Font help
 
 
പത്രക്കുറിപ്പുകള്‍

തിരുവനന്തപുരം
13.03.2010

പത്രക്കുറിപ്പ്‌

രാജ്യസഭയിലേക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന സി.പി.ഐ (എം) സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം കെ.എന്‍. ബാലഗോപാല്‍, പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ ഡോ. ടി.എന്‍. സീമ എന്നിവരെ മത്സരിപ്പിക്കുവാനാണ്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചത്‌.  

തിരുവനന്തപുരം
28.02.2010

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍
പുറപ്പെടുവിക്കുന്ന പ്രസ്‌താവന

ട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവിനെതിരായി മോട്ടോര്‍ തൊഴിലാളികള്‍ മാര്‍ച്ച്‌ 2 ന്‌ നടത്തുന്ന പണിമുടക്കുമായി തൊഴിലാളികളും വ്യാപാരികളും ബഹുജനങ്ങളുമെല്ലാം ഒറ്റമനസ്സോടെ സഹകരിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി
പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.
കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ജനങ്ങളുടെ ജീവിതം ഇത്രമേല്‍ ദുരിതമയമാക്കുന്ന മറ്റൊരു ബജറ്റ്‌ ഉണ്ടായിട്ടില്ല. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ്‌ മോട്ടോര്‍ വ്യവസായത്തേയും അതില്‍ പണിയെടുക്കുന്ന തൊഴിലാളികളേയും മാത്രമല്ല ജനജീവിതത്തിന്റെ സമസ്‌തമേഖലകളേയും ദോഷകരമായി ബാധിക്കും. ഇപ്പോള്‍ തന്നെ അസഹനീയമായ വിലക്കയറ്റം ഏറെ രൂക്ഷമാക്കുന്ന നിരവധി നിര്‍ദ്ദേശങ്ങളാണ്‌ കേന്ദ്രബജറ്റിലുള്ളത്‌. ഇതിന്റെ പ്രത്യാഘാതം ഏറ്റവും കനത്തരീതിയില്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ബാധിക്കും. ഭക്ഷ്യധാന്യങ്ങളുടേയും പച്ചക്കറികളുടേയും എല്ലാം ചരക്കുകൂലി വര്‍ദ്ധിക്കും. ഇന്ധനവില വര്‍ദ്ധനവിന്‌ പുറമെ റെയില്‍വെയ്‌ക്ക്‌ ചരക്ക്‌ കടത്തുന്നതിന്‌ നല്‍കിയ നികുതിയിളവ്‌ പിന്‍വലിച്ചതും വന്‍തോതില്‍ ചരക്കുകൂലി വര്‍ദ്ധിപ്പിക്കും. ഇടത്തരക്കാരേയും സാധാരണക്കാരേയും ദ്രോഹിക്കുന്ന ബജറ്റിനെതിരെ എല്ലാ വിഭാഗം ജനങ്ങളുടേയും പ്രതിഷേധം ഉയരേണ്ടതുണ്ട്‌.
35 ശതമാനം ജനങ്ങള്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന രാജ്യമാണ്‌ ഇന്ത്യ. പട്ടിണിക്കാര്‍ക്ക്‌ ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികളൊന്നും ബജറ്റ്‌ പ്രദാനം ചെയ്‌തില്ല. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധന പാവപ്പെട്ടവരുടെ മാത്രമല്ല, ഇടത്തരക്കാരുടെയും ജീവിതം ദുസ്സഹമാക്കും. ആഗോളവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നയങ്ങളുടെ ഭാഗമായുള്ള സബ്‌സിഡി വെട്ടിക്കുറക്കലും സാമൂഹ്യ, സേവനരംഗങ്ങളില്‍നിന്നു സര്‍ക്കാരിന്റെ പിന്മാറ്റവും ക്ഷേമനടപടികളില്‍നിന്നുള്ള പുറകോട്ടടിയുമാണ്‌ പ്രണബ്‌കുമാര്‍ മുഖര്‍ജിയുടെ ബജറ്റിന്റെ മുഖമുദ്ര.
കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളൊന്നും പരിഗണിക്കാന്‍ തയ്യാറായിട്ടുമില്ല. പുതിയ പദ്ധതികളൊന്നും നല്‍കിയതുമില്ല. ആസിയാന്‍ കരാറിന്റെ ആപത്തില്‍നിന്നും സംസ്ഥാനത്തെ രക്ഷിക്കുന്നതിനുള്ള കാര്‍ഷിക-മത്സ്യബന്ധനമേഖലകള്‍ക്കുള്ള പാക്കേജിനെപ്പറ്റിയുള്ള സൂചന പോലുമില്ല. ഇങ്ങനെ രാജ്യത്തെ ജനങ്ങള്‍ക്കും പ്രത്യേകിച്ച്‌
കേരളത്തിനുമെതിരായി യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്ന ഈ ബജറ്റിനെതിരെ കേരളത്തിന്റെ ഇരമ്പുന്ന പ്രതിഷേധം ഉയരണം. ഈ പശ്ചാത്തലത്തില്‍ മോട്ടോര്‍ തൊഴിലാളികള്‍ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്ക്‌ കേരളത്തിന്റെ വികാരം കേന്ദ്രത്തെ ധരിപ്പിക്കാനുള്ള സന്ദര്‍ഭമാക്കി മാറ്റണം.
യു.പി.എയിലെ ഘടകകക്ഷികള്‍ പോലും ബജറ്റ്‌ നിര്‍ദ്ദേശത്തില്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ ഇന്ത്യയ്‌ക്ക്‌ അകത്തും പുറത്തുമുള്ള വന്‍കിട മുതലാളിമാരും കേരളത്തിലെ ചില കോണ്‍ഗ്രസ്‌ നേതാക്കളും മാത്രമാണ്‌ ബജറ്റിനെ സ്വാഗതം ചെയ്‌തിട്ടുള്ളത്‌. ജനങ്ങളോടും നാടിനോടും കൂറുള്ള ഏവരും കേന്ദ്രത്തിന്റെ ജനദ്രോഹത്തിനെതിരായ സമരത്തില്‍ കക്ഷി രാഷ്‌ട്രീയ ഭേദമന്യേ അണിചേരണമെന്നും പിണറായി അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരം
27.02.2010

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍
പുറപ്പെടുവിക്കുന്ന പ്രസ്‌താവന

യു ഡി എഫ്‌ നേതാക്കളുടെ അനധികൃത ഭൂമി കയ്യേറ്റം മറച്ചുപിടിക്കാന്‍ ഇടുക്കിയിലെ വട്ടവട വില്ലേജ്‌ ഓഫീസില്‍ രാത്രി കടന്നുകയറി രേഖകകള്‍ നശിപ്പിച്ച അക്രമിസംഘത്തെ അടിയന്തരമായി പിടികൂടി നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
ദേവികുളം താലൂക്കിലെ വട്ടവട വില്ലേജ്‌ ഓഫീസില്‍ 100 വര്‍ഷത്തിലേറെ പഴക്കമുള്ള രേഖകള്‍ ഉണ്ടായിരുന്നു. ഇതു സുക്ഷിച്ചിരുന്ന പകുതികച്ചേരിയിലെ രേഖകള്‍ ഉള്‍പ്പെടെയാണ്‌ നശിപ്പിച്ചിരിക്കുന്നത്‌. യു ഡി എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ ഉള്‍പ്പെടെയുള്ള യു ഡി എഫ്‌ നേതാക്കള്‍ അനധികൃതമായി വെട്ടിപ്പിടിച്ചിരിക്കുന്ന ഭൂമിയില്‍ ആദിവാസികളും ഭൂരഹിതരും പ്രവേശിക്കുമെന്ന്‌ സി.പി.ഐ (എം) ജില്ലാസെക്രട്ടറി എം.എം മണി വെള്ളിയാഴ്‌ച വൈകീട്ട്‌ മൂന്നാറില്‍ പാര്‍ടി പ്രക്ഷോഭ പ്രചരണ ജാഥയുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ച്‌ പ്രഖ്യപിച്ചിരുന്നു.
100 ഏക്കറിലേറെ ഭൂമി പി.പി തങ്കച്ചന്‍ ബിനാമി പേരില്‍ കയ്യടക്കി വെച്ചിരിക്കുകയാണ്‌. കോണ്‍ഗ്രസ്സ്‌ നേതാവ്‌ എ.കെ മണി, കേരളാ കോണ്‍ഗ്രസ്‌ (എം) നേതാവ്‌ കെ.എം. മാണിയുടെ ബന്ധുക്കള്‍ തുടങ്ങിയവരെല്ലാം ദേവികുളം താലൂക്കിലെ കയ്യേറ്റക്കാരില്‍ ഉള്‍പ്പെടുമെന്ന്‌ മണി ചൂണ്ടികാട്ടിയിരുന്നു. ഇവരുടെ കയ്യേറ്റങ്ങള്‍ അനധികൃമാണെന്ന്‌ തെളിയിക്കാന്‍ രേഖകള്‍ ആവശ്യപ്പെട്ട ജില്ലാകലക്‌ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക്‌ വില്ലേജ്‌ ഓഫീസില്‍ എത്തിയാല്‍ രേഖകള്‍ കാണാമെന്നും മണി ഓര്‍മിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ അടുത്ത പകല്‍ തെളിയും മുമ്പ്‌ വട്ടവട വില്ലേജ്‌ ഓഫീസിലെ രേഖകള്‍ രാത്രി കടന്ന്‌ കയറിയ സംഘം നശിപ്പിച്ചത്‌. അധോലോക സംഘങ്ങളെ നാണിപ്പിക്കുന്ന വിധമുള്ള പ്രവര്‍ത്തനമാണ്‌ ഭൂമി കയ്യേറ്റം മറച്ച്‌ വെക്കാന്‍ യു ഡി എഫ്‌ നേതാക്കള്‍ നടത്തുന്നത്‌. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ എല്ലാവിഭാഗം ജനങ്ങളോടും പിണറായി
വിജയന്‍ അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരം
26.02.2010

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍
പുറപ്പെടുവിക്കുന്ന പ്രസ്‌താവന

ജനങ്ങള്‍ക്കെതിരെ എല്ലാ അര്‍ത്ഥത്തിലുമുള്ള യുദ്ധപ്രഖ്യാപനമാണ്‌ കേന്ദ്രബജറ്റെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
വിലക്കയറ്റം രൂക്ഷമാക്കുന്ന ബജറ്റില്‍ തൊഴില്‍ നഷ്‌ടം പരിഹരിക്കുന്നതിനോ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനോ ഉള്ള നിര്‍ദ്ദേശങ്ങളില്ല. വിലക്കയറ്റം കൊണ്ട്‌ നട്ടം തിരിയുന്ന ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക്‌ നയിക്കുന്നതാണ്‌പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നതും എക്‌സൈസ്‌ തീരുവ രണ്ട്‌ ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍. പൊതുവിതരണ സമ്പ്രദായം ശക്തമാക്കാനോ വില സ്ഥിരതാ ഫണ്ട്‌ യാഥാര്‍ത്ഥ്യമാക്കാനോ രാജ്യത്തെമ്പാടും കടക്കെണിയിലായ കര്‍ഷകരെ രക്ഷിക്കാനോ ഉള്ള നടപടികള്‍ കേന്ദ്രബജറ്റിനില്ല. വിലക്കയറ്റം പരിഹരിക്കാനല്ല. കൂടുതല്‍ രൂക്ഷമാക്കാനാണ്‌ കേന്ദ്രബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ ഇടയാക്കുക.
തീവ്ര സ്വകാര്യവല്‍ക്കരണത്തിന്റെ പാതയിലാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. എല്ലാപേരെയും പങ്കാളിയാക്കുന്ന ഉള്‍ച്ചേര്‍ന്ന വളര്‍ച്ച (ഇന്‍ക്ലൂസീവ്‌ ഗ്രോത്ത്‌) എന്ന സിദ്ധാന്തമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്‌. എന്നാല്‍ ആഗോളവല്‍ക്കരണ പരിഷ്‌കാരങ്ങള്‍ തീവ്രമായി നടപ്പാക്കുന്നതിലൂടെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചിരിക്കുകയാണെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. ഭൂരിപക്ഷം ജനങ്ങളുടേയും വികസനം പരിഗണിക്കാതെയുള്ളതാണ്‌ മന്‍മോഹന്‍ സര്‍ക്കാരിന്റെ ബജറ്റ്‌. ലാഭത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെയടക്കം ഇരുപത്തയ്യായിരം കോടി രൂപയുടെ ഓഹരി വില്‍ക്കാനുള്ള തീരുമാനവും സ്വകാര്യ ബാങ്കിങ്‌ മേഖലയില്‍ കൂടുതല്‍ ലൈസന്‍സ്‌ നല്‍കാനുള്ള നിര്‍ദ്ദേശവും വിദേശനിക്ഷേപത്തിന്‌ സ്വതന്ത്രമായി വാതില്‍ തുറന്നു കൊടുക്കുന്നതും പ്രതിലോമകരമാണെന്നും പിണറായി പറഞ്ഞു.
കേരളത്തോട്‌ കടുത്ത അനീതിയാണ്‌ കാട്ടിയിരിക്കുന്നത്‌. സംസ്ഥാന വികസനത്തിനുള്ള ദീര്‍ഘകാല ആവശ്യങ്ങള്‍ നിരാകരിച്ചു. പുതിയ പദ്ധതികളൊന്നും സംസ്ഥാനത്തിന്‌ നല്‍കിയിട്ടുമില്ല. ദേശീയ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ 40,100 കോടി രൂപ നീക്കിവെച്ചെങ്കിലും സംസ്ഥാനം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി കാണുന്നില്ല. പരമ്പരാഗത വ്യവസായമേഖലയെ പാടേ അവഗണിച്ചിരിക്കുകയാണ്‌. കൊല്ലം കേന്ദ്രമാക്കി കാഷ്യൂ ബോര്‍ഡ്‌ സ്ഥാപിക്കുകയെന്ന കേരളത്തിന്റെ ചിരകാല ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. വര്‍ഷം തോറും 900 കോടി ഡോളര്‍ രാജ്യത്തിന്‌ നല്‍കുന്ന ഗള്‍ഫ്‌ മലയാളികളുടെ പുനരധിവാസത്തിന്‌ ആവശ്യമായ പദ്ധതി നിര്‍ദ്ദേശങ്ങളൊന്നും ബജറ്റിലില്ല. വിലക്കയറ്റം രൂക്ഷമാക്കുന്നതും സംസ്ഥാനത്തോട്‌ നീതിപുലര്‍ത്താത്തതുമായ ജനദ്രോഹ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ പിണറായി എല്ലാ വിഭാഗം ജനങ്ങളോടും പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരം
24.02.2010

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍
പുറപ്പെടുവിക്കുന്ന പ്രസ്‌താവന

കേരളത്തിന്റെ അടിസ്ഥാന റെയില്‍വെ വികസനത്തിനുള്ള ഭാവനാപൂര്‍ണ്ണമായ ഒരു പദ്ധതിയും ഇല്ലാത്ത ബജറ്റാണ്‌ കേന്ദ്ര റെയില്‍വെ ബജറ്റെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
പ്രത്യേക റെയില്‍വെ സോണടക്കമുള്ള കേരളത്തിന്റെ പ്രധാനപ്പെട്ട ആവശ്യങ്ങളോടെല്ലാം ബജറ്റ്‌ നിഷേധാത്മകമായ സമീപനമാണ്‌ പുലര്‍ത്തുന്നത്‌. നേരത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ഓട്ടോകാസ്റ്റ്‌- വാഗണ്‍ നിര്‍മ്മാണ പദ്ധതി പോലുള്ളവ ഇത്തവണ ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ടതു പോലുമില്ല. കേരളത്തില്‍ നിന്നുള്ള റെയില്‍വെ വരുമാനം വര്‍ദ്ധിച്ചിട്ടും കേരളത്തിനുള്ള പൊതുവിഹിതം വര്‍ദ്ധിപ്പിക്കാതിരിക്കുന്നത്‌ ന്യായീകരിക്കത്തക്കതല്ല. സൗത്ത്‌ ഫ്രെയിറ്റ്‌ കോറിഡോറിന്‍ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടുമില്ല.
പുതിയ ട്രെയിനുകളും ഏതാനും സര്‍വ്വെകളും കേരളത്തിന്‌ നല്‍കുമെന്നാണ്‌ പറഞ്ഞിട്ടുള്ളത്‌. പുതിയ ട്രെയിനുകള്‍ പോലും പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ പ്രായോഗികമാകാത്ത സ്ഥിതിയാണ്‌ ഉള്ളത്‌. മാത്രമല്ല പുതുതായി പ്രഖ്യാപിക്കപ്പെട്ട ട്രയിനുകളില്‍ പലതും സര്‍വ്വീസ്‌ നീട്ടല്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്‌. പുതിയ സര്‍വ്വെയുടെ കാര്യത്തിലാവട്ടെ അത്‌ പൂര്‍ത്തീകരിക്കാനോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനോ ഉള്ള ബജറ്റ്‌ വിഹിതവും ഇല്ല.
കേരളത്തിന്റെ റെയില്‍വെ ആവശ്യങ്ങളെ ഒരു തരത്തിലും തൃപ്‌തിപ്പെടുത്തുന്നതല്ല കേന്ദ്ര ബജറ്റ്‌ എന്ന്‌ പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം
09.02.2010

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌
പുറപ്പെടുവിക്കുന്ന പ്രസ്‌താവന

മണ്ണിനുവേണ്ടി വയനാട്ടില്‍ ആദിവാസികള്‍ നടത്തുന്ന അവകാശ സമരം വിജയിപ്പിക്കാന്‍ എല്ലാവിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ്‌ അഭ്യര്‍ഥിച്ചു.
മൂന്നാറിലും വയനാട്ടിലുമടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍കിടക്കാര്‍ കയ്യേറിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഭൂരഹിതര്‍ക്ക്‌ നല്‍കുകയും ചെയ്യുക എന്നതാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ നയം. ഇതു നടപ്പാക്കുന്നതിനുവേണ്ടിയാണ്‌ വയനാട്ടില്‍ ആദിവാസികള്‍ അര്‍ഹതപ്പെട്ട ഭൂമിയില്‍ സമരം തുടങ്ങിയിരിക്കുന്നത്‌. വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയവരില്‍ എം.പി. വീരേന്ദ്രകുമാറും മകന്‍ എം.വി. ശ്രേയാംസ്‌കുമാര്‍ എംഎല്‍എയും ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ജോര്‍ജ്‌ പോത്തനും ഉള്‍പ്പടെയുള്ള പ്രമാണിമാരും ഹാരിസണ്‍ അടക്കമുള്ള കമ്പനികളുമുണ്ട്‌. ഇവര്‍ കയ്യേറി അനുഭവിച്ചുവന്ന ഭൂമിയില്‍ ആദിവാസികള്‍ തുടങ്ങിയ സമരത്തിന്റെ ആദ്യ വിജയമാണ്‌ ശ്രേയാംസ്‌കുമാറിന്റെ കൈവശമിരുന്ന ഭൂമി സര്‍ക്കാരിന്റേതാണെന്ന്‌ ജില്ലാ കളക്‌ടര്‍ പ്രഖ്യാപിച്ച്‌ ബോര്‍ഡ്‌ സ്‌ഥാപിച്ചിരിക്കുന്നതിലൂടെ വ്യക്തമായിരിക്കുന്നത്‌.
വീരേന്ദ്രകുമാറും മകനും സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്ന്‌ യു.ഡി.എഫ്‌ ഭരണകാലത്ത്‌ നിയമസഭയെ അറിയിച്ചത്‌ ഉമ്മന്‍ചാണ്ടിയായിരുന്നു. സങ്കുചിത രാഷ്‌ട്രീയ താല്‍പ്പര്യം ലക്ഷ്യം വച്ച്‌ ഇപ്പോള്‍ നടത്തിയ സ്വരംമാറ്റത്തിന്‌ ലഭിച്ച പ്രഹരംകൂടിയാണ്‌ കളക്‌ടറുടെ തീരുമാനം. കൃഷ്‌ണഗിരി വില്ലേജിലെ 16.75 ഏക്കര്‍ ആദിവാസി ഭൂമി ശ്രേയാംസ്‌കുമാര്‍ തട്ടിയെടുത്തതാണെന്ന്‌ ആര്‍.ഡി.ഒയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന്‌ ഭരണാധികാരിയായിരിക്കെ ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചതാണ്‌. ഭൂമി കയ്യേറ്റക്കാരുടെ രാഷ്‌ട്രീയ കൂറുമാറ്റങ്ങള്‍ക്ക്‌ അനുസൃതമായി ആദിവാസികളുടെ ഭൂസമരത്തെ വിലയിരുത്തുന്ന ഉമ്മന്‍ചാണ്ടിയുടെയും യു.ഡി.എഫിന്റെയും നിലപാട്‌ ജനങ്ങള്‍ തിരിച്ചറിയണം.
വന്‍കിട ഭൂവുടമകള്‍ക്ക്‌ സര്‍ക്കാര്‍ഭൂമി പതിച്ചുകിട്ടാന്‍ അര്‍ഹതയില്ലെന്ന്‌ ഹൈക്കോടതി വിധിയുണ്ട്‌. തന്റെ കുടുംബത്തിനാകെ 1000 ഏക്കര്‍ ഭൂമി കൈവശമുണ്ടെന്ന്‌ വീരേന്ദ്രകുമാര്‍ പറയാറുണ്ട്‌. ഭൂമി പതിച്ചുനല്‍കല്‍ നിയമം ഭൂരഹിതര്‍ക്കും പൊതു ആവശ്യങ്ങള്‍ക്കും ഭൂമി നല്‍കാനുള്ളതാണ്‌.
എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്ക്‌ ഭൂമി നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാരില്‍നിന്നും ഏറ്റെടുത്തിട്ടില്ലെന്നുമുള്ള യുഡിഎഫിന്റെ ആക്ഷേപവും കഴമ്പില്ലാത്തതാണ്‌. ഈ സര്‍ക്കാര്‍ ആദിവാസികള്‍ ഉള്‍പ്പെടെ 1,02,000 കുടുംബങ്ങള്‍ക്ക്‌ 30,000 ഏക്കര്‍ ഭൂമി വിതരണംചെയ്‌തു. 12,000 ഏക്കര്‍ ഭൂമി മൂന്നാറില്‍ കയ്യേറ്റക്കാരില്‍നിന്നും തിരിച്ചുപിടിച്ചു. അത്‌ ഭൂബാങ്കില്‍ നിക്ഷേപിച്ചു. ഒരുതരി ഭൂമിപോലും കയ്യേറ്റക്കാരില്‍നിന്നും ഏറ്റെടുക്കാതെ ഭരണത്തിലിരിക്കുമ്പോള്‍ അവര്‍ക്ക്‌ സകല സഹായവും ചെയ്‌തുകൊടുത്ത കോണ്‍ഗ്രസും യു.ഡി.എഫും ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തിറങ്ങിയിരിക്കുന്നത്‌ അപഹാസ്യമാണ്‌.
അര്‍ഹരായ കുടിയേറ്റക്കാര്‍ക്ക്‌ മൂന്നാറിലുള്‍പ്പെടെ പട്ടയം നല്‍കണം. ആദിവാസികളുള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്ക്‌ ഭൂമി കിട്ടണം. അതിനുവേണ്ടി വയനാട്ടില്‍ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം കേരള സമൂഹത്തിന്റെ പൊതു പിന്തുണ അര്‍ഹിക്കുന്നതാണ്‌. കലവറയില്ലാത്ത പിന്തുണ സമരത്തിന്‌ എല്ലാ വിഭാഗം ജനങ്ങളും നല്‍കണം. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമി അടിയന്തരമായി അര്‍ഹരായ ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം
24.01.2010

