ഇന്ന് വയോജന പീഡന വിരുദ്ധ ദിനമാണ്. കേരളത്തിൽ വയോജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി കഴിഞ്ഞ LDF സർക്കാർ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിൽ ഒരു വയോജന കമ്മീഷൻ രൂപീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അധികാരത്തിൽ വന്ന UDF സർക്കാർ അതിനെ തകർക്കാനുള്ള ശ്രമത്തിലാണ്. സെക്രട്ടറി, രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ എന്നിവരെ നീക്കി. വയോജന കമ്മീഷനെ തകർക്കുന്ന യു ഡി എഫ് സർക്കാർ ഒരു വയോജന വകുപ്പ് രൂപീകരിക്കാനും അതിലൂടെ ജപ്പാൻ മാതൃകയിലുള്ള വയോജനക്ഷേമം നടപ്പാക്കാനുമാണ് ശ്രമിക്കുന്നത് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ജപ്പാൻ മോഡൽ എന്നൊക്കെ കേട്ട് തുള്ളിച്ചാടേണ്ട കാര്യമില്ല. അതിലും നല്ല സേവന സംവിധാനമാണ് നമ്മൾ ഒരുക്കിയത്. വയോജനങ്ങളുടെ സംരക്ഷണവും ക്ഷേമവും പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമായി കണക്കാക്കി സർക്കാർ തന്നെ ആ ചുമതല വഹിക്കുന്നതായി LDF നടപ്പിലാക്കിയ സമീപനം ഉപേക്ഷിച്ച് പുതിയ ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്തി സർക്കാർ ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകുകയാണ്. 40 വയസു മുതലുള്ള ആളുകളിൽ നിന്ന് നിർബന്ധിതമായി ഇൻഷുറൻസ് പ്രീമിയം അടപ്പിച്ച് 65 വയസിനുശേഷം അവരെ ഇൻഷുറൻസ് ബെനഫിഷ്യറീസ് ആക്കുകയാണ് ജപ്പാൻ മോഡൽ കൊണ്ട് ചെയ്യുന്നത്. പ്രീമിയം അടയ്ക്കാൻ നിവൃത്തിയില്ലാത്ത പാവങ്ങളെ കമ്പനികൾ സഹായിക്കില്ല. ഈ മോഡൽ ഒരു സാമൂഹ്യക്ഷേമ പദ്ധതിയല്ല. വില കൊടുത്തുവാങ്ങുന്ന ഒരു സേവനം മാത്രമായിരിക്കും.
ജപ്പാനിൽ 65 വയസിന് ശേഷം കിട്ടുന്ന ഏതാണ്ടെല്ലാ സേവനങ്ങളും കേരളത്തിൽ ഇപ്പോൾത്തന്നെ 60 വയസ് കഴിഞ്ഞവർക്ക് ലഭിക്കുന്നുണ്ട്. അത് കൂടുതൽ ശക്തമാക്കി നടപ്പിലാക്കുന്നതിന് പകരം ജപ്പാൻ മോഡലിലേക്ക് മാറ്റി സർക്കാർ സ്വന്തം ഉത്തരവാദിത്വം ഒഴിവാക്കുകയാണ് ചെയ്യുന്നത്. വയോജന ക്ഷേമം സർക്കാറിന്റെയും പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്തമാകണം. ഏതെങ്കിലും ഇൻഷുറൻസ് കമ്പനികൾക്ക് കച്ചവടം നടത്താനുള്ള മേഖലയാകരുത്. സർക്കാർ മൽസരബുദ്ധിയോടെ നടപ്പിലാക്കുന്ന നവലിബറൽ നയങ്ങൾ ഗുരുതരമായ സാമൂഹ്യപ്രശ്നങ്ങൾക്ക് വഴിവയ്‌ക്കും.
