Skip to main content

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നിരാശാജനകം

രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗം അത്യന്തം നിരാശാജനകമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങളുടെ ആഖ്യാനം മാത്രമായി പ്രസംഗം മാറി. പത്തൊൻപത് പേജുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ ഒരിടത്തുപോലും തൊഴിലാളി എന്ന വാക്കില്ല. നമ്മുടെ കാർഷിക മേഖലയെപ്പറ്റി ഒന്നും തന്നെ പരാമർശിക്കുന്നില്ല. ബിജെപി സർക്കാർ പിന്തുടരുന്ന നയം എന്താണെന്ന് ഇതിൽ നിന്നുതന്നെ വ്യക്തമാണ്. രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെയോ തൊഴിലാളികളുടെയോ കൂടെ നിൽക്കുന്ന സർക്കാരല്ല കേന്ദ്രം ഭരിക്കുന്നത് എന്ന വസ്തുതയ്ക്ക് നയപ്രഖ്യാപനം അടിവരയിടുന്നു. ജീവിതയാഥാർഥ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന ഒന്നായി രാഷ്‌ട്രപതിയുടെ പ്രസംഗം മാറി. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോ രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളോ നയപ്രഖ്യാപന പ്രസംഗത്തിന്റെ ഭാഗമായില്ല എന്നത് ദുഃഖകരമാണ്. രണ്ട് തവണ തുടർച്ചയായി രാജ്യത്ത് സ്ഥിരതയുള്ള സർക്കാർ ഉണ്ടായതിൽ അഭിമാനം കൊള്ളുന്ന നയപ്രഖ്യാപനം സംസ്ഥാന ഭരണത്തെ അസ്ഥിരപ്പെടുത്താൻ കേന്ദ്രത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ഗവർണർമാർ നടത്തുന്ന ഭരണഘടനാ വിരുദ്ധ ഇടപെടലുകൾക്കുനേരെ കണ്ണടയ്ക്കുന്നു. സ്ഥിരതയുള്ള സർക്കാർ തുടർച്ചയായ രണ്ടുത്തവണ ഉണ്ടായതിൽ ജനങ്ങളോട് നന്ദി പറയുമ്പോഴും ജനഹിതം ആട്ടിമറിച്ചുകൊണ്ട് രാജ്യത്തെ പല സംസ്ഥാനങ്ങളിലും അധികാരത്തിൽ വന്ന ബിജെപിയുടെ കുതിരക്കച്ചവടം നയപ്രഖ്യാപനം കണ്ടില്ലെന്നു നടിക്കുന്നു. പശ്ചാത്തല സൗകര്യ വികസന രംഗത്തും ദാരിദ്ര്യ നിർമാർജനത്തിനും സ്ത്രീ ശാക്തീകരണത്തിനും സർക്കാർ നടത്തിയ ഇടപെടലുകളെ പുകഴ്ത്താൻ നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശിച്ച പല പദ്ധതികളും സാധാരണ ജനങ്ങൾക്ക് ഒരു തരത്തിലും ഉപകാരപ്പെടാത്ത പ്രഖ്യാപനങ്ങൾ മാത്രമായിരുന്നു എന്നത് ഈ നയപ്രഖ്യാപനത്തിന്റെ പൊള്ളത്തരം വിളിച്ചോതുന്ന വസ്തുതയാണ്. പൊതുമേഖലാ വ്യവസായങ്ങളും രാജ്യത്തിന്റെ സമ്പത്തും വിറ്റുതുലയ്ക്കുന്ന നയം പിന്തുടരുന്ന കേന്ദ്ര സർക്കാറിന് എങ്ങനെയാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവുക? അഭ്യസ്ഥവിദ്യരായ ചെറുപ്പകാരുടെ തൊഴിലവസരങ്ങൾ നിരന്തരം വെട്ടിക്കുറക്കപ്പെടുന്നതും തൊഴിലാളികളുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കപ്പെടുന്നതും രാജ്യത്തെ മതസൗഹാർദ്ദവും ഒത്തൊരുമയും തകർക്കാൻ ബോധപൂർവം നടക്കുന്ന ശ്രമങ്ങളുമൊന്നും ഇവിടെ പരാമർശവിധേയമായില്ല. കർഷകരെ വഞ്ചിച്ച ബിജെപി സർക്കാർ രാജ്യത്തെ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള നയപരിപാടികൾ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. കർഷക സമരം അവസാനിപ്പിക്കുമ്പോൾ നൽകിയ ഉറപ്പുകളൊന്നും പാലിക്കാൻ സർക്കാർ തയ്യാറായില്ല എന്നുമാത്രമല്ല അതിനു നേർ വിപരീതമായ കാര്യങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ കോർപ്പറേറ്റുകൾ കൊള്ളയടിക്കുമ്പോൾ അതിന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന കേന്ദ്രനയം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നു എന്നതാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ രത്നച്ചുരുക്കം. ഈ നിലയിൽ ജീവിത യാഥാർഥ്യങ്ങളോട് കണ്ണടയ്ക്കുന്ന രാഷ്ട്രപതിയുടെ പ്രസംഗം നിരാശാജനകവും അത്യന്തം ദൗർഭാഗ്യകരവുമാണ്.

