Skip to main content

ബ്രിട്ടീഷുകാരുടെ കാലത്ത് കാർഷിക കലാപത്തെ വിളിച്ചത് മാപ്പിളമാരുടെ ഹാലിളക്കം എന്നായിരുന്നു അതേ കാഴ്ചപ്പാടാണ് ഇസ്ലാമിസ്റ്റുകളും സംഘപരിവാറും പ്രചരിപ്പിക്കുന്നത്

ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ മലബാർ സമരംപോലും ചരിത്രത്തിൽനിന്നുതന്നെ മായ്‌ച്ചു കളയാനുള്ള ആസൂത്രിത ശ്രമങ്ങൾക്കിടെയാണ്‌ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ദേശാഭിമാനി സംഘടിപ്പിച്ച മഹോത്സവം. മലപ്പുറം ജില്ലയെ വർഗീയ ചേരിതിരിവിനുള്ള ഉപകരണമായി സംഘപരിവാർ മാറ്റാൻ ശ്രമിച്ചപ്പോൾ അതേമാതൃക തന്നെയാണ്‌ തീവ്ര ഇസ്ലാമിക സംഘടനകളും പിന്തുടരുന്നത്‌. രണ്ടുകൂട്ടരുടെയും ലക്ഷ്യം വർഗീയതയാണ്‌.

1969ൽ ഇ എം എസ്‌ സർക്കാരിന്റെ കാലത്താണ്‌ മലപ്പുറം ജില്ല രൂപീകൃതമായത്‌. അതിനോടനുബന്ധിച്ച്‌ വലിയ വിവാദങ്ങളും ഉടലെടുത്തു. മുസ്ലിങ്ങൾക്കു മാത്രമായി ജില്ല രൂപീകരിക്കുന്നു എന്നായിരുന്നു ആരോപണം. അന്ന്‌ സംഘപരിവാർ സംഘടിപ്പിച്ച പ്രതിഷേധ കൺവൻഷനിൽ എ ബി വാജ്‌പേയിയാണ്‌ സംബന്ധിച്ചത്‌. കോൺഗ്രസും ജില്ലാ രൂപീകരണത്തെ എതിർക്കുകയാണുണ്ടായത്‌. പ്രമുഖ മാധ്യമങ്ങളും എതിർത്തവരുടെ പട്ടികയിലുണ്ടായിരുന്നു. മറ്റൊരു ജില്ലയുടെ കാര്യത്തിലും ഈ വാദം ഉയർന്നില്ല.

മലപ്പുറത്ത്‌ ഹിന്ദുക്കൾക്ക്‌ ഭൂമിയില്ലെന്ന്‌ ദേശീയതലത്തിൽ സംഘപരിവാർ പ്രചാരണം നടത്തുമായിരുന്നു. ഉത്തരേന്ത്യയിൽ സംഘപരിവാർ പ്രചരിപ്പിക്കുന്നത്‌ മതാന്ധതയുടെ മണ്ണാണ്‌ മലപ്പുറം എന്നാണ്‌. മലപ്പുറത്ത്‌ പ്രസവം കൂടുതലാണെന്നായിരുന്നു ഒരു പ്രചാരണം. എന്നാൽ, സെൻസസ്‌ കണക്കുകളുടെ പരിശോധനയിൽ ഗുജറാത്താണ്‌ ഇക്കാര്യത്തിൽ മുന്നിലെന്നും മലപ്പുറം ജനസംഖ്യാ നിയന്ത്രണത്തിൽ മാതൃകയാണെന്നും വ്യക്തമായി.

ഹിന്ദുക്കൾക്കെതിരായ മുസ്ലിങ്ങളുടെ ആക്രമണമായിരുന്നു മലബാർ കലാപമെന്നാണ്‌ പ്രചാരണം.

ബ്രിട്ടീഷുകാരാണ്‌ മലബാർ കലാപത്തെ മാപ്പിള ലഹളയെന്ന്‌ ആദ്യം വിളിച്ചത്‌. അത്‌ ഏറ്റുപിടിക്കുകയായിരുന്നു സംഘപരിവാർ. 1921ലേത്‌ കാർഷിക കലാപമെന്ന്‌ വിശേഷിപ്പിച്ചത്‌ കമ്യൂണിസ്റ്റ്‌ പാർടിയാണ്‌. മലബാർ കലാപത്തിന്റെ 25–-ാം വാർഷികം പ്രമാണിച്ച്‌, 1946 ആഗസ്‌ത്‌ 20ന്‌ ദേശാഭിമാനിയിൽ ഇ എം എസ്‌ എഴുതിയ ‘1921ന്റെ ആഹ്വാനവും താക്കീതും’ എന്ന ലേഖനത്തിലൂടെയാണ്‌ കൊളോണിയൽ പ്രചാരണത്തിന്റെ മുനയൊടിച്ചത്‌. ഈ ലേഖനത്തിന്റെ പേരിൽ ബ്രിട്ടീഷ്‌ സർക്കാർ ദേശാഭിമാനി നിരോധിച്ചതും ചരിത്രം.

