ഇടതുപക്ഷ സര്‍ക്കാരുകള്‍
കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച് വ്യക്തമായ കാഴ്‌ച്ചപ്പാട് സംസ്ഥാനരൂപീകരണത്തിന്റെ തുടക്കം തൊട്ടുതന്നെ കമ്മ്യൂണിസ്റ്റ് പാര്‍ടി കൈക്കൊണ്ടിരുന്നു. 1956 ജൂണ്‍ 22, 23, 24 തീയതികളില്‍ തൃശ്ശൂരില്‍ ചേര്‍ന്ന പാര്‍ടിയുടെ സംസ്ഥാനസമ്മേളനം ഇത് സംബന്ധിച്ച് ഒരു രേഖതന്നെ പ്രമേയരൂപത്തില്‍ അംഗീകരിച്ചിരുന്നു. കേരള വികസനത്തെ സംബന്ധിച്ച് ഇത്തരം ഒരു സമഗ്രമായ കാഴ്‌ചപ്പാട് ആദ്യമായാണ് അവതരിപ്പിക്കപ്പെട്ടത്.
അത്തരമൊരു സാഹചര്യത്തില്‍ കമ്യൂണിസ്‌റ്റ് പാര്‍ടി നയിക്കുന്ന (ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥയിലെ) ഗവണ്‍മെന്റിനു ഭരണത്തിനു പൂര്‍വ്വമാതൃകയുണ്ടായിരുന്നില്ല. പാര്‍ലമെന്ററി സമ്പ്രദായത്തിലൂടെ ഒരു സംസ്ഥാനത്ത് മാത്രമായി അധികാരത്തില്‍ വന്നിട്ട് ഒരു കാര്യവുമില്ല എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുന്ന നിഷേധാത്മക സമീപനമോ, ആ വഴിക്കുതന്നെ ജനങ്ങള്‍ നേരിടുന്ന സമസ്‌തപ്രശ്‌നങ്ങളും പരിഹരിക്കാമെന്ന വ്യാമോഹമോ അല്ല പാര്‍ട്ടി കൈക്കൊണ്ടത്. പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക. അല്ലാത്തവയുടെ കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുക. പരിമിതിക്കുള്ളില്‍ നിന്നു കൊണ്ടാണെങ്കില്‍പോലും കേരളത്തിന്റെ സമഗ്രമായ വികസനത്തിനുള്ള സാമൂഹ്യ - സാമ്പത്തിക പരിവര്‍ത്തനത്തിനുള്ള അടിത്തറയിടുക. ആ വഴിയാണ് സ്വീകരിച്ചത്.
ഇ.എം.എസ്സ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാ ഒഴിപ്പിക്കലും നിര്‍ത്തിവെക്കുന്നതിന് ഓര്‍ഡിനന്‍സിറക്കി. പിന്നാലെ കാര്‍ഷികബന്ധബില്‍ കൊണ്ടുവന്നു. കൃഷിഭൂമിയില്‍ പണിചെയ്യുന്ന കുടിയാനുള്ള അവകാശം സ്ഥാപിക്കുന്നതായിരുന്നു അത്. കൈവശം വയ്‌ക്കാവുന്ന ഭൂമിക്കു പരിധി നിശ്ചയിച്ചു. മിച്ചഭൂമി കണ്ടെത്താനും വിതരണം ചെയ്യാനും നടപടി ആരംഭിച്ചു.
കേരളത്തിന്റെ സാമൂഹ്യഘടനയെ പുരോഗമനപരമായി അഴിച്ചുപണിയുന്നതില്‍ നിര്‍ണായകപങ്കാണ് കാര്‍ഷികബന്ധനിയമവും അനുബന്ധനടപടികളും വഹിച്ചത്.
