Font help
 
 
ഭരണഘടന

 

സി പി ഐ (എം) ഭരണഘടന

വകുപ്പ്‌ 1

പേര്‌

പാര്‍ട്ടിയുടെ പേര്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്‌) എന്നാകുന്നു.

വകുപ്പ്‌ 2

ലക്ഷ്യം

ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്‌). തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ്‌ പാര്‍ട്ടിയുടെ ലക്ഷ്യം. മാര്‍ക്‌സിസം-ലെനിനിസത്തിന്റെ സിദ്ധാന്തങ്ങളും തത്ത്വശാസ്‌ത്രവുമാണ്‌ പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും വഴികാട്ടുന്നത്‌. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയ്‌ക്ക്‌ അറുതി വരുത്തി, അധ്വാനിക്കുന്ന ജനങ്ങള്‍ക്ക്‌ പൂര്‍ണമോചനത്തിലേക്കുള്ള ശരിയായ വഴി കാട്ടാന്‍ മാര്‍ക്‌സിസം-ലെനിനിസത്തിനു മാത്രമേ കഴിയൂ. തൊഴിലാളിവര്‍ഗ സാര്‍വദേശീയത്വത്തിന്റെ കൊടി പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നു.

വകുപ്പ്‌ 3

കൊടി

വീതിയുടെ ഒന്നരമടങ്ങ്‌ നീളമുള്ള ചെങ്കൊടിയാണ്‌ പാര്‍ട്ടിയുടെ കൊടി. കൊടിയുടെ മധ്യത്തിലായി വെളുത്തനിറത്തില്‍ വിലങ്ങനെവെച്ച അരിവാളും ചുറ്റികയും ഉണ്ടായിരിക്കും.

വകുപ്പ്‌ 4

അംഗത്വം

1. പാര്‍ട്ടിയുടെ ഭരണഘടനയും പരിപാടിയും അംഗീകരിക്കുകയും ഏതെങ്കിലും ഒരു പാര്‍ട്ടിസംഘടനയില്‍ പ്രവര്‍ത്തിക്കാനും കൃത്യമായി അംഗവരിയും ലെവിയും (വരിയും ലെവിയും പാര്‍ട്ടി നിശ്ചയിക്കുന്ന പ്രകാരം) നല്‍കാനും പാര്‍ട്ടി തീരുമാനങ്ങള്‍ നടപ്പിലാക്കാനും സന്നദ്ധനാകുകയും ചെയ്യുന്ന, പതിനെട്ടോ കൂടുതലോ വയസായ ഏത്‌ ഇന്ത്യന്‍ പൗരനും പാര്‍ട്ടി അംഗത്വത്തിന്‌ അര്‍ഹനാണ്‌.

2. എ. രണ്ട്‌ പാര്‍ട്ടി മെമ്പര്‍മാരുടെ ശുപാര്‍ശയോടെ ഓരോരുത്തരായി സമര്‍പ്പിക്കുന്ന അപേക്ഷപ്രകാരമാണ്‌ പാര്‍ട്ടിയില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നത്‌. ഒരു അപേക്ഷകനെ പാര്‍ട്ടി അംഗത്വത്തിന്‌ ശുപാര്‍ശചെയ്യുന്ന പാര്‍ട്ടി അംഗങ്ങള്‍ അയാളെപ്പറ്റി തങ്ങള്‍ക്ക്‌ നേരിട്ടറിയാവുന്ന വിവരങ്ങള്‍ തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ ബന്ധപ്പെട്ട പാര്‍ട്ടി ബ്രാഞ്ചിനോ ഘടകത്തിനോ നല്‍കേണ്ടതാണ്‌. അപേക്ഷകനെ പാര്‍ട്ടിയില്‍ ചേര്‍ക്കാമെങ്കില്‍ പാര്‍ട്ടിബ്രാഞ്ച്‌ തൊട്ടടുത്ത മേല്‍ക്കമ്മിറ്റിയോട്‌ ശുപാര്‍ശചെയ്യണം. ആ മേല്‍ക്കമ്മിറ്റിയാണ്‌ എല്ലാ ശുപാര്‍ശകളെയുംപറ്റി തീരുമാനമെടുക്കുന്നത്‌.

ബി. പാര്‍ട്ടിബ്രാഞ്ചിനു മുകളില്‍ മുതല്‍ കേന്ദ്രകമ്മിറ്റിവരെയുള്ള പാര്‍ട്ടികമ്മിറ്റികള്‍ക്കും പുതിയ അംഗങ്ങളെ നേരിട്ട്‌ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ അധികാരമുണ്ട്‌.

3. എ. പാര്‍ട്ടി അംഗത്വത്തിനുവേണ്ടിയുള്ള അപേക്ഷകളെല്ലാം അവതരണത്തിനും ശുപാര്‍ശക്കും ശേഷം ഒരു മാസത്തിനകം അധികാരപ്പെട്ട മേല്‍ക്കമ്മിറ്റിക്ക്‌ സമര്‍പ്പിക്കേണ്ടതാണ്‌.

ബി. അപേക്ഷകനെ പാര്‍ട്ടിയില്‍ ചേര്‍ത്തുകഴിഞ്ഞാല്‍ ചേര്‍ത്ത തിയതി മുതല്‍ ഒരു വര്‍ഷത്തേക്ക്‌ അയാള്‍ സ്ഥാനാര്‍ഥി അഥവാ കാന്‍ഡിഡേറ്റ്‌ അംഗമായി കരുതപ്പെടുന്നതാണ്‌.

4. മറ്റു പാര്‍ട്ടിയില്‍ പ്രാദേശിക-ജില്ല-സംസ്ഥാന നിലവാരങ്ങളില്‍ നേതൃത്വപദവിയിലുണ്ടായിരുന്ന ഒരാള്‍ക്ക്‌ അംഗത്വം നല്‍കുന്നതിന്‌ അതേ നിലവാരത്തിലുള്ള പ്രദേശിക കമ്മിറ്റിയുടെ ജില്ലാ-സംസ്ഥാന കമ്മിറ്റിയുടെയോ അംഗീകാരത്തിനുപുറമെ തൊട്ടുമേലുള്ള കമ്മിറ്റിയുടെ അനുവാദവും ഉണ്ടായിരിക്കണം. അസാധാരണമായ ചില കേസുകളില്‍ കേന്ദ്രകമ്മിറ്റിക്കോ സംസ്ഥാനകമ്മിറ്റിക്കോ അത്തരക്കാര്‍ക്ക്‌ പൂര്‍ണഅംഗത്വം നല്‍കാം. സംസ്ഥാനകമ്മിറ്റി അപ്രകാരം അംഗത്വം നല്‍കുമ്പോള്‍ മുന്‍കൂട്ടി കേന്ദ്രകമ്മിറ്റിയുടെ അനുവാദം വാങ്ങണം.

5. ഒരിക്കല്‍ പാര്‍ട്ടി അംഗത്വത്തില്‍ പുറത്താക്കപ്പെട്ടാല്‍ അയാളെ വീണ്ടും പാര്‍ട്ടിയില്‍ എടുക്കുന്നതിന്‌ പുറത്താക്കല്‍ തീരുമാനം സ്വീകരിച്ച പാര്‍ട്ടികമ്മിറ്റിയുടെയോ അതിനേക്കാള്‍ ഉയര്‍ന്ന ഏതെങ്കിലും കമ്മിറ്റിയുടെയോ തീരുമാനം ഉണ്ടായിരിക്കണം.

6. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനോ തിരഞ്ഞെടുക്കപ്പെടാനോ ഏതെങ്കിലും പ്രമേയത്തെ സംബന്ധിച്ച്‌ വോട്ടുചെയ്യാനോ ഉള്ള അവകാശങ്ങളൊഴിച്ചാല്‍ പൂര്‍ണ അംഗങ്ങള്‍ക്കുള്ള എല്ലാ അവകാശങ്ങളും ചുമതലകളും സ്ഥാനാര്‍ഥി അംഗങ്ങള്‍ക്കും ഉണ്ടായിരിക്കും.

7. ഏതെങ്കിലും ഒരു ബ്രാഞ്ചോ പാര്‍ട്ടികമ്മിറ്റിയോ സ്ഥാനാര്‍ഥി അംഗങ്ങളെ ചേര്‍ത്തുകഴിഞ്ഞാല്‍, പാര്‍ട്ടിയുടെ പരിപാടി, ഭരണഘടന, സമകാലികനയങ്ങള്‍ എന്നിവ സംബന്ധിച്ച്‌ അവരുടെ പ്രാഥമിക പഠനത്തിന്‌ അതത്‌ ഘടകങ്ങള്‍ ഏര്‍പ്പാടുണ്ടാക്കേണ്ടതും പാര്‍ട്ടിബ്രാഞ്ചിലോ ഘടകത്തിലോ അംഗങ്ങള്‍ എന്ന നിലക്ക്‌ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിക്കൊണ്ട്‌ അവരുടെ വളര്‍ച്ചയെ അവലോകനം ചെയ്യേണ്ടതുമാണ്‌.

8. സ്ഥാനാര്‍ഥി അംഗത്വം കാലാവധി അവസാനിച്ചാല്‍ ബന്ധപ്പെട്ട പാര്‍ട്ടിബ്രാഞ്ചോ കമ്മിറ്റിയോ പൂര്‍ണഅംഗത്വം ലഭിക്കാന്‍ അയാള്‍ യോഗ്യനായോ എന്ന കാര്യം ചര്‍ച്ചചെയ്യണം. സ്ഥാനാര്‍ഥി അംഗം അയോഗ്യനാണെന്നു കണ്ടാല്‍ പാര്‍ട്ടി ബ്രാഞ്ചോ കമ്മിറ്റിയോ അയാളുടെ സ്ഥാനാര്‍ഥി അംഗത്വം റദ്ദു ചെയ്യേണ്ടതാണ്‌. പൂര്‍ണഅംഗത്വം നല്‍കിയതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ ബന്ധപ്പെട്ട ബ്രാഞ്ചോ പാര്‍ട്ടികമ്മിറ്റിയോ അടുത്ത മേല്‍കമ്മിറ്റിക്ക്‌ കൃത്യമായി അയക്കേണ്ടതാണ്‌.

9. ആ റിപ്പോര്‍ട്ട്‌ പരിശോധിച്ചതിനുശേഷം അത്‌ സമര്‍പ്പിച്ച പാര്‍ട്ടിബ്രാഞ്ചിനോടോ കമ്മിറ്റിയോടോ കൂടിആലോചിച്ചുകൊണ്ട്‌ അത്‌ ഭേദഗതിചെയ്യാനോ ആകെ മാറ്റാനോ ഉപരികമ്മിറ്റിക്ക്‌ അധികാരമുണ്ടായിരിക്കും. സ്ഥാനാര്‍ഥി അംഗങ്ങളെ റിക്രൂട്ട്‌ ചെയ്യുന്ന കാര്യത്തിലും ജില്ലാകമ്മിറ്റികള്‍ക്ക്‌ മേല്‍നോട്ടാധികാരമുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ കീഴ്‌കമ്മിറ്റികള്‍ എടുത്ത തീരുമാനങ്ങള്‍ ഭേദഗതിചെയ്യാനോ ആകെ മാറ്റാനോ ഉപരികമ്മിറ്റിക്ക്‌ അധികാരമുണ്ടായിരിക്കും. സ്ഥാനാര്‍ഥിഅംഗങ്ങളെ റിക്രൂട്ട്‌ ചെയ്യുന്ന കാര്യത്തിലും പൂര്‍ണഅംഗത്വം നല്‍കുന്ന കാര്യത്തിലും ജില്ലാകമ്മിറ്റിക്ക്‌ മേല്‍നോട്ടാധികാരം ഉണ്ട്‌. ഇത്‌ സംബന്ധിച്ച്‌ കീഴ്‌കമ്മിറ്റികള്‍ എടുത്ത തീരുമാനങ്ങള്‍ ഭേദപ്പെടുത്താനോ നിരസിക്കാനോ മേല്‍ക്കമ്മിറ്റികള്‍ക്ക്‌ അവകാശമുണ്ടായിരിക്കും.

10. ഏതു പാര്‍ട്ടിഅംഗത്തിനും തന്റെ ഘടകത്തിന്റെ അനുമതിയോടുകൂടി മറ്റൊരു ഘടകത്തിലേക്ക്‌ മാറാവുന്നതാണ്‌. അതിനുള്ള അപേക്ഷ തന്റെ ഘടകത്തിലൂടെ ബന്ധപ്പെട്ട രണ്ട്‌ ഘടകങ്ങളും ഏത്‌ മേല്‍ഘടകത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുവോ അതിന്‌ അയച്ചുകൊടുക്കേണ്ടതാണ്‌.

 

വകുപ്പ്‌ 5

പാര്‍ട്ടി പ്രതിജ്ഞ

പാര്‍ട്ടിയില്‍ ചേരുന്ന സകലരും പാര്‍ട്ടി പ്രതിജ്ഞയില്‍ ഒപ്പുവെയ്‌ക്കണം. പാര്‍ട്ടി പ്രതിജ്ഞ ഇപ്രകാരമാണ്‌.

ഞാന്‍ പാര്‍ട്ടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അംഗീകരിക്കുകയും അതിന്റെ ഭരണഘടനക്ക്‌ വിധേയമായി പാര്‍ട്ടി തീരുമാനങ്ങള്‍ കൂറോടെ നടപ്പാക്കിക്കൊള്ളാമെന്ന്‌ സമ്മതിക്കുകയും ചെയ്യുന്നു. ഞാന്‍ കമ്യൂണിസ്റ്റ്‌ ആദര്‍ശത്തിനനുസരിച്ച്‌ ജീവിക്കാന്‍ ശ്രമിക്കുകയും തൊഴിലാളിവര്‍ഗത്തെയും അധ്വാനിക്കുന്ന ബഹുജനങ്ങളെയും രാജ്യത്തെയും നിസ്വാര്‍ഥമായി സേവിക്കുകയും എല്ലായ്‌പ്പോഴും പാര്‍ട്ടിയുടെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങളെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക്‌ ഉപരിയായി കണക്കാക്കുകയും ചെയ്യുന്നതാണ്‌.

വകുപ്പ്‌ 6

പാര്‍ട്ടി അംഗത്വരേഖകള്‍


പാര്‍ട്ടിഅംഗത്വം സംബന്ധിച്ച എല്ലാ രേഖകളും ജില്ലാകമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ സൂക്ഷിക്കുന്നതാണ്‌.

വകുപ്പ്‌ 7

പാര്‍ട്ടി അംഗത്വപരിശോധ

1. വര്‍ഷം തോറും പാര്‍ട്ടിഅംഗത്വം സംബന്ധിച്ച്‌ ഒരു ചെക്ക്‌-അപ്പ്‌ (ഒത്തുനോക്കല്‍ പരിശോധന) നടത്തുന്നതാണ്‌. അവരവര്‍ അംഗമായിരിക്കുന്ന പാര്‍ട്ടി സംഘടനയാണ്‌ ഇത്‌ നടത്തുക. ശരിയായ കാരണം കൂടാതെ തുടര്‍ച്ചയായി കുറെ കാലത്തേക്ക്‌ പാര്‍ട്ടിജീവിതത്തിലും പ്രവര്‍ത്തനത്തിലും പങ്കെടുക്കാതിരിക്കുകയോ വരിസംഖ്യ മുതലായവ കൊടുക്കാതിരിക്കുകയോ ചെയ്യുന്ന ഏതൊരാളെയും പാര്‍ട്ടിഅംഗത്വത്തില്‍നിന്ന്‌ തള്ളിക്കളയുന്നതാണ്‌.

2. പാര്‍ട്ടി അംഗത്തെ സംബന്ധിച്ച്‌ നടത്തിയ ചെക്ക്‌-അപ്പിന്റെ റിപ്പോര്‍ട്ട്‌ ബന്ധപ്പെട്ട ബ്രാഞ്ചോ പാര്‍ട്ടികമ്മിറ്റിയോ സ്ഥിരീകരണത്തിനും രേഖ സൂക്ഷിപ്പിനുമായി തൊട്ടടുത്ത മേല്‍കമ്മിറ്റിക്ക്‌ അയക്കണം.

വകുപ്പ്‌ 8

പാര്‍ട്ടിഅംഗത്വം രാജിവെക്കല്‍

1. തന്റെ അംഗത്വം രാജിവെക്കണമെന്ന്‌ ആഗ്രഹിക്കുന്ന ആള്‍ താന്‍ അംഗമായിരിക്കുന്ന പാര്‍ട്ടിബ്രാഞ്ചിനോ ഘടകത്തിനോ രാജി സമര്‍പ്പിക്കേണ്ടതാണ്‌. ബന്ധപ്പെട്ട ഘടകത്തിന്‌ ആ രാജി സ്വീകരിച്ച്‌ അയാളുടെ പേര്‍ അംഗത്വപട്ടികയില്‍നിന്ന്‌ നീക്കിക്കളയാവുന്നതാണ്‌. ഈ വിവരം അടുത്ത മേല്‍ക്കമ്മിറ്റിക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യുകയും വേണം. രാഷ്‌ട്രീയകാരണംകൊണ്ടാണ്‌ രാജിവെക്കുന്നതെങ്കില്‍ രാജി തള്ളിക്കളഞ്ഞ്‌ അയാളെ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കേണ്ടതാണ്‌.

2. പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ തക്കവിധം ഗുരുതരമായ അച്ചടക്കക്കുറ്റം ആരോപിക്കപ്പെടാന്‍ ഇടയുള്ള ആളാണ്‌ രാജിവെക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആ കുറ്റാരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ ആ രാജി പാര്‍ട്ടിയില്‍നിന്നുള്ള പുറത്താക്കലായി കണക്കാക്കി നടപ്പില്‍ വരുത്തേണ്ടതുമാണ്‌.

3. അങ്ങനെ പുറംതള്ളലായി നടപ്പില്‍വരുത്തുന്ന എല്ലാ രാജിക്കാര്യങ്ങളും ഉടനടി അടത്ത മേല്‍കമ്മിറ്റിക്ക്‌ റിപ്പോര്‍ട്ടുചെയ്യേ ണ്ടതും ആ കമ്മിറ്റിയുടെ സ്ഥിരീകരണത്തിന്‌ വിധേയമാക്കേണ്ടതുമാണ്‌.

