Skip to main content

വൈദ്യുതിക്ഷാമം ഇല്ലാത്ത കാലം

2040 വരെ വൈദ്യുതിക്ഷാമം ഇല്ല എന്ന് ഉറപ്പുവരുത്തുന്ന 10000 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതി പൂര്‍ത്തീകരിക്കും. 4000 കോടി രൂപയുടെ വൈദ്യുതി വിതരണ പദ്ധതി പൂര്‍ത്തീകരിക്കും. 3000 കോടി രൂപയുടെ ഇടുക്കി പദ്ധതി രണ്ടാംഘട്ടം ആരംഭിക്കും. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളില്‍ നിന്ന് 3000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും. വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രനയത്തെ ചെറുക്കും. സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയില്‍ സംരക്ഷിക്കും.

വൈദ്യുതി

  1. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്ത് എ റേറ്റിങ്ങ് ലഭിച്ച ഒരു വൈദ്യുതി യൂട്ടിലിറ്റിയായി മാറാന്‍ കെ.എസ്.ഇ.ബി ലിമിറ്റഡിന് കഴിഞ്ഞിട്ടുണ്ട്. കെ.എസ്.ഇ.ബിയെ പൊതുമേഖലയില്‍ നിലനിര്‍ത്തി ഇന്ത്യയിലെ ഏറ്റവും മികച്ച വൈദ്യുതി യൂട്ടിലിറ്റി ആക്കി മാറ്റും. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെയും ചെലവ് ചുരുക്കിയും മാനവവിഭവ ശേഷി പരമാവധി കാര്യക്ഷമമാക്കിയും എല്ലാവര്‍ക്കും താങ്ങാവുന്ന നിരക്കില്‍ വൈദ്യുതി ലഭ്യമാക്കും. സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ തുടര്‍ച്ച നില നിര്‍ത്തും.

  2. അഭ്യന്തര വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിക്കും. വൈദ്യുതി ഉല്‍പ്പാദന മേഖലയില്‍ 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി രണ്ടാംഘട്ടം രണ്ടു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും. 3000 കോടി രൂപയാണ് ഇതിനു ചെലവു വരിക. നിര്‍മ്മാണത്തിലിരിക്കുന്ന 156 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികള്‍ ഉടനടി പൂര്‍ത്തിയാക്കും.

  3. 2040 വരെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതിയാണ് ട്രാന്‍സ്ഗ്രിഡ്. 2000 മെഗാവാട്ടിന്റെ സ്ഥാപിതശേഷിക്കുള്ള വൈദ്യുതി കൊച്ചി-ഇടമണ്‍ ഇടനാഴിയിലൂടെ കൊണ്ടുവരാനാകും. എന്നാല്‍ ഇത് കേരളത്തിലുടനീളം എത്തിക്കണമെങ്കില്‍ 400 കെവിയുടെ ട്രാന്‍സ്മിഷന്‍ ലൈന്‍ പൂര്‍ത്തീകരിക്കണം. ഇതാണ് 10000 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2.0പദ്ധതി. ഇതിന്റെ ആദ്യഘട്ടമായി 400കെ.വി പവര്‍ഹൈവേ കോഴിക്കോട് വരെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. വയനാട്, കാസര്‍കോഡ് 400 കെ.വി സബ് സ്റ്റേഷനുകള്‍കൂടി സ്ഥാപിച്ച് പവര്‍ ഹൈവേ കര്‍ണാടകയിലെ ഉഡുപ്പിയിലേയ്ക്ക് ദീര്‍ഘിപ്പിക്കും. സംസ്ഥാനത്തു പുതുതായി ഏഴ് 400 കെ.വി സബ്സ്റ്റേഷനുകള്‍ സ്ഥാപിക്കും. 220 കെ.വി ശൃംഖല ശക്തിപ്പെടുത്തും. ഘട്ടംഘട്ടമായി സബ് സ്റ്റേഷനുകള്‍ ഓട്ടോമേറ്റ് ചെയ്തു നവീകരിക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്യും. ഇത്തരം നടപടികളിലൂടെ പ്രസരണ ശൃംഖലയുടെ ലഭ്യത 99 ശതമാനമായി ഉയര്‍ത്തും. ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഇതോടെ പവര്‍കട്ട് പഴങ്കഥയാകും.

  4. സൗരോര്‍ജ്ജത്തില്‍ നിന്നും 1000 മെഗാവാട്ട് ലഭ്യമാക്കാനുള്ള പദ്ധതി ലക്ഷ്യത്തിലേക്കെത്തുകയാണ്. അടുത്ത ഘട്ടമായി പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളായ ജലവൈദ്യുത പദ്ധതികള്‍, സൗരോര്‍ജ്ജം, കാറ്റ് മുതലായവയില്‍? നിന്നുമായി 3000 മെഗാവാട്ട് അധികമായി ലഭ്യമാക്കും. ഒരു ലക്ഷം പുറപ്പുറങ്ങളില്‍ സൗരോജ്ജ ഉല്പാദനം സാധ്യമാക്കും. 2025 ആകുമ്പോഴേയ്ക്കും കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 40 ശതമാനം പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളില്‍ നിന്ന് ലഭ്യമാക്കും.+