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍
പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ മലബാറിലെ കരുത്തുറ്റ നേതാക്കളില്‍ ഒരാളായിരുന്നു സ: കെ. സെയ്‌താലിക്കുട്ടിയെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മലപ്പുറം ജില്ലയില്‍ കമ്മ്യൂണിസ്റ്റ്‌-തൊഴിലാളി പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച സഖാവിന്റെ ത്യാഗവും പ്രതിബദ്ധതയും പ്രത്യയശാസ്‌ത്ര കരുത്തും എന്നും സ്‌മരിക്കപ്പെടും. വിദ്യാര്‍ത്ഥിയായിരിക്കെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ സ: സെയ്‌താലിക്കുട്ടി ബ്രിട്ടീഷ്‌ ഭരണത്തിനും ജന്മിത്വത്തിനുമെതിരായ പോരാട്ടങ്ങളിലെ തീക്കനലായി മാറുകയും 1944-ല്‍ത്തന്നെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി അംഗമാവുകയും ചെയ്‌തു. രക്തസാക്ഷി കുഞ്ഞാലി, ഇ.കെ. ഇമ്പിച്ചിബാബ എന്നിവര്‍ക്കൊപ്പം ഏറനാട്ടിലും വള്ളുവനാട്ടിലും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഒളിവിലും തെളിവിലും ജയിലിലും പുറത്തും പ്രവര്‍ത്തിച്ച സഖാവിന്റെ ജീവിതം പുതുതലമുറയ്‌ക്ക്‌ ആവേശം പകരുന്നതാണ്‌.
പാര്‍ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായി ഒരു പതിറ്റാണ്ടിലധികം പ്രവര്‍ത്തിച്ച സഖാവിന്റെ സംഘടനാവൈഭവം ജില്ലയില്‍ പാര്‍ടിയുടെ സ്വാധീനം ഏറെ വിപുലമാക്കാന്‍ ഉപകരിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌നേഹാദരങ്ങള്‍ നേടുന്നതിന്‌ സഹായകരമായ ഭരണ-രാഷ്‌ട്രീയ-വികസന നയങ്ങള്‍ പാര്‍ടി ആവിഷ്‌കരിക്കുന്നതിന്‌ പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയില്‍ സഖാവ്‌ സ്വീകരിച്ച നിലപാടുകള്‍ സഹായകരമായിരുന്നു എന്നത്‌ സ്‌മരണീയമാണ്‌. സഖാവിന്റെ നിര്യാണം കേരളത്തിലെ ഇടതുപക്ഷ-മതനിരപേക്ഷ പ്രസ്ഥാനത്തിന്‌ കനത്ത നഷ്‌ടമാണ്‌. സ: സെയ്‌താലിക്കുട്ടിയുടെ വേര്‍പാടില്‍ അഗാധമായ അനുശോചനം പിണറായി വിജയന്‍ രേഖപ്പെടുത്തി.

തിരുവനന്തപുരം
22.01.2010

പാര്‍ടി ഫണ്ട്‌ വിജയിപ്പിക്കുക

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന അഭ്യര്‍ത്ഥന
സി.പി.ഐ (എം) ന്റെ വിവിധ ഘടകങ്ങളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ ഫണ്ട്‌ സ്വരൂപിക്കാന്‍ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്‌. 2010 ഫെബ്രുവരി 1 മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ ഫണ്ട്‌ സ്വരൂപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുഴുവന്‍ പാര്‍ടി ഘടക ങ്ങളോടും സഖാക്കളോടും സെക്രട്ടേറിയറ്റ്‌ അഭ്യര്‍ത്ഥിക്കുന്നു.
യു.പി.എ സര്‍ക്കാരിന്‌ ഇടതുപക്ഷം പിന്തുണ നല്‍കിയിരുന്ന കാലത്ത്‌ ആഗോളവല്‍ക്കരണനയങ്ങള്‍ അതേപോലെ നടപ്പിലാക്കാന്‍ കഴിയാത്ത പരിതഃസ്ഥിതായിരുന്നു ഉണ്ടായിരുന്നത്‌. അതുകൊണ്ടുതന്നെ ആഗോളസാമ്പത്തിക പ്രതിസന്ധി രാജ്യത്തെ തീവ്രമായി ബാധിച്ചിരുന്നില്ല. അനിയന്ത്രിതമായ സ്വകാര്യവല്‍ക്കരണമെന്ന അജണ്ടയില്‍നിന്ന്‌ വികസിത മുതലാളിത്ത രാഷ്‌ട്രങ്ങള്‍ പോലും പിന്മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്‌ രൂപപ്പെടുന്നത്‌. എന്നാല്‍ ഇത്തരം അനുഭവങ്ങളില്‍ നിന്ന്‌ പാഠം പഠിക്കാതെ ആഗോളവല്‍ക്കരണ അജണ്ടകള്‍ തീവ്രമായി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുകയാണ്‌. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റുതുലയ്‌ക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങിയിരിക്കുന്നു. വിദേശനയത്തിന്റെ കാര്യത്തില്‍, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‌ അടിയറ വയ്‌ക്കുന്ന സമീപനം തുടരുകയാണ്‌. കോര്‍പ്പറേറ്റുകള്‍ക്ക്‌ കാര്‍ഷികമേഖലയില്‍ കടന്നുവരാന്‍ അവസരമൊരുക്കിയത്‌ മൂലം വമ്പിച്ച വിലക്കയറ്റത്തിന്‌ രാജ്യം സാക്ഷ്യം വഹിക്കുകയാണ്‌. പൊതുവിതരണ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നയവും വിലക്കയറ്റത്തെ രൂക്ഷമാക്കുന്നു. ആസിയാന്‍ കരാറിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രവേശനം കേരളത്തിന്റെ കാര്‍ഷികമേഖലയ്‌ക്കും അനുബന്ധമേഖലക്കും ദുരിതം വിതയ്‌ക്കുകയാണ്‌.
ആഗോളവല്‍ക്കരണനയങ്ങള്‍ ജനജീവിതം ദുസ്സഹമാക്കുമ്പോള്‍ ജനങ്ങള്‍ക്ക്‌ ആശ്വാസകരമായ പ്രവര്‍ത്തനങ്ങളുമായി എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ മുന്നോട്ട്‌ നീങ്ങുകയാണ്‌. പൊതുമേഖലയെ തകര്‍ക്കുക എന്ന ആഗോളവല്‍ക്കരണനയങ്ങള്‍ക്ക്‌ ബദലായി അതിനെ ശക്തിപ്പെടുത്തുന്ന നിലപാടാണ്‌ ഈ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്‌. കാര്‍ഷികമേഖലയ്‌ക്ക്‌ പ്രത്യേക പരിഗണന നല്‍കിയും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നയം സമ്പദ്‌ഘടനയ്‌ക്ക്‌ പുതിയ ഉണര്‍വ്‌ നല്‍കി കഴിഞ്ഞിട്ടുണ്ട്‌. ഇന്ത്യയ്‌ക്കാതെ മാതൃകയായി കാര്‍ഷിക കടാശ്വാസ പദ്ധതിയും നടപ്പിലാക്കി. പരമ്പരാഗതമേഖലയെ ശക്തിപ്പെടുത്തി മുന്നോട്ട്‌ കൊണ്ടുപോവുക എന്നത്‌ സര്‍ക്കാരിന്റെ സുപ്രധാനമായ കര്‍മ്മപരിപാടി ആക്കി. പൊതുആരോഗ്യത്തേയുംപൊതുവിദ്യാഭ്യാസത്തേയും സംരക്ഷിക്കാനുള്ള നടപടികളുമായും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്‌ പോവുകയാണ്‌. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക്‌ വ്യാപിപ്പിച്ചുകൊണ്ട്‌ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടുമുള്ള നിലപാട്‌ സര്‍ക്കാര്‍ സ്വീകരിച്ചു. ക്ഷേമപദ്ധതികളിലെ കുടിശ്ശികയും വിതരണം ചെയ്‌തിരിക്കുന്നു. എല്ലാവര്‍ക്കും വീട്‌ നല്‍കുന്നതിനുള്ള ഇ.എം.എസ്‌ ഭവനനിര്‍മ്മാണ പദ്ധതിക്കും തുടക്കം കുറിച്ചു. പ്രവാസികള്‍ക്ക്‌ ക്ഷേമനിധിയും കര്‍ഷകര്‍ക്ക്‌ പെന്‍ഷനും ആരംഭിച്ചു കഴിഞ്ഞു.
ബദല്‍നയങ്ങളിലൂടെ ജനങ്ങള്‍ക്ക്‌ ആശ്വാസം നല്‍കി മുന്നോട്ട്‌ പോകുന്ന സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന സമീപനമാണ്‌ യു.ഡി.എഫ്‌ സ്വീകരിക്കുന്നത്‌. ചില വലതുപക്ഷ മാധ്യമങ്ങളും തീവ്രഇടതുപക്ഷക്കാരും ഇവര്‍ക്ക്‌ കൂട്ടുണ്ട്‌. ഇത്തരം നയങ്ങളെ തുറന്ന്‌ കാണിച്ചുകൊണ്ട്‌ പാര്‍ടി മുന്നോട്ട്‌ പോവുകയാണ്‌.
ഈ നിലയില്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമതാല്‍പര്യങ്ങള്‍ പരിരക്ഷിക്കുന്ന തിനുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സി.പി.ഐ (എം) ന്റെ വിവിധ നിലവാരങ്ങളിലുള്ള ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും വര്‍ഗ-ബഹുജനപ്രസ്ഥാനങ്ങള്‍ കരുത്തുറ്റതാക്കാനുമാണ്‌ ഈ ഫണ്ട്‌ സ്വരൂപിക്കുന്നത്‌. ഫെബ്രുവരി 1 മുതല്‍ 10 വരെയുള്ള തീയതികളില്‍ പാര്‍ടി ഫണ്ടിനായി പ്രവര്‍ത്തകര്‍ സമീപിക്കുമ്പോള്‍ ഉദാരമായി സംഭാവന നല്‍കി ഫണ്ട്‌ പ്രവര്‍ത്തനം വിജയിപ്പിക്കണമെന്ന്‌ മുഴുവന്‍ ബഹുജനങ്ങളോടും സി.പി.ഐ (എം) അഭ്യര്‍ത്ഥിക്കുന്നു.

തിരുവനന്തപുരം
17.01.2010

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍
പുറപ്പെടുവിക്കുന്ന അനുശോചന
സന്ദേശം

ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ കമ്യൂണിസ്റ്റ്‌ ഇതിഹാസ നായകനെയാണ്‌ ജ്യോതിബസുവിന്റെ നിര്യാണത്തിലൂടെ നഷ്‌ടമായതെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
നന്നേ ചെറുപ്പത്തിലേ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സ്വദേശത്തും വിദേശത്തും പോരാടിയ സ്വാതന്ത്ര്യസമരസേനാനികൂടിയായ ബസു ഇന്ത്യയിലെ രാഷ്‌ട്രീയ നേതാക്കളുടെ നേതാവായിരുന്നു. ആദ്യം ബ്രിട്ടീഷ്‌ കമ്യൂണിസ്റ്റ്‌ പാര്‍ടിയിലും പിന്നീട്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ടിയിലും എത്തിയ ബസു സിപിഐ എമ്മിന്റെ ഏറ്റവും പാരമ്പര്യമുള്ള പൊളിറ്റ്‌ബ്യൂറോ അംഗമായിരുന്നു. 1964 മുതല്‍ ഇതുവരെയായി 45 വര്‍ഷം പി.ബി അംഗമായിരുന്ന മറ്റൊരു നേതാവില്ല. വിപ്ലവസ്വപ്‌നങ്ങളും ഇടതുപക്ഷ ഭരണനയങ്ങളും പ്രായോഗികതലത്തില്‍ സമന്വയിപ്പിച്ച മാതൃകാവിപ്ലവകാരിയായിരുന്നു. ഭരണരംഗത്തെ ഈ മികവ്‌ ദീര്‍ഘകാലത്തെ തൊഴിലാളിവര്‍ഗ പോരാട്ടത്തിലൂടെ നേടിയതാണ്‌. ലണ്ടനില്‍നിന്നും ബാരിസ്റ്റര്‍ ബിരുദമെടുത്തുവന്ന അദ്ദേഹം തൊഴിലാളി പ്രവര്‍ത്തനത്തിലാണ്‌ വ്യാപൃതനായത്‌. സ്വതന്ത്ര്യഇന്ത്യയില്‍ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ 1952ല്‍ നിയമസഭാ അംഗമായ ബസു പ്രതിപക്ഷ നേതാവാകുകയും ദീര്‍ഘകാലം നിയമസഭയ്‌ക്കകത്തും പുറത്തും ഇടതുപക്ഷ പോരാട്ടത്തിന്‌ നേതൃത്വം കൊടുക്കുകയും ചെയ്‌തു.
ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തിസ്രോതസ്സും ഇടതുപക്ഷ ഭരണപാതയുടെ രാഷ്‌ട്രീയ ശില്‍പ്പിയുമായിരുന്നു ബസു. ബഹുജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നേതാവായിരിക്കുമ്പോഴൂം സംഘടനാപരമായ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിച്ച മാതൃകാ കമ്യൂണിസ്റ്റായിരുന്നു. ഏതവസ്ഥയിലും ഇടതുപക്ഷ പ്രസ്ഥാനത്തിനുനേരെയുള്ള കടന്നാക്രമണങ്ങളെ ശക്തിയുക്തം നേരിട്ട നേതാവായിരുന്നു. വര്‍ഗീയശക്തികളുടെയും ഭരണവര്‍ഗത്തിന്റെയും റിവിഷനിസ്റ്റുകളുടെയും ഇടതുപക്ഷ അരാജകവാദികളുടെയും ആശയപരമായ ആക്രമണങ്ങളെയും ശാരീരികമായ കടന്നാക്രമണങ്ങളെയും നേരിട്ട്‌ സി.പി.ഐ (എം) നെ ബംഗാളിലും ഇന്ത്യയിലും കരുത്തുറ്റ പ്രസ്ഥാനമാക്കുന്നതിന്‌ നേതൃത്വം നല്‍കിയ ഉജ്വലനായകനായിരുന്നു.
കേരളത്തിലെ ജനങ്ങള്‍ ഏറെ ഇഷ്‌ടപ്പെട്ട ഇന്ത്യയുടെ രാഷ്‌ട്രീയ നേതാവിനെയാണ്‌ ബസുവിന്റെ വിയോഗത്തിലൂടെ നഷ്‌ടമായിരിക്കുന്നത്‌. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ നിര്‍ണായക സംഭാവന ബസുവില്‍നിന്നും ലഭിച്ചിട്ടുണ്ട്‌. 1964നുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പുകളില്‍ ബസുവിന്റെ പര്യടനം കേരളജനതയുടെ മനസ്സിനെ ഇടതുപക്ഷത്തേക്ക്‌ കൂടുതല്‍ ഉറപ്പിക്കുന്നതിന്‌ സഹായമേകിയതാണ്‌. ബസുവിന്റെ നിര്യാണത്തില്‍ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റിക്കുവേണ്ടി പിണറായി അത്യഗാധമായ അനുശോചനം രേഖപ്പെടുത്തി.

തിരുവനന്തപുരം
08.01.2010

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌
പുറപ്പെടുവിക്കുന്ന പ്രസ്‌താവന

അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുടെ പാരിസ്ഥിതികാനുമതി
പിന്‍വലിക്കാനുള്ള നീക്കം
ഉപേക്ഷിക്കുക

163 മെഗാവാട്ട്‌ ഉല്‍പ്പാദനം പ്രതീക്ഷിക്കുന്ന അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ്‌. ഈ പദ്ധതിയുടെ പാരിസ്ഥിതികാനുമതി പിന്‍വലിക്കാതിരിക്കാന്‍ കാരണം ചോദിച്ചുകൊണ്ട്‌ കേന്ദ്ര പരിസ്ഥിതി വനംവകുപ്പ്‌ നോട്ടീസ്‌ നല്‍കിയിരിക്കുകയാണ്‌. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം കെ.എസ്‌.ഇ.ബിക്ക്‌ നല്‍കിയ നോട്ടീസില്‍ പദ്ധതി ആദിവാസികളെയും പ്രദേശത്തിന്റെ ജൈവവൈവിധ്യത്തെയും ബാധിക്കുമെന്ന്‌ പറയുന്നത്‌.
രണ്ടുതവണ പാരിസ്ഥിതിക ആഘാത പഠനവും പൊതുതെളിവെടുപ്പും നടത്തി മൂന്നു തവണ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച പദ്ധതിയാണ്‌ അതിരപ്പിള്ളി. ഈ പദ്ധതിക്കുവേണ്ടി ഒറ്റ ആദിവാസി കുടുംബത്തെയും കുടിയൊഴിപ്പിക്കേണ്ടതില്ല. അതിരപ്പിള്ളി വെള്ളച്ചാട്ടത്തെ ഒരു കാരണവശാലും പ്രതികൂലമായി ബാധിക്കില്ല. പ്രധാനമായും നദീതടവും പ്ലാന്റേഷന്‍ ഭൂമിയും ഉപയോഗപ്പെടുത്തുന്ന പദ്ധതി മൂലം ജൈവവൈവിധ്യ നാശം ഉണ്ടാകുന്നുമില്ല. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടും (ഠആഏഞക) കേന്ദ്ര വാട്ടര്‍ കമ്മീഷന്റെ കീഴില്‍ ഇത്തരം പഠനങ്ങള്‍ നടത്താന്‍ അംഗീകാരം നല്‍കിയിട്ടുള്ള സ്ഥാപനമായ വാപ്‌കോസും (ണഅജഇഛട) നടത്തിയ പഠനങ്ങളില്‍ ഈ പ്രദേശത്തിന്റെ ജൈവവൈവിധ്യം സംബന്ധിച്ചും ആദിവാസി സമൂഹത്തിന്റെ ജീവിതം സംബന്ധിച്ചുമെല്ലാം വിശദമായി പരിശോധിക്കുകയും പദ്ധതി നടപ്പാക്കാന്‍ ശുപാര്‍ശ നല്‍കിയതുമാണ്‌. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള വ്യത്യസ്‌ത മേഖലകളില്‍ വിദഗ്‌ദ്ധരായ 13 അംഗങ്ങളടങ്ങിയ എന്‍വയോണ്‍മെന്റല്‍ അപ്രൈസല്‍ കമ്മിറ്റി വിശദമായ പരിശോധനകള്‍ക്ക്‌ ശേഷമാണ്‌ കേന്ദ്ര സര്‍ക്കാര്‍ പാരിസ്ഥിതികാനുമതി നല്‍കുന്നത്‌. ഇത്തരത്തില്‍ അതിരപ്പിള്ളി പദ്ധതിക്ക്‌ 1998-ലും 2005-ലും 2007-ലും വ്യത്യസ്‌ത അംഗങ്ങളുള്ള കമ്മിറ്റികള്‍ പരിശോധിച്ച്‌ നല്‍കിയ അനുമതി വീണ്ടും പുനഃപരിശോധിക്കേണ്ട യാതൊരു കാരണവുമില്ല.
1989-ല്‍ ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങി ദീര്‍ഘമായ നടപടിക്രമങ്ങളിലൂടെ നിയമാനുസരണം അനുമതി കിട്ടിയ ഒരു പദ്ധതിക്ക്‌ ആരോ നല്‍കിയ ഒരു പരാതി കണക്കിലെടുത്ത്‌ അനുമതി പിന്‍വലിക്കാന്‍ നോട്ടീസ്‌ നല്‍കുന്നത്‌ തികച്ചും മോശമായ ഒരു കീഴ്‌വഴക്കമാണ്‌ സൃഷ്‌ടിക്കുക. അതിരപ്പിള്ളി ജലവൈദ്യുതിപദ്ധതിക്ക്‌ നല്‍കിയ പാരിസ്ഥിതികാനുമതി ബാഹ്യസമ്മര്‍ദ്ധങ്ങള്‍ക്ക്‌ വഴങ്ങി പിന്‍വലിക്കാനുള്ള ശ്രമം കേരളത്തിന്റെ മൊത്തം വികസനത്തെ പ്രതികൂലമായി ബാധിക്കും. ഊര്‍ജ്ജസ്രോതസ്സുകള്‍ അതാത്‌ സംസ്ഥാനങ്ങള്‍ തന്നെ കണ്ടെത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈ നീക്കം കേരളത്തിന്റെ ഊര്‍ജ്ജപ്രതിസന്ധി രൂക്ഷമാക്കും. ഈ നീക്കത്തില്‍ നിന്നും പിന്തിരിയണമെന്ന്‌ കേന്ദ്രസര്‍ക്കാരിനോട്‌ സെക്രട്ടേറിയറ്റ്‌ അഭ്യര്‍ത്ഥിക്കുന്നു.