വകുപ്പ്‌ 9

അംഗവരി

1. ഓരോ പാര്‍ട്ടിഅംഗവും സ്ഥാനാര്‍ഥിഅംഗവും പാര്‍ട്ടി അംഗവരിയായി പ്രതിവര്‍ഷം രണ്ടു രൂപവീതം നല്‍കേണ്ടതാണ്‌. പാര്‍ട്ടിയില്‍ ചേരുന്ന സമയത്തോ ഓരോ വര്‍ഷവും മാര്‍ച്ച്‌ മാസം അവസാനിക്കുന്നതിന്‌ മുമ്പോ ഈ പ്രതിവര്‍ഷ പാര്‍ട്ടി വരിസംഖ്യ ഓരോ അംഗവും ബന്ധപ്പെട്ട ബ്രാഞ്ച്‌ അല്ലെങ്കില്‍ യൂണിറ്റ്‌ സെക്രട്ടറിക്ക്‌ നല്‍കേണ്ടതാണ്‌. തക്കസമയത്ത്‌ ഒരു അംഗം വരിസംഖ്യ നല്‍കാത്തപക്ഷം അംഗത്വപട്ടികയില്‍നിന്ന്‌ ആ അംഗത്തിന്റെ പേര്‍ നീക്കം ചെയ്യപ്പെടും.
പരിതഃസ്ഥിതികള്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ കേന്ദ്രകമ്മിറ്റിക്ക്‌ ഈ അവസാനതിയതി നീട്ടാവുന്നതാണ്‌.

2. പാര്‍ട്ടി അംഗങ്ങളില്‍നിന്ന്‌ ശേഖരിക്കുന്ന വരിസംഖ്യ മുഴുവന്‍ പാര്‍ട്ടിബ്രാഞ്ചോ ഘടകമോ തക്കതായ പാര്‍ട്ടികമ്മിറ്റികളിലൂടെ കേന്ദ്രകമ്മിറ്റിയെ ഏല്‍പ്പിക്കണം.

വകുപ്പ്‌ 10

പാര്‍ട്ടി ലെവി

കേന്ദ്രകമ്മിറ്റി നിശ്ചയിക്കുന്ന പ്രകാരം ഒരു പ്രതിമാസ ലെവി എല്ലാ പാര്‍ട്ടിഅംഗങ്ങളും അടയ്‌ക്കണം. വര്‍ഷാ വര്‍ഷമായോ കാലാകാലത്തിലോ മാത്രം വരുമാനം കിട്ടുന്നവര്‍ നിശ്ചിത ശതമാനം അനുസരിച്ച്‌ ഓരോ കാലത്തിന്റെയും ആദ്യമോ മുമ്മൂന്നു മാസത്തിലാദ്യമോ ലെവി അടയ്‌ക്കേണ്ടതാണ്‌. നിശ്ചിതസമയത്തെ തുടര്‍ന്ന്‌ മൂന്നുമാസം കഴിഞ്ഞിട്ടും ലെവി അടയ്‌ക്കാത്ത ആളുകളുടെ പേര്‍ പാര്‍ട്ടിയുടെ അംഗത്വപട്ടികയില്‍നിന്ന്‌ നീക്കം ചെയ്യുന്നതാണ്‌.

വകുപ്പ്‌ 11

പാര്‍ട്ടിഅംഗങ്ങളുടെ ചുമതലകള്‍


1. പാര്‍ട്ടി അംഗങ്ങളുടെ ചുമതലകള്‍ താഴെ ചേര്‍ക്കുന്നു:


എ. തങ്ങള്‍ അംഗമായിട്ടുള്ള പാര്‍ട്ടി സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി പങ്കുകൊള്ളുകയും പാര്‍ട്ടിയുടെ നയവും തീരുമാനങ്ങളും നിര്‍ദേശങ്ങളും വിശ്വസ്‌തതയോടെ നടപ്പാക്കുകയും ചെയ്യുക.

ബി. മാര്‍ക്‌സിസം-ലെനിനിസം പഠിക്കുകയും സ്വന്തം അറിവിന്റെ നിലവാരം ഉയര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്യുക.

സി. പാര്‍ട്ടിപത്രങ്ങളും പ്രസിദ്ധീകരണങ്ങളും വായിക്കുകയും അവ നിലനിര്‍ത്താന്‍ സഹായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഡി. പാര്‍ട്ടി ഭരണഘടന മാനിക്കുക, അച്ചടക്കം പാലിക്കുക, കമ്യൂണിസത്തിന്റെ മഹീനയ ആദര്‍ശങ്ങള്‍ക്ക്‌ അനുസരണമായും തൊഴിലാളിവര്‍ഗ സാര്‍വദേശീയത്വത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടും പൊരുമാറുക.

ഇ. സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക്‌ ഉപരി പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക്‌ സ്ഥാനം നല്‍കുക.

എഫ്‌. ബഹുജനങ്ങളെ അര്‍പ്പണമനോഭാവത്തോടെ സേവിക്കുകയും അവരുമായുള്ള ബന്ധം നിരന്തരം ശക്തിപ്പെടുത്തുകയും ചെയ്യുക. ബഹുജനങ്ങളില്‍നിന്ന്‌ കാര്യങ്ങള്‍ ഗ്രഹിക്കുക; അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും പാര്‍ട്ടിക്ക്‌ റിപ്പോര്‍ട്ടുചെയ്യുക. പ്രത്യേകം ഒഴിവാക്കപ്പെടാത്ത പക്ഷം പാര്‍ട്ടിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച്‌ ഏതെങ്കിലും ഒരു ബഹുജനസംഘടനയില്‍ പ്രവര്‍ത്തിക്കുക.

ജി. പാര്‍ട്ടി അംഗങ്ങള്‍ തമ്മില്‍ സഖാക്കള്‍ക്ക്‌ അനുയോജ്യമായ ബന്ധം വളര്‍ത്തുകയും പാര്‍ട്ടിക്കുള്ളില്‍ സാഹോദര്യമനോഭാവം നിരന്തരം പ്രബലപ്പെടുത്തുകയും ചെയ്യുക.

എച്ച്‌. തനിയെയും കൂട്ടായും ഉള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്താനും അന്യോന്യം സഹായിക്കാനുമായി വിമര്‍ശനവും സ്വയം വിമര്‍ശനവും പതിവായി നടത്തുക.

ഐ. പാര്‍ട്ടിയോട്‌ ഉള്ളുതുറന്ന്‌ സത്യസന്ധമായി പെരുമാറുക, പാര്‍ട്ടി അര്‍പ്പിക്കുന്ന വിശ്വാസത്തെ വഞ്ചിക്കാതിരിക്കുക.

ജെ. പാര്‍ട്ടിയുടെ ഐക്യവും കെട്ടുറപ്പും സംരക്ഷിക്കുക. രാജ്യത്തിന്റെയും തൊഴിലാളിവര്‍ഗത്തിന്റെയും ശത്രുക്കള്‍ക്കെതിരായി ജാഗരൂകരായിരിക്കുക.

കെ. പാര്‍ട്ടിയുടെയും തൊഴിലാളിവര്‍ഗത്തിന്റെയും രാജ്യത്തിന്റെ ശത്രുക്കളുടെയും കടന്നാക്രമണത്തിനെതിരായി പാര്‍ട്ടിയെ കാത്തുസൂക്ഷിക്കുകയും പാര്‍ട്ടിയുടെ ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുക.

2. പാര്‍ട്ടി അംഗങ്ങളെക്കൊണ്ട്‌ മേല്‍പ്പറഞ്ഞ ചുമതലകള്‍ നിറവേറ്റുകയും അവ നിര്‍വഹിക്കുന്നതിന്‌ കഴിവുള്ള വിധത്തിലെല്ലാം സഹായിക്കുകയും ചെയ്യുക പാര്‍ട്ടിസംഘടനകളുടെ കടമയാണ്‌.

വകുപ്പ്‌ 12

പാര്‍ട്ടി അംഗങ്ങളുടെ അവകാശങ്ങള്‍

 

1. പാര്‍ട്ടി അംഗങ്ങളുടെ അവകാശങ്ങള്‍ താഴെ ചേര്‍ക്കുന്നു:

എ. പാര്‍ട്ടി സംഘടനകളെയും പാര്‍ട്ടികമ്മിറ്റികളെയും തിരഞ്ഞെടുക്കുക, അവയിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുക.

ബി. പാര്‍ട്ടിനയങ്ങളും പാര്‍ട്ടിതീരുമാനങ്ങളും രൂപീകരിക്കുന്നതിന്‌ സംഭാവന നല്‍കാനായി ചര്‍ച്ചകളില്‍ പങ്കെടുക്കുക.

സി. പാര്‍ട്ടിയിലെ സ്വന്തം പ്രവര്‍ത്തനത്തെപ്പറ്റി നിര്‍ദേശങ്ങള്‍ വെക്കുക.

ഡി. പാര്‍ട്ടിയോഗത്തില്‍വെച്ച്‌ പാര്‍ട്ടികമ്മിറ്റികളെയും ഭാരവാഹികളെയും വിമര്‍ശിക്കുക.

ഇ. തനിക്കെതിരായ അച്ചടക്കനടപടിയെപ്പറ്റി ചര്‍ച്ചചെയ്യുമ്പോള്‍ അതിനെപ്പറ്റി തന്റെ ഘടകത്തില്‍ നേരിട്ട്‌ ഹാജരായി തനിക്ക്‌ പറയാനുള്ളത്‌ പറയുക.

എഫ്‌. തന്റെ പാര്‍ട്ടികമ്മിറ്റിയുടെയോ സംഘടനയുടെയോ ഏതെങ്കിലും തീരുമാനത്തോട്‌ ഒരു പാര്‍ട്ടിഅംഗം യോജിക്കുന്നില്ലെങ്കില്‍ അയാള്‍ക്ക്‌ തന്റെ അഭിപ്രായം തൊട്ടടുത്ത മേല്‍കമ്മിറ്റിക്ക്‌ സമര്‍പ്പിക്കാവുന്നതാണ്‌. രാഷ്‌ട്രീയ അഭിപ്രായഭിന്നതയുള്ള പാര്‍ട്ടി അംഗത്തിന്‌ തന്റെ അഭിപ്രായം കേന്ദ്ര കമ്മിറ്റി വരെയുള്ള ഏത്‌ മേല്‍ക്കമ്മിറ്റിക്കും സമര്‍പ്പിക്കാം. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം പാര്‍ട്ടിഅംഗം തീര്‍ച്ചയായും പാര്‍ട്ടി തീരുമാനങ്ങള്‍ നടപ്പാക്കേണ്ടതും അഭിപ്രായഭിന്നതകള്‍ പ്രായോഗിക പരീക്ഷണത്തിലൂടെയും സഖാക്കള്‍ക്ക്‌ അനുയോജ്യമായ ചര്‍ച്ചകളിലൂടെയും പരിഹരിക്കാന്‍ ശ്രമിക്കേണ്ടതുമാണ്‌.

ജി. കേന്ദ്രകമ്മിറ്റി ഉള്‍പ്പെടെ അതുവരെയുള്ള ഏത്‌ മേല്‍ഘടകത്തിനും എന്തെങ്കിലും പ്രസ്‌താവനയോ പരാതിയോ അപ്പീലോ സമര്‍പ്പിക്കുക.

2. ഈ അവകാശങ്ങള്‍ മാനിക്കേണ്ടത്‌ പാര്‍ട്ടിസംഘടനകളുടെയും ഭാരവാഹികളുടെയും കടമയാണ്‌.

വകുപ്പ്‌ 13

ജനാധിപത്യ കേന്ദ്രീകരണത്തിന്റെ തത്ത്വങ്ങള്‍

1. പാര്‍ട്ടിഘടനയുടെ അടിസ്ഥാനവും ഉള്‍പ്പാര്‍ട്ടിജീവിതത്തിന്‌ വഴികാട്ടുന്നതും ജനാധിപത്യ കേന്ദ്രീകരണത്തിന്റെ തത്വങ്ങളാണ്‌. ജനാധിപത്യ കേന്ദ്രീകരണെമന്നു പറഞ്ഞാല്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത നേതൃത്വമെന്നും കേന്ദീകൃത നേതൃത്വത്തിന്റെ മാര്‍ഗ നിര്‍ദേശത്തോടുകൂടിയ ജനാധിപത്യമെന്നും ആണ്‌ അര്‍ഥം.

പാര്‍ട്ടിഘടനയുടെ രംഗത്ത്‌ ജനാധിപത്യകേന്ദ്രീകരണത്തിന്റെ മാര്‍ഗദര്‍ശകതത്ത്വങ്ങള്‍ താഴെപ്പറയുന്നവയാണ്‌:

എ. ഉന്നതതലം തൊട്ട്‌ താഴേപ്പടിവരെയുള്ള എല്ലാ പാര്‍ട്ടിഘടകങ്ങളും തിരഞ്ഞെടുക്കപ്പെട്ടവയാകണം.

ബി. ന്യൂനപക്ഷം ഭൂരിപക്ഷതീരുമാനം നടപ്പില്‍വരുത്തണം. പാര്‍ട്ടിയുടെ കീഴ്‌ഘടകങ്ങള്‍ മേല്‍ഘടകങ്ങളുടെ തീരുമാനങ്ങളും നിര്‍ദേശങ്ങളും നടപ്പാക്കണം. വ്യക്തികള്‍ കൂട്ടായ തീരുമാനങ്ങള്‍ക്കും ഇച്ഛയ്‌ക്കും കീഴ്‌പ്പെടണം. പാര്‍ട്ടി കോണ്‍ഗ്രസിന്റെയും കേന്ദ്രകമ്മിറ്റിയുടെയും തീരുമാനങ്ങളും നിര്‍ദേശങ്ങളും എല്ലാ പാര്‍ട്ടിസംഘടനകളും നടപ്പാക്കണം.

സി. എല്ലാ പാര്‍ട്ടികമ്മിറ്റികളും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്‌ തൊട്ടുകീഴിലുള്ള പാര്‍ട്ടിഘടകങ്ങള്‍ക്ക്‌ കാലാകാലങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യണം. അതുപോലെ തന്നെ എല്ലാ കീഴ്‌കമ്മിറ്റികളും തൊട്ട്‌ മേലെയുള്ളവയ്‌ക്കും റിപ്പോര്‍ട്ടു ചെയ്യണം.

ഡി. എല്ലാ പാര്‍ട്ടികമ്മിറ്റികളും, നേതൃസ്ഥാനത്തുള്ളവ പ്രത്യേകിച്ചും കീഴ്‌കമ്മിറ്റികളുടെയും കീഴ്‌സംഘടനകളുടെയും പാര്‍ട്ടി അണികളിലെ അംഗങ്ങളുടെയും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും നിരന്തരശ്രദ്ധയോടെ പരിഗണിക്കേണ്ടതാണ്‌.

ഇ. എല്ലാ പാര്‍ട്ടികമ്മിറ്റികളും കൂട്ടായ തീരുമാനത്തിന്റെയും പ്രവര്‍ത്തന പരിശോധനയുടെയും (ചെക്ക്‌-അപ്പ്‌) അടിസ്ഥാനത്തിലും വ്യക്തിപരമായ ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കേണ്ടതാണ്‌.

എഫ്‌. എല്ലാ സാര്‍വദേശീയപ്രശ്‌നങ്ങളും അഖിലേന്ത്യാ സ്വഭാവമുള്ളവയോ ഒന്നിലധികം സംസ്ഥാനങ്ങളെ സംബന്ധിക്കുന്നവയോ ആയ പ്രശ്‌നങ്ങളും രാജ്യവ്യാപകമായി ഏകീകൃതതീരുമാനം ആവശ്യമായ പ്രശ്‌നങ്ങളും സംബന്ധിച്ച്‌ അഖിലേന്ത്യാപാര്‍ട്ടി സംഘടനകള്‍ തീരുമാനം എടുക്കേണ്ടതാണ്‌. സംസ്ഥാന വ്യാപകമോ ജില്ലയെമാത്രം ബാധിക്കുന്നതോ ആയ പ്രശ്‌നങ്ങള്‍ സാധാരണഗതിയില്‍ അതത്‌ പാര്‍ട്ടിസംഘടനകള്‍ക്ക്‌ തീരുമാനിക്കാവുന്നതാണ്‌. എന്നാല്‍ ഒരുനിലക്കും അത്തരം തീരുമാനങ്ങള്‍ മേല്‍ക്കമ്മിറ്റികളുടെ തീരുമാനങ്ങള്‍ക്ക്‌ വിരുദ്ധമാകാന്‍ പാടില്ല. സംസ്ഥാനപ്രാധാന്യം വരെ ഉള്ള ഏതെങ്കിലും പ്രശ്‌നത്തില്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിന്‌ തീരുമാനം എടുക്കേണ്ടതായി വരുമ്പോള്‍ സാധാരണഗതിയില്‍ ബന്ധപ്പെട്ട സംസ്ഥാന കമ്മിറ്റിയുമായി ആലോചിച്ചേ അങ്ങനെ ചെയ്യാവു. ജില്ലയെ സംബന്ധിച്ച കാര്യങ്ങളില്‍ സംസ്ഥാനകമ്മിറ്റിയും അങ്ങനെയേ ചെയ്യാവു.

ജി. അഖിലേന്ത്യാതലത്തില്‍ പാര്‍ട്ടിനയങ്ങളെ ബാധിക്കുന്നവയും എന്നാല്‍ പാര്‍ട്ടി അതിന്റെ നിലപാട്‌ ആദ്യമായി പ്രകടിപ്പിക്കേണ്ടിവരുന്നതുമായ പ്രശ്‌നങ്ങളില്‍ നയപരമായ പ്രസ്‌താവന ചെയ്യാന്‍ കേന്ദ്രകമ്മിറ്റിക്ക്‌ മാത്രമേ അധികാരമുള്ളു. കേന്ദ്രനേതൃത്വത്തിന്റെ പരിഗണനക്കായി അതേക്കുറിച്ച്‌ തങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തക്കസമയത്ത്‌ അറിയിക്കാന്‍ കീഴ്‌കമ്മിറ്റികള്‍ക്ക്‌ അവകാശമുണ്ട്‌. അവയങ്ങനെ ചെയ്യേണ്ടതുമാണ്‌.

2. പാര്‍ട്ടി അംഗങ്ങളുടെ ആകെയും ജനകീയപ്രസ്ഥാനത്തിന്റെയും അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്‍പ്പാര്‍ട്ടി ജീവിതരംഗത്ത്‌ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ താഴെപ്പറയുന്ന നിര്‍ദേശകതത്ത്വങ്ങള്‍ നടപ്പാക്കിയിരിക്കുന്നു;

എ. പാര്‍ട്ടിയെയും അതിന്റെ നയങ്ങളെയും പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളെയും പറ്റി പാര്‍ട്ടിഘടകങ്ങളില്‍ സ്വതന്ത്രവും തുറന്നതുമായ ചര്‍ച്ച നടത്തുക.

