|
|
| നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്-
പിണറായി വിജയന്‍ |
കേരളത്തിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഉണ്ടായ വിജയം ഉയര്‍ത്തിക്കാണിച്ച് എല്‍.ഡി.എഫ് ദുര്‍ബ്ബലമായിരിക്കുന്നു എന്ന പ്രചാരവേല നടത്താന്‍ ചിലര്‍ മത്സരിക്കുകയാണ്. യു.ഡി.എഫ് നേതാക്കളും അവരെ പിന്തുണയ്‌ക്കുന്ന ചില മാധ്യമങ്ങളും ഈ പ്രചരണത്തിന് നേതൃത്വം നല്‍കുകയാണ്. യഥാര്‍ത്ഥത്തില്‍ ഇവര്‍ മുന്നോട്ടുവയ്‌ക്കുന്ന കാഴ്‌ചപ്പാട് അര്‍ത്ഥശൂന്യമാണെന്ന് തെരഞ്ഞെടുപ്പിന്റെ വിധി വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്നതാണ്.
കേരളത്തില്‍ 15-ാം ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ് ഇതിന് തൊട്ടുമുമ്പ് നടന്ന പ്രധാനപ്പെട്ട ജനവിധി. ഈ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് യു.ഡി.എഫിന് ഉണ്ടായത്. അതിന് നിരവധി കാരണങ്ങള്‍ ഉണ്ടായിരുന്നു. എല്‍.ഡി.എഫിന്റെ നയസമീപനങ്ങളെ വളച്ചൊടിച്ചുകൊണ്ട് ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ ബഹുഭൂരിപക്ഷം മാധ്യമങ്ങളും മത്സരിക്കുകയായിരുന്നു. കേരളത്തിലെ ഒരു തെരഞ്ഞെടുപ്പിലും ഉണ്ടാകാത്ത രീതിയിലുള്ള പണക്കൊഴുപ്പ് ഈ തെരഞ്ഞടുപ്പുകളില്‍ ദൃശ്യവുമായിരുന്നു. തെറ്റായ പ്രചാരവേരകള്‍ ഒരു വിഭാഗം വോട്ടര്‍മാരെ ഇടതുപക്ഷത്തിനെതിരെ ചിന്തിപ്പിക്കുന്നതിന് ഇടയാക്കി. അതിന്റെ ഫലമായി എല്‍.ഡി.എഫിനെ പിന്തുണച്ച ചില ജനവിഭാഗങ്ങള്‍ മുന്നണിയെ കൈയൊഴിയുന്ന നിലയുണ്ടായി.
ഈ തിരഞ്ഞെടുപ്പുഫലം സ്വയം വിമര്‍ശനപരമായി വിശകലനം ചെയ്‌തുകൊണ്ട് സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി ചില കാര്യങ്ങള്‍ ജനങ്ങളുടെ മുമ്പാകെ തുറന്ന് പറയുകയുണ്ടായി. ഇടതുപക്ഷത്തിന്റെ അടിത്തറ ദുര്‍ബ്ബലപ്പെട്ടിട്ടില്ലെന്നും ചില തെറ്റായ പ്രചാരവേലകള്‍ ജനങ്ങളെ വഴിതെറ്റിക്കുകയാണ് ഉണ്ടായത് എന്നും അത് വ്യക്തമാക്കി. മാത്രമല്ല, പോരായ്‌മകള്‍ പരിശോധിച്ചുകൊണ്ട് അവ തിരുത്തി ജനവിശ്വാസം ആര്‍ജ്ജിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കുകയുണ്ടായി. അതിന് അനുസൃതമായ തലത്തിലുള്ള പ്രവര്‍ത്തന പദ്ധതികളാണ് സി.പി.ഐ (എം) ഉം ഇടതുപക്ഷ ജനാധിപത്യമുന്നണിയും നടപ്പിലാക്കിയത്. പാര്‍ടി നടത്തിയ വിശകലനങ്ങളും തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളും ജനപിന്തുണ ഉറപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട് എന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സുപ്രധാനമായ കാര്യം.
ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇപ്പോള്‍ നടന്ന ഉപതിരഞ്ഞെടുപ്പിലെയും വോട്ടിന്റെ കണക്കുകളുടെ താരതമ്യം ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കണ്ണൂര്‍ നിയമസഭാ മണ്‌ഡലത്തില്‍നിന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ലഭിച്ച ഭൂരിപക്ഷം 23,207 ആയിരുന്നു. അത് 12,043 ആയി കുറഞ്ഞു. എറണാകുളത്ത് 14,547 വോട്ടുകളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് എല്‍.ഡി.എഫിനെക്കാള്‍ കൂടുതല്‍ ലഭിച്ചത്. അത് 8,630 ആയി കുറഞ്ഞു. ആലപ്പുഴ മണ്‌ഡലത്തിലാവട്ടെ 19,451 വോട്ടുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കൂടുതലായി നേടിയെങ്കില്‍ ഉപതെരഞ്ഞടുപ്പില്‍ അത് 4745 ആയി കുറഞ്ഞു. കേരളത്തിന്റെ മൂന്ന് ഭാഗങ്ങളില്‍ കിടക്കുന്ന യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ ഈ മണ്ഡലങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രവണത കേരളത്തിന്റെ രാഷ്‌ട്രീയ ചിത്രമാണ് വ്യക്തമാക്കുന്നത്. ഈ പ്രവണത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൃശ്യമായിരുന്നു എന്ന വസ്‌തുത കൂടി ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.
തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിശകലനം നടത്തുന്ന ആര്‍ക്കും ഈ കണക്കില്‍നിന്ന് വ്യക്തമാകുന്ന കാര്യം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ കൈയൊഴിഞ്ഞ ചില ജനവിഭാഗങ്ങള്‍ മുന്നണിയെ പിന്തുണയ്‌ക്കുന്നു എന്നതാണ്. അതായത്, ഇടതുപക്ഷത്തിന്റെ നഷ്‌ടപ്പെട്ട ജനപിന്തുണ ചുരുങ്ങിയ കാലയളവിനുള്ളില്‍ത്തന്നെ തിരിച്ചുപിടിക്കാനായി എന്നര്‍ത്ഥം. ഇവയെല്ലാം കാണിക്കുന്നത് ഇടതുപക്ഷത്തിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിയോടെ അത് തകരുകയല്ല ചെയ്‌തത്. മറിച്ച്, അതിനെ അതിജീവിച്ച് കൂടുതല്‍ കരുത്താര്‍ജ്ജിച്ചുവരികയാണ് എന്നാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്ന ഘട്ടത്തിലുള്ള വോട്ടിംഗ് നില ഇന്ത്യയില്‍ പൊതുവില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ ആ നിലയ്‌ക്ക് വലിയ മാറ്റം വന്നിരിക്കുന്നു.
ഈ രാഷ്‌ട്രീയ മാറ്റത്തിന് നിരവധി കാരണങ്ങളുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം യു.പി.എ സര്‍ക്കാര്‍ സ്വീകരിച്ച നയസമീപനം ഇന്ത്യയുടെ പൊതുതാല്‍പ്പര്യത്തിനും വിശിഷ്യാ, കേരളത്തിന്റെ താല്‍പ്പര്യത്തിനും എതിരായിട്ടുള്ളതായിരുന്നു. ഇടതുപക്ഷം യു.പി.എ സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന ഘട്ടത്തില്‍ ഉണ്ടായിരുന്ന നയസമീപനങ്ങളില്‍നിന്ന് കൂടുതല്‍ പിറകോട്ടുപോകുന്നു എന്ന അനുഭവം ഇടതുപക്ഷത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതായിരുന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനകീയ പോരാട്ടങ്ങള്‍ ഇടതുപക്ഷം സംഘടിപ്പിക്കുമ്പോള്‍ കേരളത്തെ തകര്‍ക്കുന്ന ആസിയാന്‍ കരാറിനുപോലും പിന്തുണ നല്‍കുന്ന കോണ്‍ഗ്രസ്സിന്റെ വഞ്ചനാപരമായ നിലപാട് ജനങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. ഇത് വരുംനാളുകളില്‍ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ പോകുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പ് നല്‍കുന്ന മറ്റൊരു സന്ദേശം. ഇതിനെ മറികടക്കാന്‍ വര്‍ഗീയമായ പ്രചാരവേലകള്‍ നടത്തി മുന്നോട്ടുപോകാനാണ് വലതുപക്ഷ കേന്ദ്രങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അതും അവരെ രക്ഷപ്പെടുത്തില്ല എന്നതിന്റെ സൂചനകള്‍ ഈ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുള്ള ജനപിന്തുണ നഷ്‌ടപ്പെട്ടിരിക്കുന്നു എന്നും അതുകൊണ്ട് സര്‍ക്കാര്‍ തന്നെ രാജിവയ്‌ക്കണമെന്ന പ്രസ്‌താവനകളും ചില കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരുകള്‍ രാജിവയ്‌ക്കുക എന്ന സ്ഥിതിയാണ് വേണ്ടതെങ്കില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ എത്ര തവണ രാജിവയ്‌ക്കേണ്ടിവരുമായിരുന്നു എന്ന് അവര്‍ ഓര്‍ക്കുന്നത് നന്ന്. എന്നാല്‍ അത്തരത്തിലുള്ള നിരീക്ഷണത്തിനുപോലും ഈ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രസക്തിയില്ലെന്ന് കാണാനാവും. കാരണം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 140 മണ്‌ഡലങ്ങളില്‍ 100 ഓളം സീറ്റില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വിജയിക്കുകയുണ്ടായി. ആ ഘട്ടത്തില്‍ യു.ഡി.എഫിനെ വിജയിപ്പിച്ച മണ്ഡലങ്ങളാണ് ഇവ. ആ ചരിത്രവിജയത്തിന്റെ ഘട്ടത്തില്‍ ഈ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് നേടിയ വോട്ടുകള്‍ നഷ്‌ടപ്പെട്ടില്ലെന്നു മാത്രമല്ല, വര്‍ദ്ധിക്കുകയാണ് ചെയ്‌തത്. അതുകൊണ്ട് സര്‍ക്കാരിന് പിന്തുണ കുറഞ്ഞു എന്ന വാദം തന്നെ അസ്ഥാനത്താണ്.
കണ്ണൂരില്‍ 2006ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 41,132 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും അത് 41,944 വോട്ടായി വര്‍ദ്ധിച്ചു. എറണാകുളത്ത് 2006ല്‍ ലഭിച്ച വോട്ട് 37,348 ആയിരുന്നെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ 37,499 വോട്ടുകള്‍ ലഭിക്കുകയുണ്ടായി. ആലപ്പുഴയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 32,788 വോട്ടുകളായിരുന്നുവെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ അത് 38,029 ആയി വര്‍ദ്ധിക്കുകയാണ് ചെയ്‌തത്. ഈ കണക്ക് വ്യക്തമാക്കുന്ന കാര്യം ഏത് കൊച്ചുകുട്ടിക്കും മനസ്സിലാക്കാവുന്നതാണ്. എല്‍.ഡി.എഫ് ചരിത്രവിജയം നേടിയ ഘട്ടത്തില്‍ വോട്ട് ചെയ്‌ത വോട്ടര്‍മാരെക്കാള്‍ കൂടുതല്‍പേര്‍ ഇടതുപക്ഷത്തെ ഇപ്പോള്‍ പിന്തുണയ്‌ക്കാന്‍ തയ്യാറാവുകയാണ്. അടിത്തറ ദുര്‍ബ്ബലമാവുകയല്ല ശക്തിപ്പെടുകയാണ് ചെയ്യുന്നത്. ഇടതുപക്ഷ മുന്നണിക്കൊപ്പം ഉണ്ടായിരുന്ന ഒരു രാഷ്‌ട്രീയകക്ഷിയിലെ ഒരു വിഭാഗം യു.ഡി.എഫിലേക്ക് ചേക്കേറിയ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഉണ്ടായിരുന്നുവെങ്കിലും അവയൊന്നും ജനപിന്തുണക്ക് കോട്ടം വരുത്തിയില്ല. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റ് എല്‍.ഡി.എഫ് നേടിയ ഘട്ടത്തിലുള്ള പിന്തുണ ഇപ്പോഴും ഉണ്ട് എന്നര്‍ത്ഥം. സര്‍ക്കാരിനെതിരായുള്ള വികാരമല്ല പിന്തുണയാണ് തിരഞ്ഞെടുപ്പുഫലമെന്ന് ഇത് വ്യക്തമാക്കുന്നു.
ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാനപ്പെട്ട പ്രചാരവേലയുണ്ടായിരുന്നത് വോട്ടേഴ്‌സ് ലിസ്റ്റുമായി ബന്ധപ്പെട്ടും തിരഞ്ഞെടുപ്പില്‍ അവിഹിതമായി എല്‍.ഡി.എഫ് ഇടപെടുന്നു എന്നുമായിരുന്നു. ആറായിരത്തോളം വോട്ടര്‍മാരെ തള്ളിക്കളഞ്ഞ കാര്യവും ഇവര്‍ ഉന്നയിക്കുകയുണ്ടായി. എന്നാല്‍ തങ്ങളുടെ വോട്ട് തള്ളിക്കളഞ്ഞു എന്ന പരാതിയുമായി ആരും രംഗത്തുവന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. വോട്ടേഴ്‌സ് ലിസ്റ്റുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ചില പരാതികള്‍ കോടതിയുടെ മുമ്പില്‍ കൊണ്ടുപോയപ്പോള്‍ കോടതി തന്നെ അത് തള്ളിക്കളഞ്ഞ സ്ഥിതിയുമുണ്ടായി. ഇത് കാണിക്കുന്നത് ഈ പ്രചാരവേലയും യാഥാര്‍ത്ഥ്യവും തമ്മില്‍ ബന്ധമില്ലെന്നാണ്.
തിരഞ്ഞെടുപ്പില്‍ തെറ്റായി ഇടപെട്ടു എന്ന് പ്രചരിപ്പിച്ച കോണ്‍ഗ്രസ്സുകാര്‍ ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത് നന്ന്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു എന്നതിന്റെ പേരില്‍ കേരളത്തിലെ ഒരു കേന്ദ്രമന്ത്രിക്കെതിരെ നടപടിയെടുത്തു കഴിഞ്ഞു. തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിച്ചു എന്ന് പ്രചരിപ്പിച്ചു എന്നു പറഞ്ഞ് യു.ഡി.എഫിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത് യു.ഡി.എഫിനെ തുടര്‍ച്ചയായി പിന്തുണയ്‌ക്കുന്ന ഒരു വിഭാഗമാണ് എന്ന കാര്യവും ഓര്‍ക്കുന്നത് നന്നായിരിക്കും.
ഉപതിരഞ്ഞെടുപ്പ് നടന്ന ഈ മൂന്ന് മണ്ഡലങ്ങളുടെയും രാഷ്‌ട്രീയ ചരിത്രവും കമ്മ്യൂണിസ്റ്റ് വിരുദ്ധ തിമിരം കൊണ്ട് പലരും മറക്കുകയാണ്. 1957-നുശേഷം കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഒരിക്കല്‍പ്പോലും ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ജയിച്ചിട്ടില്ല. കൊല്ലത്തുകാരനായ ആര്‍. ശങ്കറിന് കോണ്‍ഗ്രസ് കണ്ടെത്തിയ സുരക്ഷിത മണ്‌ഡലമായിരുന്നു കണ്ണൂര്‍. ഈ പരമ്പരാഗത യു.ഡി.എഫ് മണ്‌ഡലത്തില്‍ ഏറ്റവും ഉയര്‍ന്ന വോട്ട് നേടാനായി എന്ന കാര്യം മറച്ചുവയ്‌ക്കാനാണ് പലര്‍ക്കും താല്‍പ്പര്യം.
