Skip to main content

ഒരു രാജ്യം ഒരു പരീക്ഷ എന്ന മുദ്രാവാക്യം എട്ടുനിലയിൽ പൊട്ടി, നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ നടത്തിപ്പിനുള്ള ചുമതല സംസ്ഥാനങ്ങൾക്ക് നൽകണം

“ഒരു രാജ്യം, ഒരു പരീക്ഷ” എന്ന മുദ്രാവാക്യം എട്ടുനിലയിൽ പൊട്ടിയിരിക്കുകയാണ്. ആദ്യം NEET. പിന്നീട് NET. പിന്നെ CSIR NET, NEET PG. ഇങ്ങനെ പോകുന്ന ദേശീയ എൻട്രൻസ് പരീക്ഷകൾ പൊളിയുന്നതിന്റെ മാലപ്പടക്കം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ചെയർമാൻ പ്രദീപ് കുമാർ ജോഷി രാജിവച്ചു. പക്ഷേ, ആദ്യം ഉത്തരം കാണേണ്ടത്, എങ്ങനെ അദ്ദേഹം ഈ സ്ഥാനത്ത് വന്നൂവെന്നുള്ളതാണ്.
ജബൽപ്പൂരിലെ റാണി ദുർഗ്ഗാവതി എന്ന ഒരു സാധാരണ കോളേജിൽ പഠിപ്പിക്കുകയായിരുന്നു ജോഷി. എടുത്തുപറയത്തക്കതായ ഒരു അക്കാദമിക് നേട്ടങ്ങളുമില്ലാത്ത അദ്ദേഹത്തെ ഒരു മുതിർന്ന ആർഎസ്എസ് നേതാവിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ മദ്ധ്യപ്രദേശ് പി.എസ്.സി ചെയർമാൻ ആക്കിയതാണ് തുടക്കം. അദ്ദേഹത്തിന്റെ കാലയളവിലാണ് മദ്ധ്യപ്രദേശിനെ പിടിച്ചുകുലുക്കിയ വ്യാപം പരീക്ഷാ തട്ടിപ്പ് അരങ്ങേറിയത്. മദ്ധ്യപ്രദേശ് പി.എസ്.സി ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സംഭാവന ആയൂർവേദ മെഡിക്കൽ പരീക്ഷാ തട്ടിപ്പിന്റെ പേരിൽ പിന്നീട് പുറത്തു പോകേണ്ടിവന്ന എസ്.കെ. ശർമ്മയെ പരീക്ഷ കൺട്രോളറായി നിയമിച്ചതാണ്. അധികം താമസിയാതെ ജോഷിയെ ചണ്ഡിഗഡ് പി.എസ്.സിയിലും പിന്നീട് യു.പി.എസ്.സിയിലേക്കും നിയമിച്ചു. താമസിയാതെ യു.പി.എസ്.സി ചെയർമാനുമായി. അടുത്ത കാൽവയ്പ്പായിരുന്നു എൻ.റ്റി.എ ചെയർമാൻ പദവി.
ഭരണസംവിധാനത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ തങ്ങളുടെ അനുചരന്മാരെ പ്രതിഷ്ഠിക്കുന്നതുപോലെ ആർഎസ്എസിന്റെ ദീർഘകാല കാഴ്ചപ്പാടിന്റെ ഭാഗമാണ് പ്രൊഫഷണൽ മേഖലയിൽ സ്ഥാനം ഉറപ്പിക്കുകയെന്നുള്ളത്. ഈ കാഴ്ചപ്പാടിന്റെ ഭാഗമായിട്ടാണ് പ്രവേശന പരീക്ഷകളിലെ തങ്ങളുടെ ആളുകളെ തിരുകി കയറ്റുന്നതിനുള്ള ആസൂത്രിത നീക്കങ്ങൾ. കേന്ദ്ര സർവ്വകലാശാലകൾക്കും സ്ഥാപനങ്ങൾക്കുമുള്ള വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കുന്നതിൽ ജോഷിയെപ്പോലുള്ളവർക്ക് നേരിട്ട് പങ്കുണ്ട്.
ലക്ഷണക്കിന് കുട്ടികൾ പങ്കെടുക്കുന്ന ഈ ദേശീയ മത്സര പരീക്ഷകളിൽ കോച്ചിംഗ് കൊടുക്കുന്നത് സഹസ്രകോടികളുടെ വ്യവസായമായി മാറിയിട്ടുണ്ട്. കടുത്ത വാണിജ്യ മത്സരംമൂലം ഈ വിദ്യാഭ്യാസ കച്ചവടക്കാരും ചോദ്യ പേപ്പറുകൾ ചോർത്തുന്നതിനുള്ള തട്ടിപ്പ് സംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതോടെ ചിത്രം പൂർത്തിയായി. ബിജെപിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യക്തികളുമാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിൽ.
എന്താണ് ഈ സ്ഥിതിവിശേഷത്തിനു സ്ഥായിയായ പരിഹാരം? ഇന്ത്യയെപ്പോലെ വലുതും വൈവിധ്യപൂർണ്ണവുമായ ഒരു രാജ്യത്ത് ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണം വിപരീതഫലങ്ങൾ ഉണ്ടാക്കുകയേയുള്ളൂ. കേന്ദ്രീകൃത നീറ്റ് പരീക്ഷകൾ ഒഴിവാക്കുകയാണു വേണ്ടത്. പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനായുള്ള പ്രവേശന പരീക്ഷകൾ നടത്തുന്നതിന് ഓരോ സംസ്ഥാനത്തിനും അവരുടേതായ പ്രത്യേക നടപടിക്രമങ്ങൾ അനുവദിക്കണം. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ നടത്തിപ്പിനും മറ്റ് നടപടിക്രമങ്ങൾക്കുമുള്ള ചുമതല അതതു സംസ്ഥാനങ്ങൾക്ക് നൽകണം.
 

കൂടുതൽ ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.