Skip to main content

എല്ലാവർക്കും കുടിവെള്ളം

5000 കോടി രൂപയുടെ കിഫ്ബി പദ്ധതികളും, ജല്‍ജീവന്‍ മിഷന്‍ പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. 30 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കും. വാട്ടര്‍ അതോറിറ്റി പുനഃസംഘടിപ്പിക്കും. പാതിവഴിയിലായ എല്ലാ സ്വീവേജ് പദ്ധതികളും പൂര്‍ത്തീകരിക്കും.

കുടിവെള്ളം

  1. എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തും. ജല്‍ജീവന്‍ മിഷന്‍ വഴി 21 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കും. മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗ്രാമതലത്തില്‍ പൂര്‍ണ്ണമായും തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴിയായിരിക്കും ഈ പദ്ധതി നടപ്പാക്കുക.

  2. ജലവിതരണ പദ്ധതികളുടെ സമ്പൂര്‍ണ്ണ കണക്കെടുപ്പ് ജലനിധി നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് എത്രയും വേഗം പൂര്‍ത്തിയാക്കും. സ്രോതസിന്റെ ശേഷി, ലഭ്യത, യഥാര്‍ത്ഥ്യത്തില്‍ നിലവിലുള്ള ഗുണഭോക്താക്കളുടെ എണ്ണം, നിലവിലുള്ള ജലവിതരണക്ഷമത, പൈപ്പ്, ടാങ്ക്, ടാപ്പുകള്‍ തുടങ്ങിയവയുടെ യഥാര്‍ത്ഥ സ്ഥിതി, ജലഗുണനിലവാരം, ശുദ്ധീകരണ സംവിധാനത്തിന്റെ കാര്യക്ഷമത, നേരിടുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവ വിലയിരുത്തുന്നതിന് സംസ്ഥാനവ്യാപകമായി സോഷ്യല്‍ ഓഡിറ്റ് നടത്തും.

  3. നഗരപ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ബ്രഹത് പദ്ധതികള്‍ അനിവാര്യമാണ്. പഴയ പദ്ധതികള്‍ പലതും കിഫ്ബി വഴി പുനരുദ്ധരിക്കുന്നുണ്ട്. ജലജീവന്‍ മിഷന്‍ സ്കീമും ഇതിനായി ഉപയോഗപ്പെടുത്തും.

  4. കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ക്കൊപ്പം വിതരണനഷ്ടം കുറയ്ക്കുന്നതിനും നടപടികള്‍ ഉണ്ടാവും. സര്‍ക്കാര്‍ ധനസഹായം വര്‍ദ്ധിപ്പിക്കും.

  5. ജലനിധി പദ്ധതികളില്‍ ഒരു ഭാഗം പല കാരണങ്ങള്‍കൊണ്ടും നിര്‍ജ്ജീവമായിട്ടുണ്ട്. അവ പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ആവിഷ്ക്കരിക്കും.

  6. കേരളത്തിലെ 60 ശതമാനത്തിലേറെ ജനങ്ങളും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന സ്രോതസെന്ന നിലയ്ക്ക് കിണറുകളുടെ സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നല്‍കും. നാല് മാസത്തിലൊരിക്കല്‍ കിണറുകള്‍ ശുദ്ധീകരിക്കുകയും ഗുണനിലവാരത്തെക്കുറിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. മഴക്കാലത്ത് റീചാര്‍ജ്ജ് ചെയ്യുന്നതിനു നടപടിയെടുക്കും.

  7. കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കുന്നതിനുവേണ്ടി വാട്ടര്‍ അതോറിറ്റി യുടെ പാക്കേജ്ഡ് കുടിവെള്ളം വാണിജ്യാടിസ്ഥാനത്തില്‍ ഇറക്കും.

  8. പകുതി വഴിയില്‍ നിര്‍മ്മാണം നിലച്ചിരിക്കുന്ന പ്രധാന നഗരങ്ങളിലെ സ്വീവേജ് പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. വികേന്ദ്രീകൃതമായ സ്വീവേജ് സംസ്കരണ പദ്ധതികള്‍ ആവിഷ്കരിക്കും. മലിനജലം ഓടകള്‍ വഴി ജലാശയങ്ങളിലേയ്ക്ക് ഒഴുക്കുന്നത് ഇതുവഴി തടയാനാകും.