ബി. പാര്‍ട്ടിനയങ്ങള്‍ നടപ്പാക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പാര്‍ട്ടിഅംഗങ്ങളെ സജീവമാക്കാനും പ്രത്യയശാസ്‌ത്രപരവും രാഷ്‌ട്രീയവുമായ അവരുടെ നിലവാരം ഉയര്‍ത്താനും പാര്‍ട്ടിജീവിതത്തിലും പ്രവര്‍ത്തനത്തിലും ഫലപ്രദമായി പങ്കുവഹിക്കാന്‍ ഉതകുംവിധം അവരുടെ പൊതുവിജ്ഞാനം മെച്ചപ്പെടുത്താനും ഉള്ള ശ്രമങ്ങള്‍ നിരന്തരമായി നടത്തുക.

സി. ഒരു പാര്‍ട്ടികമ്മിറ്റിയില്‍ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നുവന്നാല്‍ യോജിപ്പിലെത്തുന്നതിനുവേണ്ടി എല്ലാ പ്രകാരേണയും യത്‌നിക്കുക. ഇത്‌ കഴിയാതെവന്നാല്‍, പാര്‍ട്ടിക്കും ബഹുജനപ്രസ്ഥാനത്തിനും പെട്ടെന്ന്‌ ഒരു തീരുമാനം ഇതേക്കുറിച്ച്‌ ആവശ്യമില്ലാത്തപക്ഷം, തുടര്‍ന്നുള്ള ചര്‍ച്ച വഴി അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ വേണ്ടി തീരുമാനം മാറ്റിവെക്കുക.

ഡി. മേലേക്കിടയിലുള്ളവതൊട്ട്‌ കീഴേക്കിടയിലുള്ളവ വരെ എല്ലാ നിലവാരത്തിലും വിമര്‍ശനവും സ്വയം വിമര്‍ശനവും കീഴ്‌കമ്മിറ്റികളില്‍നിന്നുള്ള വിമര്‍ശനവും പ്രത്യേകിച്ചും പ്രോത്സാഹിപ്പിക്കുക.

ഇ. എല്ലാ നിലവാരത്തിലും ഉദ്യോഗസ്ഥമേധാവിത്വ പ്രവണതകള്‍ക്കെതിരായി നിരന്തരം സമരം ചെയ്യുക.

എഫ്‌. പാര്‍ട്ടിക്കുള്ളില്‍ എതു രൂപത്തിലുള്ളതായാലും ശരി വിഭാഗീയതയും വിഭാഗീയഗ്രൂപ്പുകളും അനുവദിക്കില്ല.

ജി. പാര്‍ട്ടിക്കുള്ളില്‍ സാഹോദര്യബന്ധവും പരസ്‌പരസഹായവും വളര്‍ത്തുക; സഖാക്കളോട്‌ സഹാനുഭൂതിയോടെ പെരുമാറിക്കൊണ്ട്‌ അവരുടെ തെറ്റ്‌ തിരുത്തുക; അവരെയും അവരുടെ പ്രവര്‍ത്തനത്തെയോ ഒറ്റപ്പെട്ട തെറ്റുകളുടെയോ സംഭാവനങ്ങളുടെയോ അടിസ്ഥാനത്തിലല്ലാതെ പാര്‍ട്ടിക്ക്‌ അവര്‍ നല്‍കിയ സേവനങ്ങളെ ആകെ കണക്കിലെടുത്തുകൊണ്ട്‌ വിലയിരുത്തുക. അങ്ങനെ പാര്‍ട്ടിമനോഭാവവും പാര്‍ട്ടിബോധവും വളര്‍ത്തുക.

വകുപ്പ്‌ 14

അഖിലേന്ത്യാ പാര്‍ട്ടി കോണ്‍ഗ്രസ്‌

1. രാജ്യത്ത്‌ ആകെ പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന സംഘടന അഖിലേന്ത്യ പാര്‍ട്ടി കോണ്‍ഗ്രസായിരിക്കും.

എ. സാധാരണഗതിയില്‍ മൂന്നു കൊല്ലത്തിലൊരിക്കല്‍ കേന്ദ്രകമ്മിറ്റി പാര്‍ട്ടി കോണ്‍ഗ്രസ്‌ വിളിച്ചുകൂട്ടേണ്ടതാണ്‌.

ബി. ആവശ്യമെന്നു തോന്നുമ്പോള്‍ സ്വന്തം തീരുമാനം അനുസരിച്ചോ ഒട്ടാകെ പാര്‍ട്ടിഅംഗങ്ങളുടെ മൂന്നില്‍ ഒന്നില്‍ കുറയാത്തവരെ പ്രതിനിധീകരിക്കുന്ന രണ്ടോ അതിലധികമോ സംസ്ഥാന പാര്‍ട്ടിഘടകങ്ങളുടെ ആവശ്യം അനുസരിച്ചോ കേന്ദ്രകമ്മിറ്റി വിശേഷാല്‍ പാര്‍ട്ടി കോണ്‍ഗ്രസ്‌ വിളിച്ചുകൂട്ടേണ്ടതാണ്‌.

സി. പാര്‍ട്ടി കോണ്‍ഗ്രസിന്റെ വിശേഷാല്‍ പാര്‍ട്ടി കൊണ്‍ഗ്രസിന്റെയോ സ്ഥലവും തിയതിയും ഇക്കാര്യത്തിനു വേണ്ടി പ്രത്യേകം വിളിച്ചുകൂട്ടുന്ന കേന്ദ്രകമ്മിറ്റിയോഗം തീരുമാനിക്കുന്നതാണ്‌.

ഡി. സംസ്ഥാനസമ്മേളനങ്ങളും അഖിലേന്ത്യാ പാര്‍ട്ടികേന്ദ്രത്തിന്റെ നേരിട്ടു കീഴിലുള്ള പാര്‍ട്ടിഘടകങ്ങളുടെ സമ്മേളനങ്ങളും തിരഞ്ഞെടുത്ത്‌ അയക്കുന്ന പ്രതിനിധികള്‍ ചേര്‍ന്നതാണ്‌ ക്രമപ്രകാരമുള്ള പാര്‍ട്ടികോണ്‍ഗ്രസ്‌.

ഇ. സാധാരണ പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള പ്രാതിനിധ്യത്തിന്റെ അടിസ്ഥാനവും വിശേഷാല്‍ കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന സമ്പ്രദായവും പ്രാതിനിധ്യത്തിന്റെ അടിസ്ഥാനവും കേന്ദ്രകമ്മിറ്റി നിശ്ചയിക്കുന്നതാണ്‌. ആകെയുള്ള പാര്‍ട്ടി അംഗസംഖ്യ, പാര്‍ട്ടി നയിക്കുന്ന ബഹുജനപ്രസ്ഥാനങ്ങളുടെ കരുത്ത്‌, അതായത്‌ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കുള്ള ശക്തി എന്നിവയാണ്‌ കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തിനുള്ള പൊതുവായ അടിസ്ഥാനം.

എഫ്‌. സാധാരണ പാര്‍ട്ടി കോണ്‍ഗ്രസിലും വിശേഷാല്‍ കോണ്‍ഗ്രസിലും പൂര്‍ണപ്രതിനിധികളായി പങ്കെടുക്കാന്‍ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക്‌ അവകാശമുണ്ട്‌.

2. സാധാരണ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളും അധികാരങ്ങളും താഴെപ്പറയുന്നവയാണ്‌:

എ. കേന്ദ്രകമ്മിറ്റിയുടെ രാഷ്‌ട്രീയ-സംഘടനാ റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്‌തു വേണ്ട നടപടികള്‍ എടുക്കുക.

ബി. പാര്‍ട്ടിപരിപാടിയും ഭരണഘടനയും പുനഃപരിശോധിച്ച്‌ വേണ്ട മാറ്റങ്ങള്‍ വരുത്തുക.

സി. സമകാലിക പരിതഃസ്ഥിതിയില്‍ പാര്‍ട്ടിയുടെ നയം നിര്‍ണയിക്കുക.

ഡി. രഹസ്യവോട്ടെടുപ്പ്‌ അനുസരിച്ച്‌ കേന്ദ്രകമ്മിറ്റിയെ തിരഞ്ഞെടുക്കുക.

3. കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ വിശ്വാസയോഗ്യത പരിശോധിച്ച്‌ കോണ്‍ഗ്രസിന്‌ റിപ്പോര്‍ട്ട്‌ ചെയ്യാനായി ഒരു ക്രഡന്‍ഷ്യല്‍ കമ്മിറ്റിയെ കോണ്‍ഗ്രസ്‌ തിരഞ്ഞെടുക്കുന്നതാണ്‌.

4. യോഗനടപടികള്‍ നടത്തുന്നതിനായി കോണ്‍ഗ്രസ്‌ ഒരു പ്രസീഡിയത്തെ-അധ്യക്ഷമണ്ഡലത്തെ-തിരഞ്ഞെടുക്കുന്നതാണ്‌.

വകുപ്പ്‌ 15

കേന്ദ്രകമ്മിറ്റി

1. എ. പാര്‍ട്ടി കോണ്‍ഗ്രസ്‌ ഒരു കേന്ദ്രകമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതായിരിക്കും. കേന്ദ്രകമ്മിറ്റിയിലെ അംഗസംഖ്യ കോണ്‍ഗ്രസ്‌ തന്നെ തീരുമാനിക്കും.

ബി. സ്ഥാനം ഒഴിയുന്ന കേന്ദ്രകമ്മിറ്റി പുതിയ കമ്മിറ്റിയിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ഒരു പാനല്‍ പാര്‍ട്ടികോണ്‍ഗ്രസിന്റെ പരിഗണനക്ക്‌ സമര്‍പ്പിക്കണം.

സി. ബഹുജനങ്ങളുമായി അടുത്ത ബന്ധമുള്ളതും തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവവീക്ഷണത്തില്‍ അടിയുറച്ചതും മാര്‍ക്‌സിസം-ലെനിനിസത്തില്‍ ശിക്ഷണം നേടിയതുമായ കഴിവുറ്റ ഒരു നേതൃത്വത്തെ സൃഷ്‌ടിക്കുക എന്ന കാഴ്‌ചപ്പാടോടെ ആകണം സ്ഥാനാര്‍ഥികളുടെ പാനല്‍ തയ്യാറാക്കുന്നത്‌.

ഡി. പാനലില്‍ ഉള്ള ഏതൊരാളുടെയും പേരിലും ഏതൊരു പ്രതിനിധിക്കും എതിര്‍പ്പ്‌ ഉന്നയിക്കാവുന്നതും പുതുതായി ഒന്നോ അതിലധികമോ പേരുകള്‍ നിര്‍ദേശിക്കാവുന്നതുമാണ്‌. പക്ഷേ നിര്‍ദേശിക്കപ്പെടുന്ന പേരുകാരന്റെ മുന്‍കൂട്ടിയുള്ള സമ്മതം വാങ്ങിയിരിക്കണം.

ഇ. പേര്‌ നിര്‍ദേശിക്കപ്പെട്ട ഏതൊരാള്‍ക്കും പിന്‍മാറാന്‍ അവകാശം
ഉണ്ടായിരിക്കും.

എഫ്‌. നിര്‍ദേശിക്കപ്പെട്ട പാനലും പ്രതിനിധികള്‍ നിര്‍ദേശിച്ച പേരുകളും ചേര്‍ത്ത്‌ വോട്ടിനിടും. വോട്ടെടുപ്പ്‌ രഹസ്യബാലറ്റനുസരിച്ചും ഒരു സ്ഥാനാര്‍ഥിക്ക്‌ ഒരു വോട്ടു മാത്രമേ നല്‍കാന്‍ പാടുള്ളു എന്ന വ്യവസ്ഥയനുസരിച്ചുമായിരിക്കണം. (രഹസ്യമായ ഏക വിതരണവോട്ട്‌ സമ്പ്രദായം.) കൂടുതല്‍ പേരുകള്‍ നിര്‍ദേശിക്കപ്പെട്ടിട്ടില്ലെങ്കില്‍ പ്രതിനിധികളുടെ അംഗീകാരം കയ്യുയര്‍ത്തി രേഖപ്പെടുത്തും.

2. രണ്ട്‌ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്കിടയിലുള്ള കാലയളവില്‍ കേന്ദ്രകമ്മിറ്റിക്കായിരിക്കും പാര്‍ട്ടിയില്‍ പരമാധികാരം.

3. പാര്‍ട്ടി ഭരണഘടന പ്രാബല്യത്തില്‍ വരുത്തുന്നതിന്റെയും പാര്‍ട്ടികോണ്‍ഗ്രസ്‌ അംഗീകരിച്ച രാഷ്‌ട്രീയലൈനും തീരുമാനങ്ങളും നടപ്പാക്കുന്നതിന്റെയും ഉത്തരവാദിത്വം കേന്ദ്രകമ്മിറ്റിക്കുണ്ട്‌.

4. കേന്ദ്രകമ്മിറ്റി പാര്‍ട്ടിയെ ആകെ പ്രതിനിധാനം ചെയ്യുന്നു. പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കാനുള്ള ഉത്തരവാദിത്വം കേന്ദ്രകമ്മിറ്റിക്കാണ്‌. പാര്‍ട്ടി നേരിടുന്ന ഏതു പ്രശ്‌നത്തിലും പൂര്‍ണാധികാരത്തോടെ തീരുമാനമെടുക്കാനുള്ള അവകാശം കേന്ദ്രകമ്മിറ്റിക്കുണ്ട്‌.

5. കേന്ദ്രകമ്മിറ്റി അതിന്റെ അംഗങ്ങളില്‍നിന്ന്‌ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ഒരു പൊളിറ്റ്‌ ബ്യൂറോയെ തിരഞ്ഞെടുക്കും. പൊളിറ്റ്‌ ബ്യൂറോയുടെ അംഗസംഖ്യ കേന്ദ്രകമ്മിറ്റി നിശ്ചയിക്കും. കേന്ദ്രകമ്മിറ്റിയുടെ രണ്ട്‌ യോഗങ്ങള്‍ക്കിടയിലുള്ള കാലയളവില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ പൊളിറ്റ്‌ ബ്യൂറോ ആണ്‌ നടത്തുക. ഈ കാലയളവില്‍ രാഷ്‌ട്രീയവും സംഘടനാപരവുമായ തീരുമാനങ്ങളെടുക്കാന്‍ പൊളിറ്റ്‌ ബ്യൂറോക്ക്‌ അവകാശമുണ്ട്‌.

5. എ. കേന്ദ്രകമ്മിറ്റി അതിന്റെ അംഗങ്ങളില്‍നിന്ന്‌ ഒരു സെക്രട്ടേറിയറ്റിനെ തിരഞ്ഞെടുക്കുന്നതാണ്‌. സെക്രട്ടേറിയറ്റിന്റെ അംഗസംഖ്യ കേന്ദ്രകമ്മിറ്റി തീരുമാനിക്കും. സെക്രട്ടേറിയറ്റ്‌ പൊളിറ്റ്‌ ബ്യൂറോയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ പാര്‍ട്ടി കേന്ദ്രത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുകയും കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്‌ പൊളിറ്റ്‌ ബ്യൂറോയെ സഹായിക്കുകയും ചെയ്യുന്നതാണ്‌.

6. സംസ്ഥാന കമ്മിറ്റികളുടെ സെക്രട്ടറിമാരെയും പാര്‍ട്ടിയുടെ സംസ്ഥാന മുഖപത്രങ്ങളുടെ പത്രാധിപന്‍മാരെയും തിരഞ്ഞെടുത്താല്‍ അതിന്‌ കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം ലഭിക്കണം.

7. എ. കടുത്ത അച്ചടക്കലംഘനം, സ്വഭാവദൂഷ്യം, പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം എന്നിവക്ക്‌ ഏതൊരംഗത്തെയും പുറത്താക്കാന്‍ കേന്ദ്രകമ്മിറ്റിക്കധികാരമുണ്ട്‌. എന്നാല്‍ അങ്ങനെ ചെയ്യുന്നതിന്‌ യോഗത്തില്‍ പങ്കെടുത്ത്‌ വോട്ടുചെയ്യുന്നവരുടെ മൂന്നില്‍ രണ്ടു ഭാഗത്തിന്റെ പിന്തുണ ഉണ്ടായിരിക്കണം. കൂടാതെ അങ്ങനെ വോട്ടു ചെയ്യുന്നവരുടെ എണ്ണം ഒട്ടാകെയുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പകുതിയിലധികമായിരിക്കുകയും വേണം.

ബി. ഒട്ടാകെ അംഗങ്ങളില്‍ കേവല ഭൂരിപക്ഷ തീരുമാനമനുസരിച്ച്‌ ഒഴിവുവന്ന ഏത്‌ സ്ഥാനവും കേന്ദ്രകമ്മിറ്റിക്ക്‌ നികത്താവുന്നതാണ്‌.

സി. ഏതെങ്കിലും കേന്ദ്രകമ്മിറ്റി അംഗത്തെയോ അംഗങ്ങളെയോ അറസ്റ്റ്‌ ചെയ്യുകയാണെങ്കില്‍ അവശേഷിച്ചവര്‍ക്ക്‌ ഒഴിവുകള്‍ നികത്താന്‍ ഒരു അംഗത്തെയോ അംഗങ്ങളേയോ കോ-ഓപ്‌റ്റ്‌ ചെയ്യാവുന്നതാണ്‌. അങ്ങനെ കോ-ഓപ്‌റ്റ്‌ ചെയ്യപ്പെടുന്നവര്‍ക്ക്‌ മുമ്പുണ്ടായിരുന്നു അംഗങ്ങളെപ്പോലെ പൂര്‍ണാധികാരങ്ങളുണ്ടായിരിക്കും. എന്നാല്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടവര്‍ വിമോചിതരായി തങ്ങളുടെ ചുമതല ഏറ്റെടുക്കുമ്പോള്‍ കോ-ഒാപ്പറ്റ്‌ ചെയ്യപ്പെട്ടവര്‍ ഒഴിഞ്ഞുകൊടുക്കണം.

8. കേന്ദ്രകമ്മിറ്റിയുടെ ഒരു യോഗം കഴിഞ്ഞ്‌ മറ്റൊന്ന്‌ കൂടുന്നതിനിടയിലുള്ള കാലയളവ്‌ സാധാരണഗതിയില്‍ മൂന്നുമാസത്തില്‍ കൂടുതല്‍ കവിയാന്‍ പാടില്ല. കൂടാതെ, മൂന്നിലൊരുഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ കേന്ദ്രകമ്മിറ്റി വിളിച്ചുകൂട്ടേണ്ടതാണ്‌.