ആ ഗവണ്‍മെന്റിന്റെ ചരിത്രപരമായി ശ്രദ്ധേയമായ മറ്റൊരു സംഭാവന വിദ്യാഭാസബില്ലാണ്. വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച ആ ബില്‍ അധ്യാപകരുടെ മാഗ്നാ കാര്‍ട്ട എന്നു വിശേഷിക്കപ്പെട്ടു. സ്വകാര്യ മാനേജുമെന്റുകളുടെ ചൂഷണനുകത്തില്‍ നിന്ന് അധ്യാപകരെ മോചിപ്പിച്ച് ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്നവരാക്കിയത് ആ ബില്ലാണ്. അത് സ്വകാര്യ മാനേജുമെന്റുകളുടെ അമിതാധികാരങ്ങള്‍ വെട്ടിക്കുറച്ചു. സ്വകാര്യസ്‌കൂള്‍ അധ്യാപകനു ഖജനാവില്‍ നിന്നു ശമ്പളം കൊടുക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി.
കേരളത്തിന്റെ സാമൂഹ്യമാറ്റത്തിന് അടിത്തറയിടുന്ന ഭൂനയപരിഷ്‌കാരങ്ങളും കര്‍ഷകബന്ധബില്ലും, വിദ്യാഭാസബില്ലും ആദ്യകമ്യൂണിസ്റ്റ് മന്ത്രിസഭയുടെ പര്യായമെന്ന് സാമൂഹ്യശാസ്‌ത്രജ്ഞന്മാരാല്‍ വിശേഷിക്കപ്പെടുന്നുണ്ട്. വ്യവസായവല്‍ക്കരണത്തിന്റെ അവശ്യഉപാധിയാണെന്നു കാര്‍ഷികപരിഷ്‌കരണമെന്ന വിലയിരുത്തലോടെ ചരിത്രപ്രാധാന്യമുള്ള നടപടികളിലേക്ക് കടക്കുകയായിരുന്നു ഇ.എം.എസ്സ് മന്ത്രിസഭ. ഭൂവുടമ ബന്ധങ്ങളില്‍ മാറ്റം വരുത്തിയെടുക്കലാണിത്.
തിരു - കൊച്ചിയില്‍ അധികാരത്തിലിരുന്ന എട്ട് വര്‍ഷക്കാലം കോണഗ്രസ്സ് ചെയ്യാതിരുന്ന കാര്യം. മന്ത്രിസഭ അധികാരമേറ്റ് ഒരാഴ്‌ച തികയും മുമ്പ്, 1957 ഏപ്രില്‍ 11 ന് ഒഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. പിന്നീടതു നിയമമാക്കി. ഇന്ത്യയ്‌ക്കാകെ തന്നെ മാതൃകയായ ആ നിയമം കുടികിടപ്പുകാര്‍ക്കും വാരക്കാര്‍ക്കും വരെ ഒഴിപ്പിക്കലില്‍ നിന്നു രക്ഷ നല്‍കി.
ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് ജന്മിമാര്‍ക്കും വ്യവസായമുതലാളന്മാര്‍ക്കും വേണ്ടി പോലീസിനെ വിട്ടുകൊടുക്കില്ലെന്നുള്ള നിലപാട്. കുടിയാന്മാര്‍ക്കും, കര്‍ഷകതൊഴിലാളികള്‍ക്കും കുടികിടപ്പുകാര്‍ക്കും വര്‍ദ്ധിച്ച സുരക്ഷാബോധം അതു നല്‍കി. അന്യായമായ ഒഴിപ്പിക്കല്‍ അവസാനിച്ചു.
ആ മന്ത്രിസഭ അധികാരത്തില്‍ നിന്നു ഇറങ്ങുന്നതിനു മുമ്പായി കാര്‍ഷികബന്ധബില്ലും പാസ്സാക്കി. ഇതിനോടൊപ്പം ചില പ്രദേശങ്ങളില്‍ നിലനിന്നിരുന്ന ചൂഷണോന്മുഖമായ ഭൂനിയമങ്ങളെ ഇല്ലായ്‌മ ചെയ്യുന്ന നിയമങ്ങളും കമ്യൂണിസ്റ്റ് മന്ത്രിസഭ കൊണ്ടുവന്നു. ജന്മികരംപിരിക്കല്‍ അവസാനിപ്പിക്കല്‍ ബില്‍, ശ്രീപാദം ബില്‍, പട്ടാഴി ദേവസ്വം ബില്‍ തുടങ്ങിയവ ആ നിലയ്‌ക്കുള്ളവയാണ്.
