നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം വരെ അപേക്ഷ നല്‍കി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന ഉറപ്പ് പാലിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണം. മാര്‍ച്ച് 15-ന് ശേഷമുള്ള അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താക്കുറിപ്പ്, വോട്ടവകാശമെന്ന ഭരണഘടനാപരമായ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്. ലക്ഷക്കണക്കിന് പേര്‍ക്ക് വോട്ടവകാശം നിഷേധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം കാരണമാകും.
നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം വരെ വോട്ട് കൂട്ടിച്ചേര്‍ക്കാനുള്ള അവസരം 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 23 പൗരന്മാര്‍ക്ക് നല്‍കുന്നു. ഈ തീയതി വരെ അവസരമുണ്ടാവുമെന്ന് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. ഈ ഉറപ്പിന് വിപരീതമായ പത്രക്കുറിപ്പാണ് ഇന്നലെ പുറത്തിറക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചേര്‍ക്കാനുള്ള അവസാന തീയതി മുന്‍കൂട്ടി പൊതുജനങ്ങളെ അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവാദിത്തമുണ്ട്. നിശ്ചയിച്ച അവസാന തീയതിക്ക് ഒരാഴ്‌ചയ്‌ക്ക് ശേഷം ഈ വിവരം അറിയിക്കുന്നത് നീതികേടാണ്.
എസ്‌ഐആറിന്റെ പേരില്‍ ദശലക്ഷക്കണക്കിന് പേരെയാണ് വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്‌തത്. ആനുപാതികമായ കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിട്ടുമില്ല. ഇതിന് പിന്നാലെയാണ് നിയമപരമായ സാധ്യത ഉണ്ടായിട്ടും ആയിരക്കണക്കിന് പേരെ ഒഴിവാക്കാനുള്ള ഈ നീക്കം. പരമാവധി ആളുകളെ വോട്ടവകാശം വിനിയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍, അതിന് വിരുദ്ധമായാണ് പെരുമാറുന്നത്. ഈ നീക്കത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്മാറണം.