9. കേന്ദ്രകമ്മിറ്റി രാഷ്‌ട്രീയ-സംഘടനാ പ്രശ്‌നങ്ങളെക്കുറിച്ചും ബഹുജനപ്രസ്ഥാനത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കുകയും സംസ്ഥാനകമ്മിറ്റിക്കും ബഹുജന സംഘടനകളിലെ അഖിലേന്ത്യ ഫ്രാക്ഷനുകള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കി അവയെ നയിക്കുകയും ചെയ്യണം.

10. പാര്‍ട്ടിയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല കേന്ദ്രകമ്മിറ്റിക്കാണ്‌. പൊളിറ്റ്‌ ബ്യൂറോ കൊല്ലത്തിലൊരിക്കല്‍ സമര്‍പ്പിക്കുന്ന വരവു-ചെലവ്‌ കണക്ക്‌ കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്‌ത്‌ അംഗീകരിക്കുന്നതാണ്‌.

11. പാര്‍ട്ടികോണ്‍ഗ്രസ്‌ ചേരുമ്പോഴെല്ലാം കേന്ദ്രകമ്മിറ്റി അതിന്റെ രാഷ്‌ട്രീയ-സംഘടനാ റിപ്പോര്‍ട്ട്‌ കോണ്‍ഗ്രസ്‌ മുമ്പാകെ സമര്‍പ്പിക്കണം.

12. പാര്‍ട്ടിയുടെ വിപ്ലവനേതൃത്വത്തെ ശക്തിപ്പെടുത്താനും സംസ്ഥാന സംഘടനകളുടെ പരിശോധന (ചെക്ക്‌-അപ്പ്‌) നടത്തുന്നതിനും ആയി കേന്ദ്രകമ്മിറ്റി പ്രതിനിധികളെയും സംഘാടകരെയും അയക്കുന്നു. കേന്ദ്രകമ്മിറ്റിയോ പൊളിറ്റ്‌ ബ്യൂറോയോ അതത്‌ സന്ദര്‍ഭങ്ങളില്‍ നല്‍കുന്ന പ്രത്യേക നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഇവര്‍ പ്രവര്‍ത്തിക്കേണ്ടത്‌.

13. ആവശ്യമെന്നു തോന്നുന്നപക്ഷം കേന്ദ്രകമ്മിറ്റിക്ക്‌ കേന്ദ്രകമ്മിറ്റിയുടെ ഒരു വിപുലീകരിച്ച സമ്മേളനമോ പ്ലീനമോ കോണ്‍ഫറന്‍സോ വിളിച്ചുകൂട്ടാവുന്നതാണ്‌. ഇതില്‍ പങ്കെടുക്കേണ്ടതിന്റെ അടിസ്ഥാനവും ഇത്തരം യോഗങ്ങള്‍ക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കേണ്ട സമ്പ്രദായവും കേന്ദ്രകമ്മിറ്റി തീരുമാനിക്കുന്നതാണ്‌.

11. എന്തെങ്കിലും അടിയന്തരാവസ്ഥയോ വലിയ തോതില്‍ അറസ്റ്റുകളോ ഉണ്ടായാല്‍ കേന്ദ്രകമ്മിറ്റിയും സംസ്ഥാനകമ്മിറ്റികളും ജില്ലാകമ്മിറ്റികളും ഒതുങ്ങിയ ചെറിയ കമ്മിറ്റികളായി പുനഃസംഘടിപ്പിക്കണം. അപ്രകാരം പുനഃസംഘടിപ്പിക്കപ്പെടുന്ന കേന്ദ്രകമ്മിറ്റിയിലേക്കുള്ള പേരുകളടങ്ങിയ പട്ടിക അവശേഷിച്ച്‌ പി ബി അംഗങ്ങള്‍ തയ്യാറാക്കും. അതിന്‌ അകത്തും പുറത്തുമുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ അംഗീകാരം ലഭിക്കണം. സംസ്ഥാന-ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാനുള്ള പേരുകള്‍ അതത്‌ കമ്മിറ്റികളിലെ അവശേഷിച്ച അംഗങ്ങള്‍ തയ്യാറാക്കണം. അവയ്‌ക്കെല്ലാം തൊട്ടടുത്ത മേല്‍ക്കമ്മിറ്റിയുടെ അംഗീകാരം ലഭിക്കണം. ആവശ്യമെന്നുകണ്ടാല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഉത്തവാദിത്വങ്ങള്‍ നിറവേറ്റുന്നതിനും സബ്‌കമ്മിറ്റികള്‍ രൂപീകരിക്കാവുന്നതാണ്‌. പാര്‍ട്ടിസംഘടന നിലനിര്‍ത്തുന്നതിനാവശ്യമായ പുതിയ ചട്ടങ്ങള്‍ ഉണ്ടാക്കുന്നതിന്‌ പുനഃസംഘടിപ്പിച്ച്‌ കേന്ദ്രകമ്മിറ്റിക്ക്‌ അധികാരമുണ്ടായിരിക്കും. എന്നാല്‍ പരിതഃസ്ഥിതി സാധാരണഗതിയിലാകുമ്പോള്‍ തിരഞ്ഞെടുത്ത കമ്മിറ്റികള്‍ വീണ്ടും അധികാരമേല്‍ക്കും.

വകുപ്പ്‌ 16

പാര്‍ട്ടിയുടെ സംസ്ഥാന-ജില്ല ഘടകങ്ങള്‍

1. സംസ്ഥാനത്തിലെയോ ജില്ലയിലെയോ ഏറ്റവും ഉയര്‍ന്ന പാര്‍ട്ടിസംഘടന സംസ്ഥാനസമ്മേളനമോ ജില്ലാസമ്മേളനമോ ആയിരിക്കും. അവ സംസ്ഥാനകമ്മിറ്റിയെയും ജില്ല കമ്മിറ്റിയെയും തിരഞ്ഞെടുക്കുന്നതാണ്‌.

2. എ. സംസ്ഥാനത്തിലെയോ ജില്ലയിലെയോ പാര്‍ട്ടി ഘടകത്തിന്റെ സംഘടനാസ്വഭാവവും അവകാശവും പ്രവൃത്തിയും അഖിലേന്ത്യാതലത്തിലുള്ള പാര്‍ട്ടിഘടകത്തിന്റെ സംഘടനാരൂപത്തെയും പ്രവര്‍ത്തനങ്ങളെയും വിവരിച്ച വകുപ്പുകളില്‍ പറഞ്ഞതിനോട്‌ തുല്യമാണ്‌. അവയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെയോ ജില്ലയുടെയോ പ്രശ്‌നങ്ങളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നു. അവയുടെ തീരുമാനങ്ങളാകട്ടെ തൊട്ടടുത്ത മേല്‍ക്കമ്മിറ്റിയുടെ തീരുമാനങ്ങളുടെ പരിധിയില്‍ ഒതുങ്ങിനില്‍ക്കുന്നതായിരിക്കും. ഈ പാര്‍ട്ടികമ്മിറ്റികളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതായിവന്നാല്‍ അടുത്ത മേല്‍ക്കമ്മിറ്റിയുടെ അംഗീകാരത്തോടെ അവയ്‌ക്ക്‌ അങ്ങനെ ചെയ്യാവുന്നതാണ്‌.

ബി. സംസ്ഥാനകമ്മിറ്റിയോ ജില്ലാ കമ്മിറ്റിയോ അതിന്റെ സെക്രേട്ടറിയറ്റിനെ തിരഞ്ഞെടുക്കേണ്ടതാണ്‌. എന്നാല്‍ തൊട്ടടുത്ത മേല്‍ക്കമ്മിറ്റി അനുവദിക്കുന്നപക്ഷം സംസ്ഥാന കമ്മിറ്റിക്കോ ജില്ലാകമ്മിറ്റിക്കോ സെക്രട്ടേറിയറ്റ്‌ കൂടാതെ കഴിക്കുകയും ചെയ്യാം.

സി. കടുത്ത അച്ചടക്കലംഘനം. സ്വഭാവദൂഷ്യം, പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം മുതലായവ കാരണം ഏതെങ്കിലും അംഗത്തെ ഭൂരിപക്ഷ തീരുമാനപ്രകാരം നീക്കിക്കളയാന്‍ സംസ്ഥാനകമ്മിറ്റിക്കും ജില്ലാകമ്മിറ്റിക്കും അധികാരമുണ്ട്‌.

3. എ. പ്രസ്ഥാനത്തിന്റെ ആവശ്യം കണക്കിലെടുത്ത്‌ ഓരോ ജില്ലാകമ്മിറ്റിയുടെയും അധികാരപരിധി സംസ്ഥാനകമ്മിറ്റി നിശ്ചയിക്കുന്നതാണ്‌. അത്‌ ഭരണനിര്‍വഹണത്തിനു വേണ്ടിയുള്ള ജില്ലാവിഭജനവുമായി ഒത്തിരിക്കണമെന്നില്ല.

ബി. പ്രാഥമിക ഘടകത്തിനും (ബ്രാഞ്ച്‌) ജില്ല അഥവാ പ്രദേശ (റീജിയണല്‍) ഘടകത്തിനും ഇടയില്‍ ഉണ്ടായിരിക്കേണ്ട വിവിധ പാര്‍ട്ടിഘടകങ്ങളെക്കുറിച്ച്‌ സംസ്ഥാനകമ്മിറ്റി തീരുമാനമെടുക്കുന്നതും അവയുടെ ഘടനയും പ്രവര്‍ത്തനവും സംബന്ധിച്ച്‌ വേണ്ട നിബന്ധനകള്‍ ഉണ്ടാക്കുന്നതുമാണ്‌. കേന്ദ്രകമ്മിറ്റി ആവിഷ്‌കരിച്ച ചട്ടങ്ങള്‍ അനുസരിച്ചാണ്‌ ഇതു ചെയ്യുക.

വകുപ്പ്‌ 17

പ്രാഥമിക ഘടകം

1. എ. തൊഴിലിന്റെയോ വാസസ്ഥലത്തിന്റെയോ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെടുന്ന പാര്‍ട്ടിബ്രാഞ്ചാണ്‌ പാര്‍ട്ടിയുടെ പ്രാഥമിക ഘടകം.

ബി. ഫാക്‌ടറിയിലോ സ്ഥാപനത്തിലോ വ്യവസായത്തിലോ പണിയെടുക്കുന്ന പാര്‍ട്ടി അംഗങ്ങളെ അവരുടെ തൊഴിലിന്റെയോ ഉപജീവനമാര്‍ഗത്തിന്റെയോ അടിസ്ഥാനത്തിലാണ്‌ സംഘടിപ്പിക്കേണ്ടത്‌. അങ്ങനെയുള്ള ബ്രാഞ്ചുകള്‍ സംഘടിപ്പിച്ചാല്‍ അതിലെ അംഗങ്ങള്‍ അവര്‍ താമസിക്കുന്ന സ്ഥലത്തെ ബ്രാഞ്ചിലെ സഹാംഗങ്ങളായിരിക്കും (അസോസിയേറ്റ്‌ മെമ്പര്‍.) അല്ലാത്തപക്ഷം അവരെ അവിടെ സഹായക ബ്രാഞ്ചായി (ആക്‌സിലിയറി ബ്രാഞ്ച്‌) പ്രത്യേകം സംഘടിപ്പിക്കാം. താമസസ്ഥലത്ത്‌ ഈ അംഗങ്ങള്‍ക്ക്‌ നല്‍കുന്ന പ്രവൃത്തികള്‍ ഫാക്‌ടറിയിലോ സ്ഥാപനത്തിലോ തൊഴിലിലോ ഉള്ള അടിസ്ഥാനഘടകങ്ങള്‍ ഏല്‍പ്പിക്കുന്ന പ്രവൃത്തികള്‍ക്ക്‌ തകരാറുണ്ടാക്കാന്‍ പാടില്ല.

സി. ഒരു ബ്രാഞ്ചില്‍ പതിനഞ്ച്‌ അംഗങ്ങളില്‍ കൂടുതലുണ്ടാവരുത്‌. ബ്രഞ്ചിന്റെ പ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ട മറ്റു കാര്യങ്ങളും സംസ്ഥാനകമ്മിറ്റി നിശ്ചയിക്കുന്നതാണ്‌.

2. പാര്‍ട്ടിയുടെ നേതൃത്വഘടകവും അതത്‌ പ്രദേശത്തോ രംഗത്തോ ഉള്ള തൊഴിലാളികള്‍, കൃഷിക്കാര്‍ അഥവാ മറ്റു ജനവിഭാഗങ്ങള്‍ എന്നിവരുമായുള്ള സജീവബന്ധത്തിന്റെ കണ്ണിയാണ്‌ പാര്‍ട്ടിബ്രാഞ്ച്‌.

അതിന്റെ ചുമതലകള്‍ താഴെ ചേര്‍ക്കുന്നു

എ. മേല്‍ക്കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക.

ബി. പാര്‍ട്ടിയുടെ രാഷ്‌ട്രീയവും സംഘടനാപരവുമായ തീരുമാനങ്ങള്‍ക്കനുകൂലമായി ഫാക്‌ടറിയിലെയോ താമസസ്ഥലത്തെയോ ബഹുജനങ്ങളെ അണിനിരത്തുക.

സി. പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും അവരെ രാഷ്‌ട്രീയമായി പഠിപ്പിക്കുന്നതിനുമായി ഉശിരന്‍മാരെയും അനുഭാവികളെയും പ്രവര്‍ത്തനത്തിലേക്ക്‌ ആകര്‍ഷിക്കുക.

ഡി. ദൈനംദിന സംഘടനാ പ്രവര്‍ത്തനങ്ങളിലും പ്രക്ഷോഭ പരിപാടികളിലും ജില്ലാ-പ്രാദേശിക-ടൗണ്‍ കമ്മിറ്റികളെ സഹായിക്കുക.
3. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ബ്രാഞ്ച്‌ ഒരു സെക്രട്ടറിയെ തിരഞ്ഞെടുക്കണം. ഈ തിരഞ്ഞെടുപ്പിന്‌ അടുത്ത മേല്‍ക്കമ്മിറ്റിയുടെ അംഗീകാരം ലഭിക്കണം.

വകുപ്പ്‌ 18

കേന്ദ്ര-സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനുകള്‍

1. അഞ്ചില്‍ അധികരിക്കാത്ത അംഗങ്ങള്‍ അടങ്ങിയ ഒരു കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷനെ പാര്‍ട്ടികോണ്‍ഗ്രസ്‌ നേരിട്ട്‌ തിരഞ്ഞെടുക്കും. കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്റെ ചെയര്‍മാന്‍ കേന്ദ്രകമ്മിറ്റിയുടെ അനൗദ്യോഗിക അംഗമായിരിക്കും.

2. താഴെ പറയുന്ന കേസുകളാണ്‌ കണ്‍ട്രോള്‍ കമ്മീഷന്‍ പരിഗണിക്കുക:
എ. കേന്ദ്രകമ്മിറ്റിയോ പൊളിറ്റ്‌ ബ്യൂറോയോ പരിശോധനക്ക്‌ അയക്കുന്ന അച്ചടക്കനടപടി ഉള്‍ക്കൊള്ളുന്ന കേസുകള്‍.

ബി. സംസ്ഥാനകമ്മിറ്റികളെടുക്കുന്ന അച്ചടക്കനടപടിയിന്‍മേലുള്ള അപ്പീലുകള്‍.
സി. പാര്‍ട്ടിയില്‍നിന്ന്‌ പുറന്തള്ളാനും സസ്‌പെന്‍ഡ്‌ ചെയ്യാനും പാര്‍ട്ടി അംഗത്വത്തില്‍നിന്ന്‌ ഒഴിവാക്കാനുമുള്ള തീരുമാനത്തിന്‍മേല്‍ സംസ്ഥാനകമ്മിറ്റിക്കോ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനോ സമര്‍പ്പിച്ച അപ്പീലുകള്‍ തള്ളിക്കളഞ്ഞതിനെത്തുടര്‍ന്ന്‌ പരിഗണനക്ക്‌ വരുന്ന കേസുകള്‍.

3. കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്റെ തീരുമാനം അന്തിമവും അംഗീകരിക്കേണ്ടതുമാണ്‌.

എന്നാല്‍ അസാധാരണ സന്ദര്‍ഭങ്ങളില്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്റെ തീരുമാനങ്ങള്‍ തടഞ്ഞുവയ്‌ക്കാനോ ഭേദഗതി ചെയ്യാനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രകമ്മിറ്റിക്ക്‌ കഴിയും. അത്തരം ഏതൊരു തീരുമാനത്തിനും കമ്മിറ്റിയില്‍ പങ്കെടുത്ത്‌ വോട്ട്‌ ചെയ്യുന്ന മൂന്നില്‍ രണ്ട്‌ അംഗങ്ങളില്‍ കുറയാത്ത ഭൂരിപക്ഷത്തിന്റെ പിന്തുണ ഉണ്ടായിരിക്കേണ്ടതാണ്‌. അത്തരം തീരുമാനങ്ങളെല്ലാം അടുത്ത അഖിലേന്ത്യാ പാര്‍ട്ടി കോണ്‍ഗ്രസില്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതാണ്‌.

4. കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിനാധാരമായ ചട്ടങ്ങളുടെ വിശദാംശങ്ങള്‍ കമ്മീഷനുമായി കൂടിയാലോചിച്ചതിനുശേഷം കേന്ദ്രകമ്മിറ്റി തയ്യാറാക്കുന്നതാണ്‌.

5. എ. രണ്ട്‌ പാര്‍ട്ടികോണ്‍ഗ്രസുകള്‍ക്കിടയില്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷനില്‍ ഒഴിവുവന്നാല്‍ അത്‌ നികത്തുന്നതിനുള്ള അധികാരം കേന്ദ്രകമ്മിറ്റിക്കുണ്ടായിരിക്കും.

6. അച്ചടക്കനടപടിക്കേസുകള്‍ പരിഗണിക്കാന്‍ ഒരു സംസ്ഥാനകണ്‍ട്രോള്‍ കമ്മീഷനെ സംസ്ഥാന സമ്മേളനത്തിന്‌ തിരഞ്ഞെടുക്കാവുന്നതാണ്‌. ഏത്‌ സംസ്ഥാനത്തോ സംസ്ഥാനങ്ങളിലോ ആണോ കണ്‍ട്രോള്‍ കമ്മീഷന്‍ രൂപീകരിക്കുന്നത്‌, ആ കമ്മീഷന്റെ പ്രവര്‍ത്തനവും അധികാരവും കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്റേതുപോലെതന്നെയായിരിക്കും. അതിന്റെ പരിധി, പക്ഷേ, ആ സംസ്ഥാനത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുമെന്നുമാത്രം.