തിരുവിതാംകൂറിലെ പഴയ കാണക്കുടിയാന്മാര്‍ സര്‍ക്കാരിലേക്ക് ജന്മികരം കൊടുക്കണമായിരുന്നു. സര്‍ക്കാര്‍ ജന്മിക്കരം പിരിച്ചു ജന്മിമാര്‍ക്കു കൊടുക്കും.കുടിയാന്മാര്‍ ഭൂവുടമകളായശേഷവും നിലനിന്ന ആ അവസ്ഥ മാറുകയും അടിസ്ഥാനഭൂനികുതിയേ ഇവര്‍ കൊടുക്കേണ്ടു എന്ന വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നതായിരുന്നു ജന്മികരം നിര്‍ത്തിവയ്‌ക്കുന്ന ബില്‍. പണ്ടാരവകപാട്ടവും, ശ്രീപാദം കരവും സമാനസ്വഭാവത്തിലുള്ള ചൂഷണസ്വഭാവത്തേടു കൂടിയതായിരുന്നു. കണ്ടുകൃഷികുടിയാന്മാരുടെ പാട്ടം അവസാനിപ്പിച്ചതും ഇ.എം.എസ്സ് മന്ത്രിസഭയാണ്. കണ്ടുകൃഷിഭൂമികള്‍ കുടിയാന്മാര്‍ക്കു രജിസ്റ്റര്‍ ചെയ്‌തുകൊടുത്തു. അങ്ങനെയാണ് ജന്മി സമ്പ്രദായത്തിന്റെ അവശിഷ്‌ടങ്ങള്‍ തുടച്ചുനീക്കാന്‍ ആ ഗവണ്‍മെന്റ് ഇടപെട്ടത്.
കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യം നടപ്പിലാക്കുന്നതിനുള്ള സമഗ്രവും, ഫലപ്രദവുമായ നടപടികളായിരുന്നു അവ. കടക്കെണിയില്‍പെട്ട പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു ആ ഗവണ്‍മെന്റിന്റെ കാര്‍ഷികകടാശ്വാസ നിയമം.
കര്‍ഷകതൊഴിലാളികള്‍ക്കു മിനിമം കൂലി നടപ്പാക്കിയതും തരിശുഭൂമി അര്‍ഹതയോടെ കൈവശം വെച്ചിരുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്‌തുകൊടുത്തതും അര്‍ഹതപ്പെട്ട ഭൂമി കുത്തകപ്പാട്ടക്കുടിയാന്മാര്‍ക്കു പതിച്ചു നല്‍കിയതും ശ്രദ്ധേയമാണ്.
ഭരണ സംവിധാനത്തെ ജനാധിവത്‌കരിക്കുന്നതിനു നടത്തിയ ഇടപെടലാണു പ്രത്യേകം പ്രസ്‌താവിക്കേണ്ട മറ്റൊരു കാര്യം. വിവിധ രാഷ്‌ട്രീയാഭിപ്രായമുള്ളവരേയും ഭരണവിദഗ്‌ധരേയും ഉള്‍ക്കൊള്ളിച്ചു ഭരണപരിഷ്‌കാര കമ്മിറ്റിയുണ്ടാക്കി. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തുബില്ലും, ജില്ലാകൗണ്‍സില്‍ബില്ലും തയാറാക്കി. ഭരണത്തിന്റെ അടിസ്ഥാനഘടകം തെരഞ്ഞെടുത്ത പഞ്ചായത്താവുക. ക്രമസമാധാനം ഒഴികെയുള്ള അധികാരങ്ങള്‍ പഞ്ചായത്തുകള്‍ക്ക് വികേന്ദ്രീകരിച്ചു നല്‍കുക. ഇതായിരുന്നു ബില്ലിന്റെ ലക്ഷ്യം.
ബല്‍വന്ത്‌റായിമേത്ത റിപ്പോര്‍ട്ടിനെപ്പോലും അതിശയിപ്പിക്കുന്ന വികേന്ദ്രീകരണസ്വഭാവമുള്ളതായിരുന്നു ഇത്. വികസന ചുമതലകള്‍ വികേന്ദ്രീകരിക്കാനേ മേത്ത കമ്മിറ്റി പറഞ്ഞിരുന്നുള്ളൂ.
