Skip to main content

കേന്ദ്ര ഏജൻസികൾ ബിജെപിയുടെ ഗുണ്ടാപ്പിരിവിനുള്ള ക്വട്ടേഷൻ സംഘങ്ങൾ

ആരോടും ഒരു കണക്കും ബോധിപ്പിക്കേണ്ട ആവശ്യമില്ലാതെ കോടാനുകോടി രൂപ സമാഹരിക്കുന്നതിനായി ബിജെപി സർക്കാർ ആവിഷ്കരിച്ച ഇലക്ടോറൽ ബോണ്ട്‌ ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് സുപ്രീംകോടതി റദ്ദാക്കിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ അപ്പോഴാണ് അടുത്ത വൻകിട അഴിമതിയുടെ കഥ വരുന്നത്.

2018–2019 മുതൽ 2022–2023 വരെ ഇഡിയുടെയും ആദായനികുതിവകുപ്പിന്റെയും നടപടികൾ നേരിട്ട 30 കമ്പനികൾ 335 കോടി രൂപ ബിജെപിക്ക്‌ സംഭാവന നൽകിയതിന്റെ വിശദാംശങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ ബദൽ മാധ്യമങ്ങളായ ‘ന്യൂസ്‌ ലോണ്ടറി’യും ‘ന്യൂസ്‌ മിനിറ്റും’ ചേർന്ന് പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ്‌ കമ്മീഷൻ രേഖകളും ഒരു കോടിയിലധികം സംഭാവന നൽകിയ കമ്പനികളുടെ ധനകാര്യപ്രസ്‌താവനകളും മറ്റും പരിശോധിച്ചാണ്‌ 'ന്യൂസ്‌മിനിറ്റും' 'ന്യൂസ് ലോണ്ടറി’യും ഈ വിവരങ്ങൾ കണ്ടെത്തിയത്.

ഇപ്പറഞ്ഞ 30 കമ്പനികളിൽ 23 കമ്പനികളും 2014-ൽ ബിജെപി കേന്ദ്രഭരണത്തിൽ എത്തുന്നതിന് മുമ്പ് അവർക്ക് ഒരു സംഭാവനയും നൽകിയവരല്ല. കേന്ദ്ര ഏജൻസികളുടെ വേട്ട തുടങ്ങിയതിനുശേഷം ഇവർ 187.58 കോടി രൂപയാണ് ബിജെപിക്ക് കൈമാറിയത്. കേന്ദ്ര ഏജൻസികളുടെ ‘അന്വേഷണം’ തുടങ്ങി നാല്‌ മാസത്തിനുള്ളിൽ നാല്‌ കമ്പനികൾ 9.05 കോടി രൂപ ബിജെപിക്ക്‌ കൈമാറി!. ബിജെപിയ്ക്ക് നേരത്തെതന്നെ സംഭാവനകൾ നൽകിയിരുന്ന ആറ്‌ കമ്പനികൾ കേന്ദ്ര ഏജൻസികളുടെ തെരച്ചിലുകൾക്ക്‌ പിന്നാലെ കൂടുതൽ വലിയ തുക സംഭാവന നൽകി. ബിജെപിക്ക് വർഷാവർഷം സംഭാവനകൾ നൽകിയിരുന്ന വേറെ ആറ് കമ്പനികൾ ഒരു വർഷം പതിവ് തെറ്റിച്ചപ്പോൾ കേന്ദ്ര ഏജൻസികളുടെ അവർക്കെതിരെ നടപടി തുടങ്ങി. ബിജെപിക്ക് സംഭാവന നൽകിയയതിന് കേന്ദ്രസർക്കാരിന്റെ അനർഹമായ ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്ന ആരോപണം നേരിടുന്ന മൂന്ന് കമ്പനികൾക്കാകട്ടെ ഇഡിയുടെയും മറ്റ് കേന്ദ്ര ഏജൻസികളുടെയും ഒരു നടപടിയും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല!

കഴിഞ്ഞില്ല. റെയ്ഡ് നടക്കുമ്പോഴും ആദ്യ റെയ്ഡ് നേരിട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെയും ബിജെപിക്ക് സംഭാവന നൽകിയ കമ്പനികളുണ്ട്. ചില കമ്പനികൾ സംഭാവനകൾ നൽകിയതിന്‌ പിന്നാലെ കേന്ദ്ര ഏജൻസികൾ അവരുടെ നടപടികൾ ഉപേക്ഷിക്കുകയോ അവയുടെ വേഗത കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഇതൊക്കെ ഇലക്ടറൽ ബോണ്ടുകൾ വഴി കുത്തകകൾ വൻ തോതിൽ രഹസ്യമായി നൽകിയ ആയിര കണക്കിന് കോടികളുടെ വിവരങ്ങളല്ല എന്നു മനസ്സിലാക്കണം.