  5. വൈദ്യുതി വിതരണ മേഖല ആധുനികവല്‍ക്കരിക്കുന്ന ദ്യുതി പദ്ധതിയിലൂടെ വൈദ്യുതി തടസ്സങ്ങള്‍ ഗണ്യമായി കുറക്കാനും വിതരണ നഷ്ടം 8 ശതമാനത്തിലേയ്ക്ക് താഴ്ത്താനുമായി. ഇത് രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. വിതരണ നഷ്ടം അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് കുറയ്ക്കാനും വൈദ്യുതി തടസ്സങ്ങള്‍ അളക്കുന്ന ടഅകഉക/ടഅകഎക അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും 10000 കോടി രൂപ മുതല്‍ മുടക്കില്‍ ദ്യുതി രണ്ടാം ഘട്ടം ആരംഭിക്കും. വിതരണ ശൃംഖലയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ ഗ്രാമങ്ങളില്‍ അടക്കം റിംഗ് സംവിധാനം നടപ്പാക്കും. സ്കാഡ, റിംഗ് മെയിന്‍ യൂണിറ്റുകള്‍, കേബിളുകള്‍ എന്നിവ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്കു വ്യാപിപ്പിക്കും. കെ-ഫോണ്‍ ഉപയോഗപ്പെടുത്തി സ്മാര്‍ട്ട് ഗ്രിഡ് പദ്ധതി നടപ്പാക്കും. ഘട്ടം ഘട്ടമായി സ്മാര്‍ട്ട് മീറ്ററുകളിലേക്ക് മാറും.

  6. വൈദ്യുതി അപകടങ്ങള്‍ കുറക്കുന്നതിന് നടപടി സ്വീകരിക്കും. പുതുതായി നിര്‍മ്മിക്കുന്ന വൈദ്യുതി ലൈനുകള്‍ക്ക് കവചിത കമ്പികള്‍ ഉപയോഗിക്കും.

  7. ഊര്‍ജ്ജ സംരക്ഷണം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ജനകീയ ക്യാമ്പയിന്‍ നടത്തും. ഫിലമെന്റ്രഹിത കേരളം പദ്ധതിയുടെ തുടര്‍ച്ചയായി ഊര്‍ജ്ജ ക്ഷമതയുള്ള പമ്പുകള്‍, ട്യൂബ് ലൈറ്റുകള്‍, ബി.എല്‍.ഡി.സി ഫാനുകള്‍ മുതലായവ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യും. സ്ഥാപനങ്ങളില്‍ ഊര്‍ജ്ജ ഓഡിറ്റ് നിര്‍ബന്ധമാക്കും.

  8. വൈദ്യുതി സംബന്ധിച്ച വിവിധ സേവനങ്ങള്‍ ഒരു ഫോണ്‍ വിളിയില്‍ വാതില്‍പ്പടിയില്‍ എത്തിക്കുന്ന പദ്ധതി നടപ്പിലായി. ഇതിന്റെ തുടര്‍ച്ചയായി എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ആപ്പുകള്‍ വഴിയും ഉപയോക്താക്കളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കും.

  9. കെ.എസ്.ഇ.ബിയുടെ ഡാമുകളുമായി ബന്ധപ്പെടുത്തി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള വിപുലവും ആകര്‍ഷകവുമായ പദ്ധതികള്‍ ആരംഭിക്കും.

  10. കേരളത്തിലെ എല്ലാ പ്രധാന റോഡുകളിലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനം വ്യാപകമാക്കും. ഇ-ഓട്ടോറിക്ഷകള്‍, ടാക്സി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് മൈക്രോ ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ നടപ്പാക്കും.

  11. അക്ഷയ ഊര്‍ജ്ജ വികസനത്തിന് അക്ഷയ ഊര്‍ജ്ജക്കമ്പനി രൂപീകരിക്കും. ഈ കമ്പനിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം കൂട്ടിയിണക്കി അക്ഷയ ഊര്‍ജ്ജ വികസനത്തിന് കൂട്ടായ സംരംഭങ്ങള്‍ സംരംഭങ്ങള്‍ ആരംഭിക്കും.

  12. ഊര്‍ജ്ജ ഓഡിറ്റിംഗ് വ്യാപകമാക്കി ഊര്‍ജ്ജ ഉപഭോഗം കാര്യക്ഷമമാക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഒരു കമ്പനി രൂപീകരിക്കുന്നതിന്റെ സാധ്യത പരിശോധിക്കും.

  13. പ്രസരണ നഷ്ടം 3.7 ശതമാനമായും വിതരണ നഷ്ടം 8.7 ശതമാനമായും ഇതിനകം താഴ്ന്നു കഴിഞ്ഞു. ഇത് ഇനിയും കുറയ്ക്കും. രാജ്യത്തെ ഏറ്റവും കുറവ് വിതരണ-പ്രസരണ നഷ്ടമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റും.

  14. തെരുവു വിളക്കുകളെല്ലാം എല്‍.ഇ.ഡി യിലേയ്ക്കു മാറ്റുന്നതിനുള്ള നിലാവ് പദ്ധതി രണ്ടു വര്‍ഷംകൊണ്ടു പൂര്‍ത്തീകരിക്കും. ഫിലമന്റ് ഫ്രീ പദ്ധതി പൂര്‍ത്തീകരിക്കും.