തിരുവനന്തപുരം
01.01.2010

പത്രക്കുറിപ്പ്‌

സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി യോഗം ഇ.പി. ജയരാജന്റെ അധ്യക്ഷതയില്‍ 2009 ഡിസംബര്‍ 31, 2010 ജനുവരി 1 തീയതികളില്‍ നടന്നു. യോഗം കേരളത്തിലെ രാഷ്‌ട്രീയ- സാമ്പത്തിക സ്ഥിതിഗതികളെപ്പറ്റി വിലയിരുത്തി. രാഷ്‌ട്രീയമായി ഭീകരവാദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ഉത്‌കണ്‌ഠ സൃഷ്‌ടിച്ചിട്ടുണ്ട്‌. ഭൂരിപക്ഷ സമുദായത്തിലെയും ന്യൂനപക്ഷ സമുദായത്തിലെയും എല്ലാവിധ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും തുറന്നുകാണിക്കുകയും തോല്‍പ്പിക്കുകയും വേണ്ടതുണ്ട്‌. സാമ്പത്തികമായി വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണ്‌. ഈ സ്ഥിതിവിശേഷം സൃഷ്‌ടിച്ച കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ തിരുത്തുന്നതിനുവേണ്ടിയും ശക്തമായ പ്രക്ഷോഭം അനിവാര്യമായിരിക്കുകയാണ്‌. ഈ രണ്ട്‌ പ്രശ്‌നങ്ങളെയും ആസ്‌പദമാക്കി വിപുലമായ പ്രക്ഷോഭ-പ്രചാരണത്തിന്‌ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്യുന്നു.

I 
ഭീകരവാദത്തിനെതിരെ

സംസ്ഥാനത്തെ ഭീകരവാദികളുടെ ഇന്നത്തെ രാഷ്‌ട്രീയമറ എന്‍.ഡി.എഫ്‌ അഥവാ എസ്‌.ഡി.പി.ഐ ആണ്‌. എന്‍.ഡി.എഫുമായും യു.ഡി.എഫ്‌ ഉണ്ടാക്കിയിട്ടുള്ള അവിശുദ്ധ സഖ്യത്തെ വെള്ളപൂശുന്നതിനും സി.പി.ഐ (എം)ന്റെ മതേതര പ്രതിച്ഛായ തകര്‍ക്കുന്നതിനും വേണ്ടിയാണ്‌ മഅദ്‌നി വിവാദം ചില മാധ്യമങ്ങളും യു.ഡി.എഫും ഊതിവീര്‍പ്പിച്ചത്‌. ഈ വൈകിയ വേളയിലെങ്കിലും പാര്‍ലമെന്റ്‌-അസംബ്ലി ഉപതെരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എഫുമായി കൂട്ടുകൂടിയത്‌ തെറ്റാണെന്ന്‌ യു.ഡി.എഫ്‌ സമ്മതിക്കുമോ? ഈ ബാന്ധവം തുടരാന്‍ തന്നെയാണോ യു.ഡി.എഫ്‌ ഉദ്ദേശിക്കുന്നത്‌?
മഅദ്‌നി തീവ്രവാദ നിലപാട്‌ സ്വീകരിച്ച വേളയില്‍ യു.ഡി.എഫുമായി സഖ്യത്തിലായിരുന്നു. കഴക്കൂട്ടം, കുന്നമംഗലം എന്നീ രണ്ടു സീറ്റുതന്നെ പി.ഡി.പിക്കാണ്‌ നീക്കിവച്ചത്‌. പി.പി. തങ്കച്ചനടക്കമുള്ളവര്‍ മഅദ്‌നിയുടെ ഫോട്ടോ വച്ചാണ്‌ 2001 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌. മഅദ്‌നി ഇന്ന്‌ തീവ്രവാദ നിലപാട്‌ പരസ്യമായി തള്ളിപ്പറയുകയും ആ സ്ഥാനം തടിയന്റെവിട നസീറും എന്‍.ഡി.എഫും ഏറ്റെടുത്തപ്പോള്‍ യു.ഡി.എഫ്‌ ഈ ഭീകരരുമായി സഖ്യത്തിലായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പോലും എന്‍.ഡി.എഫ്‌ പരസ്യമായി യു.ഡി.എഫിനുവേണ്ടി പ്രവര്‍ത്തിച്ചു. എന്‍.ഡി.എഫിനെ തള്ളിപ്പറയാന്‍ യു.ഡി.എഫ്‌ ഇന്നും തയ്യാറല്ല. എന്‍.ഡി.എഫിന്റെ രാഷ്‌ട്രീയ സംരക്ഷകരായി ലീഗ്‌ മാറിയിരിക്കുകയാണ്‌. അതാണ്‌ ഈയിടെ കാസര്‍ഗോഡ്‌ നടന്ന കലാപം നല്‍കുന്ന സൂചന.
അബ്‌ദുള്‍ നാസ്സര്‍ മഅദ്‌നി ഐ.എസ്‌.എസ്‌ രൂപീകരിച്ച്‌ പ്രവര്‍ത്തനമാരംഭിച്ച ഘട്ടത്തില്‍ അതിന്റെ തീവ്രവാദപരമായ നിലപാടുകളെ സി.പി.ഐ (എം) ശക്തമായി എതിര്‍ത്തിട്ടുള്ളതാണ്‌. മഅദ്‌നിയെ അറസ്റ്റ്‌ ചെയ്‌തതിന്റെ പേരില്‍ സാമുദായിക വികാരം ആളിക്കത്തിച്ച്‌ വോട്ടു പിടിക്കുകയാണ്‌ 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ ചെയ്‌തത്‌. ജയിലില്‍ കിടന്നിരുന്ന മഅദ്‌നിയുടെ പിന്തുണ വാങ്ങിക്കൊണ്ടാണ്‌ യു.ഡി.എഫ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത്‌. ഈ കാലയളവില്‍ നടന്ന ചില സംഭവങ്ങളാണ്‌ ഇപ്പോള്‍ അന്വേഷണത്തില്‍ ഇരിക്കുന്നത്‌. കളമശ്ശേരി ബസ്‌ കത്തിക്കലുമായി ബന്ധപ്പെട്ട്‌ യു.ഡി.എഫിന്റെ കാലത്ത്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. കോടതി നിര്‍ദ്ദേശപ്രകാരം എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നടത്തിയ പുനരന്വേഷണത്തിലാണ്‌ ഇത്‌ സംബന്ധിച്ച്‌ വ്യക്തത വന്നതും നിയമപ്രകാരമുള്ള നടപടികള്‍ ഉണ്ടായതും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഅദ്‌നി പിന്തുണ നല്‍കി എന്നുള്ളതുകൊണ്ട്‌ മുന്‍കാലത്ത്‌ എന്തെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അവ സംബന്ധിച്ച്‌ അന്വേഷിച്ച്‌ നിയമനടപടി സ്വീകരിക്കുന്നതിന്‌ ഒരു വീഴ്‌ചയും എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാവുകയില്ല എന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌. യു.ഡി.എഫാണ്‌ സങ്കുചിതമായ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മറയിടാന്‍ ശ്രമിച്ചിട്ടുള്ളത്‌.
നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ടുകൊണ്ട്‌ കഴിഞ്ഞ എല്‍.ഡി.എഫ്‌ ഭരണകാലത്ത്‌ അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി നടത്തുക ഉണ്ടായി. എന്നാല്‍ പിന്നീട്‌ വന്ന യു.ഡി.എഫ്‌ സര്‍ക്കാര്‍ ആ കേസുമായി ബന്ധപ്പെട്ട്‌ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. മാത്രമല്ല, കേസ്‌ പിന്‍വലിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്‌ ചെയ്‌തത്‌. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസം ആഭ്യന്തരവകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കേസ്‌ പിന്‍വലിക്കുന്നതിനുള്ള റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ട്‌ ക്രൈംബ്രാഞ്ച്‌ മേധാവിക്ക്‌ ഉത്തരവ്‌ നല്‍കുകയാണ്‌ ഉണ്ടായത്‌. ഇങ്ങനെ കേസ്‌ പിന്‍വലിക്കാന്‍ ശ്രമം നടത്തി നസീറിനെ രക്ഷപ്പെടുത്തിയെടുക്കാനുള്ള പദ്ധതികള്‍ക്ക്‌ നേതൃത്വം കൊടുക്കുകയായിരുന്നു യു.ഡി.എഫ്‌ ചെയ്‌തത്‌.
നസീറിന്റെ പേരില്‍ എട്ടു കേസാണ്‌ നിലനില്‍ക്കുന്നത്‌. ഇതില്‍ നാലെണ്ണം യു.ഡി.എഫിന്റെ കാലത്തും മൂന്നെണ്ണം എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭരണകാലത്തുമാണ്‌ ഉണ്ടാകുന്നത്‌. മറ്റൊന്ന്‌ 1999-ല്‍ അന്നത്തെ മുഖ്യമന്ത്രി നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന പേരിലാണ്‌. യു.ഡി.എഫ്‌ സര്‍ക്കാര്‍ നസീറിനെ പ്രതിയാക്കിയത്‌ 2002-ല്‍ എന്‍.ഡി.എഫ്‌ പ്രവര്‍ത്തകന്മാര്‍ പോലീസുകാരെ ആക്രമിച്ച ഒരു കേസിലാണ്‌. അപ്പോള്‍ 2002 ആയപ്പോഴേക്കും നസീര്‍ എന്‍.ഡി.എഫ്‌ ആയി എന്നാണ്‌ യു.ഡി.എഫ്‌ കാലത്ത്‌ രജിസ്റ്റര്‍ ചെയ്‌ത ഈ കേസില്‍നിന്ന്‌ വ്യക്തമാകുന്നത്‌. ബാക്കി മൂന്നു കേസിലും പ്രതിയെ ലിസ്റ്റില്‍നിന്നും ഒഴിവാക്കുകയാണ്‌ ഉണ്ടായത്‌. ഇപ്പോഴത്തെ അന്വേഷണത്തില്‍ക്കൂടിയാണ്‌ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ നടന്ന സംഭവങ്ങളില്‍ നസീര്‍ പ്രതിയായിത്തീര്‍ന്നത്‌. ഈ തീവ്രവാദിയെ ആരാണ്‌ സഹായിച്ചത്‌ എന്ന്‌ ഇതില്‍നിന്ന്‌ വ്യക്തമാകുന്നുണ്ട്‌.
എന്നാല്‍ ഇക്കാര്യത്തില്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്‌ ആത്മാര്‍ത്ഥത ഇല്ലെന്നും കേസന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നുമുള്ള പ്രചാരണമാണ്‌ യു.ഡി.എഫ്‌ നടത്തുന്നത്‌. ചില മാധ്യമങ്ങളും ഇതിനോടൊപ്പം കൂടി. മാധ്യമകോലാഹലമാകട്ടെ ഫലത്തില്‍ ഒരു സമുദായത്തെ മുഴുവന്‍ പ്രതികൂട്ടില്‍ കയറ്റുന്ന പ്രചാരണമായി മാറി. അത്യന്തം ദൗര്‍ഭാഗ്യകരമായ ഒരു സ്ഥിതിവിശേഷമാണ്‌ ഇത്‌.
രാജ്യത്ത്‌ ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയിട്ടുള്ള ഭീകരമായ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക്‌ സമാനതയില്ല. മലൈഗാവ്‌ ബോംബ്‌ സ്‌ഫോടനക്കേസും ബാബറി മസ്‌ജിദ്‌ തകര്‍ത്തതിനെക്കുറിച്ചുള്ള ലിബറാന്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടും ഇവര്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്നതിനു തെളിവാണ്‌. കോണ്‍ഗ്രസ്‌ സര്‍ക്കാരുകളാവട്ടെ ഹിന്ദു ഭീകരവാദികള്‍ക്കെതിരായി മൃദുത്വ സമീപനമാണ്‌ സ്വീകരിച്ചുവരുന്നത്‌. ബിന്ദ്രന്‍വാലയെപ്പോലുള്ള ഭീകരരെ ഊട്ടിവളര്‍ത്തിയത്‌ കോണ്‍ഗ്രസ്സായിരുന്നു. ആയിരക്കണക്കിന്‌ സിഖുകാരെ കൊലപ്പെടുത്തിയ ഡല്‍ഹി കലാപത്തിന്റെ, കോണ്‍ഗ്രസ്സുകാരായ നേതാക്കള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക്‌ അനുവാദം നല്‍കുന്നില്ല. എന്നാല്‍ എല്‍.ഡി.എഫ്‌ ആകട്ടെ, ഏതു മതവിഭാഗത്തിന്റെ പേരില്‍ നടക്കുന്നതായാലും എല്ലാ ഭീകരവാദത്തിനുമെതിരെ ശക്തമായ നിലപാടാണ്‌ സ്വീകരിക്കുന്നത്‌.
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റവാളികളെ ശിക്ഷിക്കുകയും നിരപരാധിയെന്നു കണ്ട്‌ മഅദ്‌നിയെ മോചിപ്പിക്കുകയും ചെയ്‌തു. ഇപ്പോള്‍ ചെന്നൈ ഹൈക്കോടതി മഅദ്‌നിയെ കുറ്റവിമുക്തനാക്കിയുള്ള വിധി അംഗീകരിച്ചിരിക്കുകയാണ്‌. ജയില്‍വാസത്തിനുശേഷം മഅദ്‌നിയുടെ നിലപാടുകള്‍ക്ക്‌ മാറ്റം വരികയും താന്‍ തന്റെ പഴയകാല നിലപാടുകള്‍ തിരുത്തുമെന്ന്‌ പരസ്യമായി പ്രഖ്യാപിക്കുകയും തീവ്രവാദത്തിനെതിരായുള്ള റാലികള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും സംഘടിപ്പിക്കുകയും ചെയ്‌തു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണയ്‌ക്കുകയാണ്‌ ഉണ്ടായത്‌. ഈ പിന്തുണ സ്വീകരിക്കുന്നതിനപ്പുറം സീറ്റ്‌ ധാരണയോ സീറ്റിനെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ഒരു ധാരണയും എല്‍.ഡി.എഫുമായി ഉണ്ടായിട്ടില്ല. പൊന്നാനിയില്‍ മത്സരിക്കുന്നതിന്‌ പി.ഡി.പി പ്രഖ്യാപിച്ചിരുന്ന സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചുകൊണ്ടാണ്‌ എല്‍.ഡി.എഫ്‌ പിന്താങ്ങിയിരുന്ന സ്വതന്ത്രനെ പി.ഡി.പി പിന്തുണച്ചത്‌.
എന്നാല്‍ ഇത്‌ പി.ഡി.പിയുമായുള്ള സഖ്യമായി ചിത്രീകരിച്ചുകൊണ്ട്‌ വമ്പിച്ച പ്രചാരണമാണ്‌ മാധ്യമങ്ങളും യു.ഡി.എഫും നടത്തിയത്‌. ഇത്‌ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പിന്താങ്ങിയിരുന്ന മതേതര വിശ്വാസികളില്‍ ചിലരുടെ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്‌ എന്ന്‌ തെരഞ്ഞെടുപ്പുഫലം തെളിയിച്ചു. ഈ പശ്ചാത്തലത്തിലാണ്‌ സി.പി.ഐ (എം) ന്റെ കേന്ദ്രകമ്മിറ്റി തെരഞ്ഞെടുപ്പ്‌ റിവ്യൂവിന്റെ ഭാഗമായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പിയുമായി പലയിടത്തും പരസ്യമായി വേദി പങ്കിട്ടത്‌ ശരിയായിരുന്നില്ല എന്ന്‌ നിരീക്ഷിച്ചത്‌. സി.പി.ഐ (എം) ന്റെ തിരഞ്ഞെടുപ്പ്‌ റിവ്യൂ അച്ചടിച്ച്‌ പരസ്യ പ്രസിദ്ധീകരണത്തിന്‌ നല്‍കിയിട്ടുള്ളതാണ്‌. ഇതില്‍നിന്ന്‌ ഒരു ഉദ്ധരണി എടുത്ത്‌ പുതിയൊരു വിമര്‍ശനം എന്ന മട്ടില്‍ ചില മാധ്യമങ്ങളില്‍ നടന്ന പ്രചാരണത്തിന്റെ ഗൂഢലക്ഷ്യം പാര്‍ടി ബന്ധുക്കളിലും അനുഭാവികളിലും ആശയക്കുഴപ്പം സൃഷ്‌ടിക്കുകയാണ്‌.
എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭീകരവാദത്തെയും തീവ്രവാദത്തെയും നേരിടാന്‍ കേരളത്തില്‍ ആദ്യമായി ഡി.ഐ.ജിയുടെ കീഴില്‍ ഇന്റേണല്‍ സെക്യൂരിറ്റി വിഭാഗം രൂപീകരിച്ചു. യു.ഡി.എഫിന്റെ കാലത്ത്‌ മരവിപ്പിച്ച കേസുകളില്‍ അന്വേഷണം പുനരാരംഭിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂര്‍ സിറ്റിയില്‍ വിനോദ്‌ എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഇടയിലാണ്‌ അത്‌ കൊലപാതകമെന്ന്‌ മനസ്സിലായത്‌. നസീര്‍ ബംഗ്ലാദേശിലേക്ക്‌ കടന്നു എന്നതു സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിനെ വിവരം അറിയിച്ചതും നസീര്‍ ബംഗ്ലാദേശില്‍ ഉപയോഗിച്ചുവരുന്ന ടെലഫോണ്‍ നമ്പര്‍ നല്‍കിയതും സംസ്ഥാന ഇന്റലിജന്‍സാണ്‌.
തീവ്രവാദത്തിനും വര്‍ഗീയതയ്‌ക്കും എതിരായി സന്ധിയില്ലാത്ത പോരാട്ടമാണ്‌ സി.പി.ഐ (എം) നടത്തിയിട്ടുള്ളത്‌. ഭീകരവാദികളായ എന്‍.ഡി.എഫിന്റെ കൊലക്കത്തിക്ക്‌ പാര്‍ടിയുടെ ആറ്‌ സഖാക്കളാണ്‌ ഇരയായിട്ടുള്ളത്‌. എന്നാല്‍ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി ഇത്തരം ശക്തികളുമായി കൈകോര്‍ക്കുക എന്ന സമീപനമാണ്‌ യു.ഡി.എഫ്‌ സ്വീകരിച്ചിട്ടുള്ളത്‌ എന്ന്‌ കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും.
ദേശീയ അന്വേഷണ ഏജന്‍സി നിയമാനുസൃതമായി ഏതൊരു കേസും അന്വേഷിക്കുന്നതിന്‌ എതിര്‍പ്പില്ല. പക്ഷെ, ബോംബെ ഭീകരാക്രമണക്കേസ്‌ അന്വേഷണം ശരിയായ രീതിയിലല്ല പോകുന്നത്‌ എന്ന്‌ വിജയ്‌ കാര്‍ക്കറെയുടെ ഭാര്യയും പ്രധാന്‍ കമ്മീഷനും അഭിപ്രായപ്പെട്ടിട്ടും ദേശീയ കുറ്റാന്വേഷണ ഏജന്‍സി ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഇതേ ഏജന്‍സി സംസ്ഥാന സര്‍ക്കാരിനെപ്പോലും അറിയിക്കാതെ കേന്ദ്ര നിയമം നിലവില്‍വരുന്നതിനു മുമ്പുകാലത്തെ കേസുകള്‍ ഏറ്റെടുക്കുന്നതിനു കാണിക്കുന്ന തിരക്ക്‌ വിചിത്രമാണ്‌. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്‌ട്രീയമായി ദുരുപയോഗപ്പെടുത്തിയിട്ടുള്ള അനുഭവങ്ങള്‍ നമുക്കുണ്ട്‌. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ ഔചിത്യം ദീക്ഷിച്ചുവേണം ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍.
തന്റെ പഴയ നിലപാടുകളെ മഅദ്‌നി തിരസ്‌കരിച്ചതിനെ സി.പി.ഐ (എം) സ്വാഗതം ചെയ്‌തിരുന്നു. എന്നാല്‍ മഅദ്‌നിയോ അദ്ദേഹത്തിന്റെ പാര്‍ടിക്കാരോ മുന്‍കാലങ്ങളില്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തിട്ടുണ്ടെങ്കില്‍ അതിനെ സംരക്ഷിക്കേണ്ട ആവശ്യം സി.പി.ഐ (എം) ന്‌ ഇല്ല. നിയമം നിയമത്തിന്റെ വഴിക്കു മുന്നോട്ടുപോകും.
കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വര്‍ഗീയ ധ്രൂവീകരണത്തിനുള്ള ശ്രമങ്ങള്‍ക്കുമെതിരെ എല്ലാ കാലത്തും ശക്തമായ നിലപാട്‌ ഭരണത്തില്‍ ഇരിക്കുമ്പോഴും അല്ലാത്തപ്പോഴും സ്വീകരിച്ച പ്രസ്ഥാനമാണ്‌ സി.പി.ഐ (എം). എന്നാല്‍ ഈ നിലപാടുകള്‍ക്കെതിരെ അപവാദപ്രചാരണങ്ങള്‍ നടത്തി തീവ്രവാദശക്തികളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനമാണ്‌ യു.ഡി.എഫും ചില വലതുപക്ഷ മാധ്യമങ്ങളും ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ഇതിനെതിരെ ശക്തമായ രാഷ്‌ട്രീയ ക്യാമ്പയിന്‍ നടത്തുന്നതിന്‌ സംസ്ഥാനകമ്മിറ്റി തീരുമാനിക്കുന്നു.

