Skip to main content

ഭരണപരമായ അവകാശങ്ങൾ സംരക്ഷിക്കാനായി ശ്രമിക്കുമ്പോൾ വിരട്ടലിന്റെ പാത സ്വീകരിച്ചാൽ അതിനുമുന്നിൽ കീഴടങ്ങുന്നവരല്ല കേരളീയർ

സംസ്ഥാനത്തിന്റെ സാമ്പത്തികാവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീംകോടതിയിൽ നൽകിയ ഹർജിയെത്തുടർന്ന്‌ കേന്ദ്രം സ്വീകരിച്ചിട്ടുള്ള നിലപാട്‌ സംസ്ഥാനതാൽപ്പര്യത്തിന്‌ എതിരാണ്‌. സംസ്ഥാന സർക്കാരുകളുമായി നല്ല ബന്ധത്തിന്‌ ഉതകുന്ന നിലയിലുള്ള ഒരു സമീപനമല്ല കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്‌. നികുതി വിഹിതം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രവിഹിതം, ധന ഉത്തരവാദിത്വ നിയമത്തിന്റെ പരിധിയിൽനിന്ന്‌ എടുക്കുന്ന വായ്‌പ തുടങ്ങിയവ സംസ്ഥാനത്തിന്റെ വരുമാനമാർഗങ്ങളിൽ അവഗണിക്കാനാകാത്ത ഭാഗമാണ്‌. ഈ വരുമാനമാർഗങ്ങളെ തടസ്സപ്പെടുത്തുന്ന നിലയിൽ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രം സ്വീകരിക്കുന്ന നിലപാടുകൾ സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തുകയേ ചെയ്യൂ.

സംസ്ഥാനത്തിന്‌ കിട്ടിക്കൊണ്ടിരുന്ന കേന്ദ്ര നികുതി വിഹിതത്തിൽ പകുതിയിലേറെ കുറഞ്ഞു. കഴിഞ്ഞവർഷം ഇത്തരത്തിൽ 18,000 കോടി രൂപയുടെ നഷ്ടം നമുക്കുണ്ട്‌. ഈവർഷം നഷ്ടം 21,000 കോടിയായി ഉയർന്നു. കിട്ടിക്കൊണ്ടിരുന്ന തുകയിലാണ് ഈ കുറവുള്ളത്‌.ജിഎസ്‌ടി നഷ്ടപരിഹാരം ഇല്ലാതാക്കിയത്‌ കേരളത്തിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചു. റവന്യു കമ്മി ഗ്രാന്റിലും ഈവർഷം വലിയ കുറവുണ്ട്. ഇതെല്ലാം നിലനിൽക്കുമ്പോഴാണ്‌ കേന്ദ്രാവിഷ്‌കൃത പദ്ധതി ഗ്രാന്റുകളിലടക്കം അർഹതപ്പെട്ടതും കേരളം മുൻകൂർ ചെലവിട്ടതുമായ തുകകൾപോലും നിഷേധിക്കുന്ന സമീപനം കേന്ദ്രം സ്വീകരിച്ചത്‌. അത് ലഭ്യമാക്കുന്നതിനായി ഭരണപരമായ എല്ലാ നടപടികളും കേരളം സ്വീകരിച്ചു. കണക്കുകളെല്ലാം കൃത്യമായി നൽകി. അർഹതപ്പെട്ട പണം തരണമെന്ന ആവശ്യവുമായി നിയമസഭ രണ്ടുതവണ പ്രമേയം പാസാക്കി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി എന്നനിലയിൽ ഞാനും പലതവണ വിഷയം കേന്ദ്ര ശ്രദ്ധയിൽപ്പെടുത്തി. ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലും നിരവധി കത്തുകൾ നൽകി. രാഷ്‌ട്രീയമായും പ്രശ്‌നങ്ങൾ ഉയർത്തി. എന്നിട്ടും നീതി നിഷേധിക്കപ്പെടുന്ന ഘട്ടത്തിലാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. ഭരണഘടനാപരമായി സംസ്ഥാനത്തിന്‌ ലഭിക്കേണ്ട ധനാവകാശങ്ങൾ കൃത്യമായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