1967 ല്‍ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പത് കോണ്‍ഗ്രസുകാരായിരുന്നു വിജയിച്ചത്. അതില്‍ ഒരാളെ സംഭാവന ചെയ്‌തത് എറണാകുളമായിരുന്നു. ഇത് കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമാണ് ഇത് എന്ന് വ്യക്തമാക്കുന്നു. ആലപ്പുഴ മണ്ഡലമാവട്ടെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എല്ലാം വലിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫിനെ വിജയിപ്പിച്ച മണ്ഡലമാണ്. എന്നാല്‍ അവിടെ നിന്ന് കഷ്‌ടിച്ചാണ് യു.ഡി.എഫ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലും സജീവമായ തെരഞ്ഞെടുപ്പ് മത്സരം തന്നെയാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്യാറുള്ളത്. ഇത്തവണ ഉപതെരഞ്ഞെടുപ്പായതുകൊണ്ട് അവിടങ്ങളില്‍ നല്ല നിലക്ക് കേന്ദ്രീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അത് എത്രത്തോളം അങ്കലാപ്പാണ് യു.ഡി.എഫിനു സൃഷ്‌ടിച്ചതെന്ന് കേരളം കണ്ടതാണ്. അത്രക്കു ദുര്‍ബലമാണ് കേരളത്തില്‍ യു.ഡി.എഫ്. ഈ തെരഞ്ഞെടുപ്പുഫലം എല്‍.ഡി.എഫിന് വന്‍ ആത്മവിശ്വാസമാണ് നല്‍കുന്നത്.
ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് തുടര്‍ച്ചയായ പരാജയമാണ് ഉണ്ടാവാറുള്ളതെന്നും അത് മാറ്റിക്കുറിച്ചു എന്നുമാണ് ചിലരുടെ നിരീക്ഷണം. എന്നാല്‍ തിരുവല്ല നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഈ അടുത്ത കാലത്ത് തന്നെ യു.ഡി.എഫ് ആയിരുന്നു വിജയിച്ചത് എന്ന കാര്യം ഇവരാരും പരാമര്‍ശിച്ച് കാണുന്നില്ല. ഇതെല്ലാം കാണിക്കുന്നത് തിരഞ്ഞെടുപ്പ് ഫലത്തെ തെറ്റായി വിശകലനം ചെയ്‌തുകൊണ്ട് കമ്മ്യൂണിസ്റ്റ് വിരുദ്ധ വികാരം പ്രചരിപ്പിക്കാനാണ് ചിലര്‍ക്ക് താല്‍പര്യമെന്നാണ്.
ബംഗാളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിച്ചും കമ്മ്യൂണിസ്റ്റ് വിരുദ്ധ ചര്‍ച്ചയ്‌ക്ക് കോപ്പ് കൂട്ടാനും ഇതിന്റെ ഭാഗമായി ശ്രമമുണ്ട്. പശ്ചിമബംഗാളില്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസും, കോണ്‍ഗ്രസും പ്രത്യേകമായി മത്സരിച്ച ഘട്ടത്തില്‍ തന്നെ അവര്‍ വിജയിച്ച ഏഴ് സീറ്റുകളില്‍ ഉള്‍പ്പെടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇടതുതീവ്രവാദികളുടെ പിന്തുണയോടെ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും അവരുടെ ഒരു സിറ്റിംഗ് സീറ്റ് തന്നെ നഷ്‌ടപ്പെടുക ഉണ്ടായി എന്ന യാഥാര്‍ത്ഥ്യം പറയുന്നതിന് ചില മാധ്യമങ്ങള്‍ തയ്യാറാവുന്നേ ഇല്ല.
ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരെ ശക്തമായ പ്രചാരവേല അഴിച്ചുവിടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ കുറവ് വന്നിട്ടില്ലെന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെ സംബന്ധിച്ചുള്ള ചില മാധ്യമങ്ങളുടെ വിശകലനങ്ങള്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ സര്‍ക്കാര്‍ വിരുദ്ധ പ്രചാരവേലകളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ഈ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ എല്‍.ഡി.എഫിനെ പിന്തുണച്ചിട്ടുള്ളത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം നിലനിര്‍ത്തുന്നതിനും കൂടുതല്‍ ജനവിഭാഗങ്ങളെ അണിനിരത്തുന്നതിനും ഉള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ടി മുഴുകുമെന്ന് ഉറപ്പ് നല്‍കുന്നു. |
|
|
|