II

 

രാജ്യം അഭൂതപൂര്‍വമായ വിലക്കയറ്റത്തിന്‌ സാക്ഷ്യംവഹിക്കുകയാണ്‌. പൊതു വിലനിലവാരം ഏതാണ്ട്‌ എട്ടുശതമാനം ഉയരുമ്പോള്‍ ഭക്ഷ്യധാന്യങ്ങളുടെയും മറ്റും വില 20 ശതമാനത്തിലേറെയാണ്‌ ഉയര്‍ന്നിരിക്കുന്നത്‌. ഇത്‌ സാധാരണക്കാരെ പാപ്പരാക്കുന്നു. അതേസമയം വ്യവസായ ഉല്‍പ്പന്നങ്ങളും മറ്റും വില്‍ക്കുന്ന കോര്‍പ്പറേറ്റുകളെ കൊഴുപ്പിക്കുന്നു. ഈ ഭരണവര്‍ഗ കടന്നാക്രമണത്തെ ചെറുക്കുന്നതിന്‌ അണിനിരക്കാന്‍ ബഹുജനങ്ങളോട്‌ അഭ്യര്‍ത്ഥിക്കുന്നു.
വിലക്കയറ്റം സൃഷ്‌ടിക്കുന്ന കേന്ദ്രനയങ്ങള്‍ക്ക്‌ ഉത്തരവാദികളായ കോണ്‍ഗ്രസും ബി.ജെ.പിയും സംസ്ഥാന സര്‍ക്കാരിനെതിരായി സമരത്തിനിറങ്ങിയിരിക്കുകയാണ്‌. ഈ സമരാഭാസങ്ങളെ ജനങ്ങള്‍ തള്ളിക്കളയുമെന്ന്‌ സംസ്ഥാനകമ്മിറ്റിക്ക്‌ ഉറപ്പുണ്ട്‌. 25 ലക്ഷം കുടുംബങ്ങള്‍ക്ക്‌ കിലോയ്‌ക്ക്‌ 2 രൂപയ്‌ക്ക്‌ അരി നല്‍കുന്നു. കേന്ദ്രസര്‍ക്കാര്‍ 11 ലക്ഷം കുടുംബങ്ങളെ മാത്രമേ ദാരിദ്ര്യരേഖയ്‌ക്ക്‌ കീഴിലുള്ളവരായി അംഗീകരിച്ചിട്ടുള്ളൂ എന്നോര്‍ക്കണം. കേന്ദ്രസര്‍ക്കാര്‍ 9.50 രൂപ നെല്ലിന്‌ തറവില പ്രഖ്യാപിച്ചിരിക്കുന്ന വേളയില്‍ കേരളം 12 രൂപയ്‌ക്കാണ്‌ നെല്ല്‌ സംഭരിക്കുന്നത്‌. എന്നാല്‍ മാവേലി സ്റ്റോറിലെ അരിവില മൂന്നുവര്‍ഷമായി ഉയര്‍ത്തിയിട്ടില്ല. അരിക്കടകളില്‍ കിലോയ്‌ക്ക്‌ 14 രൂപയ്‌ക്കാണ്‌ അരി വിതരണം ചെയ്യുന്നത്‌. സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും സ്റ്റോറുകള്‍, സഹകരണമേഖല ഉത്സവകാലത്ത്‌ സംഘടിപ്പിക്കുന്ന പ്രത്യേക ചന്തകള്‍, മാവേലി ഹോട്ടലുകള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക ഉത്സവ അരി തുടങ്ങിയ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടലുകളിലൂടെ ജനങ്ങള്‍ക്ക്‌ ആശ്വാസം നല്‍കുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ട്‌. കണ്‍സ്യൂമര്‍ഫെഡിലെയും മാവേലി സ്റ്റോറിലെയും വിലകള്‍ പൊതുനിലവാരത്തെ അപേക്ഷിച്ച്‌ 40 മുതല്‍ 70 ശതമാനം വരെ താഴ്‌ന്നതാണ്‌. 2005-06ല്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷയ്‌ക്ക്‌ 50 കോടിയില്‍ താഴെ രൂപയാണ്‌ ചെലവഴിച്ചത്‌. എന്നാല്‍ നടപ്പുവര്‍ഷത്തില്‍ 400 കോടിയില്‍പ്പരം രൂപയാണ്‌ ഭക്ഷ്യസബ്‌സിഡിയായി നല്‍കുന്നത്‌. ചരിത്രത്തിലെ ഏറ്റവും വലിയ ഭക്ഷ്യസബ്‌സിഡിയാണ്‌ ഈ വര്‍ഷം കേരള സര്‍ക്കാര്‍ ചെലവാക്കുന്നത്‌.
എ.പി.എല്‍ വിഭാഗത്തിന്‌ 8 രൂപ 90 പൈസയ്‌ക്ക്‌ നല്‍കിവരുന്ന റേഷനരി 17 രൂപയ്‌ക്കാണ്‌ കേന്ദ്രം ഇന്ന്‌ സംസ്ഥാനത്തിന്‌ വില്‍ക്കുന്നത്‌. എ.പി.എല്‍ റേഷനായി പ്രതിമാസം ലഭിച്ചിരുന്ന 1,13,000 ടണ്‍ അരി 17,000 ടണ്‍ ആയി വെട്ടിക്കുറച്ചിരിക്കുകയാണ്‌. ഇതിനുപകരമാണ്‌ 17 രൂപയ്‌ക്ക്‌ അരി വാഗ്‌ദാനം ചെയ്യുന്നത്‌. വിലക്കയറ്റത്തിന്റെ കാലത്ത്‌ അരിയുടെ വില ഇരട്ടിയായി വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാരാണ്‌ വിലക്കയറ്റം സൃഷ്‌ടിച്ചിരിക്കുന്നത്‌.
ഏതാനും മാസങ്ങളായി ധാന്യവില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്‌. കാലവര്‍ഷം ദുര്‍ബലമായതുമുതല്‍ കണ്ടുതുടങ്ങിയതാണ്‌ ഈ പ്രവണത. കൃഷിപ്പിഴവ്‌ മുന്നില്‍ കണ്ടുകൊണ്ട്‌ ഭക്ഷ്യധാന്യങ്ങളും മറ്റും വലിയതോതില്‍ ഊഹക്കച്ചവടക്കാര്‍ പൂഴ്‌ത്തിവെച്ചതുമൂലമാണ്‌ വിളവുകാലത്തിനു മുമ്പുതന്നെ വില ഉയരാന്‍ കാരണമായത്‌. ഈ ഊഹക്കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ്‌ കേന്ദ്രസര്‍ക്കാരിന്റേത്‌.
ഏതാനും മാസം മുമ്പ്‌ ഇന്ത്യയില്‍ 4.4 കോടി ടണ്‍ ഭക്ഷ്യധാന്യം സ്റ്റോക്കുണ്ടായിരുന്നു. സാധാരണഗതിയില്‍ 1.6 കോടി ടണ്‍ ധാന്യം സ്റ്റോക്ക്‌ ചെയ്‌താല്‍മതി എന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ നിലപാട്‌. ഈ ഭീമമായ ധാന്യശേഖരം പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്‌ത്‌ വില പിടിച്ചുനിര്‍ത്തുന്നതിനു പകരം സ്വകാര്യ കുത്തകക്കച്ചവടക്കാര്‍ക്ക്‌ ലേലം വിളിച്ച്‌ നല്‍കുകയാണ്‌ ചെയ്യുന്നത്‌. സംസ്ഥാന സര്‍ക്കാരിനും ധാന്യം വേണമെങ്കില്‍ ഈ വില നല്‍കണം. എഫ്‌.സി.ഐ ഗോഡൗണുകള്‍ റിലയന്‍സ്‌ പോലുള്ള കമ്പനികള്‍ക്ക്‌ പാട്ടത്തിനു നല്‍കി ഭക്ഷ്യസംഭരണത്തെ സ്വകാര്യവല്‍ക്കരിക്കുകയാണ്‌. ഇതു പൂഴ്‌ത്തി വെപ്പിനെ പ്രേത്സാഹിപ്പിക്കുന്നു.
ഭക്ഷ്യസാധനങ്ങളുടെമേലുള്ള അവധിക്കച്ചവടം അവസാനിപ്പിക്കുന്നതിന്‌ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. ഇതുമൂലം ഊഹക്കച്ചവടം ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്‌. ബോംബെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കമ്പനികളില്‍ ഭക്ഷ്യഎണ്ണ, പഞ്ചസാര, ധാന്യം എന്നീ മേഖലകളിലെ കമ്പനികളുടെ ഓഹരിവില കുതിച്ചുയരുകയാണ്‌. കാര്‍ഷികമേഖലയുടെ തകര്‍ച്ച ഭക്ഷ്യപ്രതിസന്ധിയായി രൂപംകൊണ്ടിരിക്കയാണ്‌. ആഗോളവല്‍ക്കരണനയങ്ങളാണ്‌ ഈ തകര്‍ച്ചയ്‌ക്ക്‌ കാരണം. പൊതുവിതരണത്തെ ദുര്‍ബലപ്പെടുത്തുന്നതും ഊഹക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ കേന്ദ്രനയങ്ങള്‍ ഈ സ്ഥിതി വിശേഷത്തെ പൊതു വിലക്കയറ്റത്തിന്റെ ഇരട്ടി വേഗതയില്‍ ഭക്ഷ്യസാധനങ്ങളുടെ വിലകള്‍ ഉയരുന്നതിനിടയാക്കി.
ഈ പശ്ചാത്തലത്തില്‍ താഴെപ്പറയുന്ന മുദ്രാവാക്യങ്ങളെ ആസ്‌പദമാക്കി വിലക്കയറ്റത്തിനെതിരെ വിശാലമായ ജനകീയ പ്രക്ഷോഭം വളര്‍ത്തിക്കൊണ്ടുവരുന്നതിന്‌ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്യുന്നു.
1. കേരളത്തിലെ സാര്‍വത്രിക റേഷനിംഗ്‌ പുനഃസ്ഥാപിക്കുക.
2. എ.പി.എല്‍ അരി 8.90 രൂപയ്‌ക്കുതന്നെ ലഭ്യമാക്കുക.
3. എ.പി.എല്‍കാര്‍ക്ക്‌ റേഷന്‍ നിരോധിക്കുന്ന കരട്‌ ഭക്ഷ്യസുരക്ഷാനിയമം പിന്‍വലിക്കുക.
4. മണ്ണെണ്ണയ്‌ക്കും പഞ്ചസാരയ്‌ക്കും പുറമെ പലവ്യഞ്‌ജനങ്ങളും പയറും ന്യായവിലയ്‌ക്ക്‌ റേഷന്‍ ഷോപ്പു വഴി ലഭ്യമാക്കുക.
5. മണ്ണെണ്ണ ക്വാട്ട വൈദ്യുതി കണക്‌ഷനുള്ളവര്‍ക്ക്‌ നിഷേധിക്കുന്ന നയം തിരുത്തുക.
6. ഭക്ഷ്യസാധനങ്ങളുടെ മേലുള്ള അവധിക്കച്ചവടം നിരോധിക്കുക.
7. പെട്രോളിന്റേയും ഡീസലിന്റേയും വില കുറയ്‌ക്കുക.
8. കേരളത്തിലെ നാണ്യവിളകളെ വിലത്തകര്‍ച്ചയില്‍നിന്ന്‌ രക്ഷിക്കുന്നതിനായുള്ള പാക്കേജിന്‌ രൂപം നല്‍കുക.
9. ഇതിനകം ഫലപ്രദമെന്നു തെളിഞ്ഞുകഴിഞ്ഞ കേരളത്തിലെ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക്‌ പ്രത്യേക ധനസഹായം അനുവദിക്കുക.
10. തൃശൂര്‍, ആലപ്പുഴ ജില്ലകളെക്കൂടി കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ധാന്യകൃഷി പരിപാടിയില്‍ ഉള്‍പ്പെടുത്തുക.
മേല്‍പറഞ്ഞ മുദ്രാവാക്യങ്ങളെ ആസ്‌പദമാക്കി ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച്‌ 5 വരെ ജില്ലകളില്‍ പ്രധാന നേതാക്കള്‍ നയിക്കുന്ന വാഹന പ്രചരണജാഥകള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വീടുവീടാന്തരം കയറി പാര്‍ടി സ്‌ക്വാഡുകള്‍ ലഘുലേഖകള്‍ വിതരണം ചെയ്യും.
റേഷന്‍ ഷോപ്പുകള്‍ക്കു മുമ്പിലും മറ്റു ജനശ്രദ്ധ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളിലും വിലനിലവാരം സംബന്ധിച്ച ബോര്‍ഡുകള്‍ എഴുതി പ്രദര്‍ശിപ്പിക്കും.
മാര്‍ച്ച്‌ 8-ാം തീയതി മുതല്‍ മാര്‍ച്ച്‌ 12-ാം തീയതി വരെ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന കേന്ദ്ര ഗവണ്‍മെന്റ്‌ ഓഫീസ്‌ ഉപരോധം താലൂക്ക്‌ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കും.
തുടര്‍ന്നുള്ള വിപുലമായ പ്രക്ഷോഭങ്ങള്‍ക്ക്‌ ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപം നല്‍കുന്നതാണ്‌. കേരളത്തിലെ നാണ്യവിളകളെ തകര്‍ക്കുന്ന ആസിയാന്‍ കരാറിനെതിരെയുള്ള പ്രക്ഷോഭവും വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭവും യോജിപ്പിച്ചു കൊണ്ടുപോകണം. ഒരുവശത്ത്‌ കേരളം ഉല്‍പ്പാദിപ്പിക്കുന്ന നാണ്യവിളകളുടെ വില തകരുന്നു. മറുവശത്ത്‌ കേരളം പുറത്തുനിന്നുവാങ്ങുന്ന ഭക്ഷ്യധാന്യങ്ങളുടേയും മറ്റും വില കുത്തനെ ഉയരുന്നു. ഈ സ്ഥിതിവിശേഷം സംസ്ഥാന സമ്പദ്‌ഘടനയെ തകര്‍ക്കും. ഇതിനാധാരമായ നയങ്ങള്‍ തിരുത്തിയേ തീരൂ.

* * *

തിരുവനന്തപുരം
13.12.2009

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌
പുറപ്പെടുവിക്കുന്ന പ്രസ്‌താവന

