Skip to main content

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നിരാശാജനകം

രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗം അത്യന്തം നിരാശാജനകമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങളുടെ ആഖ്യാനം മാത്രമായി പ്രസംഗം മാറി. പത്തൊൻപത് പേജുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ ഒരിടത്തുപോലും തൊഴിലാളി എന്ന വാക്കില്ല. നമ്മുടെ കാർഷിക മേഖലയെപ്പറ്റി ഒന്നും തന്നെ പരാമർശിക്കുന്നില്ല. ബിജെപി സർക്കാർ പിന്തുടരുന്ന നയം എന്താണെന്ന് ഇതിൽ നിന്നുതന്നെ വ്യക്തമാണ്. രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെയോ തൊഴിലാളികളുടെയോ കൂടെ നിൽക്കുന്ന സർക്കാരല്ല കേന്ദ്രം ഭരിക്കുന്നത് എന്ന വസ്തുതയ്ക്ക് നയപ്രഖ്യാപനം അടിവരയിടുന്നു. ജീവിതയാഥാർഥ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന ഒന്നായി രാഷ്‌ട്രപതിയുടെ പ്രസംഗം മാറി. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോ രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളോ നയപ്രഖ്യാപന പ്രസംഗത്തിന്റെ ഭാഗമായില്ല എന്നത് ദുഃഖകരമാണ്. രണ്ട് തവണ തുടർച്ചയായി രാജ്യത്ത് സ്ഥിരതയുള്ള സർക്കാർ ഉണ്ടായതിൽ അഭിമാനം കൊള്ളുന്ന നയപ്രഖ്യാപനം സംസ്ഥാന ഭരണത്തെ അസ്ഥിരപ്പെടുത്താൻ കേന്ദ്രത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ഗവർണർമാർ നടത്തുന്ന ഭരണഘടനാ വിരുദ്ധ ഇടപെടലുകൾക്കുനേരെ കണ്ണടയ്ക്കുന്നു. സ്ഥിരതയുള്ള സർക്കാർ തുടർച്ചയായ രണ്ടുത്തവണ ഉണ്ടായതിൽ ജനങ്ങളോട് നന്ദി പറയുമ്പോഴും ജനഹിതം ആട്ടിമറിച്ചുകൊണ്ട് രാജ്യത്തെ പല സംസ്ഥാനങ്ങളിലും അധികാരത്തിൽ വന്ന ബിജെപിയുടെ കുതിരക്കച്ചവടം നയപ്രഖ്യാപനം കണ്ടില്ലെന്നു നടിക്കുന്നു. പശ്ചാത്തല സൗകര്യ വികസന രംഗത്തും ദാരിദ്ര്യ നിർമാർജനത്തിനും സ്ത്രീ ശാക്തീകരണത്തിനും സർക്കാർ നടത്തിയ ഇടപെടലുകളെ പുകഴ്ത്താൻ നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശിച്ച പല പദ്ധതികളും സാധാരണ ജനങ്ങൾക്ക് ഒരു തരത്തിലും ഉപകാരപ്പെടാത്ത പ്രഖ്യാപനങ്ങൾ മാത്രമായിരുന്നു എന്നത് ഈ നയപ്രഖ്യാപനത്തിന്റെ പൊള്ളത്തരം വിളിച്ചോതുന്ന വസ്തുതയാണ്. പൊതുമേഖലാ വ്യവസായങ്ങളും രാജ്യത്തിന്റെ സമ്പത്തും വിറ്റുതുലയ്ക്കുന്ന നയം പിന്തുടരുന്ന കേന്ദ്ര സർക്കാറിന് എങ്ങനെയാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവുക? അഭ്യസ്ഥവിദ്യരായ ചെറുപ്പകാരുടെ തൊഴിലവസരങ്ങൾ നിരന്തരം വെട്ടിക്കുറക്കപ്പെടുന്നതും തൊഴിലാളികളുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കപ്പെടുന്നതും രാജ്യത്തെ മതസൗഹാർദ്ദവും ഒത്തൊരുമയും തകർക്കാൻ ബോധപൂർവം നടക്കുന്ന ശ്രമങ്ങളുമൊന്നും ഇവിടെ പരാമർശവിധേയമായില്ല. കർഷകരെ വഞ്ചിച്ച ബിജെപി സർക്കാർ രാജ്യത്തെ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള നയപരിപാടികൾ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. കർഷക സമരം അവസാനിപ്പിക്കുമ്പോൾ നൽകിയ ഉറപ്പുകളൊന്നും പാലിക്കാൻ സർക്കാർ തയ്യാറായില്ല എന്നുമാത്രമല്ല അതിനു നേർ വിപരീതമായ കാര്യങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ കോർപ്പറേറ്റുകൾ കൊള്ളയടിക്കുമ്പോൾ അതിന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന കേന്ദ്രനയം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നു എന്നതാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ രത്നച്ചുരുക്കം. ഈ നിലയിൽ ജീവിത യാഥാർഥ്യങ്ങളോട് കണ്ണടയ്ക്കുന്ന രാഷ്ട്രപതിയുടെ പ്രസംഗം നിരാശാജനകവും അത്യന്തം ദൗർഭാഗ്യകരവുമാണ്.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.