കലാപത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചപ്പോൾ, അത്‌ മുസ്ലിങ്ങളുടെ പോരാട്ടമായാണ്‌ ഇസ്ലാമിസ്റ്റുകൾ ചിത്രീകരിച്ചത്‌. എന്നാൽ, ബിജെപിയാകട്ടെ മുസ്ലിങ്ങൾ ഹിന്ദുക്കൾക്കെതിരെ നടത്തിയ കലാപമായി അവതരിപ്പിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത്‌ കാർഷിക കലാപത്തെ വിളിച്ചത്‌ മാപ്പിളമാരുടെ ഹാലിളക്കം എന്നായിരുന്നു. അതേ കാഴ്‌ചപ്പാടാണ്‌ ഇസ്ലാമിസ്റ്റുകളും സംഘപരിവാറും പ്രചരിപ്പിക്കുന്നത്‌. പുറമെ കാണുന്നതും അറിയുന്നതുമല്ല മലപ്പുറം. പരിചിതമായതിനും പ്രചരിപ്പിക്കുന്നതിനുമപ്പുറം ഏറെ വൈവിധ്യമുള്ള മണ്ണ്‌. എന്നാൽ, ജില്ലയുടെ പാരമ്പര്യവും ചരിത്രവും പലരൂപത്തിൽ വളച്ചൊടിക്കുകയാണ്‌. രാജ്യത്താകമാനമുള്ള വർഗീയ ധ്രുവീകരണത്തിന്‌ മലപ്പുറം ജില്ലയെ സംഘപരിവാർ ഉപയോഗിക്കുന്നു. ആർഎസ്‌എസിന്‌ ദേശീയതലത്തിൽ മലപ്പുറത്തിനുവേണ്ടി പ്രത്യേകം വിഭാഗമുണ്ട്‌. അജൻഡ തയ്യാറാക്കുന്നത്‌ ഇവിടെയാണ്‌. മലപ്പുറത്തെക്കുറിച്ച്‌ തെറ്റിദ്ധരിപ്പിക്കുന്നതും അപമാനിക്കുന്നതുമായ പ്രചാരണം ഇവിടെ കേന്ദ്രീകരിച്ചാണ്‌ തുടങ്ങുന്നത്‌.

പ്രാചീന ശിലായുഗത്തോളം പഴക്കമുള്ള മനുഷ്യവാസം മലപ്പുറത്തിനും ചുറ്റുവട്ടങ്ങൾക്കുമുണ്ട്‌. ആരാമ്പ്രം മലനിരകളിൽ ശിലായുഗ മനുഷ്യരുടെയും ഗോത്രവിഭാഗങ്ങളുടെയും അധിവാസങ്ങൾ ഉണ്ടായിരുന്നു.

ബിസി 500ൽ തുടങ്ങിയ ബാബിലോണിയൻ ജൂതഗോത്രങ്ങളുടെ യാത്രാപഥങ്ങൾ ഉൾക്കൊള്ളുന്ന സിൽക്‌ റൂട്ടിന്റെ വാലറ്റമായ ദക്ഷിണ മഹാപഥവും ശ്രാവണബലഗോളയും കുടകും സുൽത്താൻബത്തേരിയും നിലമ്പൂരും കടന്ന്‌, മലപ്പുറത്തേക്കും തമിഴകത്തേക്കും നീളുന്നു. ഈ പ്രാചീനതകൾ ഒരുക്കിയ മണ്ണിൽ അറബി കച്ചവടഗോത്രങ്ങളും എട്ടാം നൂറ്റാണ്ടോടെ, മുസ്ലിം വണിക്കുകളും വന്നെത്തി.

എഴുത്തച്ഛൻ, പൂന്താനം, ഇടശ്ശേരി, വള്ളത്തോൾ, അക്കിത്തം, മോയിൻകുട്ടി വൈദ്യർ തുടങ്ങിയവരുൾപ്പെട്ട മഹത്തായ സാഹിത്യപാരമ്പര്യം മലപ്പുറത്തിനു സ്വന്തമാണ്‌. കാൽപ്പന്തുകളി, വൈദ്യം, പ്രവാസം, സാമൂഹ്യപരിഷ്‌കരണം, കലാപാരമ്പര്യം, മത്സ്യബന്ധനം, മാപ്പിളപ്പാട്ട്, കഥകളി, ഭാഷാശാസ്ത്രം, വനസമ്പത്ത്‌ തുടങ്ങി സമസ്‌ത മേഖലകളിലും മലപ്പുറത്തിന്റെ അടയാളപ്പെടുത്തലുണ്ട്‌.

കാര്യങ്ങളെ തലകീഴാക്കി വിശകലനം ചെയ്യുന്നതിന്റെ ഇരകളാണ്‌ മലപ്പുറത്തെ ജനവിഭാഗം. മലബാർ സമരത്തെ ശരിയായ ദിശയിൽ കാണാൻ ആത്മവിശ്വാസം നൽകിയത്‌ ദേശാഭിമാനിയാണ്‌. അതിന്റെ പേരിലുണ്ടായ നിരോധനം, മലപ്പുറത്തിന്റെ ചരിത്രനിർമിതിയിൽ ദേശാഭിമാനി വഹിച്ച പങ്ക്‌ വ്യക്തമാക്കുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.