യു.ഡി.എഫ്‌ തീവ്രവാദ പ്രസ്ഥാനമായ എന്‍.ഡി.എഫുമായി ഉണ്ടാക്കിയിട്ടുള്ള അവിശുദ്ധ സഖ്യത്തെ വെള്ളപൂശുന്നതിനും സി.പി.ഐ (എം) ന്റെ മതേതര പ്രതിച്ഛായ തകര്‍ക്കുന്നതിനുമാണ്‌ മദ്‌നി വിവാദം ഇന്ന്‌ യു.ഡി.എഫും ചില മാധ്യമങ്ങളും ഉപയോഗപ്പെടുത്തുന്നത്‌. മദ്‌നി തീവ്രവാദ നിലപാട്‌ സ്വീകരിച്ച വേളയില്‍ യു.ഡി.എഫുമായി സഖ്യത്തിലായിരുന്നു. കഴക്കൂട്ടം, കുന്നമംഗലം എന്നീ രണ്ടു സീറ്റുതന്നെ പി.ഡി.പിക്കാണ്‌ നീക്കിവച്ചത്‌. പി.പി. തങ്കച്ചനും മെഴ്‌സി രവിയും അടക്കമുള്ളവര്‍ മദ്‌നിയുടെ ഫോട്ടോ വച്ചാണ്‌ 2001 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌. മദ്‌നി ഇന്ന്‌ തീവ്രവാദ നിലപാട്‌ പരസ്യമായി തള്ളിപ്പറയുകയും ആ സ്ഥാനം തടിയന്റെവിട നസീറും എന്‍.ഡി.എഫും ഏറ്റെടുത്തപ്പോള്‍ യു.ഡി.എഫ്‌ ഈ ഭീകരരുമായി സഖ്യത്തിലായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പോലും എന്‍.ഡി.എഫ്‌ പരസ്യമായി യു.ഡി.എഫിനുവേണ്ടി പ്രവര്‍ത്തിച്ചു. എന്‍.ഡി.എഫിന്റെ പിന്തുണ വേണ്ട എന്ന്‌ തള്ളിപ്പറയാന്‍ യു.ഡി.എഫ്‌ തയ്യാറായില്ല. എന്‍.ഡി.എഫിന്റെ രാഷ്‌ട്രീയ സംരക്ഷകരായി ലീഗ്‌ മാറിയിരിക്കുകയാണ്‌. അതാണ്‌ ഈയിടെ കാസര്‍ഗോഡ്‌ നടന്ന കലാപത്തിന്റെ പൊരുള്‍. ഇതിലേക്കാണ്‌ മുസ്ലീം ലീഗ്‌ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെ പ്രസ്‌താവന വിരല്‍ചൂണ്ടുന്നത്‌.
അബ്‌ദുള്‍ നാസ്സര്‍ മദ്‌നി ഐ.എസ്‌.എസ്‌ രൂപീകരിച്ച്‌ പ്രവര്‍ത്തനമാരംഭിച്ച ഘട്ടത്തില്‍ അതിന്റെ തീവ്രവാദപരമായ നിലപാടുകളെ സി.പി.ഐ (എം) ശക്തമായി എതിര്‍ത്തിട്ടുള്ളതാണ്‌. മദ്‌നിയെ അറസ്റ്റ്‌ ചെയ്‌തതിന്റെ പേരില്‍ സാമുദായിക വികാരം ആളിക്കത്തിച്ച്‌ വോട്ടു പിടിക്കുകയാണ്‌ 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ ചെയ്‌തത്‌. ജയിലില്‍ കിടന്നിരുന്ന മദ്‌നിയുടെ പിന്തുണ വാങ്ങിക്കൊണ്ടാണ്‌ യു.ഡി.എഫ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത്‌. എന്നാല്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റവാളികളെ ശിക്ഷിക്കുകയും നിരപരാധിയെന്നു കണ്ട്‌ മദ്‌നിയെ മോചിപ്പിക്കുകയും ചെയ്‌തു. ജയില്‍വാസത്തിനുശേഷം മദ്‌നിയുടെ നിലപാടുകള്‍ക്ക്‌ മാറ്റം വരികയും താന്‍ തന്റെ പഴയകാല നിലപാടുകള്‍ തിരുത്തുമെന്ന്‌ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട്‌ എല്‍.ഡി.എഫിന്‌ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണയ്‌ക്കുകയാണ്‌ ഉണ്ടായത്‌. ഈ പിന്തുണ സ്വീകരിക്കുന്നതിനപ്പുറം സീറ്റ്‌ ധാരണയോ സീറ്റിനെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ഒരു ധാരണയും എല്‍.ഡി.എഫുമായി ഉണ്ടായിട്ടില്ല. പൊന്നാനിയില്‍ മത്സരിക്കുന്നതിന്‌ പി.ഡി.പി പ്രഖ്യാപിച്ചിരുന്ന സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചുകൊണ്ടാണ്‌ എല്‍.ഡി.എഫ്‌ പിന്താങ്ങിയിരുന്ന സ്വതന്ത്രനെ പി.ഡി.പി പിന്തുണച്ചത്‌.
എന്നാല്‍ ഇത്‌ പി.ഡി.പിയുമായുള്ള സഖ്യമായി ചിത്രീകരിച്ചുകൊണ്ട്‌ വമ്പിച്ച പ്രചാരണമാണ്‌ മാധ്യമങ്ങളും യു.ഡി.എഫും നടത്തിയത്‌. ഇത്‌ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പിന്താങ്ങിയിരുന്ന മതേതര വിശ്വാസികളില്‍ ചിലരുടെ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്‌ എന്ന്‌ തെരഞ്ഞെടുപ്പുഫലം തെളിയിച്ചു. ഈ പശ്ചാത്തലത്തിലാണ്‌ സി.പി.ഐ (എം) ന്റെ കേന്ദ്രകമ്മിറ്റി തെരഞ്ഞെടുപ്പ്‌ റിവ്യൂവിന്റെ ഭാഗമായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പിയുമായി പലയിടത്തും പരസ്യമായി വേദി പങ്കിട്ടത്‌ ശരിയായിരുന്നില്ല എന്ന്‌ നിരീക്ഷിച്ചത്‌. ഇടതുപക്ഷത്തിന്റെ മതേതര പ്രതിച്ഛായയ്‌ക്ക്‌ സംശയമുണ്ടാക്കുന്ന അടവുകള്‍ സ്വീകാര്യമല്ല. സി.പി.ഐ (എം) ന്റെ തിരഞ്ഞെടുപ്പ്‌ റിവ്യൂ അച്ചടിച്ച്‌ പരസ്യ പ്രസിദ്ധീകരണത്തിന്‌ നല്‍കിയിട്ടുള്ളതാണ്‌. ഇതില്‍നിന്ന്‌ ഒരു ഉദ്ധരണി എടുത്ത്‌ പുതിയൊരു വിമര്‍ശനം എന്ന മട്ടില്‍ ഇന്നലെയും ഇന്നുമായി മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തിന്റെ ഗൂഢലക്ഷ്യം പാര്‍ടി ബന്ധുക്കളും അനുഭാവികളും തിരിച്ചറിയുമെന്ന്‌ ഉറപ്പുണ്ട്‌.
നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ടുകൊണ്ട്‌ എല്‍.ഡി.എഫ്‌ ഭരണകാലത്ത്‌ അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി നടത്തുകയായിരുന്നു. എന്നാല്‍ പിന്നീട്‌ വന്ന യു.ഡി.എഫ്‌ സര്‍ക്കാര്‍ ആ കേസുമായി ബന്ധപ്പെട്ട്‌ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. മാത്രമല്ല, കേസ്‌ പിന്‍വലിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ലീഗ്‌ നേതാവ്‌ ഇ. അഹമ്മദിന്റെ ബന്ധുവിനെ രക്ഷിക്കുവാന്‍ കൂടിയായിരുന്നു കേസ്‌ അട്ടിമറിച്ചത്‌. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസം ആഭ്യന്തരവകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കേസ്‌ പിന്‍വലിക്കുന്നതിനുള്ള റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ട്‌ ക്രൈംബ്രാഞ്ച്‌ മേധാവിക്ക്‌ ഉത്തരവ്‌ നല്‍കുകയാണ്‌ ഉണ്ടായത്‌. 17694/എല്‍/06 എന്ന നമ്പരിലായിരുന്നു ഈ ഉത്തരവ്‌. ഇങ്ങനെ കേസ്‌ പിന്‍വലിക്കാന്‍ ശ്രമം നടത്തി നസീറിനെ രക്ഷപ്പെടുത്തിയെടുക്കാനുള്ള പദ്ധതികള്‍ക്ക്‌ നേതൃത്വം കൊടുക്കുകയായിരുന്നു യു.ഡി.എഫ്‌ ചെയ്‌തിരുന്നത്‌.
കളമശ്ശേരി ബസ്‌ കത്തിക്കലുമായി ബന്ധപ്പെട്ട്‌ ഒരു കേസ്‌ യു.ഡി.എഫിന്റെ കാലത്ത്‌ ആദ്യം രജിസ്റ്റര്‍ ചെയ്‌തിരുന്നു. പിന്നീട്‌ ഇതുമായി ബന്ധപ്പെട്ട്‌ പുനരന്വേഷണം വേണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളാ പോലീസ്‌ നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ്‌ സൂഫിയാ മദ്‌നി അടക്കമുള്ളവരുടെ പേരില്‍ ഇപ്പോള്‍ കേസ്‌ എടുത്തിട്ടുള്ളത്‌.
നസീറിന്റെ പേരില്‍ എട്ടു കേസാണ്‌ നിലനില്‍ക്കുന്നത്‌. ഇതില്‍ നാലെണ്ണം യു.ഡി.എഫിന്റെ കാലത്തും മൂന്നെണ്ണം എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭരണകാലത്തുമാണ്‌ ഉണ്ടാകുന്നത്‌. മറ്റൊന്ന്‌ 1999-ല്‍ അന്നത്തെ മുഖ്യമന്ത്രി നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന പേരിലാണ്‌. യു.ഡി.എഫ്‌ സര്‍ക്കാര്‍ നസീറിനെ ഒരു കേസില്‍ മാത്രമാണ്‌ പ്രതിയാക്കിയത്‌. ബാക്കി മൂന്നു കേസിലും പ്രതിയെ ലിസ്റ്റില്‍നിന്നും ഒഴിവാക്കുകയാണ്‌ ഉണ്ടായത്‌. ഇപ്പോഴത്തെ അന്വേഷണത്തില്‍ക്കൂടിയാണ്‌ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ നടന്ന സംഭവങ്ങളില്‍ നസീര്‍ പ്രതിയായിത്തീര്‍ന്നത്‌. ഈ തീവ്രവാദിയെ ആരാണ്‌ സഹായിച്ചത്‌ എന്ന്‌ ഇതില്‍നിന്ന്‌ വ്യക്തമാകുന്നുണ്ട്‌.
എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭീരകവാദത്തിനും തീവ്രവാദത്തിനുമെതിരെ ഉറച്ച നിലപാട്‌ സ്വീകരിച്ചു. ഇവയെ നേരിടാന്‍ കേരളത്തില്‍ ആദ്യമായി ഐ.ജിയുടെ കീഴില്‍ ഇന്റേണല്‍ സെക്യൂരിറ്റി വിഭാഗം രൂപീകരിച്ചു. യു.ഡി.എഫിന്റെ കാലത്ത്‌ മരവിപ്പിച്ച കേസുകളില്‍ അന്വേഷണം പുനരാരംഭിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂര്‍ സിറ്റിയില്‍ വിനോദ്‌ എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഇടയിലാണ്‌ അത്‌ കൊലപാതകമെന്ന്‌ മനസ്സിലായത്‌. നസീര്‍ ബംഗ്ലാദേശിലേക്ക്‌ കടന്നു എന്നതു സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിനെ വിവരം അറിയിച്ചതും നസീര്‍ ബംഗ്ലാദേശില്‍ ഉപയോഗിച്ചുവരുന്ന ടെലഫോണ്‍ നമ്പര്‍ നല്‍കിയതും സംസ്ഥാന ഇന്റലിജന്‍സാണ്‌.
തീവ്രവാദത്തിനും വര്‍ഗീയതയ്‌ക്കും എതിരായി സന്ധിയില്ലാത്ത പോരാട്ടമാണ്‌ സി.പി.ഐ (എം) നടത്തിയിട്ടുള്ളത്‌. ഭീകവാദികളായ എന്‍.ഡി.എഫിന്റെ കൊലക്കത്തിക്ക്‌ ഞങ്ങളുടെ ആറ്‌ സഖാക്കളാണ്‌ ഇരയായിട്ടുള്ളത്‌. എന്നാല്‍ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി ഇത്തരം ശക്തികളുമായി കൈകോര്‍ക്കുക എന്ന സമീപനമാണ്‌ യു.ഡി.എഫ്‌ സ്വീകരിച്ചിട്ടുള്ളത്‌ എന്ന്‌ കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും.
തന്റെ പഴയ നിലപാടുകളെ മദ്‌നി തിരസ്‌കരിച്ചതിനെ സി.പി.ഐ (എം) സ്വാഗതം ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ മദ്‌നിയോ സുഹൃത്തുക്കളോ മുന്‍കാലങ്ങളില്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കേണ്ട ആവശ്യം സി.പി.ഐ (എം) ന്‌ ഇല്ല. നിയമം നിയമത്തിന്റെ വഴിക്കു മുന്നോട്ടുപോകും.
കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വര്‍ഗീയ ധ്രൂവീകരണത്തിനുള്ള ശ്രമങ്ങള്‍ക്കുമെതിരെ എല്ലാ കാലത്തും ശക്തമായ നിലപാട്‌ ഭരണത്തില്‍ ഇരിക്കുമ്പോഴും അല്ലാത്തപ്പോഴും സ്വീകരിച്ച പ്രസ്ഥാനമാണ്‌ സി.പി.ഐ (എം). എന്നാല്‍ ഈ നിലപാടുകള്‍ക്കെതിരെ അപവാദപ്രചാരണങ്ങള്‍ നടത്തി തീവ്രവാദശക്തികളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനമാണ്‌ യു.ഡി.എഫും ചില വലതുപക്ഷ മാധ്യമങ്ങളും ചെയ്‌തുകൊണ്ടിരിക്കുന്നത്‌. തടിയന്റവിടെ നസീറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുകൊണ്ട്‌ ഇപ്പോള്‍ നടക്കുന്ന മാധ്യമ പ്രചാരവേലകള്‍ തള്ളിക്കളയണമെന്ന്‌ ബഹുജനങ്ങളോട്‌ അഭ്യര്‍ത്ഥിക്കുന്നു.

* * *

തിരുവനന്തപുരം
10.11.2009

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌
പുറപ്പെടുവിക്കുന്ന പ്രസ്‌താവന

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായിരുന്ന ജനപിന്തുണ വര്‍ദ്ധിച്ചതായാണ്‌ ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ വ്യക്തമാക്കുന്നത്‌. നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ നടന്ന മൂന്നു മണ്ഡലങ്ങളും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ്‌ വിജയിച്ചവയായിരുന്നു. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളില്‍ 40-ല്‍ മാത്രം യു.ഡി.എഫ്‌ വിജയിച്ചിരുന്ന ഘട്ടത്തിലാണ്‌ ഈ വിജയം ഉണ്ടായത്‌. ഈ ഘട്ടത്തില്‍ നേടിയ വോട്ടിനെക്കാള്‍ എല്‍.ഡി.എഫിന്റെ വോട്ടില്‍ ക്രമാനുഗതമായ വര്‍ദ്ധനവ്‌ ഉണ്ടാവുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി തട്ടിച്ചുനോക്കുമ്പോള്‍ വലിയ മുന്നേറ്റം എല്‍.ഡി.എഫ്‌ നടത്തിയതായിട്ടാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌.
2006 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ 41,132 വോട്ടായിരുന്നു എല്‍.ഡി.എഫിന്‌ ലഭിച്ചത്‌. എന്നാല്‍ ഇത്തവണ അത്‌ 41,944 വോട്ടായി വര്‍ദ്ധിച്ചു. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ 34,419 വോട്ടായിരുന്നു എല്‍.ഡി.എഫിന്‌ ലഭിച്ചതെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ 7,000-ത്തിലേറെ വോട്ടുകള്‍ കൂടുതല്‍ നേടാനായി.
എറണാകുളം നിയമസഭാ മണ്ഡലത്തില്‍ 2006-ല്‍ എല്‍.ഡി.എഫിന്‌ ലഭിച്ചത്‌ 37,348 വോട്ടായിരുന്നുവെങ്കില്‍ അത്‌ 37,499 വോട്ട്‌ എന്ന നിലയില്‍ വര്‍ദ്ധിച്ചു. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 5,000-ത്തോളം വോട്ടുകള്‍ വര്‍ദ്ധിക്കുകയും ചെയ്‌തു.
ആലപ്പുഴ നിയോജകമണ്ഡലത്തിലാകട്ടെ 2006-ല്‍ 32,788 വോട്ടുകളാണ്‌ ലഭിച്ചതെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ അത്‌ 38,029 വോട്ടായി വര്‍ദ്ധിച്ചു. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനേക്കാള്‍ 7,000-ത്തോളം വോട്ടുകള്‍ കൂടുതല്‍ നേടുവാനുമായി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ കണ്ണൂര്‍ മണ്ഡലത്തില്‍ 23,207 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ അത്‌ 12,043 ആയി കുറഞ്ഞു. എറണാകുളത്ത്‌ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന 14,547 വോട്ടിന്റെ ഭൂരിപക്ഷം 8,630 ആയും കുറഞ്ഞു. ആലപ്പുഴയില്‍ 19,451 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ നേടിയതെങ്കില്‍ അത്‌ ഉപതെരഞ്ഞെടുപ്പില്‍ 4,745 ആയി കുറയുകയാണ്‌ ചെയ്‌തത്‌.
ഇതെല്ലാം കാണിക്കുന്നത്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം എല്‍.ഡി.എഫ്‌ നേടിയ ഘട്ടത്തില്‍ കാണിച്ച ആഭിമുഖ്യത്തെക്കാള്‍ കവിഞ്ഞ നിലയില്‍ ജനങ്ങള്‍ പരമ്പരാഗത യു.ഡി.എഫ്‌ മണ്ഡലത്തില്‍ത്തന്നെ എല്‍.ഡി.എഫിനെ പിന്തുണയ്‌ക്കുന്നു എന്നതാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ എല്‍.ഡി.എഫിനെ കൈയൊഴിഞ്ഞ ജനവിഭാഗങ്ങള്‍ എല്‍.ഡി.എഫിനെ പിന്തുണയ്‌ക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ തയ്യാറായി എന്ന്‌ ഇത്‌ കാണിക്കുന്നു. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിനെതിരായുള്ള വികാരമാണ്‌ ഈ തെരഞ്ഞെടുപ്പുഫലമെന്ന യു.ഡി.എഫ്‌ നേതാക്കളുടെ പ്രചരണം വസ്‌തുതകള്‍ക്ക്‌ നിരക്കുന്നതല്ല.
എല്ലാവിധ കുപ്രചരണങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട്‌ എല്‍.ഡി.എഫിന്‌ വോട്ടു ചെയ്‌ത മുഴുവന്‍ വോട്ടര്‍മാരെയും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭിവാദ്യം ചെയ്യുന്നു.

* * *

തിരുവനന്തപുരം
02.11.2009

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍
പുറപ്പെടുവിക്കുന്ന പ്രസ്‌താവന

കോഴിക്കോട്ടുനിന്ന്‌ ഗള്‍ഫ്‌ റൂട്ടുകളില്‍ വിശേഷിച്ചും ഷാര്‍ജയിലേക്ക്‌ സര്‍വ്വീസ്‌ നടത്തുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വിമാനങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വിമാനങ്ങള്‍ പിന്‍വലിച്ച്‌ എയര്‍ ഇന്ത്യയുടെ എക്‌സ്‌പ്രസ്‌ വിമാനങ്ങള്‍ പകരം കൊണ്ടുവരുമെന്നാണ്‌ ഇപ്പോള്‍ പറയുന്നത്‌. ഈ മാറ്റം ഫലത്തില്‍ കേരളത്തിലെ യാത്രക്കാര്‍ക്ക്‌ തിരിച്ചടിയാകും. കോഴിക്കോട്‌-ഗള്‍ഫ്‌ റൂട്ടിലെ എയര്‍ലൈന്‍സ്‌ സര്‍വ്വീസിന്റെ സവിശേഷത ഗള്‍ഫിലേക്ക്‌ 30 കിലോഗ്രാമും ഗള്‍ഫില്‍നിന്ന്‌ 40 കിലോഗ്രാമും ലഗേജ്‌ അനുവദിക്കുന്നു എന്നതാണ്‌. എന്നാല്‍ എയര്‍ഇന്ത്യാ എക്‌സ്‌പ്രസ്സില്‍ ഇത്‌ യഥാക്രമം 20 ഉം 30 ഉം കിലോഗ്രാമാണ്‌. എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്സില്‍ ബിസിനസ്സ്‌ ക്ലാസ്സുകള്‍ നിലവിലില്ല. ടിക്കറ്റിന്റെ തീയതി മാറ്റുവാനോ ടിക്കറ്റ്‌ റദ്ദാക്കി പണം തിരിച്ചുവാങ്ങാനോ പ്രയാസമില്ലാത്തതാണ്‌ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വിമാനത്തിന്റെ സംവിധാനങ്ങള്‍. ഗള്‍ഫ്‌ മലയാളിയെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ്‌. എന്നാല്‍ എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്സിന്റെ സംവിധാനപ്രകാരം ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്യുമ്പോള്‍ വലിയ നഷ്‌ടമാണ്‌ യാത്രക്കാരന്‌ ഉണ്ടാകുന്നത്‌. തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ കാരണം യാത്ര പലപ്പോഴും മാറ്റിവയ്‌ക്കേണ്ടിവരുന്ന ഗള്‍ഫ്‌ മലയാളിയെ സംബന്ധിച്ചിടത്തോളം ഇതും ഇരുട്ടടിയായി മാറും. ഗള്‍ഫില്‍വെച്ച്‌ മരണപ്പെടുന്ന മലയാളികളെ സൗജന്യമായി എത്തിക്കുന്ന സേവനവും ഇപ്പോള്‍ നിര്‍വ്വഹിക്കുന്നത്‌ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വിമാനമാണ്‌. അതും ഈ മാറ്റത്തോടെ ഇല്ലാതാകും.
സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ്‌ എയര്‍ ലൈന്‍സ്‌ വിമാനങ്ങള്‍ പിന്‍വലിക്കുന്നത്‌ എന്നാണ്‌ അറിയുന്നത്‌. ഈ മാറ്റം വിദേശ വിമാനസര്‍വ്വീസുകളെ പ്രോത്സാഹിപ്പിക്കാനാണ്‌ എന്ന വിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്‌. യാത്രക്കാരുടെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത്‌ എയര്‍ലൈന്‍സ്‌ വിമാനങ്ങള്‍ സര്‍വ്വീസ്‌ പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കാന്‍ അടിയന്തരമായി ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

* * *

തിരുവനന്തപുരം
22.10.2009

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌
പുറപ്പെടുവിക്കുന്ന പ്രസ്‌താവന

ഗവണ്‍മെന്റ്‌ മെഡിക്കല്‍ കോളേജിലെ ഒരു വിഭാഗം ഡോക്‌ടര്‍മാര്‍ ആരംഭിച്ച അനിശ്ചിതകാല സമരം രോഗികളുടെ ജീവന്‍ പന്താടുന്നതാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ അറിയിച്ചു. അനവസരത്തിലെ അവിവേകപൂര്‍ണ്ണമായ സമരത്തില്‍നിന്നും ഡോക്‌ടര്‍മാര്‍ അടിയന്തരമായി പിന്‍വാങ്ങണം.
സ്വകാര്യ പ്രാക്‌ടീസ്‌ കൂടിയേ തീരൂ എന്ന്‌ ശഠിക്കുന്ന ഡോക്‌ടര്‍മാരിലെ ചെറു ന്യൂനപക്ഷത്തിന്റെ താല്‍പ്പര്യപ്രകാരം സംഘടനാ നേതൃത്വം ആഹ്വാനം ചെയ്‌തിരിക്കുന്ന സമരത്തില്‍നിന്നും നല്ലൊരു വിഭാഗം ഡോക്‌ടര്‍മാര്‍ വിട്ടുനില്‍ക്കുന്നു എന്നത്‌ നല്ല കാര്യമാണ്‌. അസോസിയേഷന്‍ നേതൃത്വത്തെ കൂടെനിര്‍ത്തി സ്വകാര്യ പ്രാക്‌ടീസ്‌ ലോബി ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്‌. വ്യാഴാഴ്‌ച തുടങ്ങിയ സമരം രോഗികളെ ബുദ്ധിമുട്ടിക്കുന്നതാണ്‌. പേവാര്‍ഡ്‌ ബഹിഷ്‌കരണവും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിസ്സഹകരിക്കുന്നതും മെഡിക്കല്‍ ബോര്‍ഡുകളില്‍നിന്ന്‌ വിട്ടുനില്‍ക്കുന്നതും വിവേകപൂര്‍ണ്ണമായ നടപടിയല്ല. ജൂലായ്‌ 2 ന്‌ ആരംഭിച്ച സമരം ശമ്പളപരിഷ്‌കരണത്തെത്തുടര്‍ന്ന്‌ പിന്‍വലിച്ചതായിരുന്നു. അന്നത്തെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കാമെന്ന്‌ ആരോഗ്യമന്ത്രി ഒക്‌ടോബര്‍ 1 ന്‌ സംഘടനാ നേതാക്കള്‍ക്ക്‌ ഉറപ്പുനല്‍കിയതാണ്‌. സംസ്ഥാനത്ത്‌ മൂന്ന്‌ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നതുകൊണ്ട്‌ വോട്ടെടുപ്പിനുശേഷമേ അപാകതകള്‍ പരിഹരിച്ചുകൊണ്ടുള്ള ഉത്തരവും മറ്റു വിഷയങ്ങളിലുള്ള ചര്‍ച്ചയും നടത്താന്‍ കഴിയൂ എന്ന്‌ ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടിയതാണ്‌. ഇത്‌ മുഖവിലയ്‌ക്കെടുക്കാതെ മെഡില്‍ക്കല്‍ വിദ്യാഭ്യാസ മേഖലയുടെയും മെഡിക്കല്‍കോളേജ്‌ ആശുപത്രികളുടെയും സാധാരണ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന സമരവുമായി ഒരുവിഭാഗം ഡോക്‌ടര്‍മാര്‍ രംഗത്തുവന്നിരിക്കുന്നത്‌ തികച്ചും നിരുത്തരവാദപരമാണ്‌. ഉത്തരവാദിത്വബോധം പുലര്‍ത്താത്ത സംഘടനാ നേതൃത്വമാണ്‌ ഇതിന്‌ സമാധാനം പറയേണ്ടത്‌.
അക്കാദമിക്‌ നിലവാരവും ഗവേഷണവും ചികിത്സാ സേവനവും മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായാണ്‌ ഗവണ്‍മെന്റ്‌ മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍മാരുടെ സ്വകാര്യ പ്രാക്‌ടീസ്‌ നിരോധനം. ഈ തീരുമാനത്തിനൊപ്പം മെച്ചപ്പെട്ട നോണ്‍ പ്രാക്‌ടീസിംഗ്‌ അലവന്‍സും അനുവദിച്ചു. അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനവും പേഷ്യന്റ്‌ കെയര്‍ അലവന്‍സായി 15 ശതമാനവും മറ്റ്‌ ആനുകൂല്യങ്ങളും അനുവദിച്ചു. ഇതിന്റെ ഫലമായി ഡോക്‌ടര്‍മാരുടെ വേതനം ഇരട്ടിയിലധികമായി. 100 കോടി രൂപയുടെ അധികബാധ്യതയാണ്‌ സര്‍ക്കാരിനുണ്ടായത്‌. വീടുകളിലെ സ്വകാര്യ പ്രാക്‌ടീസ്‌ നിര്‍ത്തലാക്കിയതുകൊണ്ട്‌ സാധാരണക്കാര്‍ക്ക്‌ നല്ല ഡോക്‌ടര്‍മാരുടെ സേവനം ആശുപത്രി സമയത്തിനുശേഷം കിട്ടുന്നില്ല എന്ന പ്രചരണം ചില കേന്ദ്രങ്ങള്‍ കെട്ടഴിച്ചുവിട്ടിരുന്നു. ആശുപത്രി സമയത്തിനുശേഷം പ്രാക്‌ടീസ്‌ നടത്താന്‍ താല്‍പ്പര്യമുള്ള ഡോക്‌ടര്‍മാര്‍ക്കുവേണ്ടി മെഡിക്കല്‍ കോളേജ്‌ ആശുപത്രികളില്‍ത്തന്നെ പ്രത്യേക പരിശോധനാസമയം അനുവദിക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നു. ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍, ആര്‍.സി.സി തുടങ്ങിയ സ്ഥാപനങ്ങളിലെ ഡോക്‌ടര്‍മാര്‍ക്ക്‌ സ്വകാര്യ പ്രാക്‌ടീസ്‌ നേരത്തെ തന്നെ വിലക്കിയിട്ടുണ്ട്‌. ഇതുകൊണ്ട്‌ ഈ ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക്‌ ഡോക്‌ടര്‍മാരുടെ സേവനം കിട്ടാതെ വരുന്നില്ല. ഇത്തരം വസ്‌തുതകളെല്ലാം കണക്കിലെടുത്തുകൊണ്ട്‌ അഞ്ച്‌ മെഡിക്കല്‍ കോളേജുകളിലെ ഡോക്‌ടര്‍മാരുടെ സ്വകാര്യ പ്രാക്‌ടീസ്‌ നിരോധനം നടപ്പാക്കുന്നതിന്‌ മെഡിക്കല്‍ കോളേജ്‌ ഡോക്‌ടര്‍മാര്‍ സഹകരിക്കുകയാണ്‌ വേണ്ടത്‌. തകര്‍ന്നടിഞ്ഞ പൊതുജനാരോഗ്യരംഗത്തെ രക്ഷിക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികളാണ്‌ മൂന്നരവര്‍ഷമായി എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ സ്വീകരിച്ചത്‌. ഇതിന്റെ ഭാഗമായാണ്‌ സ്വകാര്യ പ്രാക്‌ടീസ്‌ വിലക്കിയതിനോടൊപ്പം മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥ ഡോക്‌ടര്‍മാര്‍ക്ക്‌ പ്രദാനം ചെയ്‌തത്‌. ഇതുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കുന്നതിന്‌ ഉപതെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാരുമായി ചര്‍ച്ചകള്‍ ആകാമെന്നിരിക്കെ അനവസരത്തില്‍ സമരവുമായി ഇറങ്ങിത്തിരിച്ച മെഡിക്കല്‍ കോളേജ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷന്റെ നടപടി തികഞ്ഞ അരാജകത്വമാണെന്ന്‌ സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി. ജനവികാരം മാനിച്ച്‌ സമരത്തില്‍നിന്ന്‌ പിന്മാറാന്‍ ഡോക്‌ടര്‍മാരോട്‌ സെക്രട്ടേറിയറ്റ്‌ അഭ്യര്‍ത്ഥിച്ചു.
* * *


