Skip to main content

ത്രിപുരയിൽ ബിജെപി അർധഫാസിസ്റ്റ് ഭീകരവാഴ്ച കെട്ടഴിച്ചുവിടുന്നു ത്രിപുരയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക

ഈ മാസം 16ന് ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പാണ്. സ്വതന്ത്രവും നീതിപൂർവകവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്ര-സംസ്ഥാന സർക്കാരുകളും തയ്യാറാകണമെന്ന് ആവശ്യപ്പെട്ട്‌ ത്രിപുര ഐക്യദാർഢ്യ പരിപാടി ഇന്ത്യയിലൊട്ടാകെ സംഘടിപ്പിക്കാൻ സിപിഐ എം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്യുകയുണ്ടായി. ഈ മാസം എട്ടിന്‌ ( ഫെബ്രുവരി 8 ബുധനാഴ്ച ) കേരളത്തിൽ എല്ലാ ജില്ലകളിലും ആയിരങ്ങൾ അണിനിരക്കുന്ന പരിപാടി നടക്കുകയാണ്.

തികച്ചും അസാധാരണമായ സാഹചര്യമാണ് മൂന്നുഭാഗവും ബംഗ്ലാദേശിനെ തൊട്ടുകിടക്കുന്ന ഈ വടക്കുകിഴക്കൻ സംസ്ഥാനത്ത് നിലവിലുള്ളത്. 2018ൽ അപ്രതീക്ഷിത നീക്കങ്ങളിലൂടെ സംസ്ഥാന ഭരണം കൈക്കലാക്കിയ ബിജെപി, നഗ്നമായ അർധഫാസിസ്റ്റ് ഭീകരവാഴ്ചയാണ് അവിടെ കെട്ടഴിച്ചുവിട്ടത്. ഒരു വനിത ഉൾപ്പെടെ 24 സഖാക്കൾ അരുംകൊല ചെയ്യപ്പെട്ടു. 231 വീടുകൾ ചുട്ടുകരിക്കപ്പെട്ടു. 2107 വീടുകൾ കൈയേറി നശിപ്പിക്കുകയും വസ്തുവകകൾ കൊള്ളയടിക്കുകയും ചെയ്തു. ഇതിനുപുറമെ 1503 വീടുകൾ‌ കടന്നാക്രമിച്ചു. 213 കടകൾ തീയിട്ടു. 530 കടകൾ കൊള്ളയടിക്കപ്പെട്ടു. 75 മീൻവളർത്തൽ സ്ഥലത്ത്‌ കവർച്ച നടത്തി. 24 മീൻവളർത്തൽ കുളത്തിൽ വിഷം കലക്കി. 55 റബർ തോട്ടങ്ങൾ വെട്ടിനശിപ്പിച്ചു. 39 തോട്ടങ്ങൾ അഗ്നിക്കിരയാക്കി. 217 മോട്ടോർ വാഹനം കത്തിക്കുകയോ ഉപയോഗിക്കാനാകാത്തവിധം നശിപ്പിക്കുകയോ ചെയ്തു.

കൊല്ലപ്പെട്ടവരിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സ. രണ ബഹദൂർ ദേബ്‌ ബർമൻമുതൽ പാർടി പ്രാദേശിക നേതാവായ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ച അനിമ ദാസ്‌ എന്ന സഖാവുവരെ ഉൾപ്പെടുന്നു.

ബിജെപിയെയോ അതിന്റെ സഖ്യകക്ഷിയായ ഇൻഡിജിനസ്‌ പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി)യെയോ അനുകൂലിക്കുന്നവർക്കൊഴികെ മറ്റാർക്കും സ്വാതന്ത്ര്യമില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. 2018ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിന് 42.22 ശതമാനം വോട്ടും ബിജെപിക്ക് 43.59 ശതമാനം വോട്ടുമാണ് ലഭിച്ചത്. കോൺഗ്രസിന് 1.79 ശതമാനം വോട്ടായിരുന്നു. എന്നാൽ, സർക്കാരിന്റെ സംരക്ഷണത്തോടെ ബിജെപി–- ആർഎസ്എസ് അക്രമവാഴ്ച കെട്ടഴിച്ചുവിട്ട്‌ പ്രതിപക്ഷത്തെ തുടച്ചുനീക്കുന്ന ആസൂത്രിത പദ്ധതി നടപ്പാക്കപ്പെട്ടു. പ്രതിപക്ഷ എംഎൽഎമാർക്ക്‌ സ്വന്തം മണ്ഡലത്തിൽ സഞ്ചരിക്കാനോ ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടാനോ സാധിക്കാത്ത സ്ഥിതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. രണ്ടു പതിറ്റാണ്ടുകാലം മുഖ്യമന്ത്രിയായിരുന്ന, ഇപ്പോൾ പ്രതിപക്ഷ നേതാവായ മണിക് സർക്കാരിനുപോലും സ്വന്തം നിയമസഭാമണ്ഡലത്തിൽ സഞ്ചരിക്കാൻ കഴിയാത്ത അർധഫാസിസ്റ്റ് ഭീകരവാഴ്ചയാണ് ത്രിപുരയിൽ നടമാടുന്നത്.

2021 സെപ്തംബർ ആദ്യ ആഴ്ചയിൽ സിപിഐ എം ഓഫീസുകൾക്കുനേരെ ഒന്നിനു പുറകെ ഒന്നായി ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഉദയപ്പുർ സബ്‌ഡിവിഷണൽ ഓഫീസ്, ഗോമതി ജില്ലാ കമ്മിറ്റി ഓഫീസ്, സെപാഹി ജാല ജില്ലാ കമ്മിറ്റി ഓഫീസ്, ബിഷാൽഘർ സബ് ഡിവിഷണൽ ഓഫീസ്‌, പശ്ചിമ ത്രിപുര ജില്ലാ കമ്മിറ്റി ഓഫീസ്, സദർ സബ് ഡിവിഷണൽ ഓഫീസ്, അഗർത്തലയിലെ സംസ്ഥാന കമ്മിറ്റി ഓഫീസ് എന്നിവയാണ് ആക്രമണത്തിനും കൊള്ളിവയ്‌പിനും ഇരയായത്. സംസ്ഥാന കമ്മിറ്റി ഓഫീസിന്‌ തീവയ്‌ക്കുകയും രണ്ടു കാറുകൾ തീയിട്ട്‌ നശിപ്പിക്കുകയും ദശരഥ്‌ ദേബിന്റെ പ്രതിമ നശിപ്പിക്കുകയും ചെയ്തു.

‘പിഎൻ 24 വാർത്ത’ എന്ന ദൃശ്യമാധ്യമ ഓഫീസും ‘പ്രതിബാദി കാലം’ എന്ന പത്രത്തിന്റെ ഓഫീസും ആക്രമിച്ചു. സിപിഐ എം പ്രസിദ്ധീകരണമായ ‘ഡെയ്‌ലി ദേശർകഥ’യുടെ ഓഫീസും കടന്നാക്രമിക്കപ്പെട്ടു.

2021 സെപ്‌തംബർ ഒമ്പതിന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ത്രിപുരയിലെ അതീവ ഗുരുതരമായ സ്ഥിതിഗതികളെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിശദമായ പരാതി സമർപ്പിക്കുകയുണ്ടായി. അതിൽ 24 അക്രമസംഭവങ്ങൾ കൃത്യമായി എടുത്തുകാട്ടി. എന്നാൽ, സ്വാഭാവികമായും അവയെപ്പറ്റി അന്വേഷിക്കാനോ കുറ്റവാളികളെ നിയമസംവിധാനത്തിനു മുന്നിൽ ഹാജരാക്കാനോ ഒരു നടപടിയും കേന്ദ്ര–സംസ്ഥാന ബിജെപി സർക്കാരുകളിൽനിന്ന് ഉണ്ടായില്ല.

ത്രിപുരയിൽ 2018ൽ ബിജെപി അധികാരം കൈക്കലാക്കിയശേഷം പഞ്ചായത്തുമുതൽ പാർലമെന്റുവരെയുള്ള തെരഞ്ഞെടുപ്പുകൾ അക്രമാസക്തമായ അർധഫാസിസ്റ്റ് സമ്പ്രദായത്തിൽ അട്ടിമറിക്കപ്പെടുകയാണ് ചെയ്തത്. ചില ചെറിയ അപവാദങ്ങൾ ഒഴികെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനാധിപത്യ സംരക്ഷണാർഥം ബിജെപിയിതര ശക്തികളെ അണിനിരത്താനുള്ള ശ്രമങ്ങൾക്ക് ഒരുപരിധിവരെ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 22ന്‌ വോട്ടവകാശ സംരക്ഷണം കേന്ദ്ര പ്രശ്‌നമായി ഉന്നയിച്ച്‌ അഗർത്തലയിൽ കേന്ദ്ര ഇലക്ടറൽ ഓഫീസറുടെ മുന്നിലേക്ക്‌ ബഹുജനപ്രകടനം സംഘടിപ്പിക്കുകയുണ്ടായി. സിപിഐ എം, സിപിഐ, ഓൾ ഇന്ത്യ ഫോർവേഡ്‌ ബ്ലോക്ക്‌, ആർഎസ്‌പി, സിപിഐ എംഎൽ എന്നീ ഇടതുപക്ഷ പാർടികളും കോൺഗ്രസും പൗരാവകാശ പ്രവർത്തകരായ വ്യക്തികളും ഈ ബഹുജന പ്രകടനത്തിൽ പങ്കെടുത്തു. ‘എന്റെ വോട്ട്‌, എന്റെ അവകാശം’ എന്ന ഒറ്റ മുദ്രാവാക്യമാണ്‌ പ്രകടനക്കാർ മുഴക്കിയത്‌.

പണാധിപത്യം, മതവികാരം വർഗീയമായി ദുഷിപ്പിച്ച്‌ വോട്ടാക്കൽ, മാഫിയ ക്രിമിനൽ സംഘങ്ങളുടെ അഴിഞ്ഞാട്ടം തുടങ്ങി അർധ ഫാസിസ്റ്റ്‌ ആക്രമണ പദ്ധതികൾവരെ തെരഞ്ഞെടുപ്പ്‌ ഫലത്തെ നിർണയിക്കുന്ന അത്യാപൽക്കരമായ അവസ്ഥയാണ്‌ വളർന്നുവരുന്നത്‌. ത്രിപുരയിൽ അത്യന്തം അസാധാരണമായ സാഹചര്യവും. ഈ പശ്ചാത്തലത്തിൽ ത്രിപുര ഐക്യദാർഢ്യ പരിപാടി വളരെ പ്രാധാന്യമുള്ളതാണ്‌.

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.