വകുപ്പ്‌ 19

പാര്‍ട്ടി അച്ചടക്കം

1. പാര്‍ട്ടിയുടെ ഐക്യം നിലനിര്‍ത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും കരുത്തും സമരശേഷിയും പ്രസക്തിയും വര്‍ധിപ്പിക്കുന്നതിനും ജനാധിപത്യ കേന്ദ്രീകരണതത്ത്വം നടപ്പില്‍ വരുത്തുന്നതിനും അച്ചടക്കം അനുപേക്ഷണീയമാണ്‌. പാര്‍ട്ടി അച്ചടക്കം കര്‍ശനമായി പാലിക്കാതെ സമരത്തിലും പ്രവര്‍ത്തനത്തിലും ബഹുജനങ്ങളെ നയിക്കാനോ അവരോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കാനോ പാര്‍ട്ടിക്ക്‌ കഴിയുകയില്ല.

2. പാര്‍ട്ടി ലക്ഷ്യങ്ങളും പരിപാടിയും നയങ്ങളും ബോധപൂര്‍വം അംഗീകരിക്കുന്നതില്‍ അധിഷ്‌ഠിതമാണ്‌ പാര്‍ട്ടി അച്ചടക്കം. പൊതുജീവിതത്തിലോ പാര്‍ട്ടിസംഘടനയിലോ സ്ഥാനമെന്തുതന്നെയായാലും പാര്‍ട്ടി അംഗങ്ങളെല്ലാം ഒരുപോലെ പാര്‍ട്ടി അച്ചടക്കത്തിന്‌ വിധേയരാണ്‌.

3. പാര്‍ട്ടി ഭരണഘടനയെയും തീരുമാനങ്ങളെയും ലംഘിക്കുകയോ പാര്‍ട്ടി അംഗങ്ങള്‍ക്ക്‌ യോജിക്കാത്തവിധം പ്രവര്‍ത്തിക്കുകയോ പെരുമാറുകയോ ചെയ്യുന്നത്‌ പാര്‍ട്ടി അച്ചടക്കത്തിന്റെ ലംഘനമായി കണക്കാക്കുന്നതും അച്ചടക്കനടപടിക്ക്‌ വിധേയമാകുന്നതുമാണ്‌.

4. അച്ചടക്കനടപടികള്‍ താഴെപ്പറയുന്നവയാണ്‌.

എ. താക്കീത്‌

ബി. ശാസന (സെന്‍ഷര്‍)

സി. പരസ്യശാസന

ഡി. പാര്‍ട്ടിയില്‍ വഹിക്കുന്ന സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്യല്‍.

ഇ. ഒരു കൊല്ലത്തില്‍ കവിയാത്ത ഏതെങ്കിലും കാലയളവി
ലേക്ക്‌ പൂര്‍ണ അംഗത്വം സസ്‌പെന്‍ഡ്‌ചെയ്യല്‍.

എഫ്‌. പാര്‍ട്ടിയില്‍നിന്ന പുറന്തള്ളല്‍.

5. പാര്‍ട്ടി സഖാക്കളുടെ തെറ്റ്‌ തിരുത്താന്‍ ഉപദേശപ്രേരണകള്‍ ഉള്‍പ്പെടെ മറ്റ്‌ മാര്‍ഗങ്ങള്‍ പരാജയപ്പെടുമ്പോഴേ സാധാരണയായി അച്ചടക്കനടപടി എടുക്കാറുള്ളു. അച്ചടക്കനടപടി എടുത്തശേഷം സഖാക്കളെക്കൊണ്ട്‌ അവരുടെ തെറ്റ്‌ തിരുത്തിക്കാന്‍ സഹായകമായ ശ്രമങ്ങള്‍ തുടരേണ്ടതാണ്‌. പാര്‍ട്ടി താല്‍പര്യങ്ങളും പാര്‍ട്ടിയുടെ പ്രശസ്‌തിയും സംരക്ഷിക്കുന്നതിന്‌ ഉടനടി അച്ചടക്കനടപടി കൈക്കൊള്ളേണ്ട രീതിയിലുള്ളതാണ്‌ അച്ചടക്കലംഘനമെങ്കില്‍ ഒട്ടുംതന്നെ വൈകാതെ അച്ചടക്കനടപടി എടുക്കേണ്ടതാണ്‌.

6. അച്ചടക്കനടപടികളില്‍വെച്ച്‌ ഏറ്റവും കടുത്തതാണ്‌ പാര്‍ട്ടിയില്‍നിന്ന്‌ പുറന്തള്ളല്‍. അങ്ങേയറ്റത്തെ അവധാനതയോടും പര്യാലോചനയോടും ന്യായാന്യായ വിവേചനത്തോടും കൂടിയേ അത്‌ പ്രയോഗിക്കാവു.

7. പാര്‍ട്ടിയില്‍നിന്ന്‌ പുറന്തള്ളുക. അന്വേഷണവിധേയമായിട്ടല്ലാതെ പൂര്‍ണ അംഗത്വത്തില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യുക, പാര്‍ട്ടിയില്‍ വഹിക്കുന്ന സ്ഥാനത്തുനിന്ന്‌ നീക്കംചെയ്യുക എന്നീ അച്ചടക്കനടപടികള്‍ തൊട്ടടുത്ത മേല്‍കമ്മിറ്റിയുടെ തീരുമാനം വരുന്നതുവരെ പ്രാബല്യത്തില്‍ വരുത്താവുന്നതല്ല. പുറത്താക്കിയ അംഗത്തെ സംബന്ധിച്ചിടത്തോളം തീരുമാനം വരുന്നതു വരെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നും ഒഴിച്ചുനിര്‍ത്താവുന്നതാണ്‌. മേല്‍ക്കമ്മി റ്റിയുടെ അംഗീകാരം ലഭിക്കുന്നതുവരെയുള്ള കാലയളവില്‍ പുറത്താക്കപ്പെട്ട അംഗത്തെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ടതായി കണക്കാക്കണം. ഉപരികമ്മിറ്റി അതിന്റെ തീരുമാനം ആറുമാസത്തിനകം അറിയിച്ചിരിക്കണം.

8. ഒരു പാര്‍ട്ടി അംഗത്തിനെതിരായി അച്ചടക്കനടപടിയെടുക്കാനുദ്ദേശിക്കുമ്പോള്‍ അയാളുടെ പേരിലുള്ള ആരോപണങ്ങളും കുറ്റങ്ങളും ബന്ധപ്പെട്ട മറ്റ്‌ വസ്‌തുതകളും അയാളെ പൂര്‍ണമായി അറിയിക്കേണ്ടതാണ്‌. ശിക്ഷണനടപടിക്ക്‌ നിര്‍ദേശിക്കപ്പെട്ട ഏതൊരാള്‍ക്കും തന്റെ ഘടകത്തില്‍ നേരിട്ട്‌ ഹാജരായി പറയാനും നടപടി എടുക്കുന്നത്‌ മറ്റേതെങ്കിലും ഘടകമാണെങ്കില്‍ തന്റെ വിശദീകരണം അതിനു മുമ്പില്‍ സമര്‍പ്പിക്കാനും അവകാശമുണ്ട്‌.

9. ഏതെങ്കിലും പാര്‍ട്ടി അംഗം ഒരേസമയം രണ്ട്‌ ഘടകത്തില്‍ അംഗമാണെങ്കില്‍ അയാള്‍ക്കെതിരായി അച്ചടക്കനടപടി ശുപാര്‍ശ ചെയ്യാന്‍ കീഴ്‌ഘടകത്തിന്‌ അവകാശമുണ്ടായിരിക്കുമെങ്കിലും മേല്‍ഘടകത്തിന്റെ അംഗീകാരമില്ലാതെ അത്‌ നടപ്പില്‍ വരികയില്ല.

10. ഏതെങ്കിലും പാര്‍ട്ടി അംഗം പണിമുടക്ക്‌ പൊളിപ്പനോ മദ്യപാനിയോ സാന്‍മാര്‍ഗികമായി അധഃപതിച്ചവനോ പാര്‍ട്ടി രഹസ്യം പുറത്തുവിടുന്നവനോ ഗുരുതരമായി സാമ്പത്തിക അഴിമതി നടത്തുന്നവനോ ആണെന്നുകണ്ടാല്‍, കുറ്റപത്രം നല്‍കി വിശദീകരണം വരുത്തുന്നതുവരെ അയാളുടെ ഘടകമോ മറ്റേതെങ്കിലും ഉപരിഘടകമോ അയാളെ ഉടനടി സസ്‌പെന്‍ഡ്‌ ചെയ്‌ത്‌ ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കം ചെയ്യേണ്ടതാണ്‌. ഉടനടി സസ്‌പെന്‍ഡ്‌ ചെയ്യുകയും പാര്‍ട്ടിയിലെ ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്യുകയെന്ന ഈ നടപടി മൂന്നുമാസത്തിലധികം നീട്ടിക്കൊണ്ടുപോകാന്‍ പാടില്ല.

11. എല്ലാ അച്ചടക്കനടപടികള്‍ക്കും എതിരായി അപ്പീല്‍കൊടുക്കാന്‍ അംഗങ്ങള്‍ക്ക്‌ അവകാശമുണ്ട്‌.

12. പാര്‍ട്ടി തീരുമാനങ്ങളെയും നയങ്ങളെയും ആവര്‍ത്തിച്ച്‌ ധിക്കരിക്കുക, ഗുരുതരമായ കക്ഷിവഴക്കുകള്‍ ഉണ്ടാക്കുക, പാര്‍ട്ടിഅച്ചടക്കം ലംഘിക്കുക എന്നീ കുറ്റങ്ങള്‍ ചെയ്യുന്ന കീഴ്‌കമ്മിറ്റികളെ പിരിച്ചുവിട്ട്‌ ആ സ്ഥാനങ്ങളില്‍ പുതിയ കമ്മിറ്റികളെ നിയമിക്കാനും കീഴ്‌കമ്മിറ്റികള്‍ക്കെതിരായി അച്ചടക്കനടപടി എടുക്കാനും കേന്ദ്ര-സംസ്ഥാന-ജില്ലാകമ്മിറ്റികള്‍ക്ക്‌ അധികാരമുണ്ട്‌. എന്നാല്‍ സംസ്ഥാന- ജില്ലാകമ്മിറ്റികള്‍ അത്തരം നടപടി ഉടനെ തന്നെ മേല്‍ക്കമ്മിറ്റിക്ക്‌ യുക്തമെന്നുതോന്നുന്നു നടപടി എടുക്കാനായി റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതാണ്‌.

13. ഗുരുതരമായ പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനത്തിന്‌ പാര്‍ട്ടി അംഗങ്ങളെ അടിയന്തര നടപടിക്രമമനുസരിച്ച്‌ പുറന്തള്ളാനുള്ള അധികാരം സ്വന്തം വിവേചനപ്രകാരം അസാധാരണ സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടികമ്മിറ്റികള്‍ക്ക്‌ പ്രയോഗിക്കാവുന്നതാണ്‌.

വകുപ്പ്‌ 20

തിരഞ്ഞെടുത്ത പൊതുസ്ഥാപനങ്ങളിലെ പാര്‍ട്ടിഅംഗങ്ങള്‍

1. പാര്‍ലമെന്റ്‌, സംസ്ഥാന നിയമസഭ, പ്രാദേശിക ഭരണ സമിതി എന്നിവയിലേക്ക്‌ തിരിഞ്ഞടുക്കപ്പെട്ട പാര്‍ട്ടി അംഗങ്ങള്‍ ഒരു പാര്‍ട്ടി ഗ്രൂപ്പായി സംഘടിച്ച്‌ തക്കതായ പാര്‍ട്ടികമ്മിറ്റിയുടെ കീഴില്‍ പാര്‍ട്ടിയുടെ ലൈനും നയങ്ങളും നിര്‍ദേശങ്ങളും കൃത്യമായി അനുസരിച്ച്‌ പ്രവര്‍ത്തിക്കണം.

2. കമ്യൂണിസ്റ്റ്‌ നിയമസഭാ സാമാജികര്‍ അടിപതറാതെ ജനങ്ങളെ സേവിക്കണം. നിയമസഭയിലെ പ്രവര്‍ത്തനത്തിലൂടെ അവര്‍ പ്രസ്ഥാനത്തെ പ്രതിഫലിപ്പിക്കുകയും പാര്‍ട്ടിയുടെ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ജനങ്ങളുടെ ഇടയില്‍ പാര്‍ട്ടിനയങ്ങള്‍ പ്രചരിപ്പിക്കുകയും വേണം.

കമ്യൂണിസ്റ്റ്‌ നിയമനിര്‍മാതാക്കളുടെ നിയമനിര്‍മാണപ്രവര്‍ത്തനത്തോട്‌ പുറത്തുള്ള പാര്‍ട്ടിപ്രവര്‍ത്തനവും ബഹുജനപ്രസ്ഥാനവും അടുപ്പിച്ച്‌ കൂട്ടിയിണക്കണം. പാര്‍ട്ടിയും ബഹുജനപ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കാന്‍ സഹായിക്കുക എന്നത്‌ എല്ലാ കമ്യൂണിസ്റ്റ്‌ പ്രതിനിധികളുടെയും കടമയാണ്‌.

3. കമ്യൂണിസ്റ്റ്‌ ജനപ്രതിനിധികള്‍ സമ്മതിദായകരും ബഹുജനങ്ങളുമായി കഴിയുന്നത്ര അടുത്ത ബന്ധം നിലനിര്‍ത്തുകയും തങ്ങളുടെ നിയമസഭാപ്രവര്‍ത്തനങ്ങളെപ്പറ്റി അവരെ നിരന്തരം അറിയിച്ചുകൊണ്ടിരിക്കുകയും അവരുടെ ഉപദേശനിര്‍ദേശങ്ങള്‍ എപ്പോഴും തേടിക്കൊണ്ടിരിക്കുകയും വേണം.

4. കമ്യൂണിസ്റ്റ്‌ നിയമസഭാസാമാജികര്‍ ഉയര്‍ന്ന നിലവാരത്തില്‍ വ്യക്തിപരമായ സത്യസന്ധത പുലര്‍ത്തുകയും അനാഡംബരജീവിതം നയിക്കുകയും ജനങ്ങളുമായുള്ള എല്ലാ ഇടപാടുകളിലും ബന്ധങ്ങളിലും വിനയാന്വിതരായിരിക്കുകയും തന്നിലുപരിയായി പാര്‍ട്ടിയെ കണക്കാക്കുകയുംവേണം.

5. കമ്യൂണിസ്റ്റ്‌ ജനപ്രതിനിധികള്‍ക്കും പ്രാദേശിക ഭരണസമിതി അംഗങ്ങള്‍ക്കും കിട്ടുന്ന ശമ്പളവും അലവന്‍സുകളും പാര്‍ട്ടിയുടെ പണമായി കണക്കാക്കേണ്ടതാണ്‌. ഈ അംഗങ്ങളുടെ വേതനവും അലവന്‍സും ബന്ധപ്പെട്ട പാര്‍ട്ടികമ്മിറ്റികള്‍ നിശ്ചയിക്കുന്നതാണ്‌.

6. കോര്‍പ്പറേഷനുകള്‍ മുനിസിപ്പാലിറ്റികള്‍, ടൗണ്‍ അഥവാ പ്രാദേശിക കമ്മിറ്റികള്‍, ജില്ലാപരിഷത്തുകള്‍ ബ്ലോക്ക്‌സമിതികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയിലേക്ക്‌ തിരഞ്ഞെടുക്കുന്ന കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അംഗങ്ങള്‍ തക്കതായ പാര്‍ട്ടി കമ്മിറ്റിയുടെയോ ബ്രാഞ്ചിന്റെയോ കീഴില്‍ പ്രവര്‍ത്തിക്കണം. അവര്‍ താന്താങ്ങളുടെ സമ്മതിദായകരും ബഹു ജനങ്ങളുമായി അടുത്ത ദൈനംദിന ബന്ധം പുലര്‍ത്തുകയും തിരഞ്ഞെടുക്കപ്പെട്ട ഈ സമിതികളില്‍ ബഹുജനങ്ങളുടെ താല്‍പര്യസംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും വേണം. ഈ പ്രതിനിധികള്‍ തങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റി സമ്മതിദായകര്‍ക്കും ജനങ്ങള്‍ക്കും പതിവായി റിപ്പോര്‍ട്ടു ചെയ്യുകയും അവരുടെ ഉപദേശ നിര്‍ദേശങ്ങള്‍ തേടുകയും വേണം. ഈ പ്രാദേശിക സമിതിക്കകത്തുള്ള പ്രവര്‍ത്തനത്തെ പുറത്തുള്ള ഉശിരന്‍ ബഹുജനപ്രവര്‍ത്തനവുമായി കൂട്ടിയിണക്കണം.

7. പാര്‍ലമെന്റ്‌, സംസ്ഥാന നിയമസഭകള്‍, സംസ്ഥാന കൗണ്‍സിലുകള്‍ കേന്ദ്രഭരണപ്രാദേശികസമിതികള്‍ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന്‌ വിധേയമാണ്‌. കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ജില്ലാസമിതികള്‍, പ്രാദേശികസമിതികള്‍, പഞ്ചായത്തുകള്‍ മുതലായവയിലേക്ക്‌ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നാമനിര്‍ദേശം ചെയ്യുന്നത്‌ സംബന്ധിച്ച ചട്ടങ്ങള്‍ സംസ്ഥാനകമ്മിറ്റികള്‍ എഴുതിയുണ്ടാക്കുന്നതാണ്‌.

വകുപ്പ്‌ 20 എ

ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി(മാര്‍ക്‌സിസ്റ്റ്‌)ക്ക്‌ വ്യവസ്ഥാപിതമായ ഇന്ത്യന്‍ ഭരണഘടനയോട്‌ കൂറും സോഷ്യലിസം, മതനിരപേക്ഷത, ജനാധിപത്യം എന്നീ തത്വങ്ങളില്‍ വിശ്വാസമുണ്ടായിരിക്കും. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവക്കുവേണ്ടി പാര്‍ട്ടി നിലകൊള്ളും.

വകുപ്പ്‌ 21

ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍

1. പാര്‍ട്ടിയിലാകെ വിവിധ ഘടകങ്ങളിലും സംഘടനകളിലും പാര്‍ട്ടിനയത്തെപ്പറ്റി സ്വതന്ത്രവും കാര്യമാത്രപ്രസക്തവുമായ ചര്‍ച്ചകള്‍ നടത്തുന്നത്‌ പാര്‍ട്ടിയെ ഏകീകരിക്കുന്നതിന്‌ പ്രയോജനപ്രദവും ആവശ്യവുമാണ്‌.