പരാതി കേരളത്തിനു മാത്രമല്ല
ഇതോടെ ചില രാഷ്‌ട്രീയ പ്രശ്നങ്ങളും ഉയർന്നുവന്നിട്ടുണ്ട്‌. സുപ്രീംകോടതിയിൽ ഉന്നയിക്കപ്പെട്ടത്‌ കേരളത്തിന്റെമാത്രം പ്രശ്‌നമല്ലെന്നത്‌ പൊതുവിൽ എല്ലാ സംസ്ഥാനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്‌. കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ മാത്രമല്ല, കർണാടകത്തിലെ കോൺഗ്രസ്‌ നേതൃത്വം നൽകുന്ന സർക്കാരും ഡൽഹിയിൽ സമരം നടത്തി. അവിടത്തെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എംഎൽഎമാരും എംഎൽസിമാരുമടക്കം സമരത്തിന്റെ ഭാഗമായി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ വലിയ സമരം നടന്നു. കശ്‌മീർ, പഞ്ചാബ്‌, ഡൽഹി, തമിഴ്‌നാട്‌, മേഘാലയ എന്നിവിടങ്ങളിൽ നിന്നെല്ലാം പിന്തുണ ഉണ്ടായി. കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ അടക്കം രാഷ്‌ട്രീയ നേതൃത്വത്തിന്റെ വലിയൊരു പങ്കും കേരളത്തിന്റെ സമരത്തെ പിന്തുണച്ചു.

സുപ്രീംകോടതിയിൽ കേരളം രണ്ട്‌ ആവശ്യങ്ങൾ ഉന്നയിച്ചു. അടിയന്തര ആവശ്യങ്ങൾ പരിഗണിച്ചുള്ള ഇടക്കാല ഉത്തരവായിരുന്നു ഒന്ന്‌. ഒരു സംസ്ഥാനമായാലും സ്ഥാപനമായാലും വ്യക്തിയായാലും ആവശ്യങ്ങൾക്ക്‌ പണ ലഭ്യത എന്നത്‌ പ്രധാന പ്രശ്‌നമാണ്‌. അത്‌ സമയത്തിന്‌ കിട്ടേണ്ടതുണ്ട്‌. ഇക്കാര്യത്തിൽ അടിയന്തര തീരുമാനം ഉണ്ടാകണമെന്നതിനാലാണ്‌ ഇടക്കാല ഉത്തരവ് തേടിയത്‌. സംസ്ഥാനവും കേന്ദ്രവും

തമ്മിലുള്ള തർക്കത്തിൽ പരസ്‌പര ചർച്ചയിലൂടെ സമവായം കണ്ടെത്തിക്കൂടേ എന്ന അഭിപ്രായം സുപ്രീംകോടതി മുന്നോട്ടുവച്ചു. കേരളത്തിന്റെ പ്രതിനിധിയായ അഭിഭാഷകൻ അപ്പോൾത്തന്നെ ചർച്ചയ്‌ക്കുള്ള സന്നദ്ധത അറിയിച്ചു. ഉച്ചയ്‌ക്കുശേഷം കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനും ചർച്ചയ്‌ക്ക്‌ തയ്യാറെന്ന്‌ അറിയിച്ചു. കേരളം ചർച്ചയെ ഗൗരവത്തിൽത്തന്നെയാണ്‌ സമീപിച്ചത്‌. എന്നാൽ, ചർച്ചയിൽ കേന്ദ്രം എടുത്ത നിലപാട്‌ ആശാവഹമായിരുന്നില്ല.