കേന്ദ്രത്തിലും സംസ്ഥാനത്തും മാത്രമേ തെരഞ്ഞെടുക്കപ്പെട്ട സമിതികളുണ്ടായിരുന്നുള്ളൂ. ഭരണനിര്‍വ്വാഹണത്തില്‍ താഴേത്തട്ടില്‍ തന്നെ പങ്കാളിത്തം നല്‍കുന്നതായിരുന്നു പഞ്ചായത്തുബില്ലും, ജില്ലാകൗണ്‍സില്‍ ബില്ലും.
സാമൂഹിക അസമത്വം കുറയ്‌ക്കാനുദ്ദേശിച്ചുള്ള ശമ്പളപരിഷ്‌കാരം, സഹകരണസംഘങ്ങളെ കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കല്‍, തുടങ്ങിയവയും ആ ഗവണ്‍മെന്റിന്റെ പരിപാടികളായിരുന്നു.
1956 നവംബര്‍ ഒന്നിന്റെ കേരളപ്പിറവി മുതല്‍ ഇങ്ങോട്ട് രാഷ്‌ട്രപതി ഭരണത്തിലായിരുന്ന കേരളം തെരഞ്ഞെടുക്കപ്പെടുന്ന മന്ത്രിസഭയ്‌ക്കു കീഴിലാവുന്നത് 1957 ഏപ്രില്‍ അഞ്ചിനാണ്. വധശിക്ഷ കാത്തുകിടന്നവര്‍ക്ക് ആ ശിക്ഷ ഇളവു ചെയ്‌തു കൊടുക്കാനും അന്യായമായ കേസുകള്‍ പിന്‍വലിക്കാനുമുള്ള തീരുമാനം ഇതേ ഘട്ടത്തില്‍ തന്നെയുണ്ടായി.
പോലീസിന്റെ പ്രധാന ജോലി ജന്മിമാര്‍ക്കുവേണ്ടിയും, വ്യവസായ ഉടമകള്‍ക്കു വേണ്ടിയും തൊഴിലാളികളെ ആക്രമിക്കുകയും തൊഴില്‍സമരങ്ങള്‍ തകര്‍ത്തുകൊടുക്കുകയും ചെയ്യുക എന്നതായിരുന്നു അതുവരെ ഉണ്ടായിരുന്ന ധാരണ. തൊഴില്‍ വകുപ്പാണ് അത്തരം സമരങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. തൊഴില്‍ സമരങ്ങളില്‍ പോലീസ് ഇടപെടില്ല എന്നിടത്തേയ്‌ക്കു പോലീസ് നയം മാറി.
ഭക്ഷ്യപ്രശ്‌നം ഗുരുതരമായപ്പോള്‍ അതിനെ ജനകീയകമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ട് ആ മന്ത്രിസഭ നേരിട്ടു. 1957 ല്‍ അധികാരത്തില്‍ വന്ന ഇഎംഎസ്സ് മന്ത്രിസഭ കേരളത്തിന്റെ സാനപത്തികപിന്നോക്കാവസ്ഥ അവസാനിപ്പിക്കുവാനും സംസ്ഥാനത്തെ വ്യവസായ വത്‌കരണത്തിലേക്കും അതിലൂടെ സമൃദ്ധിയിലേക്കു നയിക്കാനുമുള്ള അടിത്തറയൊരുക്കുന്നതിലാണ് 28 മാസത്തെ ഭരണത്തിലൂടെ ശ്രമിച്ചത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി അടിസ്ഥാനപരമായ മൂന്നുകാര്യങ്ങള്‍ ചെയ്യാനാണു ശ്രമിച്ചത്.
1) ലഭ്യമായ വിഭവങ്ങളത്രയും പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താനുതകുംവിധം സമഗ്രമായ ഒരു സാമ്പത്തിക പദ്ധതി.
2) ആ വിധത്തിലുള്ള ആസൂത്രിതമായ വികസനത്തിന് അവശ്യം വേണ്ട സാമൂഹ്യഘടനാ മാറ്റങ്ങള്‍.