പാര്‍ട്ടി അംഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത്‌ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തില്‍നിന്ന്‌ ഉത്ഭവിക്കുന്ന ഒഴിവാക്കാനാവാത്ത അവകാശമാണ്‌. എന്നാല്‍ പാര്‍ട്ടി ഐക്യത്തെയും കര്‍മശക്തിയെയും മരവിപ്പിക്കുംവിധം പാര്‍ട്ടിനയങ്ങളെപ്പറ്റി അനന്തമായി ചര്‍ച്ച നടത്തുന്നത്‌ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ അങ്ങേയറ്റം ദുരുപയോഗെപ്പടുത്തലാണ്‌.

2. അഖിലേന്ത്യാതോതില്‍ ഉള്‍പ്പാര്‍ട്ടിചര്‍ച്ചകള്‍ താഴെ പറയുന്ന അവസരങ്ങളില്‍ കേന്ദ്രകമ്മിറ്റി സംഘടിപ്പിക്കുന്നതാണ്‌.

എ. അത്‌ ആവശ്യമാണെന്ന്‌ കേന്ദ്രകമ്മിറ്റി പരിഗണിക്കുമ്പോള്‍,

ബി. പ്രധാനപ്പെട്ട ഏതെങ്കിലും പാര്‍ട്ടി നയപ്രശ്‌നത്തെ സംബന്ധിച്ച്‌ കേന്ദ്രകമ്മിറ്റിയില്‍വേണ്ടത്ര ഉറച്ച ഭൂരിപക്ഷം ഇല്ലാതാകുമ്പോള്‍,

സി. ആകെ മൂന്നില്‍ ഒരു ഭാഗം അംഗങ്ങളുടെ പ്രാതിനിധ്യം ഉള്ള സംസ്ഥാനകമ്മിറ്റികള്‍ അഖിലേന്ത്യാതോതില്‍ ഉള്‍പ്പാര്‍ട്ടി ചര്‍ച്ച ആവശ്യപ്പെടുമ്പോള്‍.

3. ഏതെങ്കിലും സംസ്ഥാനത്തെ മാത്രം ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട പാര്‍ട്ടി നയപ്രശ്‌നത്തെക്കുറിച്ച്‌ അവിടത്തെ സംസ്ഥാനകമ്മിറ്റിക്ക്‌ സ്വയം മുന്‍കൈ എടുത്തോ സംസ്ഥാനത്തെ പാര്‍ട്ടി അംഗങ്ങളില്‍ മൂന്നില്‍ ഒരുഭാഗത്തെ പ്രതിനിധീകരിക്കുന്ന ജില്ലാ കമ്മിറ്റിയുടെ ആവശ്യമനുസരിച്ചോ കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തോടുകൂടി ഉള്‍പ്പാര്‍ട്ടി ചര്‍ച്ച സംഘടിപ്പിക്കാവുന്നതാണ്‌.

4. ഉള്‍പ്പാര്‍ട്ടിചര്‍ച്ച കേന്ദ്രകമ്മിറ്റിയുടെ മാര്‍ഗനിര്‍ദേശത്തോടെ ആണ്‌ നടത്തേണ്ടത്‌. ചര്‍ച്ചക്കുള്ള വിഷയങ്ങള്‍ക്ക്‌ കേന്ദ്രകമ്മിറ്റി രൂപംകൊടുക്കുന്നതായിരിക്കും. ചര്‍ച്ച നയിക്കുന്ന കേന്ദ്രകമ്മിറ്റി ചര്‍ച്ചയുടെ സമ്പ്രദായവും നിശ്ചയിക്കുന്നതാണ്‌.
സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉള്‍പ്പാര്‍ട്ടിചര്‍ച്ച ആരംഭിക്കുമ്പോള്‍ അതിലെ പ്രശ്‌നങ്ങള്‍ രൂപംകൊടുത്ത്‌ തിട്ടപ്പെടുത്തുകയും ചര്‍ച്ചനടത്തേണ്ട രീതി നിര്‍ണയിക്കുകയും ചെയ്യുന്നത്‌ ആ കമ്മിറ്റിതന്നെ ആയിരിക്കണം. അതിനെല്ലാം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരവും വേണം.

വകുപ്പ്‌ 22

പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്കും സമ്മേളനങ്ങള്‍ക്കും മുന്നോടിയായ ചര്‍ച്ച

1. പാര്‍ട്ടികോണ്‍ഗ്രസിന്‌ രണ്ടുമാസംമുമ്പ്‌ എല്ലാ പാര്‍ട്ടി ഘടകങ്ങളുടെയും ചര്‍ച്ചക്കുള്ള കരടുപ്രമേയം കേന്ദ്രകമ്മിറ്റി വിതരണം ചെയ്യുന്നതാണ്‌. സംസ്ഥാനകമ്മിറ്റികള്‍ ഇവയെ എത്രയും വേഗം അതത്‌ ഭാഷകളിലേക്ക്‌ തര്‍ജുമ ചെയ്‌ത്‌ ആവശ്യമായ കോപ്പികള്‍ തയ്യാറാക്കി എല്ലാ ബ്രാഞ്ചുകള്‍ക്കും ലഭ്യമാക്കേണ്ടതാണ്‌. പ്രമേയങ്ങള്‍ക്കുള്ള ഭേദഗതികള്‍ കേന്ദ്രകമ്മിറ്റിക്ക്‌ നേരിട്ട്‌ അയച്ചുകൊടുക്കണം. അവയെപ്പറ്റിയുള്ള റിപ്പോര്‍ട്ട്‌ കേന്ദ്രകമ്മിറ്റി പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുമ്പാകെ സമര്‍പ്പിക്കുന്നതാണ്‌.
2. എല്ലാ നിലവാരത്തിലും അതത്‌ കമ്മിറ്റികള്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളുടെയും പ്രമേയങ്ങളുടെയും അടിസ്ഥാനത്തില്‍ സമ്മേളനങ്ങള്‍ ചേരുന്നതാണ്‌.

വകുപ്പ്‌ 23

ബഹുജനസംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി അംഗങ്ങള്‍

ബഹുജനസംഘടനകളിലും അവയുടെ നിര്‍വാഹകസമിതികളിലും പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിഅംഗങ്ങള്‍, ഫ്രാക്ഷനുകള്‍ രൂപീകരിച്ച്‌ തക്കതായ പാര്‍ട്ടി കമ്മിറ്റികളുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കേണ്ടതാണ്‌. ബന്ധപ്പെട്ട ബഹുജനസംഘടനകളുടെ ഐക്യവും ബഹുജനാടിസ്ഥാനവും സമരശേഷിയും ശക്തിപ്പെടുത്താന്‍ അവര്‍ നിരന്തരം പ്രയത്‌നിക്കേണ്ടതാണ്‌.

വകുപ്പ്‌ 24

ഉപനിയമാവലി

പാര്‍ട്ടിഭരണഘടനക്കു വിധേയവും അനുയോജ്യവുമായവിധം ചട്ടങ്ങളും ഉപനിയമാവലികളും നിര്‍മിക്കാന്‍ കേന്ദ്രകമ്മിറ്റിക്ക്‌ അധികാരമുണ്ട്‌. പാര്‍ട്ടിഭരണഘടനക്ക്‌ വിധേയവും അനുയോജ്യവുമായ വിധത്തില്‍ സംസ്ഥാനകമ്മിറ്റികള്‍ക്കും ചട്ടങ്ങളും ഉപനിയമാവലികളും ഉണ്ടാക്കാം. അതിന്‌ കേന്ദ്രകമ്മിറ്റിയുടെ സ്ഥിരീകരണം ലഭിക്കണം.

വകുപ്പ്‌ 25

ഭേദഗതി

പാര്‍ട്ടി കോണ്‍ഗ്രസ്‌ മാത്രമെ പാര്‍ട്ടിഭരണഘടന ഭേദഗതിചെയ്യാന്‍ പാടുള്ളു. പാര്‍ട്ടിഭരണഘടനക്ക്‌ ഭേദഗതികള്‍ നിര്‍ദേശിച്ചുകൊണ്ടുള്ള നോട്ടീസ്‌ പാര്‍ട്ടികോണ്‍ഗ്രസിന്‌ രണ്ടു മാസം മുമ്പേ കൊടുത്തിരിക്കണം.

പാര്‍ട്ടി ഭരണഘടനാനുസൃതമായ ചട്ടങ്ങള്‍

(1988 ഏപ്രില്‍ 8-10 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി അംഗീകരിച്ച ഭേദഗതികള്‍)
വകുപ്പ്‌ 4 ഉപവകുപ്പ്‌ (10)

അംഗത്വം

ഒരു ഘടകത്തില്‍നിന്ന്‌ മറ്റൊന്നിലേക്കോ ഒരു സംസ്ഥാനത്തുനിന്ന്‌ മറ്റൊരു
സംസ്ഥാനത്തേക്കോ അംഗങ്ങളെ മാറ്റുന്നതിനെ സംബന്ധിച്ച്‌

വിശദീകരണം: പ്രായോഗികമായി എല്ലാ സംസ്ഥാനാന്തര മാറ്റങ്ങളും നടപ്പാക്കുന്നത്‌ കേന്ദ്രകമ്മിറ്റിയാണെങ്കില്‍ത്തന്നെയും സാധാരണയായി നല്‍കിവരാറുള്ള വിവരങ്ങള്‍ അപര്യാപ്‌തമാണ്‌. ഒരു സഖാവിനെ ഒരു സംസ്ഥാനത്തുനിന്ന്‌ മറ്റൊന്നിലേക്ക്‌ മാറ്റാന്‍ ആവശ്യപ്പെടുമ്പോള്‍ ഓരോ തലത്തിലുമുള്ള ഓരോ പാര്‍ട്ടിഅംഗത്തെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ സൂക്ഷിക്കാന്‍ സഹായകമായ തരത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കേണ്ടതാണ്‌. സംസ്ഥാനത്തിനുള്ളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കും ഇത്‌ ബാധകമായിരിക്കും.

ചട്ടം: അംഗത്വമാറ്റം

1. സ്ഥലംമാറ്റത്തിനപേക്ഷിച്ചുകൊണ്ടുള്ള കത്തിനോടൊപ്പം താഴെ പറയുന്ന വിവരങ്ങള്‍ നല്‍കിയിരിക്കണം.

1. സഖാവിന്റെ പേര്‌
2. വയസ്‌
3. പാര്‍ട്ടിയില്‍ ചേര്‍ന്ന വര്‍ഷം
4. ഏത്‌ ഘടകത്തിലായിരുന്നു
5. പ്രവര്‍ത്തിച്ച ബഹുജനസംഘടന
6. പ്രതിമാസ ലെവിയും, എന്നുവരെ അടച്ചിട്ടുണ്ടെന്നും
7. അച്ചടക്കനടപടിരേഖകള്‍ വല്ലതുമുണ്ടെങ്കില്‍
8. ഏത്‌ സംസ്ഥാനത്തുനിന്നാണ്‌ മാറ്റം
9. ഏത്‌ സംസ്ഥാനത്തേക്ക്‌
10. അംഗത്വം പുതുക്കിയ വര്‍ഷം
11. ബന്ധപ്പെടാന്‍ കഴിയുന്ന മേല്‍വിലാസം

അനുഭാവിഗ്രൂപ്പുകള്‍

(വിശദീകരണം: ബഹുജനസമരങ്ങളിലൂടെ മുന്നോട്ടുവരുന്ന സമരധീരരായവരെ അനുഭാവിഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തി പരിശീലനം നല്‍കി പഠിപ്പിച്ച്‌ പാര്‍ട്ടി അംഗങ്ങളായി ചേര്‍ക്കുന്നതിന്‌ പ്രാപ്‌തരാക്കണമെന്ന്‌ സല്‍ക്കിയാ പ്ലീനം നിശ്ചയിച്ചിരുന്നതാണ്‌. താഴെ വിവരിക്കുന്ന ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ ഇതിനുവേണ്ടിയാണ്‌.)

2. ബഹുജനപ്രക്ഷോഭങ്ങളിലൂടെയും ബഹുജന സംഘടനകളിലൂടെയും മുന്നോട്ടുവരുന്ന സമരധീരരായ സജീവ പ്രവര്‍ത്തകരെ അനുഭാവിഗ്രൂപ്പുകളായി സംഘടിപ്പിക്കാന്‍ വേണ്ട നടപടികള്‍ പാര്‍ട്ടി ഘടകങ്ങള്‍ കൈക്കൊള്ളേണ്ടതാണ്‌.

3. ഇങ്ങനെ സംഘടിപ്പിക്കപ്പെടുന്ന അനുഭാവിഗ്രൂപ്പുകളിലെ അംഗങ്ങളെ ഉചിതമായ സമയപരിധിക്കുള്ളില്‍ പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥി അംഗങ്ങളായി ചേരുന്നതിന്‌ പ്രാപ്‌തരാക്കാന്‍ പര്യാപ്‌തമായ വിധത്തില്‍ പാര്‍ട്ടി പരിപാടിയെയും പാര്‍ട്ടിയുടെ അടിസ്ഥാനനയസമീപനങ്ങളെയും സംബന്ധിച്ച്‌ വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്നതിനുള്ള സംവിധാനങ്ങളും പാര്‍ട്ടി കമ്മിറ്റികള്‍ ഉണ്ടാക്കേണ്ടതാണ്‌.

വകുപ്പ്‌ 6

പാര്‍ട്ടി അംഗത്വരേഖകള്‍

ചട്ടം: പാര്‍ട്ടി അംഗത്വരേഖകള്‍ ജില്ലാകമ്മിറ്റികളുടെ ചുമതലയില്‍ സൂക്ഷിക്കേണ്ടതാണെന്നാണ്‌ ഭരണഘടന വ്യവസ്ഥ ചെയ്‌തിട്ടുള്ളത്‌. രേഖകളുടെ അധികൃതമായ അസലിന്റെ സൂക്ഷിപ്പും അവയുടെ പ്രാമാണികതയെ സംബന്ധിച്ച അവസാനതീര്‍പ്പും ജില്ലാകമ്മിറ്റിയുടെതായിരിക്കുമെങ്കിലും സംസ്ഥാനകമ്മിറ്റി തീരുമാനിക്കുകയാണെങ്കില്‍ രേഖകള്‍ സൂക്ഷിക്കുന്ന ചുമതല ജില്ലാകമ്മിറ്റിക്ക്‌ താഴെയുള്ള പ്രാദേശിക കമ്മിറ്റികളെ ഏല്‍പ്പിക്കാവുന്നതാണ്‌.

വകുപ്പ്‌ 7

പാര്‍ട്ടി അംഗത്വപരിശോധ

(വിശദീകരണം: ഉപവകുപ്പ്‌ (1) ല്‍ ശരിയായ കാരണം കൂടാതെ തുടര്‍ച്ചയായി കുറെകാലത്തേക്ക്‌ പാര്‍ടി ജീവിതത്തിലും പ്രവര്‍ത്തനത്തിലും പങ്കെടുക്കാതിരിക്കുകയോ വരിസംഖ്യ മുതലായവ കൊടുക്കാതിരിക്കുകയോ ചെയ്യുന്ന ഏതൊരാളെയും പാര്‍ട്ടി അംഗത്വത്തില്‍നിന്ന്‌ തള്ളിക്കളയാവുന്നതാണെന്ന്‌ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. ഭരണഘടനയില്‍ പറഞ്ഞ മതിയായ കാരണങ്ങള്‍ കൂടാതെയുള്ള സ്വേച്ഛാപരമായ നീക്കം ചെയ്യലുകള്‍ ഉണ്ടാകാതിരിക്കുന്നതിന്‌ ഉറപ്പുവരുത്താനാണിത്‌. ഇക്കാര്യത്തില്‍ അനുവര്‍ത്തിക്കേണ്ട നടപടികളെ സംബന്ധിച്ച്‌ വ്യക്തമായ ചില ചട്ടങ്ങള്‍ ആവശ്യമാണ്‌.)

ചട്ടങ്ങള്‍

1. ഏതെങ്കിലും ഒരംഗത്തെ ഘടകം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ അംഗത്തിന്‌ സ്വന്തം നിലപാട്‌ വിശദീകരിക്കാന്‍ അവസരം നല്‍കിയതിനുശേഷം മാത്രമേ അപ്രകാരം ചെയ്യാന്‍ പാടുള്ളു. ഒഴിവാക്കാനുള്ള തീരുമാനം തൊട്ടു ഉപരികമ്മിറ്റിയെ രേഖാമൂലമായി അറിയിക്കേണ്ടതാണ്‌.

2. അംഗത്വമംഗീകരിച്ച്‌ രജിസ്റ്റര്‍ തയ്യാറാക്കുന്ന അവസരത്തില്‍ ഒഴിവാക്കപ്പെട്ട അംഗങ്ങളുടെ ലിസ്റ്റ്‌ പരിശോധിച്ച്‌ ഉപരികമ്മിറ്റി സ്വന്തം അഭിപ്രായം രേഖപ്പെടുത്തേണ്ടതാണ്‌.

3. പാര്‍ട്ടി അംഗത്വം നല്‍കപ്പെട്ടവര്‍, അംഗത്വത്തില്‍നിന്ന്‌ പൊഴിഞ്ഞുപോയവര്‍, സ്ഥലം മാറ്റപ്പെട്ടവര്‍, പാര്‍ടി അംഗത്വഘടന എന്നീ വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതുക്കല്‍റിപ്പോര്‍ട്ട്‌ ബന്ധപ്പെട്ട കമ്മിറ്റി തൊട്ട്‌ ഉപരിക്കമ്മിറ്റിക്ക്‌ സമര്‍പ്പിക്കേണ്ടതാണ്‌.

4. അംഗത്വം പുതുക്കുന്നതിന്‌ ഓരോ അംഗവും വര്‍ഷംതോറും വയസ്‌, പാര്‍ട്ടിയില്‍ ചേര്‍ന്ന വര്‍ഷം, വരുമാനം, പ്രവര്‍ത്തിക്കുന്ന മുന്നണി തുടങ്ങിയ അടിസ്ഥാനപരമായ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഫോറം പൂരിപ്പിച്ച്‌ നല്‍കേണ്ടതാണ്‌.

5. അംഗത്വഫീസിനുള്ള രസീത്‌ അംഗത്തിന്‌ നല്‍കിയിരിക്കേണ്ടതാണ്‌.

6. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഒഴിവാക്കാനെടുത്ത തീരുമാനത്തിന്‌ അംഗീകാരം ലഭിച്ചശേഷം ബന്ധപ്പെട്ട പാര്‍ട്ടി ഘടകം 30 ദിവസത്തിനുള്ളില്‍ പ്രസ്‌തുത പാര്‍ട്ടി അംഗത്തെ പാര്‍ട്ടിയില്‍നിന്നും ഒഴിവാക്കാനെടുത്ത തീരുമാനം അറിയിക്കേണ്ടതാണ്‌.

7. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ അറിയിപ്പ്‌ ലഭിച്ച്‌ 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട സഖാവ്‌ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഒഴിവാക്കുന്നതിനെതിരായ അപ്പീല്‍ സമര്‍പ്പിക്കേണ്ടതാണ്‌.

വകുപ്പ്‌ 9

അംഗത്വഫീസ്‌

അംഗത്വം പുതുക്കല്‍

(വിശദീകരണം: 9-ാം വകുപ്പ്‌ (1)-ാം ഉപവകുപ്പ്‌. ഓരോ വര്‍ഷവും മാര്‍ച്ച്‌ അവസാനിക്കുന്നതിനു മുമ്പ്‌ പ്രതിവര്‍ഷം പാര്‍ട്ടി വരിസംഖ്യ ഓരോ അംഗവും ബന്ധപ്പെട്ട ബ്രാഞ്ച്‌ അല്ലെങ്കില്‍ യൂണിറ്റ്‌ സെക്രട്ടറിക്ക്‌ നല്‍കേണ്ടതാണെന്ന്‌ വ്യവസ്ഥചെയ്യുന്നു. മാര്‍ച്ച്‌ അവസാനത്തോടുകൂടി മാത്രമേ വരിസംഖ്യ ഘടകങ്ങളില്‍ കൊടുക്കുന്നുള്ളു എങ്കില്‍ അത്‌ ജില്ല-സംസ്ഥാന കമ്മിറ്റികളിലെത്തുമ്പോഴേക്കും ഏറെ സമയമെടുക്കാനിടയാകും. പ്രായോഗികമായി സമാഹൃതമായ വരിസംഖ്യ സംസ്ഥാനങ്ങളില്‍നിന്ന്‌ കേന്ദ്രകമ്മിറ്റിക്ക്‌ ലഭിക്കുന്നത്‌ ദീര്‍ഘമായ കാലയളവില്‍ പലപ്പോഴായിട്ടാണ്‌. ഇപ്പോഴത്‌, ഏപ്രില്‍ മുതല്‍ ഡിസംബര്‍വരെ നീണ്ടുപോകാറുണ്ട്‌. വരിസംഖ്യ കേന്ദ്രത്തില്‍ ലഭിക്കുന്നതിനുള്ള അവസാനതീയതി നിശ്ചയിക്കേണ്ടത്‌ ആവശ്യമാണ്‌.

ചട്ടങ്ങള്‍

1. ഓരോ വര്‍ഷവും അംഗത്വം പുതുക്കല്‍ മാര്‍ച്ച്‌ 31-ന്‌ മുമ്പ്‌ പൂര്‍ത്തിയാക്കേണ്ടതാണ്‌.

2. സംസ്ഥാന കമ്മിറ്റികള്‍ ഓരോ വര്‍ഷവും വരിസംഖ്യ മെയ്‌ 31-ന്‌ മുമ്പായി കേന്ദ്രത്തില്‍ എത്തിച്ചിരിക്കണം.

3. ഏതെങ്കിലും അസാധാരണ പരിതഃസ്ഥിതിയില്‍ ഈ അവസാനതീയതി നീട്ടുന്നതിന്‌ കേന്ദ്രകമ്മിറ്റിക്ക്‌ അല്ലെങ്കില്‍ പിബിക്ക്‌ മാത്രമേ അധികാരം ഉണ്ടായിരിക്കുകയുള്ളൂ.

4. ഓരോ വര്‍ഷവും പുതുതായി ചേര്‍ക്കുന്ന സ്ഥാനാര്‍ഥി അംഗങ്ങളുടെ വരിസംഖ്യ വര്‍ഷാവസാനത്തോടെയോ (മാര്‍ച്ച്‌) അതിനുമുമ്പോ കേന്ദ്രകമ്മിറ്റിയില്‍ അടയ്‌ക്കാവുന്നതാണ്‌.
കുറിപ്പ്‌: പുതുതായി സ്ഥാനാര്‍ഥി അംഗങ്ങളെ ചേര്‍ക്കുന്നത്‌ (പുതുക്കല്‍ ഘട്ടത്തിനുശേഷം) വര്‍ഷം മുഴുവന്‍ തുടരും. അവരുടെ ഫീസ്‌ കേന്ദ്രകമ്മിറ്റിക്ക്‌ പ്രത്യേകമായി അടയ്‌ക്കണം.

വകുപ്പ്‌ 10

പാര്‍ട്ടി ലെവി ചട്ടങ്ങള്‍

1. പാര്‍ട്ടി അംഗങ്ങളുടെ ലെവിനിരക്കുകള്‍: താഴെ പറയുന്ന നിരക്കുകളനുസരിച്ച്‌ അംഗങ്ങളില്‍ നിന്ന ലെവി പിരിക്കേണ്ടതാണെന്ന്‌ കേന്ദ്രകമ്മിറ്റി തീരുമാനിക്കുന്നു.

പുതിയ നിരക്കുകള്‍                       പഴയ നിരക്കുകള്‍

300 രൂപവരെ 25 പൈസ                100 രൂപവരെ 20പൈസ

301-500 '' 50 ''                                     101-200 '' 50 ''

501-1000 '' 1/2 ശതമാനം                     201-300 '' 1 രൂപ

1001-3000 '' 1 ''                               301-500 '' 1 ശതമാനം

3001-5000 '' 2 ''                                    501-1000 '' 2 ''

5001-7000 '' 3 ''                                   1001-2000 '' 3 ''

7001-8000 '' 4 ''                                   2001-3000 '' 4 ''

8000-നു മേല്‍ 5 ''                                 3000-നു മേല്‍ 5 ''

2. ത്രൈമാസികമോ വാര്‍ഷികമോ ആയി ലെവി നല്‍കാനാഗ്രഹിക്കുന്ന അംഗം തന്റെ വാര്‍ഷിക വരുമാനത്തില്‍നിന്ന്‌ പ്രതിമാസവരുമാനം കണക്കാക്കി മേല്‍നിരക്കുകളനുസരിച്ച്‌ ലെവി നല്‍കേണ്ടതാണ്‌.

3. ഒരു പാര്‍ട്ടി അംഗത്തിന്റെ ഭാര്യയോ മറ്റേതെങ്കിലും കുടുംബാംഗമോ കുടുംബവരുമാനത്തില്‍ സംഭാവന ചെയ്യുന്നുണ്ടെങ്കിലും പാര്‍ട്ടി അംഗമല്ലെങ്കില്‍ ആ കുടുംബാംഗത്തിന്റെ വരുമാനം ലെവി നല്‍കുന്നതിന്‌ കണക്കാക്കേണ്ടതില്ല.

കുറിപ്പ്‌ : (1) ശമ്പളക്കാരായ ജീവനക്കാരുടെയും കൂലി വാങ്ങുന്നവരുടെയും വരുമാനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ ഡി എയും മറ്റു അലവന്‍സുകളും ഉള്‍പ്പെടെയുള്ള മൊത്തം വരുമാനമാണ്‌. ഭൂസ്വത്തില്‍നിന്നോ ബിസിനസില്‍നിന്നോ വീട്ടു വാടകയിനത്തിലോ വരുമാനങ്ങളുണ്ടെങ്കില്‍ അതു ലെവി കണക്കാക്കാനുള്ള വരുമാനത്തില്‍പ്പെടും.

2. കൃഷിക്കാരുടെ കാര്യത്തില്‍ യഥാര്‍ഥ കാര്‍ഷിക ചെലവുകള്‍ ഒഴിച്ചാണ്‌ വരുമാനം കണക്കാക്കേണ്ടത്‌.

3. കൂട്ടുകുടുംബമാണെങ്കില്‍ ലെവിനല്‍കുന്ന പാര്‍ട്ടിഅംഗത്തിന്റെ കുടുംബവരുമാനത്തിലെ ഓഹരി കണക്കാക്കണം.

4. തൊഴിലില്ലായ്‌മ, വരള്‍ച്ച, രോഗം, തുടങ്ങിയ പരിതഃസ്ഥിതികളില്‍ ലെവി ഒഴിവനുവദിക്കേണ്ടതുണ്ടെങ്കില്‍ ആവശ്യമായ തീരുമാനം എടുക്കേണ്ടത്‌ സംസ്ഥാനകമ്മിറ്റിയാണ്‌.
കുറിപ്പ്‌: ലോക്കല്‍-ഏരിയ, ജില്ലാ-സംസ്ഥാന ലെവി വിഹിതശതമാനങ്ങള്‍ നിശ്ചയിക്കേണ്ടത്‌ സംസ്ഥാന കമ്മിറ്റിയാണ്‌.

വകുപ്പ്‌ 15. ഉപവകുപ്പ്‌ 10

കേന്ദ്രകമ്മിറ്റിയുടെ സാമ്പത്തികകാര്യങ്ങള്‍ ചട്ടങ്ങള്‍

1. കേന്ദ്രകമ്മിറ്റി വക സ്വത്തുക്കളുടെ ഭരണത്തിനായി ഒരു ട്രസ്റ്റിനെ നിയമിക്കാന്‍ കേന്ദ്രകമ്മിറ്റിക്കധികാരമുണ്ടായിരിക്കും.

2. പാര്‍ട്ടികേന്ദ്രത്തിന്റെ നടത്തിപ്പിലേക്കാവശ്യമായ പാര്‍ട്ടി ഫണ്ടിലേക്കും, സ്‌പെഷല്‍ പാര്‍ട്ടിഫണ്ടിലേക്കും ഓരോ സംസ്ഥാനവും പ്രതിവര്‍ഷമോ മറ്റേതെങ്കിലും പ്രത്യേകം സന്ദര്‍ഭത്തിലോ നല്‍കേണ്ട വിഹിതം കേന്ദ്രകമ്മിറ്റി തീരുമാനിക്കുന്നതാണ്‌.

3. പൊളിറ്റ്‌ ബ്യൂറോ ഒരു സാമ്പത്തികകാര്യ ഉപസമിതി രൂപീകരിക്കുന്നതും അവര്‍ യോഗം ചേര്‍ന്ന്‌,

എ 10,000 രൂപ വരെയുള്ള സാമ്പത്തിക കാര്യങ്ങളെയും ചെലവുകളെയും സംബന്ധിച്ച്‌ തീരുമാനങ്ങളെടുക്കുകയും 10,000 രൂപയില്‍ അധികരിക്കുന്ന ചെലവുകളുണ്ടാകുന്ന സാമ്പത്തിക കാര്യങ്ങള്‍ പി ബിയുടെ പരിഗണനയ്‌ക്ക്‌ വിടുകയും ചെയ്യും.

ബി. സാമ്പത്തികകാര്യ ഉപസമിതി സി.സിയുടെയും സി സി സ്ഥാപനങ്ങളുടെയും ത്രൈമാസിക കണക്കുകള്‍ പിബിക്ക്‌ സമര്‍പ്പിക്കും.

സി. സാമ്പത്തികകാര്യ ഉപസമിതി പി ബി അംഗീകരിച്ച വാര്‍ഷികക്കണക്കുകള്‍ (പാര്‍ട്ടി ഭരണഘടന വ്യവസ്ഥ ചെയ്യുന്ന രീതിയില്‍) അംഗീകാരത്തിനായി കേന്ദ്രകമ്മിറ്റിക്ക്‌ സമര്‍പ്പിക്കേണ്ടതാണ്‌.

ഡി. ഉപസമിതിയിലെ ഒരംഗം പാര്‍ട്ടി വരവുചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനും അതിനുശേഷം അവയുടെ വിവരങ്ങള്‍ സമാഹൃതമായി കണക്കുകള്‍ തയ്യാറാക്കുന്നതിനു വേണ്ടി അക്കൗണ്ട്‌സിന്റെ ചുമതല വഹിക്കുന്നയാള്‍ക്ക്‌ കൈമാറുന്നതാണ്‌.

ഇ. പാര്‍ട്ടി പത്രങ്ങളുടെയും മറ്റു സ്ഥാപനങ്ങളുടെയും അര്‍ധവാര്‍ഷിക കണക്കുകള്‍ ഈ ഉപസമിതിക്ക്‌ സമര്‍പ്പിക്കേണ്ടതാണ്‌.

വകുപ്പ്‌ 16 ഉപവകുപ്പ്‌ 3 (ബി)

പാര്‍ട്ടിയുടെ സംസ്ഥാന-ജില്ലാ ഘടകങ്ങള്‍ക്ക്‌ ഇടക്കുള്ള കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനെപ്പറ്റി
(വിശദീകരണം: ഉപവകുപ്പ്‌ 3 (ബി)യില്‍ പറയുന്നു: ``പ്രാഥമികഘടകത്തിലും (ബ്രാഞ്ച്‌) ജില്ലാ അഥവാ പ്രദേശ (റീജിയണല്‍) ഘടകത്തിനും ഇടയിലുണ്ടായിരിക്കേണ്ട വിവിധ പാര്‍ട്ടിഘടകങ്ങളെക്കുറിച്ച്‌ സംസ്ഥാനകമ്മിറ്റി തീരുമാനമെടുക്കുന്നതും അവയുടെ ഘടനയും പ്രവര്‍ത്തനവും സംബന്ധിച്ച്‌ വേണ്ട നിബന്ധനകളുണ്ടാക്കുന്നതുമാണ്‌. കേന്ദ്രകമ്മിറ്റി ആവിഷ്‌കരിക്കുന്ന ചട്ടങ്ങളനുസരിച്ചാണ്‌ ഇതു ചെയ്യുക.'')

പ്രാഥമികഘടകത്തിനും ജില്ലാ അഥവാ പ്രദേശകമ്മിറ്റിക്കുമിടയില്‍ രൂപീകരിക്കേണ്ട കമ്മിറ്റികളെക്കുറിച്ച്‌ സംസ്ഥാന കമ്മിറ്റിക്ക്‌ താഴെപ്പറയുന്ന ചട്ടങ്ങള്‍ അനുസരിച്ച്‌ തീരുമാനിക്കാവുന്നതാണ്‌:

എ. രൂപീകരിക്കേണ്ട കമ്മിറ്റികളുടെ വലുപ്പം സംസ്ഥാനകമ്മിറ്റി തീരുമാനിക്കുന്നതാണ്‌.

ബി. അങ്ങനെയുള്ള ഒരു കമ്മിറ്റിയെ അതിന്റെ നിലവാരത്തിലുള്ള ഒരു പ്രതിനിധിസമ്മേളനം തിരഞ്ഞെടുക്കേണ്ടതാണ്‌. കമ്മിറ്റി അതിന്‌ ഒരു സെക്രട്ടറിയെ/സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുക്കേണ്ടതാണ്‌.

സി. ഇടയ്‌ക്കുള്ള ഈ കമ്മിറ്റിയുടെ കോണ്‍ഫറന്‍സിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള വ്യവസ്ഥകള്‍ സംസ്ഥാനകമ്മിറ്റി തീരുമാനിക്കുന്നതാണ്‌.

ഡി. ഇടയ്‌ക്കുള്ള ഈ കമ്മിറ്റികള്‍(ലോക്കല്‍, ഏരിയാ, സോണല്‍ മുതലായവ) അവയുടെ അധികാരപരിധിക്കുള്ളില്‍ സംസ്ഥാന-ജില്ലാ കമ്മിറ്റികള്‍ക്ക്‌ വ്യവസ്ഥ ചെയ്‌തിട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നതാണ്‌.

ഇ. ഏകോപന പ്രവര്‍ത്തനങ്ങള്‍ക്കായി അഡ്‌ഹോക്ക്‌/ നോമിനേഷന്‍ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള കമ്മിറ്റികള്‍ക്ക്‌ തിരഞ്ഞെടുക്കപ്പെട്ട പൂര്‍ണകമ്മിറ്റികള്‍ക്കുള്ള പൊതുവായ അധികാരാവകാശങ്ങളുണ്ടായിരിക്കുന്നതല്ല. അവയുടെ പ്രവര്‍ത്തനവ്യാപ്‌തി അവയെ നിയമിച്ച കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്ക്‌ വിധേയമായിരിക്കും.

എഫ്‌. ജില്ലാകോണ്‍ഫറന്‍സുകള്‍ക്കും ജില്ലക്ക്‌ താഴെയുള്ള കമ്മിറ്റികളുടെ കോണ്‍ഫറന്‍സുകള്‍ക്കും ഉണ്ടായിരിക്കേണ്ട പ്രതിനിധികളുടെ എണ്ണം സംസ്ഥാനകമ്മിറ്റി തീരുമാനിക്കും.

വകുപ്പ്‌ 16

പാര്‍ട്ടി ധനകാര്യ സംബന്ധമായ ചട്ടങ്ങള്‍ കേന്ദ്രകമ്മിറ്റിക്ക്‌ താഴെയുള്ള
(സംസ്ഥാന-ജില്ലാ പാര്‍ട്ടിഘടകങ്ങള്‍) കമ്മിറ്റികളുടെ ധനകാര്യകണക്കുകള്‍

വിശദീകരണം: കേന്ദ്രകമ്മിറ്റിയുടെ ധനകാര്യങ്ങള്‍ക്കും കണക്കുകള്‍ക്കും ആവിഷ്‌കരിച്ചിട്ടുള്ള ചട്ടങ്ങള്‍പോലും താഴെപ്പറയുന്ന ചട്ടങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ കീഴ്‌കമ്മിറ്റികള്‍ക്കും ബാധകമായിരിക്കുന്നതാണ്‌.

എ. സംസ്ഥാന നിലവാരത്തിലും സംസ്ഥാനകമ്മിറ്റി തീരുമാനിക്കുന്നതിനനുസരിച്ച്‌ ജില്ലാ കമ്മിറ്റികള്‍ക്കോ അല്ലെങ്കില്‍ ഇടയ്‌ക്കുള്ള കമ്മിറ്റികള്‍ക്കോ അതതു കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ്‌ ധനകാര്യ ഉപസമിതികള്‍ രൂപീകരിക്കുന്നതാണ്‌.