ബ്ലാക്ക്‌ മെയിലിങ്‌
കേരളത്തിന്‌ ഇപ്പോൾ സ്വാഭാവികമായും 13,609 കോടി രൂപ കിട്ടേണ്ടതുണ്ട്‌. ഈ പണം തരണമെങ്കിൽ ഹർജി പിൻവലിക്കണം എന്നതായിരുന്നു കേന്ദ്ര നിലപാട്‌. കഴിഞ്ഞ 19ന്‌ സുപ്രീംകോടതി ഹർജി വീണ്ടും പരിഗണിച്ചപ്പോഴും കേന്ദ്രസർക്കാർ നിലപാട്‌ വിചിത്രമായിരുന്നു. പണം കൊടുക്കാനുണ്ട്‌, എന്നാൽ, ഹർജി പിൻവലിച്ചാലേ നൽകൂ എന്ന സമീപനമാണ്‌ സ്വീകരിച്ചത്‌. ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാത്ത, ബഹുമാനിക്കാത്ത നിലപാടാണ്‌ കേന്ദ്രത്തിൽനിന്ന്‌ ഉണ്ടായത്‌. ഓരോ വ്യക്തിക്കും തന്റെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കാൻ കോടതിയെ സമീപിക്കാനുള്ള ഭരണഘടനാപരമായ അധികാരമുണ്ട്‌. കോടതിയിലേക്ക്‌ പോകത്തക്ക നിലയിൽ കേന്ദ്രസർക്കാരും സംസ്ഥാനവും തമ്മിലൊരു തർക്കമുണ്ടാകുന്നത്‌ അത്യപൂർവ സംഭവമാണ്‌. എന്നാൽ, ഇവിടെ തർക്കപരിഹാരത്തിന്‌ നേരെ കോടതിയെ സമീപിക്കുകയായിരുന്നില്ല. മറ്റ്‌ മാർഗങ്ങളെല്ലാം തേടിയ ശേഷമാണ്‌ കോടതിയെ സമീപിച്ചത്‌. കേസ്‌ നിലനിൽക്കുന്നതിനാൽ പണം തരാൻ കഴിയില്ലെന്ന വാദത്തിൽനിന്നുതന്നെ കേരളം പറഞ്ഞത്‌ പൂർണമായും ശരിയാണെന്നാണ് തെളിയുന്നത്. ഊർജ മേഖലയിലെ നഷ്ടം കുറയ്‌ക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച നടപടികളുടെ ഫലമായി കടം എടുക്കാൻ അനുവദിച്ച 4866 കോടി, പബ്ലിക്‌ അക്കൗണ്ടിലെ നിക്ഷേപം തെറ്റായി കണക്കാക്കിയതുമൂലം കടമെടുപ്പിൽ കുറച്ച 4323 കോടി, കഴിഞ്ഞവർഷത്തെ വായ്‌പാനുമതിയിൽ ബാക്കിനിൽപ്പുള്ള 1877 കോടി, പുനർവായ്‌പ (റീപ്ലെയ്‌സ്‌മെന്റ്‌ ലോൺ) ഇനത്തിലെ 2543 കോടി എന്നിങ്ങനെ 13,609 കോടിയുടെ വായ്‌പാനുമതിയിലെ തുക എടുക്കാൻ സമ്മതിക്കാമെന്നാണ്‌ കേന്ദ്ര നിലപാട്‌. അത്‌ സാധാരണ ലഭിക്കേണ്ട തർക്കരഹിതമായ വായ്‌പയാണ്‌. അത്‌ ലഭിക്കണമെങ്കിൽ ഹർജി പിൻവലിക്കണമെന്ന്‌ പറയുന്നത്‌ ‘ബ്ലാക്ക്‌ മെയിലിങ്‌’ ആണ്‌. സംസ്ഥാനത്തെ സമ്മർദത്തിലാക്കി ശ്വാസം മുട്ടിക്കാനുള്ള നീക്കമാണ്‌.

സംസ്ഥാനം നൽകിയ കേസിൽ നീതിയുക്തമായ കാര്യങ്ങൾ ഉണ്ടെന്നത്‌ തിരിച്ചറിഞ്ഞുള്ള സമ്മർദതന്ത്രമാണ്‌ പിൻവലിക്കൽ ആവശ്യത്തിലൂടെ ഉന്നയിക്കുന്നത്‌. കേരളത്തിനുനേരെ ‘മർക്കട മുഷ്ടി’ കാട്ടുകയാണ്‌. ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂന്നു ശതമാനം മാത്രമാണ്‌ സംസ്ഥാനത്തിന്‌ കടമെടുക്കാനാകുന്നത്‌. ഇതിനുപുറമെ ഊർജമേഖലയിലെ പരിഷ്‌കാര നടപടികൾക്കായി അര ശതമാനം അധികവും അനുവദിക്കുന്നു. കഴിഞ്ഞവർഷം അനുവദിച്ചത്‌ 2.44 ശതമാനം മാത്രമാണ്‌. ഇതേ കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞവർഷത്തെ ധനകമ്മി 6.4 ശതമാനമായിരുന്നു. ഈവർഷം പുതുക്കിയ കണക്കിലും 5.8 ശതമാനമാണ്‌. അടുത്തവർഷം 5.1 ശതമാനം കടം എടുക്കേണ്ടിവരുമെന്ന്‌ ബജറ്റിൽ പറയുന്നു. സംസ്ഥാനങ്ങളുടെ വായ്‌പയുടെ ഇരട്ടിയാണ്‌ കേന്ദ്രം എടുക്കുന്നത്‌.

