സ്ത്രീസുരക്ഷാ പദ്ധതിക്കും കണക്ട് ടു വർക്ക് സ്‌കോളർഷിപ്പിനും കടുംവെട്ട്.
എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികളാണ് സ്ത്രീസുരക്ഷാ പദ്ധതിയും കണക്ട് ടു വർക്ക് സ്‌കോളർഷിപ്പും. 35-നും 60-നും മധ്യേ പ്രായമുള്ള 16.40 ലക്ഷം സ്ത്രീകൾക്ക് 1000 രൂപ വീതം നൽകിക്കൊണ്ടാണ് തുടക്കം കുറിച്ചത്. 2025 ഒക്ടോബർ 29-ന് അന്നത്തെ മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിച്ചപ്പോൾ പദ്ധതിയെ പരിഹസിക്കുകയും എതിർക്കുകയും ചെയ്തവരാണ് യുഡിഎഫുകാർ.
2026 ഫെബ്രുവരി 11-ന് ഉദ്ഘാടനം ചെയ്യുകയും ഒറ്റ ക്ലിക്കിൽ 105 കോടി രൂപ അർഹതപ്പെട്ട സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തുകയും ചെയ്തു. ഇലക്ഷന് മുമ്പ് മാർച്ചിലും സ്ത്രീകൾക്ക് പണം നൽകി. മാർച്ചാവുമ്പോഴേക്കും അപേക്ഷകർ 18 ലക്ഷമായി വർദ്ധിച്ചു. അതിൽ അർഹതപ്പെട്ട 16.40 ലക്ഷം പേർക്കാണ് പണം ലഭിച്ചത്. തുടർന്ന് പദ്ധതി ഏപ്രിൽ, മെയ് മാസങ്ങളിൽ നടപ്പാക്കേണ്ടത് യുഡിഎഫ് സർക്കാരാണ്. അതുണ്ടായില്ല. സാമൂഹ്യ സുരക്ഷാ പെൻഷന്റെ ഭാവിയെക്കുറിച്ചും ആശങ്കയുണ്ട്. യുഡിഎഫ് ഭരിച്ചിരുന്ന 2001-2006, 2011-2016 വർഷങ്ങളിൽ ആകെ 50 മാസത്തെ പെൻഷൻ കുടിശ്ശികയായിരുന്നു! സ്ത്രീസുരക്ഷാ പദ്ധതിക്ക് ബജറ്റിൽ 3720 കോടി രൂപ എൽഡിഎഫ് സർക്കാർ വകയിരുത്തിയതാണ്. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നത് കൊണ്ട് യുഡിഎഫ് ഈ പദ്ധതി ഉപേക്ഷിക്കുകയാണോ?
കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ് തൊഴിലിനായി വിവിധ പരിശീലന പരിപാടികളിൽ പങ്കെടുക്കുന്ന യുവജനങ്ങൾക്ക് വേണ്ടി എൽഡിഎഫ് സർക്കാർ കൊണ്ടുവന്നതായിരുന്നു. ഏറെ ആശ്വാസകരമായിരുന്നു ഈ പദ്ധതി. 2026 ഫെബ്രുവരിയിലും മാർച്ചിലും 75,376 പേർക്ക് പണവും നൽകി. യുഡിഎഫ് സർക്കാർ തുടർന്നുള്ള രണ്ടു മാസങ്ങളിലും പണം നിഷേധിച്ചു. ബജറ്റിൽ 400 കോടി രൂപ ഈ പദ്ധതിക്കായി മുൻ സർക്കാർ മാറ്റിവെച്ചിരുന്നു. എന്നിട്ടാണ് തൊഴിൽരഹിതരെ വഞ്ചിക്കുന്ന നടപടി സ്വീകരിച്ചത്.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ രണ്ടു പദ്ധതികളെക്കുറിച്ചും ഒന്നും പറഞ്ഞില്ല. ജൂൺ 19-ന് അവതരിപ്പിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ബജറ്റിലെങ്കിലും കുടിശ്ശികയടക്കം നൽകാൻ നടപടി സ്വീകരിക്കുമോ? അതോ പദ്ധതികൾക്ക് കടുംവെട്ടായിരിക്കുമോ? ഉത്തരം പറയേണ്ടത് വി ഡി തന്നെ.