ബി. സാമ്പത്തിക വിനിയോഗത്തിനും കണക്കുകള്‍ സൂക്ഷിക്കുന്നതിനുള്ള ചുമതല സെക്രട്ടേറിയറ്റിന്റെ മേല്‍നോട്ടത്തില്‍ ഈ ഉപസമിതിക്കായിരിക്കും.

സി. ഉപസമിതി അര്‍ധവാര്‍ഷിക കണക്കുകള്‍ ബന്ധപ്പെട്ട പാര്‍ട്ടികമ്മിറ്റിക്ക്‌ സമര്‍പ്പിക്കേണ്ടതും പാര്‍ട്ടികമ്മിറ്റി ഈ സ്റ്റേറ്റ്‌മെന്റ്‌ തൊട്ട്‌ ഉപരികമ്മിറ്റിക്ക്‌ അയച്ചുകൊടുക്കേണ്ടതുമാണ്‌.

ഡി. വാര്‍ഷിക കണക്കുകള്‍ ഉപസമിതി ഓഡിറ്റുചെയ്‌ത്‌ അംഗീകാരത്തിനായി പാര്‍ട്ടികമ്മിറ്റികള്‍ സമര്‍പ്പിക്കേണ്ടതാണ്‌.

ഇ. ജില്ലാ കമ്മിറ്റിയുടെയും അതിന്‌ താഴെയുള്ള എല്ലാ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികളുടെയും കണക്കുകള്‍ ഏകോപിപ്പിച്ച സ്റ്റേറ്റ്‌മെന്റ്‌ ഒരു ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റിനെക്കൊണ്ട്‌ യഥാവിധി ഓഡിറ്റ്‌ ചെയ്യിച്ച്‌ ഓരോ വര്‍ഷവും ജൂലായ്‌ 31-ന്‌ മുമ്പ്‌ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക്‌ സമര്‍പ്പിക്കേണ്ടതാണ്‌.

എഫ്‌. സംസ്ഥാന കമ്മിറ്റി അതിന്‌ താഴെയുള്ള എല്ലാ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികളുടെയും കണക്കുകള്‍ ഏകോപിപ്പിച്ച സ്റ്റേറ്റ്‌മെന്റ്‌ ഒരു ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റിനെക്കൊണ്ട്‌ യഥാവിധി ഓഡിറ്റ്‌ ചെയ്യിച്ചശേഷം ഓരോവര്‍ഷവും ആഗസ്റ്റ്‌ 31-ന്‌ മുമ്പ്‌ കേന്ദ്ര കമ്മിറ്റിക്ക്‌ സമര്‍പ്പിക്കേണ്ടതാണ്‌.

വകുപ്പ്‌ 18

കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച ചട്ടങ്ങള്‍

1. 18-ാം വകുപ്പ്‌ പ്രകാരം ഒരു റഫറന്‍സോ അപ്പീലോ കിട്ടിക്കഴിഞ്ഞാല്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അത്‌ സംബന്ധിച്ച അന്വേഷണം നടത്തി തീരുമാനമെടുക്കേണ്ടതാണ്‌.

2. ശിക്ഷിക്കപ്പെട്ട പാര്‍ട്ടിഅംഗത്തിനല്ലാതെ മറ്റാര്‍ക്കും അപ്പീല്‍ കൊടുക്കാന്‍ അധികാരമില്ല.

3. വസ്‌തുതകള്‍ ബോധ്യപ്പെടാനും നിഗമനത്തിലെത്താനും ബന്ധപ്പെട്ട വ്യക്തികളുമായോ ഘടകം അല്ലെങ്കില്‍ ഘടകങ്ങളുമായോ നേരിട്ട്‌ എഴുത്തുകുത്തുകള്‍ നടത്താനോ പരിശോധന നടത്താനോ കേന്ദ്ര കോണ്‍ട്രോള്‍ കമ്മീഷന്‌ അധികാരമുണ്ടായിരിക്കും.

4. കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ സാധാരണ നിലയില്‍ മൂന്നുമാസത്തിലൊരിക്കല്‍ സമ്മേളിക്കും. പതിനാലുദിവസത്തെ നോട്ടീസു നല്‍കി ചെയര്‍മാന്‍ യോഗം വിളിച്ചുകൂട്ടേണ്ടതാണ്‌.

5. ഭൂരിപക്ഷം അംഗങ്ങള്‍ പങ്കെടുത്താല്‍ യോഗത്തിന്റെ ക്വാറമായി. എല്ലാ അംഗങ്ങളുമോ അല്ലെങ്കില്‍ കമ്മീഷനിലെ ഭൂരിപക്ഷം അംഗങ്ങളുമോ യോജിപ്പിലെത്തിയെങ്കില്‍ മാത്രമേ കമ്മീഷന്‌ തീരുമാനമെടുക്കാനാവു. എടുത്ത തീരുമാനം ഹാജരാകാത്ത അംഗത്തെ അറിയിച്ചിരിക്കണം.

6. സങ്കീര്‍ണതകളില്ലാത്ത താരതമ്യേന ലളിതമായ കേസുകളിന്മേല്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷനിലെ അംഗങ്ങള്‍ക്ക്‌ കത്തുകള്‍വഴി കൂടിയാലോചിച്ച്‌ തീരുമാനങ്ങള്‍ കൈക്കൊള്ളാവുന്നതാണ്‌.

7. പരാതിക്കാരനും, ബന്ധപ്പെട്ട സംസ്ഥാനകമ്മിറ്റിക്കും കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അതിന്റെ തീരുമാനം അറിയിച്ചു കൊടുക്കുന്നതാണ്‌. ബന്ധപ്പെട്ട കമ്മിറ്റികള്‍ കമ്മീഷന്റെ തീരുമാനം അടിയന്തരമായും നടപ്പാക്കണം.

8. തങ്ങളുടെ പ്രവര്‍ത്തനങ്ങളെയും തീരുമാനങ്ങളെയും കുറിച്ചുള്ള റിപ്പോര്‍ട്ട്‌ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ പത്തുവര്‍ഷത്തിലൊരിക്കലെങ്കിലും കേന്ദ്രകമ്മിറ്റി മുമ്പാകെ അവതരിപ്പിക്കേണ്ടതാണ്‌.

9. ഈ ചട്ടങ്ങള്‍ ആവശ്യമായ മാറ്റങ്ങളോടെ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനുകള്‍ക്കും ബാധകമാക്കാവുന്നതാണ്‌.

കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ പ്രവര്‍ത്തനത്തിനുള്ള നടപടിച്ചട്ടങ്ങള്‍

1. അപ്പീല്‍ ലഭിച്ചുകഴിഞ്ഞാല്‍ ആ കേസിനെ സംബന്ധിച്ച്‌ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ മറ്റംഗങ്ങള്‍ക്ക്‌ അറിയിപ്പ്‌ നല്‍കണം.

2. ഓരോ പ്രത്യേക കേസിന്റെയും അന്വേഷണത്തിന്‌ കൈക്കൊള്ളേണ്ട അടിയന്തരനടപടികളെക്കുറിച്ച്‌ ചെയര്‍മാന്‍ നിര്‍ദേശങ്ങള്‍ വെക്കണം. കമ്മീഷനിലെ മറ്റംഗങ്ങള്‍ക്കും ഇത്‌ സംബന്ധിച്ച്‌ തങ്ങളുടെ നിര്‍ദേശങ്ങള്‍ വെക്കാവുന്നതാണ്‌.

3. ബന്ധപ്പെട്ട കമ്മിറ്റികളും അംഗങ്ങളും സമര്‍പ്പിച്ച അപ്പീലിന്‍മേല്‍ തീരുമാനമെടുക്കുന്നതിനാവശ്യമായ വിവരങ്ങളും മറ്റും ആവശ്യപ്പെടുന്നതിന്‌ കമ്മീഷന്‌ അധികാരമുണ്ടായിരിക്കും. അത്തരം വിവരങ്ങള്‍ രണ്ട്‌ മാസത്തിനകം കമ്മീഷന്‌ നല്‍കിയിരിക്കേണ്ടതാണ്‌. ഈ കാലയളവിനുള്ളില്‍ വിവരങ്ങളൊന്നും കിട്ടുന്നില്ലെങ്കില്‍ കമ്മീഷന്‌ കേസുമായി മുന്നോട്ടുപോകാം.

വകുപ്പ്‌ 19 ഉപവകുപ്പ്‌ 11

പാര്‍ട്ടി അച്ചടക്കം

1. ഒരു പാര്‍ട്ടി അംഗത്തിനെതിരായി അച്ചടക്ക നടപടി കൈക്കൊണ്ട പാര്‍ട്ടി ഘടകം ആ തീരുമാനം കൈക്കൊണ്ട്‌ 30 ദിവസത്തിനുള്ളിലോ പത്തൊമ്പതാം വകുപ്പിലെ 7-ാം ഉപവകുപ്പനുസരിച്ച്‌ ആ തീരുമാനത്തിന്‌ തൊട്ടു മേല്‍ കമ്മിറ്റിയുടെ അംഗീകാരം ആവശ്യമുണ്ടെങ്കില്‍ അംഗീകാരം ലഭിച്ചുകഴിഞ്ഞ്‌ 30 ദിവസത്തിനുള്ളിലോ ആ തീരുമാനത്തെ സംബന്ധിച്ച്‌ ബന്ധപ്പെട്ട പാര്‍ട്ടി അംഗത്തെ അറിയിച്ചിരിക്കണം.

2. അച്ചടക്ക നടപടിക്കെതിരായ അപ്പീല്‍ അച്ചടക്ക നടപടി സംബന്ധിച്ച അറിയിപ്പ്‌ ലഭിച്ച തീയതിതൊട്ട്‌ 6 മാസത്തിനുള്ളില്‍ ബന്ധപ്പെട്ട പാര്‍ട്ടി അംഗം സമര്‍പ്പിക്കേണ്ടതാണ്‌.

വകുപ്പ്‌ 19 ഉപവകുപ്പ്‌ 13

പാര്‍ട്ടി അച്ചടക്കം

ഗുരുതരമായ പാര്‍ട്ടി അച്ചടക്കലംഘനത്തിന്‌ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്‌ അസാധാരണ പരിതഃസ്ഥിതികളില്‍ നടപടികള്‍ ഒന്നുംകൂടാതെ പാര്‍ടിയില്‍നിന്ന്‌ പുറത്താക്കാനുള്ള വ്യവസ്ഥ. ഇതിന്റെ അര്‍ഥം അങ്ങേയറ്റം ഗുരുതരമായ പരിതഃസ്ഥിതികളില്‍ ഒരു പാര്‍ട്ടി അംഗം ചാരനോ ശത്രുവിന്റെ ഏജന്റോ ആണെന്നു കാണുകയോ, ഒരു പാര്‍ട്ടി അംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ നിലപാടിനെ ഗൗരവതരമായ രീതിയില്‍ നിഷേധിക്കുന്ന തരത്തിലുള്ളവയാണെന്ന്‌ ബോധ്യപ്പെടുകയോ ചെയ്യുന്ന പരിതഃസ്ഥിതികളില്‍ മാത്രമേ അത്തരം നടപടി സ്വകരിക്കാന്‍ പാടുള്ളു എന്നാണ്‌.

വകുപ്പ്‌ 20

തിരഞ്ഞെടുക്കപ്പെട്ട പൊതുസ്ഥാപനങ്ങളിലെ പാര്‍ട്ടി അംഗങ്ങള്‍ ചട്ടങ്ങള്‍

1. ഓരോ സി പി ഐ (എം) പാര്‍ലമെന്റംഗവും കേന്ദ്രകമ്മിറ്റിക്ക്‌ കേന്ദ്രകമ്മിറ്റി തീരുമാനിക്കുന്ന ലെവിത്തുക നല്‍കേണ്ടതാണ്‌.

2. സംസ്ഥാനങ്ങള്‍ക്ക്‌ പി ബി നിശ്ചയിച്ച ശതമാനം ലെവിവിഹിതം ഓരോ മാസവും ബന്ധപ്പെട്ട സംസ്ഥാനകമ്മിറ്റിക്ക്‌ നല്‍കേണ്ടതാണ്‌.

(പാര്‍ലമെന്റ്‌ അംഗം ഏത്‌ സംസ്ഥാനക്കാരനാണോ ആ സംസ്ഥാനകമ്മിറ്റിക്ക്‌)
(വിശദീകരണം: ഭരണഘടനയുടെ വകുപ്പ്‌ 20 ഉപവകുപ്പ്‌ 5-ല്‍ പറയുന്നത്‌ കമ്യൂണിസ്റ്റ്‌ ജനപ്രതിനിധികള്‍ക്ക്‌ ലഭിക്കുന്ന ശമ്പളങ്ങളും അലവന്‍സുകളും പാര്‍ട്ടിയുടെ പണമായി കരുതണമെന്നാണ്‌. മുന്‍കാലങ്ങളില്‍ എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും പെന്‍ഷന്‍ വ്യവസ്ഥയുണ്ടായിരുന്നില്ല, ഇന്നതുണ്ട്‌, അതുകൊണ്ടാണ്‌ താഴെ പറയുന്ന ചട്ടം.)

3. കമ്യൂണിസ്റ്റ്‌ ജനപ്രതിനിധികളുടെ പ്രാദേശിക ഭരണസമിതി അംഗങ്ങളുടെയും ശമ്പളവും അലവന്‍സുകളും എന്നതില്‍ അവര്‍ ഏതെങ്കിലും പെന്‍ഷന്‍ വാങ്ങുന്നുണ്ടെങ്കില്‍ അതും ഉള്‍പ്പെടുന്നതാണ്‌.

വകുപ്പ്‌ 22

പാര്‍ട്ടി കോണ്‍ഗ്രസിനും കോണ്‍ഫറന്‍സുകള്‍ക്കും മുന്നോടിയായ ചര്‍ച്ചകള്‍

കഴിഞ്ഞ കോണ്‍ഫറന്‍സിനുശേഷമുള്ള പ്രവര്‍ത്തനറിപ്പോര്‍ട്ടും കഴിഞ്ഞ കോണ്‍ഗ്രസ്‌/ കോണ്‍ഫറന്‍സ്‌ ആവിഷ്‌കരിച്ച ലൈന്‍ നടപ്പാക്കിയതുമായി ബന്ധപ്പെട്ടുള്ള രാഷ്‌ട്രീയ-സംഘടനാ റിപ്പോര്‍ട്ടും ചര്‍ച്ചചെയ്യാനും പരിശോധിക്കാനുമാണ്‌ പാര്‍ട്ടി കോണ്‍ഫറന്‍സ്‌ വേദികള്‍ ഉപയോഗിക്കുന്നത്‌. കോണ്‍ഗ്രസിനുള്ള കരടുരാഷ്‌ട്രീയ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച ഭരണഘടനാ വ്യവസ്ഥയനുസരിച്ച്‌ പ്രത്യേകം നടത്തുന്നതാണ്‌.

വകുപ്പ്‌ 23

ബഹുജനസംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിഅംഗങ്ങള്‍

1. വിവിധ ബഹുജനമുന്നണികളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കാന്‍ വേണ്ടി കേന്ദ്ര-സംസ്ഥാന-ജില്ലാതലങ്ങളില്‍ അതതു കമ്മിറ്റി അംഗങ്ങളെയും അതിനാവശ്യമായ കഴിവുകളുള്ള മറ്റംഗങ്ങളെയും ഉള്‍പ്പെടുത്തി സബ്‌കമ്മിറ്റികള്‍ രൂപീകരിക്കാവുന്നതാണ്‌. സബ്‌കമ്മിറ്റിഅംഗങ്ങള്‍ അതതു മുന്നണിയിലെ പ്രശ്‌നങ്ങള്‍ പ്രത്യേകം പഠിക്കുകയും പാര്‍ട്ടി കെട്ടിപ്പടുക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കുകയും പാര്‍ട്ടി യൂണിറ്റുകളിലും ഫ്രാക്ഷന്‍ കമ്മിറ്റികളിലും ഉള്ള വിവിധ ബഹുജനസംഘടനകളിലെ പാര്‍ട്ടി അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും പാര്‍ട്ടി നയങ്ങള്‍ പിന്തുടരുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ്‌.

2. ഒരു ബഹുജനസംഘടനയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പാര്‍ട്ടി അംഗങ്ങളോ അതിന്റെ വിവിധ തലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി അംഗങ്ങളോ ചേര്‍ന്നതാണ്‌ ആ തലത്തിലെ ഫ്രാക്ഷന്‍. ബന്ധപ്പെട്ട പാര്‍ട്ടി കമ്മിറ്റിയുടെ തീരുമാനങ്ങളനുസരിച്ച്‌ അതിന്റെ നേതൃത്വത്തിലാണ്‌ ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കേണ്ടത്‌

3. ഒരു ബഹുജനമുന്നണിയുടെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരായി വളരെയധികം പാര്‍ട്ടി അംഗങ്ങളുണ്ടെങ്കില്‍ ഫ്രാക്ഷന്‍ അംഗങ്ങളില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ ഫ്രാക്ഷന്‍ കമ്മിറ്റി രൂപീകരിക്കേണ്ടതാണ്‌. ബന്ധപ്പെട്ട പാര്‍ട്ടി കമ്മിറ്റി, പാര്‍ട്ടി കമ്മിറ്റികളില്‍ ഉള്‍പ്പെടുന്നവരെയും വേണ്ടത്ര പക്വതയും ബഹുജനപ്രവര്‍ത്തനാനുഭവങ്ങളും ഉണ്ടെന്ന്‌ പാര്‍ട്ടി കമ്മിറ്റിക്ക്‌ ബോധ്യമുള്ള ഫ്രാക്ഷന്‍ അംഗങ്ങളെയും ചേര്‍ത്താണ്‌ ഫ്രാക്ഷന്‍ കമ്മിറ്റി രൂപീകരിക്കേണ്ടത്‌.

4. മേല്‍വിവരിച്ചതുപോലെ രൂപീകരിക്കപ്പെടുന്ന ഫ്രാക്ഷന്‍ കമ്മിറ്റി ആ ബഹുജനസംഘടനയിലെ എക്‌സിക്യൂട്ടീവിലോ ജനറല്‍ കൗണ്‍സിലിലോ ബന്ധപ്പെട്ട പാര്‍ട്ടി കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാക്കുകയും ബഹുജനസംഘടനയില്‍ പാര്‍ട്ടി തീരുമാനങ്ങള്‍ ഫ്രാക്ഷന്‍ വഴി നടപ്പിലാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുകയും ചെയ്യാവുന്നതാണ്‌. 

 
 
ആശയവും ആവിഷ്‌ക്കാരവും: എ.കെ.ജി. സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ & സ്റ്റഡീസ്‌
© സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2009