തിരുവനന്തപുരം
18.10.2009


സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍
പുറപ്പെടുവിക്കുന്ന പ്രസ്‌താവന

തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘിച്ച കേന്ദ്രമന്ത്രി വയലാര്‍ രവിക്കെതിരെ കര്‍ശന നിയമ നടപടി തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്വീകരിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തിയും അക്രമത്തിന്‌ മുതിര്‍ന്നും സ്വതന്ത്രമായ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തെ അട്ടിമറിക്കാനാണ്‌ കണ്ണൂരില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ പരിശ്രമിക്കുന്നത്‌. ഇലക്‌ടറല്‍ ഓഫീസറായ തഹസീല്‍ദാരെ ആക്രമിക്കാന്‍ ശ്രമിച്ച കെ. സുധാകരന്‍ എം.പിയുടെ നടപടി അങ്ങേയറ്റം നിയമവിരുദ്ധവും ജനാധിപത്യ നിഷേധവുമാണ്‌. ഇത്തരം അക്രമരീതികളെ പ്രോത്സാഹിപ്പിക്കുന്നതും ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ പ്രവര്‍ത്തനമാണ്‌ കണ്ണൂരിലെത്തി വയലാര്‍ രവി ചെയ്‌തത്‌. കേന്ദ്രമന്ത്രിയുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ ജില്ലാ കളക്‌ടര്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌ സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കേന്ദ്രമന്ത്രി ചെയ്‌ത തെറ്റിന്റെ ആഴം ഇത്‌ ബോധ്യപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചാല്‍ ഇലക്‌ഷന്‍ കമ്മീഷനുവേണ്ടി നിയമവിധേയമായി തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന ചുമതലയാണ്‌ ജില്ലാ കളക്‌ടര്‍ക്കുള്ളത്‌. കളക്‌ടറുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പരാതിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കുകയായിരുന്നു രവി ചെയ്യേണ്ടിയിരുന്നത്‌. ഭരണപരിചയവും പാര്‍ലമെന്ററി നടപടിക്രമങ്ങളെപ്പറ്റി ഗ്രാഹ്യവുമുള്ള ക്യാബിനറ്റ്‌ പദവിയുള്ള ഒരു മന്ത്രിയില്‍നിന്നും ഇതാണ്‌ നാട്‌ സാധാരണ പ്രതീക്ഷിക്കുന്നത്‌. അതിനുപകരം കണ്ണൂര്‍ വിട്ടുപോകണമെന്നു കളക്‌ടറെ ഭീഷണിപ്പെടുത്തുന്നത്‌ അനുചിതമാണ്‌. മുഖ്യ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥനെ പരസ്യമായി ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ നോക്കിയത്‌ അധികാരത്തിന്റെ മത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ തലയ്‌ക്ക്‌ കയറിയിരിക്കുന്നു എന്നതിന്റെ തെളിവാണ്‌.
പുതിയ വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ വരിക എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും സംഭവിക്കുന്നതാണ്‌. നിയമാനുസൃത പരിശോധനകളിലൂടെയാണ്‌ വോട്ടര്‍പട്ടികയില്‍ പേര്‌ വരുന്നതും ഒഴിവാക്കുന്നതും. ഇതിനുള്ള മേല്‍പരിശോധനാ ചുമതല മാത്രമാണ്‌ കളക്‌ടര്‍ക്കുള്ളത്‌. വോട്ടര്‍പട്ടിക സംബന്ധിച്ച പരാതി പരിശോധിക്കാനും സംവിധാനങ്ങളുണ്ട്‌. സംസ്ഥാനത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന മൂന്ന്‌ മണ്ഡലങ്ങളില്‍, കണ്ണൂരില്‍ മാത്രമല്ല വോട്ടര്‍ പട്ടികയില്‍ പുതിയ പേരുകള്‍ വന്നിട്ടുള്ളത്‌. എല്ലാ തെരഞ്ഞെടുപ്പുവേളയിലും കണ്ണൂരിന്റെ പേരില്‍ വ്യാജ ആക്ഷേപം സൃഷ്‌ടിക്കുക യു.ഡി.എഫിന്റെ വിനോദമാണ്‌. ഈ തെരഞ്ഞെടുപ്പില്‍ കണ്ണൂരിന്റെ പേരില്‍ രാഷ്‌ട്രീയ പുകമറ സൃഷ്‌ടിക്കാനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുമുള്ള പ്രവര്‍ത്തനത്തിന്‌ കേന്ദ്രമന്ത്രി തന്നെ നേതൃത്വം കൊടുക്കുന്നു എന്നത്‌ ഗൗരവകരമായ പ്രശ്‌നമാണ്‌; ജനാധിപത്യ സമൂഹത്തിന്‌ യോജിക്കാന്‍ പറ്റാത്തതുമാണ്‌. ഇതിനെല്ലാം പുറമെ പെരുമാറ്റച്ചട്ടം ലംഘിച്ചുകൊണ്ട്‌ വാഗ്‌ദാനങ്ങള്‍ നല്‍കുന്നതിനും കേന്ദ്രമന്ത്രി വയലാര്‍ രവി തയ്യാറായി എന്നതും കേന്ദ്രമന്ത്രി സ്ഥാനത്തിനുതന്നെ കളങ്കംവരുത്തുന്ന വിധത്തിലായി.
കളക്‌ടറുടെ റിപ്പോര്‍ട്ടിന്റെയും മറ്റു പരാതികളുടെയും അടിസ്ഥാനത്തില്‍ കര്‍ശനമായ നിയമനടപടി കേന്ദ്രമന്ത്രിക്കെതിരെ സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തയ്യാറാവണമെന്നും പിണറായി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

* * *

തിരുവനന്തപുരം
16.10.2009


സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍
പുറപ്പെടുവിക്കുന്ന പ്രസ്‌താവന

സ്വതന്ത്രമായ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാന്‍ ഭരഘടനാവിരുദ്ധമായി കേന്ദ്രമന്ത്രി വയലാര്‍ രവി പ്രവര്‍ത്തിക്കുകയാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യവരണാധികാരിയായ കണ്ണൂര്‍ ജില്ലാകലക്ടറെ പരസ്യമായി ഭീഷണിപ്പെടുത്തിയതിലൂടെ വയലാര്‍രവി കേന്ദ്രമന്ത്രിസ്ഥാനത്തിന്റെ മാന്യത കാറ്റില്‍പ്പറത്തിയിരിക്കയാണ്‌. കേന്ദ്രമന്ത്രിയുടെ ഭരണഘടനാവിരുദ്ധമായ നടപടിക്കെതിരെ നിലപാട്‌ സ്വീകരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പുകമീഷന്‍ തയ്യാറാകണമെന്നും പിണറായി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
പ്രാദേശിക തെരഞ്ഞെടുപ്പുമുതല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുവരെയുള്ള ഘട്ടങ്ങളിലെല്ലാം കണ്ണൂരില്‍ ജനാധിപത്യം അപകടത്തില്‍ എന്ന പ്രതീതി സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്‌ മുന്നണി പരിശ്രമിക്കാറുണ്ട്‌. കഴിഞ്ഞ ലോക്‌സഭാ വോട്ടെടുപ്പുവേളയിലും ഈ `തെരഞ്ഞെടുപ്പ്‌ സ്റ്റണ്ട്‌' ഉണ്ടായി. ഇതേ നാടകം നിയമസഭാ ഉപതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ്‌ വയലാര്‍ രവിയുടെ അഭിപ്രായപ്രകടനങ്ങള്‍. എന്നാല്‍, ക്യാബിനറ്റ്‌ പദവിയുള്ള ഒരു കേന്ദ്രഭരണാധികാരിയില്‍നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഭീഷണിപ്പെടുത്തലും ഇടപെടലുമാണ്‌ വയലാര്‍ രവി കണ്ണൂരിലെത്തി നടത്തിയിരിക്കുന്നത്‌. ജില്ലാകലക്ടര്‍ സ്ഥാനമൊഴിഞ്ഞുപോകണമെന്ന ഭീഷണി ഒരു ഐ.എ.എസ്‌ ഉദ്യോഗസ്ഥനുനേരെ നടത്തിയത്‌ നഗ്‌നമായ അധികാര ദുര്‍വിനിയോഗവും ഭരണഘടനാ വിരുദ്ധവുമായ നടപടിയുമാണ്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചാല്‍ ചീഫ്‌ ഇലക്ടറല്‍ ഓഫീസര്‍ക്ക്‌ തെരഞ്ഞെടുപ്പുകമീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക്‌ അനുസരണമായി സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അധികാരമുണ്ട്‌. അപ്രകാരം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നത്‌ നിയമവിരുദ്ധ നടപടിയാണ്‌. ആ നിലയില്‍ കണ്ട്‌ കേന്ദ്രമന്ത്രിക്കെതിരെ നിലപാട്‌ സ്വീകരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പുകമീഷന്‍ മുന്നോട്ടുവരണം.
കണ്ണൂരില്‍ സി.പി.ഐ (എം) കള്ളവോട്ട്‌ ചേര്‍ത്തുവെന്ന വയലാര്‍ രവിയുടെ അഭിപ്രായം അസംബന്ധമാണ്‌. സി.പി.ഐ (എം) വോട്ടുകളൊന്നും ചേര്‍ത്തിട്ടില്ല. വ്യക്തികള്‍ നിയമാനുസൃത അപേക്ഷ നല്‍കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അത്‌ പരിശോധിച്ച്‌ ബോധ്യപ്പെട്ട്‌ വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. അര്‍ഹതയില്ലാത്തവരുടെ പേരുകള്‍ നീക്കിയിട്ടുമുണ്ട്‌. പേരുകള്‍ ചേര്‍ക്കുന്നത്‌ ഇലക്ടറല്‍ ഓഫീസര്‍മാരാണ്‌, കലക്ടറല്ല. പതിനായിരം കള്ളവോട്ടുകള്‍ പുതുതായി ചേര്‍ത്തുവെന്ന്‌ വയലാര്‍ രവി പത്രസമ്മേളനത്തിലൂടെ ആരോപിച്ചപ്പോള്‍ ആകെ ഏഴായിരം വോട്ടുകള്‍മാത്രമേ പുതുതായുള്ളൂവെന്ന്‌ ചീഫ്‌ ഇലക്ടറല്‍ ഓഫീസര്‍ വ്യക്തമാക്കി. ഇതിലൂടെ എത്രമാത്രം നിരുത്തരവാദപരമായാണ്‌ കേന്ദ്രമന്ത്രി ആക്ഷേപം ഉന്നയച്ചതെന്ന്‌ വ്യക്തമാകുന്നു.
വോട്ടര്‍പട്ടികയെപ്പറ്റി ഒരു കോണ്‍ഗ്രസ്‌ എം.പി തെരഞ്ഞെടുപ്പു കമീഷന്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരില്‍നിന്ന്‌ പരിശോധനാ റിപ്പോര്‍ട്ട്‌ കമീഷന്‍ വാങ്ങുന്നുണ്ട്‌. ഈ നടപടിക്രമം പുരോഗമിക്കുന്നതിനിടെ കേന്ദ്രമന്ത്രിയുടെ ഭീഷണിപ്രയോഗം രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ളതാണ്‌. ഭീഷണി പ്രയോഗിച്ച്‌ കലക്ടറെ തങ്ങളുടെ രാഷ്ട്രീയ വരുതിയില്‍ കൊണ്ടുവന്ന്‌ സ്വതന്ത്രമായ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തെ അട്ടിമറിക്കുക എന്നതാണ്‌ ലാക്ക്‌.
ഭരണഘടനാ തത്വങ്ങള്‍ നിരന്തരം ലംഘിക്കുന്നത്‌ ഒരു വിനോദമായി വയലാര്‍ രവി സ്വീകരിച്ചിരിക്കുന്നതായി തോന്നുന്നു. ലോക്‌സഭാതെരഞ്ഞെടുപ്പ്‌ ഘട്ടത്തില്‍ കുഴപ്പമുണ്ടാക്കാന്‍ കണ്ണൂരിലെത്തിയ `ക്വട്ടേഷന്‍ സംഘത്തെ' പൊലീസ്‌ വലയില്‍ വീഴ്‌ത്തിയപ്പോള്‍ പൊലീസ്‌ സ്റ്റേഷനില്‍ വരെ ടെലിഫോണ്‍ ചെയ്‌ത്‌ ഉദ്യോഗസ്ഥരെ രവി ഭീഷണിപ്പെടുത്തിയത്‌ അന്ന്‌ വിവാദമായതാണ്‌- പിണറായി ചൂണ്ടിക്കാട്ടി.

* * *

തിരുവനന്തപുരം
08.10.2009

പത്രക്കുറിപ്പ്‌

സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി ഒക്‌ടോബര്‍ 7, 8 തീയതികളില്‍ സ: ഇ.പി. ജയരാജന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അംഗീകരിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്യുകയും ചെയ്‌തു. `പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള കര്‍മ്മപരിപാടി'കളെ സംബന്ധിച്ചുള്ള രേഖ ചര്‍ച്ച ചെയ്‌ത്‌ അംഗീകരിച്ചു. കേരളത്തില്‍ നടക്കാന്‍ പോകുന്ന മൂന്ന്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളെ സംബന്ധിച്ചും ചര്‍ച്ച ചെയ്‌തു.
മനുഷ്യച്ചങ്ങലയെ സംബന്ധിച്ചുള്ള റിവ്യൂവും സംസ്ഥാന കമ്മിറ്റി നടത്തുകയുണ്ടായി. കേരളത്തെ മുച്ചൂടും മുടിക്കുവാന്‍ പോകുന്ന ആസിയാന്‍ കരാറിനെതിരായുള്ള ജനരോഷമാണ്‌ മനുഷ്യച്ചങ്ങലയില്‍ അണിനിരന്ന ജനലക്ഷങ്ങളില്‍ പ്രതിഫലിച്ചത്‌. കേരളത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള ജനങ്ങള്‍ കക്ഷിരാഷ്‌ട്രീയത്തിനതീതമായി ഈ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. കൂടുതല്‍ ജനവിഭാഗങ്ങളെ അണിനിരത്തിക്കൊണ്ട്‌ പ്രക്ഷോഭങ്ങള്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചു. ആസിയാന്‍കരാര്‍ വിപത്തില്‍നിന്ന്‌ കേരളത്തെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാരിനെക്കൊണ്ട്‌ അംഗീകരിപ്പിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകും. ഇതിന്റെ ഭാഗമായി ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി എല്ലാ ജില്ലകളിലും യോജിക്കാവുന്ന മുഴുവന്‍ ആളുകളെയും പങ്കാളികളാക്കിക്കൊണ്ടുള്ള വിപുലമായ സെമിനാറുകള്‍ സംഘടിപ്പിക്കും. അതിനുശേഷം അടുത്ത ഘട്ടം സമരപരിപാടികള്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കും.
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള ഇത്തരം പോരാട്ടങ്ങള്‍ പാര്‍ടി തുടരും. അതോടൊപ്പംതന്നെ 19-ാം പാര്‍ടി കോണ്‍ഗ്രസ്‌ തീരുമാനിച്ചതുപോലെ സംസ്ഥാനത്തെ ജനങ്ങളുടെ അടിയന്തരാവശ്യങ്ങളെ തൃപ്‌തിപ്പെടുത്താനും സംസ്ഥാനത്തിന്റെ ദീര്‍ഘകാല വികസനത്തിനായുള്ള ജനകീയ ബദല്‍ മുന്നോട്ടുവയ്‌ക്കുന്നതിനും ഉള്ള പരിപാടികള്‍ സംസ്ഥാന സര്‍ക്കാരിനെക്കൊണ്ട്‌ നടപ്പിലാക്കുന്നതിനും തീരുമാനമെടുത്തു. പ്രാദേശിക സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ വികസന പരിപാടികള്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുന്നതിന്‌ പാര്‍ടി കൂടുതല്‍ ജാഗ്രതയോടെ ഇടപെടും. പ്രാദേശിക സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ക്കും വീട്‌ നല്‍കുന്നത്‌ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇ.എം.എസ്‌ പാര്‍പ്പിട പദ്ധതി ഒരു ജനകീയ ക്യാമ്പയിന്‍ എന്ന നിലയില്‍ വികസിപ്പിക്കും. തൊഴിലുറപ്പ്‌ പദ്ധതിയുടെയും കുടുംബശ്രീയുടെയും പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്യുകയുണ്ടായി. കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ കഴിയുന്നവിധം തൊഴിലുറപ്പ്‌ പദ്ധതിയെ ശക്തിപ്പെടുത്താന്‍ കഴിയേണ്ടതുണ്ട്‌.
ദേശീയ തൊഴിലുറപ്പുപദ്ധതിയില്‍ കഴിഞ്ഞവര്‍ഷം 225 കോടി രൂപ ചെലവഴിച്ച സ്ഥാനത്ത്‌ 2009-10ല്‍ 1000 കോടി രൂപ പാവങ്ങള്‍ക്ക്‌ കൂലിയായി നല്‍കാനുതകുന്ന തോതില്‍ പദ്ധതി വിപുലീകരിക്കാനും നിര്‍ദ്ദേശിച്ചു. തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, സ്വകാര്യ പുരയിട കൃഷിയിടങ്ങളിലും മണ്ണ്‌-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, വനവല്‍ക്കരണം, ഫലവൃക്ഷങ്ങള്‍ നടല്‍ തുടങ്ങിയവയ്‌ക്ക്‌ തൊഴിലുറപ്പുപദ്ധതിയെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നവിധം പരിപാടികള്‍ പ്ലാന്‍ ചെയ്യാന്‍ കഴിയണം.
37 ലക്ഷം കുടുംബങ്ങളാണ്‌ ഇന്ന്‌ കുടുംബശ്രീയില്‍ അംഗങ്ങളായുള്ളത്‌. ഇത്‌ 60 ലക്ഷമായി ഈ വര്‍ഷം ഉയര്‍ത്താനാവണം. നാലുശതമാനം പലിശയ്‌ക്ക്‌ കുടുംബശ്രീക്ക്‌ വായ്‌പ ലഭ്യമാക്കണം. 50,000 ആശ്രയ കുടുംബങ്ങള്‍ക്ക്‌ ധനസഹായം നല്‍കണം. ഒരുലക്ഷത്തിലേറെ ഏക്കര്‍ ഭൂമിയില്‍ സംഘകൃഷി ഏറ്റെടുക്കണം. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിപണി ഉറപ്പുവരുത്തണം. സ്‌ത്രീ ശാക്തീകരണത്തിനുള്ള പഠനപരിപാടി ആവിഷ്‌കരിച്ച്‌ മുന്നോട്ടുപോകുന്നതിനുള്ള നടപടികളിലേക്കും സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ മുഴുകേണ്ടതുണ്ടെന്നും നിര്‍ദ്ദേശിക്കുകയുണ്ടായി.
ലോകാംഗീകാരം ഇതിനകം നേടിക്കഴിഞ്ഞ കുടുംബശ്രീയെ തകര്‍ക്കാനുള്ള രാഷ്‌ട്രീയ നീക്കമാണ്‌ കോണ്‍ഗ്രസ്സിന്റെ ജനശ്രീ. ഇതിന്റെ രാഷ്‌ട്രീയത്തെ തുറന്നുകാണിക്കുന്നതിനും കുടുംബശ്രീയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ മുന്നോട്ടുനീക്കാന്‍ കഴിയേണ്ടതുണ്ട്‌. അതിനായി ജനങ്ങളെ ആകമാനം അണിനിരത്തുന്നതിനുള്ള ക്യാമ്പയിന്‌ പാര്‍ടി നേതൃത്വം നല്‍കും. ``തൊഴിലും വീടും ജനകീയ ക്യാമ്പയിന്‍'' എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രാദേശികതലത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതി വിജയിപ്പിക്കുന്നതിന്‌ വര്‍ഗ-ബഹുജനസംഘടനകളും ജനങ്ങളും മുന്നിട്ടിറങ്ങണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.
പാര്‍ടിയെയും സംസ്ഥാന സര്‍ക്കാരിനെയും കരിവാരിത്തേക്കുന്നതിനുള്ള നടപടികളുമായി ഒരു വിഭാഗം മാധ്യമങ്ങള്‍ മുന്നോട്ടുപോകുന്ന കാലമാണിത്‌. പാര്‍ടിയുടെ കാഴ്‌ചപ്പാടുകള്‍ ബഹുജനങ്ങളുടെ ഇടയില്‍ കൂടുതല്‍ ശക്തമായി പ്രചരിപ്പിക്കുന്നതിന്‌ പാര്‍ടിയുടെ മാധ്യമങ്ങളുടെ പ്രചരണം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിപാടികളും സംസ്ഥാനകമ്മിറ്റി പ്ലാന്‍ ചെയ്‌തു. ഇതിന്റെ ഭാഗമായി നവംബര്‍ 15-ാം തീയതി ദേശാഭിമാനിയുടെ ക്യാമ്പയിന്‍ ആരംഭിക്കും. ഡിസംബര്‍ ആദ്യവാരം വരിക്കാരെ ചേര്‍ക്കാനുള്ള പരിപാടികളും ആരംഭിക്കും. പ്രവര്‍ത്തനപദ്ധതികള്‍ വിജയിപ്പിക്കുന്നതിന്‌ മുഴുവന്‍ ബഹുജനങ്ങളുടെയും പിന്തുണ സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