3) ഇതിനു രണ്ടിനും ഉതകുന്ന തരത്തില്‍ ഭരണരംഗത്ത് മാറ്റങ്ങള്‍ വരുത്തല്‍.
1957 - 58 പദ്ധതിക്കായി നീക്കിവച്ച തുകയുടെ 84.5 ശതമാനവും 1958 - 59ല്‍ 94 ശതമാനവും വിനിയോഗിച്ചു എന്നും ഇത് കേരളചരിത്രത്തിലെ തന്നെ റെക്കോര്‍ഡാണെന്നതും ഈ പശ്ചാത്തലത്തില്‍ എടുത്തുപറയേണ്ടതുണ്ട്. 1956 - 57 ല്‍ 58.1 ശതമാനമായിരുന്നിടത്തു നിന്നാണ് കമ്യൂണിസ്റ്റു മന്ത്രിസഭ ഈ കുതിപ്പു സാധിച്ചെടുത്തത്.
പദ്ധതി നടത്തിപ്പില്‍ ഏറ്റവും പിന്നില്‍ കിടന്ന കേരളത്തെ ഏറ്റവും മുന്‍നിരയിലേക്കു കൊണ്ടുവന്നു എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. 1959 ആഗസ്റ്റ് 15 ന് ഗവര്‍ണ്ണര്‍ തന്റെ സ്വാതന്ത്രദിന പ്രസംഗത്തില്‍ എടുത്തുപറഞ്ഞ പ്രധാനകാര്യമാണിത്.
കേരളത്തിന്റെ സമഗ്രമായ ഭാവി പുരോഗതിക്കായുള്ള മാസ്റ്റര്‍ പ്ലാന്‍ രൂപപ്പെടുത്തിയത് ഇഎംഎസ്സ് മന്ത്രിസഭയാണ്. 43 നദികളിലേയും വെള്ളം വെറുതേ കടലിലേക്കൊലിച്ചു പോവുകയാണെന്നും ലഭ്യമായ ജലത്തിന്റെ 22 ശതമാനം മാത്രമേ കേരളം ഉപയോഗിക്കുന്നുള്ളു എന്നും ഈ ജലം ഉപയോഗിച്ചാല്‍ കേരളത്തിന്റെ വികസനത്തിനു സഹായകമാകുമെന്നും കണ്ടുകൊണ്ടുള്ളതായിരുന്നു മാസ്റ്റര്‍പ്ലാന്‍. ഒരു വശത്തു ജലസേചനം; മറുവശത്ത് ജലവൈദ്യുതി. അതായത് ഒരു വശത്തു കാര്‍ഷികവികസനം; മറുവശത്തു വ്യവസായവികസനം. ഇങ്ങനെയുള്ള ലക്ഷ്യമാണ് ആ പദ്ധതിക്കു പിന്നിലുണ്ടായിരുന്നത്. കേരളത്തിന്റെ ഭാവി ഭദ്രമാക്കാനുള്ളതായിരുന്നു ആ മാസ്റ്റര്‍ പ്ലാന്‍. വന്‍കിടജലസേചനപദ്ധതികള്‍ക്ക് അയോഗ്യമെന്നു കരുതപ്പെട്ടിരുന്ന വടക്കേമലബാറിലെ സാമാന്യം വലിയ പദ്ധതിയാവാമെന്ന് കാട്ടാമ്പള്ളി പദ്ധതി കാട്ടിക്കൊടുത്തതും ഷോളയാര്‍ പദ്ധതി ആരംഭിച്ചതും അതു പദ്ധതിയിലുള്‍പ്പെടുത്തിയതും ആ ഗവണ്‍മെന്റിന്റെ നേട്ടമാണ്. ഫ്‌ളഡ് കണ്‍ട്രോള്‍ ബോര്‍ഡു രൂപീകരിച്ചതും അതു മുന്‍നിര്‍ത്തി ആദ്യമായി കേന്ദ്രത്തില്‍ നിന്നും വെള്ളപ്പൊക്ക ദുരിത സഹായം നേടിയതും ഒട്ടേറെ പദ്ധതികള്‍ ആരംഭിച്ചതും അക്കാലത്താണ്.
