ്ധതിക്ക് രൂപം നല്‍കും. ഇതിനൊരു മാതൃകയാവും ഇടുക്കി, വയനാട് പാക്കേജുകള്‍.

  7. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.

ഇ-വാഹന നയം

  1. കേരളമാണ് രാജ്യത്ത് ആദ്യമായി ഇ-വാഹന നയം രൂപീകരിച്ച സംസ്ഥാനം. ഇ-വാഹന ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഹൈബ്രിഡ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് ആദ്യത്തെ അഞ്ചു വര്‍ഷം 50 ശതമാനം മോട്ടര്‍ വാഹന നികുതിയില്‍ ഇളവു നല്‍കും.

  2. കേരള ഓട്ടോമൊബൈല്‍സ് ഇ-ഓട്ടോറിക്ഷകള്‍ ഉല്‍പ്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്തു തുടങ്ങി. ഇ-ഓട്ടോറിക്ഷകള്‍ക്ക് സബ്സിഡി അനുവദിക്കും.

  3. വൈദ്യുതി ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ കേരളത്തിലുടനീളം കെ.എസ്.ഇ.ബി സ്ഥാപിക്കും.

  4. സ്ട്രീറ്റ് ലൈറ്റുകള്‍ എല്‍.ഇ.ഡി.യിലേയ്ക്ക് പൂര്‍ണ്ണമായി കിഫ്ബി ധനസഹായത്തോടെ മാറ്റും. വൈദ്യുതി ചെലവില്‍ വരുന്ന ലാഭത്തില്‍ നിന്ന് ഏതാനും വര്‍ഷങ്ങള്‍കൊണ്ട് തുക കിഫ്ബിക്ക് തിരിച്ചടയ്ക്കും.

  5. ഇതേ മാതൃകയില്‍ പുരപ്പുറം ചെറുകിട സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് കിഫ്ബി സഹായത്തെ ആസ്പദമാക്കി സ്കീമിനു രൂപം നല്‍കും.

  6. ഇലക്ട്രിക് കാറുകള്‍, വാങ്ങുന്നതിനും ഡീസല്‍ ബസുകള്‍ എല്‍.എന്‍.ജി/ സി.എന്‍.ജിയിലേയ്ക്ക് മാറ്റുന്നതിനും പ്രത്യേക വായ്പാ പദ്ധതി ആവിഷ്കരിക്കും.

  7. നിലവിലുള്ള ഓട്ടോറിക്ഷകള്‍, ടാക്സികള്‍ ഗ്യാസിലേയ്ക്കു മാറ്റുന്നതിന് ഉദാരമായ വായ്പ ലഭ്യമാക്കും. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി പമ്പുകളില്‍ ഗ്യാസ് ലഭ്യമാക്കും.

  8. സൈക്കിള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. റോഡുകളില്‍ സൈക്കിള്‍ ട്രാക്കുകള്‍ സ്ഥാപിക്കും. ഒഴിവു ദിവസങ്ങളില്‍ ചില റോഡുകള്‍ സൈക്കിളിനും കാല്‍നടയാത്രക്കാര്‍ക്കും മാത്രമായി റിസര്‍വ്വ് ചെയ്യും. സൈക്കിള്‍ വാങ്ങുന്നതിന് ഉദാരമായ വായ്പ ലഭ്യമാക്കും. സൈക്കിള്‍ ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കും. വര്‍ഷത്തില്‍ ഒരുദിവസം സൈക്കിളിംഗ് ദിനമായി ആചരിക്കുകയും കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ വിപുലമായ റിലേ സൈക്കിളംഗ് സംഘടിപ്പിക്കുകയും ചെയ്യും.

നിർമ്മാണ പ്രവൃത്തികൾ

  1. സംസ്ഥാനത്തെ എല്ലാ നിര്‍മ്മാണ വസ്തുക്കളുടെയും ആവശ്യവും ലഭ്യതയും കണക്കിലെടുക്കുന്ന ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. നിര്‍മ്മാണ വസ്തുക്കള്‍ കഴിയുന്നിടത്തോളം പുനരുപയോഗിക്കുന്ന രീതിയും പ്രോത്സാഹിപ്പിക്കും.

  2. പരിസ്ഥിതി സൗഹൃദമായ കെട്ടിടനിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്ന തിനുള്ള നയം രൂപീകരിക്കും. ഊര്‍ജ്ജ ദുര്‍വ്യയം ഒഴിവാക്കുന്നതിനും ജലസംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദമായ നിര്‍മ്മാണരീതികള്‍ അവലംബിക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങള്‍ക്കു രൂപം നല്‍കും.

  3. പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങള്‍ക്ക് നികുതിയിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും പ്രാദേശിക കെട്ടിട നികുതിയിലും വൈദ്യുതി താരിഫിലും ഇളവുകള്‍ നല്‍കും.

  4. പാറ ഖനനമടക്കം കേരളത്തിന്റെ ഖനിജങ്ങള്‍ പൊതു ഉടമസ്ഥതയിലാ ക്കുകയും ഖനനത്തിന് ശക്തമായ സാമൂഹ്യ നിയന്ത്രണ സംവിധാനം കൊണ്ടുവരികയും ചെയ്യും.

  5. ആവശ്യമായ പാരിസ്ഥിതിക സംരക്ഷണം ഉറപ്പുവരുത്തി, പൊതുമേഖലയുടെ മുന്‍കൈയില്‍ മൂല്യവര്‍ദ്ധിത ഉല്‍പാദനത്തിനു വേണ്ടി കരിമണല്‍ ഖനനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കും.