Skip to main content

ഉച്ചഭക്ഷണ പാചക തൊഴിലാളികളോട് മുഖം തിരിച്ച് കേന്ദ്രം


 

സ്കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പ്രതിമാസ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്രം. കേരളത്തിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്കുള്ള ഓണറേറിയത്തിലെ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കണം എന്ന ആവശ്യം അംഗീകരിക്കുമോ എന്നതായിരുന്നു സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യം. കേരളസർക്കാർ ഏതാനും വർഷങ്ങൾക്കിടയിൽ പലതവണ വർദ്ധനവ് വരുത്തിയിട്ടും കേന്ദ്രസർക്കാറിന്റെ ഭാഗത്തു നിന്നും ഓണറേറിയം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് സ. ജോൺ ബ്രിട്ടാസ് എംപി ഈ വിഷയം രാജ്യസഭയിൽ ഉന്നയിച്ചത്.

എന്നാൽ ഇത് സംബന്ധിച്ച് നിലവിലുള്ള പദ്ധതി മാർഗ്ഗരേഖ പ്രകാരം പ്രതിമാസം 1,000 രൂപ എന്ന നിരക്കിൽ വർഷത്തിൽ 10 മാസം ഓണറേറിയം നൽകാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത് എന്ന ചട്ടം ആവർത്തിച്ചതല്ലാതെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ പോലും കേന്ദ്രം തയ്യാറായില്ല. ഇതിൽ നിന്നും ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ ഓണറേറിയത്തിലെ കേന്ദ്രവിഹിതം വർദ്ധിപ്പിക്കുന്നതിന് അനുകൂല നിലപാടല്ല എന്ന് മനസ്സിലാക്കാവുന്നതാണ്.

കേന്ദ്ര പദ്ധതി വ്യവസ്ഥകൾ പ്രകാരം 1,000 രൂപയാണ് തൊഴിലാളികൾക്കുള്ള പ്രതിമാസ ഓണറേറിയമായി നിശ്ചയിച്ചിരുന്നത്. ഇതിൽ 600 രൂപ കേന്ദ്രവും 400 രൂപ സംസ്ഥാനവും വഹിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം ഒരു മാസം 23 അദ്ധ്യയന ദിവസങ്ങൾ ഉണ്ടെങ്കിൽ കേന്ദ്രത്തിന്റെ വകയായി പ്രതിദിനം ഒരു തൊഴിലാളിക്ക് ലഭിക്കുന്നത് വെറും 26 രൂപ മാത്രമാണ്.

ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ ദയനീയാവസ്ഥ കണക്കിലെടുത്ത് പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം അഞ്ചു തവണ സംസ്ഥാന വിഹിതത്തിൽ ഗണ്യമായ വർദ്ധനവ് വരുത്തി. 2016ൽ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പ്രതിദിന ഓണറേറിയം 350 രൂപയായിരുന്നത് അഞ്ചു തവണത്തെ വേതന പരിഷ്കരണത്തിലൂടെ 2022 മുതൽ 600 രൂപ ആക്കി ഉയർത്തിയിട്ടുണ്ട്. ഇതുകൂടാതെ സ്കൂളുകളിൽ150 കുട്ടികൾക്ക് മുകളിലുണ്ടെങ്കിൽ ഒരു ദിവസം ഒരു കുട്ടിക്ക് ഇരുപത്തിയഞ്ച് പൈസ എന്ന നിലയിൽ പ്രതിദിനം പരമാവധി 75 രൂപ വരെ അധികമായും സംസ്ഥാനം നൽകുന്നുണ്ട്. ഈ രീതിയിൽ കണക്കാക്കുകയാണെങ്കിൽ ഒരു മാസം 23 അദ്ധ്യയന ദിവസങ്ങളുണ്ടെങ്കിൽ 13,800 മുതൽ 15,525 രൂപ വരെയാണ് ഇപ്പോൾ പ്രതിമാസ ഓണറേറിയമായി സംസ്ഥാനത്ത് ലഭിക്കുക.

ഇത്തരമൊരു സാഹചര്യത്തിലാണ് കേന്ദ്രവിഹിതം പ്രതിമാസം വെറും 600 രൂപയാണ് എന്നതിന്റെ ദയനീയാവസ്ഥ വെളിപ്പെടുന്നത്. ഇന്നത്തെ ജീവിത സാഹചര്യങ്ങളുമായി ഒട്ടും പൊരുത്തപ്പെടാത്ത 600 രൂപ എന്ന പ്രതിമാസ കേന്ദ്ര വിഹിതം അടിയന്തരമായി വർദ്ധിപ്പിക്കണം എന്ന ആവശ്യം ഉയരുമ്പോഴും നിഷേധാത്മകമായ നിലപാടാണ് കേന്ദ്രം തുടരുന്നത്

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.