* * *


തിരുവനന്തപുരം
07.10.2009


സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍
പുറപ്പെടുവിക്കുന്ന പ്രസ്‌താവന


ആസിയാന്‍ സ്വതന്ത്ര വ്യാപാരകരാര്‍ കേരളത്തിനു ദോഷകരമല്ലെന്ന രാഹുല്‍ഗാന്ധിയുടെ നിരീക്ഷണം വസ്‌തുതകള്‍ മനസ്സിലാക്കാതെയുള്ള പരിഹാസ്യമായ പ്രതികരണമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
ആസിയാന്‍ കരാര്‍ കേരളത്തിന്‌ ദോഷകരമാണ്‌ എന്ന വസ്‌തുത യു.ഡി.എഫിലെ ഘടകകക്ഷികള്‍ തന്നെ പരസ്യമായി പ്രസ്‌താവിച്ചിട്ടുള്ളതാണ്‌. രാഷ്‌ട്രീയത്തിനതീതമായി കര്‍ഷക സംഘടനകളും മത്സ്യമേഖലയും ഒന്നടങ്കംതന്നെ രംഗത്തുവന്നതും കേരളം കണ്ടിട്ടുള്ളതാണ്‌. ജനമുന്നേറ്റം രൂപപ്പെട്ടുവന്നപ്പോള്‍ കോണ്‍ഗ്രസ്‌ നേതാക്കളില്‍ പലരും കേരളത്തിന്റെ ആശങ്ക പരിഹരിക്കുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന്‌ പറയേണ്ടിവന്ന സാഹചര്യം പോലുമാണ്‌ ഉണ്ടായിട്ടുള്ളത്‌. കേരളത്തില്‍ രൂപപ്പെട്ടുവന്നിട്ടുള്ള ഈ യാഥാര്‍ത്ഥ്യങ്ങളെ അവഗണിച്ചുകൊണ്ട്‌ കരാറുമായി മുന്നോട്ടുപോകുമെന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുടെ പ്രസ്‌താവന കേരളീയരോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാവൂ. ഇതിന്‌ സമാനമായ നിലപാട്‌ തന്നെയാണ്‌ കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ്‌ ശര്‍മ്മയില്‍നിന്നും ഉണ്ടായിരിക്കുന്നത്‌. ഇതും പ്രശ്‌നത്തിന്റെ ഗൗരവം ഏറെ വര്‍ദ്ധിപ്പിക്കുന്നു.
കൃഷി സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ പെടുന്നതായിരിക്കെ ഫെഡറലിസത്തിന്റെ അടിസ്ഥാന പാഠങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ്‌ കേന്ദ്രസര്‍ക്കാര്‍ കരാറുമായി മുന്നോട്ടുപോയിട്ടുള്ളത്‌. പാര്‍ലമെന്റിനെപ്പോലും വിശ്വാസത്തിലെടുക്കാന്‍ യു.പി.എ സര്‍ക്കാര്‍ തയ്യാറായില്ല. ഉല്‍പ്പാദനക്ഷമതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആസിയാന്‍ രാജ്യങ്ങളുമായി ഉണ്ടാക്കിയ ഈ സ്വതന്ത്ര വാണിജ്യക്കരാറിലൂടെ സംസ്ഥാനത്തിന്റെ താല്‍പ്പര്യം ഹനിക്കപ്പെടും എന്നത്‌ പൊതുവില്‍ത്തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്‌. ചുങ്കം നിരക്കുകള്‍ താഴുന്നതോടെ ഇന്ത്യന്‍ കമ്പോളങ്ങളില്‍ കേരളം ഉല്‍പ്പാദിപ്പിക്കുന്നതിന്‌ സമാനമായ ഉല്‍പ്പന്നങ്ങള്‍ വന്നുനിറയും. നെഗറ്റീവ്‌ ലിസ്റ്റില്‍ ചില ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവയ്‌ക്ക്‌ സമാനമായ വിഭവങ്ങള്‍ ഇറക്കുമതി ചെയ്യാനും അനുവാദമുണ്ട്‌. മാത്രമല്ല നെഗറ്റീവ്‌ ലിസ്റ്റില്‍ പുതിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുമെന്നല്ല, നിലവിലുള്ളവയെത്തന്നെ നീക്കം ചെയ്യുന്നതിനുള്ള ചര്‍ച്ചയാണ്‌ തുടര്‍ന്ന്‌ നടക്കുക എന്നും കരാറിലെ നിബന്ധനകള്‍ വ്യക്തമാക്കുന്നുണ്ട്‌. മത്സ്യമേഖല ഉള്‍പ്പെടെയുള്ള അനുബന്ധ മേഖലകളും ഈ കരാറിന്റെ ഭാഗമായി തകരാന്‍ പോവുകയാണ്‌.
കേരളത്തിന്റെ കാര്‍ഷിക മേഖലയെയും അനുബന്ധ മേഖലകളെയും തകര്‍ത്ത്‌ സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയെ നാശത്തിലേക്കു നയിക്കുന്ന ഈ നയത്തിനെതിരെ കേരളത്തിന്റെ ഇരമ്പുന്ന പ്രതിഷേധമാണ്‌ മനുഷ്യച്ചങ്ങലയില്‍നിന്ന്‌ ഉണ്ടായിട്ടുള്ളത്‌. ഈ ജനമുന്നേറ്റം മനസ്സിലാക്കിയിട്ടും കരാറുമായി മുന്നോട്ടുപോകും എന്നുള്ള നിലപാട്‌ ജനാധിപത്യപരമായ ഒരു സര്‍ക്കാരിനും ഭൂഷണമല്ല. കേരളമുയര്‍ത്തിയ പ്രതിഷേധം തൃണവല്‍ഗണിച്ചുകൊണ്ട്‌ സംസ്ഥാനത്തെ തകര്‍ക്കുന്ന കരാറിനെ വെള്ളപൂശാന്‍ ശ്രമിക്കുന്ന രാഹുലിന്റെ പ്രസ്‌താവനയോട്‌ യു.ഡി.എഫിലെ ഘടകകക്ഷികള്‍ തങ്ങളുടെ നിലപാടെന്തെന്ന്‌ വ്യക്തമാക്കേണ്ടതുണ്ട്‌. ഇതോടൊപ്പം കേന്ദ്ര വാണിജ്യമന്ത്രി ആനന്ദശര്‍മ്മയുടെ പ്രസ്‌താവനയും ആസിയാന്‍ കരാറില്‍നിന്ന്‌ കേരളത്തെ രക്ഷപ്പെടുത്താനുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകണമെന്നുള്ള സന്ദേശമാണ്‌ കേരളീയര്‍ക്ക്‌ നല്‍കുന്നതെന്നും പിണറായി ഓര്‍മ്മിപ്പിച്ചു.

* * *

തിരുവനന്തപുരം
06.10.2009

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍
പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

കാസര്‍കോട്ടെ കന്നഡ മേഖലയില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വിപ്ലവകാരിയായിരുന്നു രാമണ്ണറേ എന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മതനിരപേക്ഷതയിലും കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തിലും അധിഷ്‌ഠിതമായി ജനങ്ങളെ ഐക്യപ്പെടുത്തുന്നതില്‍ രാമണ്ണറേ വഹിച്ച പങ്ക്‌ എന്നും സ്‌മരണീയമാണ്‌. മൂന്നുതവണ ലോക്‌സഭാംഗമായിരുന്ന അദ്ദേഹം നല്ല പാര്‍ലമെന്റേറിയനായിരുന്നു. നഗരസഭാ ചെയര്‍മാന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനവും ജനോപകാരപ്രദമായിരുന്നു. നല്ല സഹകാരി കൂടിയായിരുന്ന രാമണ്ണറേയുടെ നിര്യാണത്തില്‍ പിണറായി അഗാധമായി അനുശോചിക്കുകയും കുടുംബാംഗങ്ങളെ ദുഃഖമറിയിക്കുകയും ചെയ്‌തു.

* * *

തിരുവനന്തപുരം
02.10.2009

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌
പുറപ്പെടുവിക്കുന്ന പ്രസ്‌താവന

സി.പി.ഐ.(എം) ന്റെ ആഹ്വാന പ്രകാരം ഇന്നു നടന്ന മനുഷ്യചങ്ങലയെ കേരളത്തിന്റെ ജനമുന്നേറ്റചരിത്രത്തിലെ അവിസ്‌മരണീയമായ മഹാ സംഭവമാക്കി മാറ്റിയ മുഴുവന്‍ ജനങ്ങളേയും സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭിവാദ്യം ചെയ്‌തു.
കേരളത്തിന്റെ കാര്‍ഷികമേഖലയേയും അനുബന്ധ മേഖലകളേയും തകര്‍ക്കുന്ന ആസിയാന്‍ കരാറിന്നെതിരായി കേരളത്തിന്റെ കടുത്ത രോഷമാണ്‌ മനുഷ്യചങ്ങലയില്‍ ഉയര്‍ന്നുകണ്ടത്‌. മനുഷ്യചങ്ങലക്കുള്ള ആഹ്വാനത്തെ പഴുതില്ലാത്ത മനുഷ്യമഹാഭിത്തി തീര്‍ത്തുകൊണ്ടാണ്‌ കേരളം ഏറ്റെടുത്തത്‌.
കേരളത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും വമ്പിച്ച ജനപിന്തുണയാണ്‌ ഈ പോരാട്ടത്തിന്‌ ലഭിച്ചത്‌. പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും മാത്രമല്ല കേരള ത്തിന്റെ ഭാവിയില്‍ ആംകാംക്ഷയുള്ള ബഹുജനങ്ങളും കക്ഷിരാഷ്‌ട്രീയത്തിന തീതമായി ഈ പോരാട്ടത്തില്‍ അണിചേരുകയാണുണ്ടായത്‌. വിവിധ ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും വ്യത്യസ്‌ത ജനവിഭാഗങ്ങളും ഈ മുദ്രാവാക്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട്‌ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. കര്‍ഷകരും കര്‍ഷക ത്തൊഴിലാളികളും പരമ്പരാഗത മേഖലയിലെ തൊഴിലാളികളും തങ്ങളുടെ ജീവിതം തകര്‍ക്കുന്ന കരാറിന്റ ആപത്തു തിരിച്ചറിഞ്ഞ്‌ ജ്വലിക്കുന്ന രോഷത്തോടെ ചങ്ങലയില്‍ കണ്ണികളായി. സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകരും കേരളത്തിന്റെ ഈ പൊതുവികാരപ്രകടനത്തില്‍ ഭാഗഭാക്കായി.
കോരിച്ചൊരിയുന്ന മഴയെയും കാലാവസ്ഥ സൃഷ്‌ടിച്ച പ്രതിബന്ധങ്ങളെയും ഉന്നതമായ രാഷ്‌ട്രീയ ബോധത്തോടെ മറികടന്നുകൊണ്ടാണ്‌ ജനങ്ങള്‍ ഈ ചങ്ങലയില്‍ അണിചേര്‍ന്നത്‌. നിരവധി പോരാട്ടങ്ങളിലൂടെ കേരളം നേടിയെടു ത്തവ ആരുടെ മുമ്പിലും അടിയറവെക്കാന്‍ തയ്യാറല്ലെന്ന മലയാളിയുടെ അഭി മാനബോധത്തിന്റെ വിളംബരമായി മാറി ഈ സമരം.
കേരളത്തിലെ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പോരാട്ടത്തില്‍ സി.പി.ഐ (എം) മാണ്‌ ജനങ്ങളുടെ പ്രതീക്ഷ എന്നുള്ള പ്രഖ്യാപനം കൂടിയാണ്‌ `ആസിയാന്‍ കരാര്‍ അറബിക്കടലില്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിച്ച ഈ പരിപാടിയില്‍ ഉണ്ടായ അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തം കാണിക്കുന്നത്‌. ഒരു തരത്തിലുമുള്ള കള്ള പ്രചാരവേലകള്‍്‌ക്കും നിരവധിപേര്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ആവില്ലെന്നുള്ളതിന്റെ തെളിവുുകൂടിയാണ്‍ ഈ ജനമുന്നേറ്റം.
ആസിയാന്‍ കരാറിന്നെതിരായി കേരളത്തില്‍ ഉയര്‍ന്നുവരാന്‍ പോകുന്ന പ്രക്ഷോഭത്തിന്റെ ഇരമ്പുന്ന തുടക്കം മാത്രമാണിത്‌. തുടര്‍ന്ന്‌ നടക്കാന്‍ പോകുന്ന പ്രക്ഷോഭങ്ങളില്‍ കേരളത്തെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുടേയും പിന്തുണ ഉണ്ടാവണമെന്നും സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.

* * *

തിരുവനന്തപുരം
01.10.2009

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌
പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്‌

നാടിനെ നടുക്കിയ തേക്കടി ദുരന്തത്തില്‍ ദാരുണമായി മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സി.പി.ഐ (എം) ദുഃഖവും അനുശോചനവും അറിയിക്കുന്നു. അപകടത്തില്‍ പരുക്കേറ്റവര്‍ എത്രയുംവേഗം സുഖപ്പെടട്ടെ എന്ന്‌ ആശംസിക്കുന്നു.
അപകടത്തിന്റെ കാരണങ്ങള്‍ ഇതു സംബന്ധിച്ച ഉന്നതതല അന്വേഷണത്തിലൂടെ കണ്ടെത്താന്‍ കഴിയുമെന്നും; അതിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ കൈക്കൊള്ളുമെന്നും പ്രതീക്ഷിക്കുന്നു.
നാടിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ള മഹത്തായ മനുഷ്യസംഗമമാണ്‌ ഒക്‌ടോബര്‍ 2 ന്‌ നടക്കുന്ന മനുഷ്യച്ചങ്ങല. ഇതില്‍ സംബന്ധിക്കുന്ന മനുഷ്യലക്ഷങ്ങള്‍ തേക്കടി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ഓര്‍മ്മയ്‌ക്കു മുന്നില്‍ ആദരാഞ്‌ജലി അര്‍പ്പിച്ചുകൊണ്ട്‌ രണ്ടുനിമിഷം മൗനാചരണം നടത്തിയതിനുശേഷമായിരിക്കും മനുഷ്യച്ചങ്ങലയുടെ ഭാഗമായുള്ള പ്രതിജ്ഞ ചൊല്ലുക.
തേക്കടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ പ്രത്യേകമായി സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന ഉപമനുഷ്യച്ചങ്ങല ഒഴിവാക്കാനും തീരുമാനിച്ചു.

* * *

തിരുവനന്തപുരം
01.10.2009

പത്രക്കുറിപ്പ്‌

`ആസിയാന്‍ കരാര്‍ അറബിക്കടലില്‍' എന്ന മുദ്രാവാക്യമുയര്‍ത്തി ഒക്‌ടോബര്‍ 2-ാം തീയതി കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം രാജ്‌ഭവനു മുന്നില്‍വരെയാണ്‌ മനുഷ്യച്ചങ്ങല തീര്‍ക്കുക. തിരുവനന്തപുരത്തുനിന്ന്‌ കാസര്‍ഗോഡ്‌ പോകുമ്പോള്‍ റോഡിന്റെ ഇടതുവശത്താണ്‌ (പടിഞ്ഞാറ്‌ ഭാഗം) മനുഷ്യച്ചങ്ങല തീര്‍ക്കുക. ഈ ചങ്ങലയ്‌ക്ക്‌ അനുബന്ധമായി വയനാട്‌, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച്‌ രണ്ട്‌ ഉപചങ്ങലയും തീര്‍ക്കും.
ചങ്ങലയുടെ ആദ്യകണ്ണിയായി കാസര്‍ഗോഡ്‌, പോളിറ്റ്‌ ബ്യൂറോ അംഗം എസ്‌. രാമചന്ദ്രന്‍പിള്ളയും ചങ്ങല അവസാനിക്കുന്ന രാജ്‌ഭവനുമുന്നില്‍ പാര്‍ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ അവസാനത്തെ കണ്ണിയായും അണിചേരും. പിണറായി വിജയന്‍, വി.എസ്‌. അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ തിരുവനന്തപുരത്ത്‌ മനുഷ്യച്ചങ്ങലയില്‍ കണ്ണിയാവും. എം.എ. ബേബി, പി.കെ. ഗുരുദാസന്‍ എന്നിവര്‍ കൊല്ലത്തും, തോമസ്‌ ഐസക്ക്‌ ആലപ്പുഴയിലും, കോടിയേരി ബാലകൃഷ്‌ണനും എം.സി. ജോസഫൈനും എറണാകുളത്തും, പി.കെ. ശ്രീമതി തൃശൂരിലും പങ്കെടുക്കും. ടി. ശിവദാസമേനോനും എ.കെ. ബാലനും പാലക്കാട്ടും, പാലൊളി മുഹമ്മദ്‌കുട്ടിയും എ. വിജയരാഘവനും മലപ്പുറത്തും, വി.വി. ദക്ഷിണാമൂര്‍ത്തി കോഴിക്കോട്ടും, ഇ.പി. ജയരാജനും എം.വി. ഗോവിന്ദന്‍മാസ്റ്ററും കണ്ണൂരിലും, പി. കരുണാകരന്‍ കാസര്‍ഗോഡും ചങ്ങലയില്‍ കണ്ണികളാകും.
മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കുന്നവര്‍ വൈകുന്നേരം നാലുമണിക്കുതന്നെ നിശ്ചയിച്ച കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്‌. നാലരമണിക്ക്‌ മനുഷ്യച്ചങ്ങലയുടെ റിഹേഴ്‌സല്‍ നടക്കും. അഞ്ചുമണിക്ക്‌ ചങ്ങല തീര്‍ത്തശേഷം തേക്കടിയിലെ ബോട്ട്‌ അപകടത്തില്‍ മരണപ്പെട്ടവരുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്‌ രണ്ടുമിനിട്ട്‌ മൗനം ആചരിക്കും. അതിനുശേഷം പ്രതിജ്ഞ നടക്കും.

