മന്ത്രിസഭയുടെ മധുവിധുകാലത്ത് തന്നെ മന്ത്രി സണ്ണിജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ സ്ഥാനം തെറിച്ചിരിക്കുന്നു. ബന്ധുനിയമനത്തെച്ചൊല്ലി കോൺഗ്രസ്സിലും യുഡിഎഫിലും ഉടലെടുത്ത തർക്കത്തിനൊടുവിലാണ് സ്ഥാനഭ്രംശം. സഹോദരീഭർത്താവ് 'നല്ലൊരു പൊതുപ്രവർത്തകനാണ്' എന്ന സണ്ണിജോസഫിന്റെ വിലയിരുത്തലൊന്നും ഏറ്റില്ലെന്ന് ചുരുക്കം. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് തെറിച്ചെങ്കിലും അളിയൻ കൊടുത്ത ഇരിട്ടി എം ജി കോളേജ് ഭരണസമിതിയുടെ സെക്രട്ടറി പദവിയിൽ നിന്ന് ബെന്നി തോമസ് രാജിവെക്കുമോ? ബിരുദാനന്തര ബിരുദ കോഴ്‌സ് അടക്കം കൈകാര്യംചെയ്യുന്ന ഒരു സ്ഥാപനത്തിൽ കേവലം എസ്എസ്എൽസി യോഗ്യത മാത്രമുള്ള ഒരാൾ ഉയർന്ന പദവി കൈകാര്യം ചെയ്യുന്നത് ധാർമ്മികമാണോ? മകൾക്ക് ചട്ടവിരുദ്ധമായി കാരശ്ശേരി സർവ്വീസ് സഹകരണബേങ്കിൽ തരപ്പെടുത്തിക്കൊടുത്ത ജോലി കൂടി മന്ത്രി രാജിവെപ്പിക്കുമോ?
ചുരുങ്ങിയ കാലത്തിനുള്ളിൽ പത്തോളം അടുത്ത ബന്ധുക്കളെയാണ് മന്ത്രി സണ്ണിജോസഫ് വിവിധ സ്ഥാപനങ്ങളിൽ രാഷ്ട്രീയ സ്വാധീനത്താൽ തിരുകിക്കയറ്റിയത്. മകൾക്ക് റാങ്ക് മറികടന്ന് എം.ബി.ബി.എസിന് അഡ്മിഷൻ നേടിയതും വാർത്തയായിരുന്നു. ഇതെല്ലാം വ്യാപകമായ ചർച്ചയായതോടെയാണ് തൽക്കാലം അളിയനെ മാറ്റിനിർത്തി രംഗം തണുപ്പിക്കാൻ സണ്ണിജോസഫ് തയ്യാറായതെന്നാണ് സൂചന.
യുഡിഎഫ് മന്ത്രിസഭയുടെ ആരംഭത്തിൽ തന്നെ ഉയർന്നുവന്ന ഈ ബന്ധുനിയമന അഴിമതി കേരളമാകെ വലിയ ചർച്ചയായിരുന്നു. മന്ത്രിയുടെ 'മികച്ച ട്രാക്ക് റിക്കാർഡ്' കണ്ട് പലരുടെയും കണ്ണുതള്ളി. വരും നാളുകളിൽ അഴിമതിയുടെ കൂത്തരങ്ങായിരിക്കും കേരളം കാണാൻ പോകുന്നതെന്നതിന്റെ സൂചനയായിരുന്നു ഈ നിയമനവും കൂസലില്ലാതെയുള്ള മന്ത്രിയുടെ ന്യായീകരണവും. മക്കൾക്കും മരുമക്കൾക്കും സഹോദരന്മാർക്കും അഴിമതിയിലൂടെ നേടിക്കൊടുത്ത എല്ലാ പദവികളും രാജിവെപ്പിക്കാൻ സണ്ണിജോസഫ് തയ്യാറാകുമോ? സ്വജനപക്ഷപാത നിയമനങ്ങൾ നടത്തി ട്രാക് റെക്കോർഡുള്ള മന്ത്രിയെ രാജിവെപ്പിക്കാൻ മുഖ്യമന്ത്രിയും യുഡിഎഫ് നേതൃത്വവും തയ്യാറാകുമോ?