കൂടുതൽ ലേഖനങ്ങൾ

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നത്

സ. പിണറായി വിജയൻ

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നതാണ്. വോട്ടർ പട്ടികയിൽ പേരില്ല എന്ന കാരണം പറഞ്ഞാണ് പാസ്പോർട്ട് പുതുക്കാനുളള അപേക്ഷ നിരസിച്ചത്.

ഗവർണർ ആർഎസ്എസിന് വേണ്ടി വിടുപണി ചെയ്യുകയാണ് എന്ന സത്യം ഇനിയെങ്കിലും യുഡിഎഫ് സമ്മതിക്കുമോ?

സ. എം വി ജയരാജൻ

കാർഷിക സർവകലാശാല വിസിയായി സർക്കാർ നൽകിയ പാനൽ തിരസ്‌കരിച്ചുകൊണ്ട് ഏകപക്ഷീയമായി സംഘിപുത്രിയെ ആണ് ഗവർണർ നിയമിച്ചത്. ഈ നിയമനത്തെക്കുറിച്ച് മാതൃഭൂമിയുടെ തലക്കെട്ട്, ''സർക്കാർ പാനൽ ഗവർണർ വെട്ടി; അടി തുടങ്ങി'' എന്നായിരുന്നു. മനോരമയാവട്ടെ, ''സർക്കാർ പാനൽ തള്ളി; വിസിയെ നേരിട്ട് നിയമിച്ചു ഗവർണർ''.

മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തെറ്റായ തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാവണം

സ. പിണറായി വിജയൻ

സ്വകാര്യ മദ്യലോബിയെ സഹായിക്കാനുള്ള ബജറ്റിലെ നികുതിയിളവ് സംബന്ധിച്ച നിയമസഭയിലെ ചർച്ചയിൽ ബജറ്റ് നിർദ്ദേശം യുഡിഎഫിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കൂ എന്നാണല്ലോ മുഖ്യമന്ത്രി പ്രസ്താവിച്ചത്.

ശ്രീരാമന്റെ വോട്ടും ക്ഷേത്രവും കൊള്ളയടിച്ച് വിശ്വാസികളെ വഞ്ചിക്കുന്ന തട്ടിപ്പ് സംഘമായ ബിജെപിയെ ഒറ്റപ്പെടുത്തുക

സ. എം വി ജയരാജൻ

1998 ഡിസംബർ ആറിന് അയോധ്യയിൽ 450 വർഷക്കാലത്തെ പഴക്കമുള്ള ബാബറി മസ്ജിദ് തകർത്തുകൊണ്ടാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിലൂടെ ബിജെപി വളരുകയും 2014-ൽ അധികാരത്തിൽ എത്തുകയും ചെയ്തത്. മതവും വിശ്വാസവും ദുരുപയോഗം ചെയ്താണ് ബിജെപിയുടെ അധികാര കയറ്റം.