2017-18 മുതൽ 2022-23 വരെയുള്ള കാലയളവിൽ ബിജെപിക്ക്‌ ലഭിച്ച മൊത്തം സംഭാവനയിൽ 58.39 ശതമാനവും ഇലക്‌ടറൽബോണ്ടുകൾ വഴിയായിരുന്നു. 2022–2023 വർഷത്തിൽ മാത്രം 1300 കോടിയാണ്‌ ഇലക്‌ടറൽ ബോണ്ട്‌ മുഖേന ബിജെപി സമാഹരിച്ചത്‌. ഇലക്‌ടറൽ ട്രസ്‌റ്റുകൾ വഴിയും ബിജെപി ആയിരക്കണക്കിന് കോടികൾ കഴിഞ്ഞ പത്തുവർഷ കാലയളവിനുള്ളിൽ സമാഹരിച്ചിട്ടുണ്ട്‌.

ഇഡിയെയും മറ്റ് കേന്ദ്ര ഏജൻസികളെയും ദുരുപയോഗിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കന്മാരെ വിരട്ടുകയോ വരുതിയിലാക്കുകയോ മാത്രമല്ല, വൻകിട കമ്പനികളെ വിരട്ടി ബിജെപിയുടെ ഗുണ്ടാപ്പിരിവിനുള്ള കൊട്ടേഷൻ സംഘങ്ങളായി കേന്ദ്ര ഏജൻസികളെ അധ:പ്പതിപ്പിക്കുകയും ചെയ്തു. കുത്തക കമ്പനികൾക്ക് വേണ്ടി പരസ്യമായും രഹസ്യമായും പ്രവർത്തിക്കുകയും ശിങ്കിടി മുതലാളിമാരുടെ പിന്തുണയോടുകൂടി ഭരണം നിലനിർത്തുകയും അവരുടെ താല്പര്യത്തിനുവേണ്ടി രാജ്യത്തിന്റെ പൊതുസ്വത്ത് വിറ്റഴിക്കുകയും ചെയ്യുന്ന അതേ ബിജെപി, പല കമ്പനികളെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിട്ടുമുണ്ട് എന്നതാണ് യാഥാർഥ്യം.

ഇലക്‌ട്രൽ ബോണ്ട്‌ പദ്ധതി ഭരണഘടനാവിരുദ്ധമെന്ന്‌ കണ്ടെത്തി റദ്ദാക്കിയ സുപ്രീംകോടതി അവ ആരിൽ നിന്ന് ആർക്കൊക്കെ എത്രയൊക്കെ ലഭിച്ചു എന്ന കണക്കുകൾ വെളിപ്പെടുത്താനും ഉത്തരവിട്ടിട്ടുണ്ട്. ആ കണക്കുകൾ ലഭ്യമാകുമ്പോൾ ജനങ്ങളുടെ ജീവിതവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിൽ സമ്പൂർണ്ണ പരാജയമായ കേന്ദ്ര ബിജെപി സർക്കാർ തട്ടിപ്പിലും വെട്ടിപ്പിലും കൊള്ളയിലും മഹാവിദഗ്ദ്ധരാണെന്ന യാഥാർഥ്യം കൂടി പുറത്തുവരും. “അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രം തച്ചുടയ്ക്കു”ന്നത് നമ്മുടെ രാജ്യത്തിന്റെ പൊതുതാൽപര്യമാണെന്ന സത്യമാണ് പകൽപോലെ വ്യക്തമാവുന്നത്.

2013 മേയിലാണ് സുപ്രീംകോടതിയിൽ ജസ്റ്റിസ് ആർ എം ലോധ സിബിഐയെ "കൂട്ടിലടച്ച തത്ത" എന്നും "യജമാനന്റെ ശബ്ദം" എന്നും വിശേഷിപ്പിച്ചത്. ഇപ്പോൾ സിബിഐ മാത്രമല്ല ഇഡിയും ആദായനികുതി വകുപ്പും മറ്റ് പല കേന്ദ്ര ഏജൻസികളും കേന്ദ്ര ബിജെപി സർക്കാരിന്റെ ഗുണ്ടാപ്പട മാത്രമായി പ്രവർത്തിക്കുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.