* * *

തിരുവനന്തപുരം
30.09.2009

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍
പുറപ്പെടുവിക്കുന്ന പ്രസ്‌താവന

തലശ്ശേരി കലാപത്തിനുപിന്നില്‍ സി.പി.ഐ (എം) ആയിരുന്നുവെന്ന ബി.ജെ.പി നേതാവ്‌ ഒ. രാജഗോപാലിന്റെ ആരോപണം ചരിത്രവസ്‌തുതകളെ നിഷേധിക്കുന്നതും കലാപത്തില്‍ ആര്‍.എസ്‌.എസ്‌ ആക്രമണത്തിനും കഷ്‌ടനഷ്‌ടങ്ങള്‍ക്കുമിരയായ ജനങ്ങളോടുള്ള തികഞ്ഞ അവഹേളനവുമാണ്‌. കലാപത്തിന്‌ ശേഷം സ്വന്തം മുഖം രക്ഷപ്പെടുത്താന്‍ ഭാരതീയ ജനസംഘവും ആര്‍.എസ്‌.എസും, ഇതേ ആരോപണം ഉന്നയിച്ചതാണ്‌. അന്ന്‌ അത്‌ ജസ്റ്റിസ്‌ വിതയത്തില്‍ കമ്മീഷനും ജനങ്ങളും തള്ളി. മഹാത്മജിക്കു നേരെ നിറയൊഴിച്ച ഗോഡ്‌സെയുടെ സംഘടനാബന്ധം പോലും പിന്നീട്‌ നിഷേധിച്ച ആര്‍.എസ്‌.എസിന്റെ കാപട്യപൂര്‍ണ്ണമായ പാരമ്പര്യമാണ്‌ തന്റെ പുസ്‌തകത്തിലൂടെ ഒ. രാജഗോപാല്‍ തുടരുന്നത്‌.
കേരളത്തില്‍ കടന്നു കയറാന്‍ ആര്‍.എസ്‌.എസ്‌. ആസൂത്രണം ചെയ്‌ത ഒന്നായിരുന്നു തലശ്ശേരി കലാപം. ആര്‍.എസ്‌.എസ്‌ രാജ്യത്ത്‌ ആസൂത്രണം ചെയ്‌ത്‌ നടത്തിയ മറ്റ്‌ ഏത്‌ വര്‍ഗ്ഗീയ കലാപത്തേയും പോലെ ചിട്ടപ്പെടുത്തിയ ഒന്നായിരുന്നു അത്‌. വന്‍തോതിലുള്ള നുണക്കഥകളും ഊഹാപോഹങ്ങളും പരത്തി ജനങ്ങളിലാകെ ന്യൂനപക്ഷ വിരോധം സൃഷ്‌ടിക്കാനാണ്‌ ശ്രമമുണ്ടായത്‌. ആത്മാഹുതി ചെയ്‌തും മതസൗഹാര്‍ദം പുന:സ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കണമെന്നാണ്‌ അന്ന്‌ സി.പി.ഐ (എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റി പാര്‍ട്ടി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്‌തത്‌. സി.പി.ഐ (എം) പ്രവര്‍ത്തകര്‍ ശക്തമായി രംഗത്തിറങ്ങിയതുകൊണ്ടാണ്‌ ആ കലാപം ആളിപ്പടരാതിരുന്നത്‌. പാര്‍ടി ആഹ്വാനം അനുസരിച്ച്‌ അക്രമികളെ ചെറുത്ത്‌ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയും അവരുടെ ആരാധനാലയങ്ങള്‍ക്കും സ്വത്തുവകകള്‍ക്കും സംരക്ഷണം നല്‍കുകയും ചെയ്‌ത `കുറ്റ'ത്തിനാണ്‌ സി.പി.ഐ (എം) മാങ്ങാടിടം ലോക്കല്‍ കമ്മിറ്റി അംഗം സഖാവ്‌ യു.കെ. കുഞ്ഞിരാമനെ ആര്‍.എസ്‌.എസ്‌ കൊലപ്പെടുത്തിയത്‌. ആ കൊലയാളികളെയാണ്‌ ഒ. രാജഗോപാല്‍ ഇപ്പോള്‍ വെള്ള പൂശുന്നത്‌.
1971 ഡിസംബര്‍ 28 നാണ്‌ തലശ്ശേരി കലാപം തുടങ്ങിയത്‌. 1972 ഫെബ്രുവരി 14ന്‌ ജസ്‌റ്റിസ്‌ ജോസഫ്‌ വിതയത്തിലിനെ അന്വേഷിക്കണ കമ്മീഷനായി നിയമിച്ചു. 1972 മെയ്‌ 31ന്‌ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. കമ്മീഷന്‍ വിധി പറയുന്നതിന്‌ മുമ്പ്‌, സി.പി.ഐ (എം) ആണ്‌ കലാപത്തിന്‌ പിന്നിലെന്ന്‌ മാര്‍ക്‌സിസ്‌റ്റ്‌ വിരുദ്ധമുന്നണിയും അവരുടെ ഗവണ്‍മെന്റ്‌ വക്താക്കളും ആരോപിച്ചു. കലാപത്തിനിടയില്‍ സംഭവിച്ച നഷ്‌ടം കണക്കാക്കുന്നതിന്‌ രൂപീകരിച്ച കമ്മിറ്റികളില്‍ നിന്ന്‌ സി.പി.ഐ (എം)നെ ഒഴിച്ചു നിര്‍ത്തുകയും ചെയ്‌തു. ഇതില്‍ പ്രതിഷേധിച്ചാണ്‌ സി.പി.ഐ (എം) അന്വേഷണ നടപടികള്‍ ബഹിഷ്‌കരിച്ചത്‌. സ്വന്തം വാദം സി.പി.ഐ (എം) അവതരിപ്പിക്കാതിരുന്നിട്ടുപോലും കലാപത്തിനു പിന്നില്‍ സി.പി.ഐ (എം) ഉണ്ടെന്ന്‌ കമ്മീഷന്‍ പറഞ്ഞിട്ടില്ല. മറിച്ച്‌ ആര്‍.എസ്‌.എസിന്റെ പങ്കാളിത്തം വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.
ആര്‍എസ്‌എസിനോടൊപ്പം തന്നെ, അന്ന്‌ ഭരണകക്ഷിയായിരുന്ന മുസ്‌ലീംലീഗിന്റെ ചെയ്‌തികളും ഭൂരിപക്ഷ സമുദായത്തിലെ മുസ്ലീംവിരുദ്ധ വികാരം ശക്തിപ്പെടുത്താന്‍ സഹായിച്ചു എന്ന്‌ വിതയത്തില്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ 220-ാം ഖണ്ഡികയില്‍ ആക്രമണവിധേയരായ മുസ്ലീം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന്‌ സി.പി.ഐ (എം)ന്റെ പ്രവര്‍ത്തകര്‍ മുന്‍കയ്യെടുത്തു എന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. സി.പി.ഐ (എം) നേതാക്കളാരും തന്നെ കലാപത്തില്‍ ഭാഗഭാക്കായില്ല എന്നും കമ്മീഷന്‍ എടുത്തു കാട്ടി. മാത്രമല്ല, കലാപം ആരംഭിച്ചതിന്റെ പിറ്റേന്ന്‌ മാര്‍ക്‌സിസ്‌റ്റ്‌ പ്രവര്‍ത്തകര്‍ കൊടികെട്ടിയ ഒരു കാറില്‍ സഞ്ചരിച്ച്‌ കലാപം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു എന്നും കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. മറ്റൊരു പാര്‍ട്ടിയും ചെയ്‌തിട്ടില്ലാത്ത കാര്യമാണ്‌ സി.പി.ഐ (എം) ചെയ്‌തത്‌ എന്ന്‌ കമ്മീഷന്‍ വ്യക്‌തമാക്കി. ബീഡിത്തൊഴിലാളികള്‍ സംഘടിതമായി കലാപത്തെ ചെറുത്തതും കമ്മീഷന്‍ എടുത്തുപറയുന്നുണ്ട്‌.
കലാപം ആസൂത്രിതമായിരുന്നു എന്നും കമ്മീഷന്‍ കണ്ടെത്തി. മേലൂട്ട്‌ മഠപ്പുരയിലേക്കുള്ള കലശഘോഷയാത്ര ടൗണ്‍ഹാള്‍ റോഡ്‌ വഴിയാണ്‌ സഞ്ചരിക്കാറുള്ളത്‌. എരത്തോളി പാലത്തിനടുത്തുനിന്ന്‌ ഒന്നരമൈല്‍ സഞ്ചരിച്ച്‌ മഠപ്പുരയില്‍ എത്തേണ്ട ഘോഷയാത്ര വഴിമാറി ഒ.വി റോഡിലൂടെയാണ്‌ പോയത്‌്‌. ആ ദൂരം രണ്ടേമുക്കാല്‍ മൈല്‍വരും. സാധാരണ നിലയില്‍നിന്ന്‌ വ്യത്യസ്‌തമായി ഘോഷയാത്രയില്‍ സ്‌ത്രീകളോ, കുട്ടികളോ ഉണ്ടായിരുന്നില്ല. മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള നൂര്‍ജഹാന്‍ ഹോട്ടലില്‍ നിന്നാണ്‌ കലശഘോഷയാത്രയ്‌ക്ക്‌ നേരെ ചെരിപ്പെറിഞ്ഞതെന്ന കഥ മന:പൂര്‍വം അക്രമത്തിന്‌ നിമിത്തമാകാന്‍ വേണ്ടി കെട്ടിച്ചമച്ചതാണ്‌ എന്നാണ്‌ കമ്മീഷന്‍ വിലയിരുത്തിയത്‌.
ഈ യാഥാര്‍ത്ഥ്യങ്ങള്‍ ഒ. രാജഗോപാലിന്‌ നിഷേധിക്കാനാവുമോ. ആര്‍.എസ്‌.എസിന്റെ ന്യൂനപക്ഷ വേട്ടയും നരാധമത്വവും ത്യാഗപൂര്‍വ്വം ചെറുത്തുനിന്ന പാരമ്പര്യമാണ്‌ സി.പി.ഐ (എം) ന്റേത്‌. ആ പാരമ്പര്യത്തെ നിഷേധിക്കാനോ കരിതേച്ചു കാട്ടാനോ ഉള്ള ഏതുതരം ശ്രമവും വിലപ്പോവില്ല എന്ന്‌ ഓര്‍മ്മിപ്പിക്കട്ടെ.

* * *

തിരുവനന്തപുരം
11.09.2009

പത്രക്കുറിപ്പ്‌

മുത്തൂറ്റ്‌ പോള്‍ ജോര്‍ജ്ജ്‌ വധത്തിന്റെയും ലാവ്‌ലിന്‍ കേസിന്റേയും മറവില്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിനെയും ഇടതുപക്ഷപ്രസ്ഥാനത്തെയും കരിതേയ്‌ക്കാന്‍ വിമോചനസമരകാലത്തെ തോല്‍പിക്കുംമട്ടില്‍ വലതുപക്ഷ രാഷ്‌ട്രീയപ്രസ്ഥാനങ്ങളും ഇടതുപക്ഷലേബലിലെ അരാജകവാദികളും ഉപജാപകസംഘവും കമ്മ്യൂണിസ്റ്റ്‌ വിരുദ്ധമാധ്യമങ്ങളും കേരളത്തില്‍ ഒരു മഹാസഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌.
ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാന പരിപാലനത്തിനുള്ള അവാര്‍ഡ്‌ കേരളത്തിന്‌ സര്‍വെയിലൂടെ പ്രഖ്യാപിക്കാന്‍ ഇന്ത്യാ ടുഡെ തയ്യാറായത്‌ കേരള പോലീസിന്റെ മികവും എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ നീതിയില്‍ അധിഷ്‌ഠിതമായ പ്രവര്‍ത്തനങ്ങളും കൊണ്ടാണ്‌. നിയമത്തെ നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാനും കുറ്റവാളികളെ മുഖം നോക്കാതെ പിടികൂടി നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും അന്വേഷണോദ്യോഗസ്ഥര്‍ക്ക്‌ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്‌. വര്‍ഗീയകുഴപ്പങ്ങള്‍ ഉണ്ടാകാതെ സമാധാന ജീവിതം ഉറപ്പുവരുത്തുന്ന മതനിരപേക്ഷ ഭരണനയമാണ്‌ ഈ സര്‍ക്കാരിന്റേത്‌. ഇതിന്റെ പ്രയോജനം സംസ്ഥാനത്തിനു ലഭിക്കുന്നുണ്ട്‌. എന്നാല്‍, ഇക്കാര്യത്തില്‍ തെറ്റിദ്ധാരണപരത്തി ജനങ്ങളെ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്‌ എതിരാക്കുന്നതിനുവേണ്ടിയാണ്‌ പോള്‍ ജോര്‍ജ്ജ്‌ വധമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ ഏറ്റവും ജുഗുപ്‌സാവഹമായ വ്യാജപ്രചാരണങ്ങള്‍ ഒരുവിഭാഗം മാധ്യമങ്ങളും യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നത്‌. ഈ രാഷ്‌ട്രീയലക്ഷ്യത്തിന്റെ ഭാഗമായാണ്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള യു.ഡി.എഫ്‌ സമരപ്രഖ്യാപനം. ഇതിനെ പ്രബുദ്ധകേരളം നിര്‍ദാക്ഷിണ്യം തള്ളും.
പോള്‍ ജോര്‍ജ്ജ്‌ വധക്കേസ്‌ സി.ബി.ഐക്കു വിടാനുള്ള ഹര്‍ജി തള്ളിയ ഹൈക്കോടതി ഒരു വിഭാഗം മാധ്യമങ്ങളുടെ അതിരുവിട്ട പ്രവര്‍ത്തനങ്ങളെ അതിരൂക്ഷമായാണ്‌ വിമര്‍ശിച്ചത്‌. ഹൈക്കോടതിയുടെ വിമര്‍ശനത്തിനുശേഷവും മാധ്യമങ്ങള്‍ക്ക്‌ വീണ്ടുവിചാരമുണ്ടായിട്ടില്ലായെന്നാണ്‌ തുടര്‍ന്നുള്ള ദിവസങ്ങളിലേയും സമീപനവും റിപ്പോര്‍ട്ടുകളും വെളിവാക്കുന്നത്‌. കൊലക്കേസുകളും ക്രിമിനല്‍ കേസുകളും റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കുണ്ട്‌. സംഭവങ്ങളുടെ നിജസ്ഥിതി വിവരിക്കാനും സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍, പ്രതികളുടെ മെഗാഫോണായി മാധ്യമങ്ങള്‍ അധഃപതിക്കാന്‍ പാടില്ല. പോള്‍ ജോര്‍ജ്ജ്‌ വധക്കേസില്‍ നല്ലൊരു പങ്ക്‌ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ ഈ പതനത്തിലാണ്‌. കൊലയാളികളായി പോലീസ്‌ കണ്ടെത്തിയ ക്വട്ടേഷന്‍ സംഘത്തിന്റെ വക്കാലത്തുകാരായി ചില മാധ്യമങ്ങള്‍ രാഷ്‌ട്രീയദുഷ്‌ടലാക്കോടെ മാറിയ ദയനീയചിത്രം ജനങ്ങള്‍ തിരിച്ചറിയും.
എസ്‌ ആകൃതിയിലുള്ള കത്തി പോലീസ്‌ കൊല്ലനെകൊണ്ട്‌ കൃത്രിമമായി നിര്‍മിച്ചതാണെന്ന്‌ വധക്കേസിലെ മുഖ്യപ്രതി കാരി സതീശന്റെ അമ്മ വിലാസിനി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആക്ഷേപം ഉന്നയിക്കുന്നു. അതേദിവസം വൈകുന്നേരം ഇതേ കാര്യം തങ്ങളുടെ കണ്ടുപിടിത്തമാണെന്ന മട്ടില്‍ എക്‌സ്‌ക്ലൂസീവ്‌ റിപ്പോര്‍ട്ടെന്ന്‌ കൊട്ടിഘോഷിച്ച്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ രംഗത്തുവരുന്നു. മറ്റ്‌ ഇടതുപക്ഷവിരുദ്ധ ചാനലുകളും പത്രങ്ങളും ഇതില്‍ പങ്കുചേരുകയും ചെയ്യുന്നു. കൊലയാളികളെ രക്ഷിക്കാന്‍ പ്രതികളുടെ പക്ഷം ചേര്‍ന്നുകൊണ്ട്‌ ഇങ്ങനെ ജുഗുപ്‌സാവഹമായ കെട്ടുകഥകള്‍ ചമയ്‌ക്കുന്നത്‌ മാധ്യമ സദാചാരമല്ല.
കോണ്‍ഗ്രസ്‌-ബി.ജെ.പി ചേരിയുടെ രാഷ്‌ട്രീയനേട്ടത്തിനായി കൊടുംക്രിമിനലുകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും മാഫിയകളെയും വെള്ളപൂശുകയും അവര്‍ക്കായി നുണ പ്രചരിപ്പിക്കുകയുമാണ്‌ മാധ്യമങ്ങള്‍. വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉടമയായിരുന്ന പോള്‍ ജോര്‍ജിന്റെ കൂട്ടുകാരായ രണ്ട്‌ കുപ്രസിദ്ധ ഗുണ്ടകള്‍ നിയമത്തിനു മുന്നില്‍ കീഴടങ്ങിയത്‌ കേരള പോലീസ്‌ അവര്‍ക്കെതിരായ വലയുടെ കണ്ണികള്‍ മുറുക്കിയതുകൊണ്ടാണ്‌. ഇവര്‍ നിയമത്തിന്റെ മുന്നില്‍ എത്തിയതോടെ ഈ ഗുണ്ടകളെ കേന്ദ്രീകരിച്ച്‌ ഇടതുപക്ഷത്തിനെതിരെ കെട്ടിയുയര്‍ത്തിയ നുണക്കോട്ടകള്‍ ഇടിഞ്ഞിട്ടുണ്ട്‌. രണ്ട്‌ ഗുണ്ടകള്‍ ദുബായിലെത്തിയെന്നും അവര്‍ ഒളിവില്‍ പാര്‍ക്കുന്ന ഹോട്ടലിനുമുന്നില്‍നിന്നും എക്‌സ്‌ക്ലൂസീവായി ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്യുകയാണെന്നും ഏഷ്യാനെറ്റ്‌ ന്യൂസ്‌ സംപ്രേഷണം ചെയ്‌തിരുന്നു. ഇതേവഴിക്ക്‌ മറ്റ്‌ ഇടതുപക്ഷവിരുദ്ധ മാധ്യമങ്ങളും നീങ്ങി. ഇതിന്റെ അര്‍ത്ഥശൂന്യത ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്ന സ്ഥിതിക്ക്‌ ജനങ്ങളോട്‌ മാപ്പുപറയാന്‍ ഈ മാധ്യമങ്ങളും യു.ഡി.എഫ്‌-ബി.ജെ.പി നേതാക്കളും തയ്യാറാകുമോ?
ലാവ്‌ലിന്‍ കേസ്‌ സംബന്ധിച്ച്‌ മന്ത്രിസഭാ രേഖകള്‍ ചോര്‍ത്തിയെന്ന നുണപ്രചാരണത്തിലൂടെ എല്‍.ഡി.എഫ്‌ സര്‍ക്കാരിനെയും സി.പി.ഐ (എം) നേതൃത്വത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ പിന്തിരിപ്പന്‍ മാധ്യമ-രാഷ്‌ട്രീയ കൂട്ടുകെട്ട്‌ നടത്തിയ നെറികെട്ട പ്രവര്‍ത്തനങ്ങളില്‍ എല്ലാ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണം. ലാവ്‌ലിന്‍ കേസില്‍ ഗവര്‍ണ്ണര്‍ മന്ത്രിസഭാ തീരുമാനം മറികടന്ന്‌ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ പേരിലാണ്‌ വ്യാജവിവാദം സൃഷ്‌ടിച്ചിരിക്കുന്നത്‌. വിവരാവകാശനിയമപ്രകാരം ലഭ്യമായ രേഖകള്‍ ഉള്‍പ്പെടെയുള്ളവയാണ്‌ ഹര്‍ജിയില്‍ പിണറായിയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ചത്‌. നിയമാനുസൃതം ഫീസടച്ച്‌ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ 2009 ജൂണ്‍ 20 ന്‌ വിജിലന്‍സ്‌ വകുപ്പിലെ സംസ്ഥാന പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ്‌ രേഖകള്‍ അനുവദിച്ചത്‌. അഡ്വക്കേറ്റ്‌ ജനറല്‍ സംസ്ഥാന സര്‍ക്കാരിന്‌ നല്‍കിയ നിയമോപദേശം, മന്ത്രിസഭാ രേഖകള്‍, ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട്‌ ഗവര്‍ണ്ണറും സംസ്ഥാന സര്‍ക്കാരുമായി നടത്തിയ കത്തിടപാടുകള്‍ തുടങ്ങിയവയാണ്‌ ലഭ്യമായത്‌. ഗവര്‍ണ്ണറുടെ ഓഫീസും രേഖകള്‍ നല്‍കി. ഇതില്‍ അപാകത ഇല്ലെന്നും നിയമാനുസൃതമായ കാര്യങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂവെന്നും മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. വിവരാവകാശ നിയമപ്രകാരം വസ്‌തുതകള്‍ പുറത്തുവരുന്നതില്‍ ചില മാധ്യമങ്ങളും കോണ്‍ഗ്രസ്‌ നേതൃത്വവും പ്രതിഷേധിക്കുന്നതിന്റെ അര്‍ത്ഥം, തങ്ങള്‍ നടത്തിവരുന്ന കള്ളപ്രചാരവേലകള്‍ സംബന്ധിച്ച സത്യം ജനങ്ങള്‍ മനസ്സിലാക്കുന്നതിലെ അങ്കലാപ്പുമൂലമാണ്‌. കോണ്‍ഗ്രസ്‌ നേതാവായ അഭിഭാഷകനും ഇതേ രേഖകള്‍ നല്‍കിയിട്ടുണ്ട്‌. എന്നാല്‍, ഇതെല്ലാം മറച്ചുവച്ച്‌ സുപ്രീംകോടതി ഹര്‍ജിയുടെ പേരില്‍ അനാവശ്യ വിവാദം കുത്തിപ്പൊക്കുന്നത്‌ വിലകുറഞ്ഞ രാഷ്‌ട്രീയമാണ്‌. പിണറായി വിജയനെ പ്രതിയാക്കിയ സി.ബി.ഐയുടെ ലാവ്‌ലിന്‍ കേസ്‌ രാഷ്‌ട്രീയപ്രേരിതമാണ്‌. ഇതിനെ രാഷ്‌ട്രീയമായി മാത്രമല്ല, നിയമപരമായും സി.പി.ഐ (എം) നേരിടുമെന്ന്‌ പാര്‍ടി പോളിറ്റ്‌ ബ്യൂറോയും കേന്ദ്രകമ്മിറ്റിയും പ്രഖ്യാപിച്ചതാണ്‌. അതിന്