സമ്മർദം, മുതലെടുപ്പ്‌ ശ്രമം
സാമ്പത്തിക വർഷാവസാന മാസമായ മാർച്ചിൽ സംസ്ഥാനങ്ങൾക്ക്‌ വലിയ ചെലവാണുള്ളത്‌. കഴിഞ്ഞവർഷം മാർച്ചിലെ കേരളത്തിന്റെ ട്രഷറി ചെലവ്‌ 22,000 കോടിയോളം രൂപയാണ്‌. ഈ സാഹചര്യം മുതലെടുക്കാനുള്ള ശ്രമമാണ്‌ കേന്ദ്ര സർക്കാർ നടത്തുന്നത്‌. ഇപ്പോൾ, ഒരു സംസ്ഥാനത്തിനു നേരെയാണ്‌ ഈ രീതി പ്രയോഗിക്കുന്നത്‌. സംസ്ഥാനത്തിന്റെയും കേന്ദ്ര സർക്കാരിന്റെയും ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുന്ന നിലപാടായിരിക്കും കോടതി സ്വീകരിക്കുക എന്നതുതന്നെയാണ്‌ കേരള സർക്കാരിന്റെ പ്രതീക്ഷ. ഭരണഘടന അനുസരിച്ച്‌ കോടതിയിലൂടെ ഒരു തർക്കപരിഹാരം ആവശ്യപ്പെടുമ്പോൾ, അത്‌ പാടില്ലെന്നാണ്‌ കേന്ദ്രം പറയുന്നത്‌. നിയമനടപടിയുമായി മുന്നോട്ടുപോയാൽ സംസ്ഥാനത്തിന്റെ ആശുപത്രികളിലെ മരുന്നും സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണവും മുടക്കുമെന്നും നാടിന്റെ ദൈനംദിന ആവശ്യങ്ങൾക്കുള്ള പണം തരില്ലെന്ന്‌ പറയുന്നതും കേരളത്തോടുള്ള വെല്ലുവിളിയാണ്‌. അർഹതപ്പെട്ടത്‌ ലഭിക്കണമെങ്കിൽ ഒരു അഭിപ്രായവും പറയാൻ പാടില്ലെന്ന ധിക്കാരംനിറഞ്ഞ നിലപാടാണ്‌ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌. ജനാധിപത്യപരമായും നിയമപരമായും സംസാരിക്കാൻ പാടില്ലെന്ന്‌ പറയുന്നതിനെ അംഗീകരിക്കാനാകില്ല. കിട്ടുന്നത്‌ വാങ്ങി നിശ്ശബ്ദരായി ഇരിക്കാൻ പറഞ്ഞാൽ അതിന്‌ കേരളത്തെ കിട്ടില്ല. അധികാരം കേന്ദ്ര സർക്കാരിന്റെ കൈയിലാണ്‌ എന്നതിന്റെ പേരിൽ സംസ്ഥാനത്തിന്റെ ഏറ്റവും ന്യായമായ അവകാശങ്ങളെ ഹനിക്കുന്ന നിലയിലേക്ക്‌ കാര്യങ്ങൾ എത്തുന്നത്‌ ഗൗരവതരമാണ്‌. ഇത്‌ നീതിപൂർവം പരിഹരിക്കാനുള്ള ആർജവമാണ്‌ കേന്ദ്രം കാട്ടേണ്ടത്‌. അല്ലാതെ ഭരണപരമായ അവകാശങ്ങൾ സംരക്ഷിക്കാനായി ശ്രമിക്കുമ്പോൾ വിരട്ടലിന്റെ പാത സ്വീകരിച്ചാൽ, അതിനുമുന്നിൽ കീഴടങ്ങുന്നവരല്ല കേരളീയർ. ഉന്നയിച്ച വിഷയങ്ങളിൽ ന്യായമായ പരിശോധനകളും പരിഹാര നടപടികളുമാണ്‌ വേണ്ടത്‌.
 

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.