സര്‍ക്കാര്‍ വ്യവസായങ്ങള്‍ മെച്ചപ്പെട്ട നിലയില്‍ നടത്തല്‍, തകര്‍ച്ചയിലാവുന്ന വ്യവസായങ്ങളെ പുനരുദ്ധരിക്കല്‍, സഹകരണാടിസ്ഥാനത്തില്‍ ഫാക്‌ടറികള്‍ തുടങ്ങല്‍ തുടങ്ങിയവയ്‌ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുതന്നെ പുതിയ വ്യവസായങ്ങള്‍ കൊണ്ടുവരിക എന്നതായിരുന്നു ഗവണ്‍മെന്റിന്റെ കാഴ്‌ചപ്പാട്. ആ പശ്ചാത്തലത്തിലാണ് ഇഎംഎസ്സ് മന്ത്രിസഭ അവതരിപ്പിച്ച വ്യവസായബന്ധബില്ലിനു ചരിത്രപ്രാധാന്യമുണ്ടാവുന്നത്. തൊഴിലാളികള്‍ക്ക് കൂടുതല്‍ ബോണസ്, മിനിമം വേതനം, പ്രസവാനുകൂല്യം, കുലിക്കൂടുതല്‍ തുടങ്ങിയവ ഉറപ്പു നല്‍കുവാനുള്ള നടപടികള്‍ വ്യവസായ രംഗത്തുണ്ടായി.
1967ല്‍ ഇ എം എസ്സിന്റെ നേതൃത്വത്തില്‍ തന്നെ സിപിഐ(എം) അധികാരത്തില്‍ വന്നപ്പോള്‍ ചെയ്‌ത പ്രധാനകാര്യം 1957 ലെ ഭൂപരിഷ്‌കരണനിയമത്തിലെ പ്രസക്തമായ വകുപ്പുകളെ നിര്‍വീര്യമാക്കും വിധം പിന്നീട് വന്ന കോണ്‍ഗ്രസ് മുന്നണി മന്ത്രിസഭ കൊണ്ടുവന്ന മാറ്റങ്ങളെ നീക്കം ചെയ്‌തതാണ്. ആ തിരുത്തല്‍ നിയമനിര്‍മ്മാണമാണ് 57 ലെ നിയമത്തിന്റെ സത്ത ചോര്‍ന്നുപോകാതെ സുക്ഷിച്ചത്.
കേരളത്തിന്റെ സഹകരണ മേഖലയെ ശക്തിപ്പെടുത്തുകയും അതിനു മുമ്പില്‍ വിപുലമായ സാദ്ധ്യതകളുടെ വാതില്‍ തുറന്നിടുകയും ചെയ്‌തു ആ ഭരണഘട്ടത്തില്‍ കൊണ്ടുവന്ന സഹകരണ നിയമം.
പിന്നീട് സിപിഐ(എം) നേതൃത്വത്തില്‍ ഒരു ഗവണ്‍മെന്റ് വരുന്നത് 1980ലാണ്. ഇ. കെ. നായനാരുടെ നേതൃത്വത്തില്‍ ക്ഷേമനിധികളുടേതായ ഒരു സംസ്‌കാരം കേരളത്തില്‍ തുടങ്ങിവച്ചത് ആ ഗവണ്‍മെന്റാണ്. പ്രാന്തവത്‌കരിക്കപ്പെട്ട ദുര്‍ബല വിഭാഗങ്ങളെയും അടിസ്ഥാനവര്‍ഗ്ഗത്തേയും പരിഗണിക്കുന്ന ക്ഷേമപദ്ധതികള്‍ക്ക് അന്നു തുടക്കം കുറിച്ചു. കര്‍ഷകതൊഴിലാളികളടക്കമൊള്ളവര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചുകൊണ്ട് ക്ഷേമനടപടികളുടേതായ ഒരു പരമ്പര അന്ന് ആരംഭിച്ചു.
നിയമസഭാ സബ് കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ട് നിയമസഭാപ്രവര്‍ത്തനത്തെ കൂടുതല്‍ അര്‍ത്ഥപൂര്‍ണമാക്കിയതും ആ ഗവണ്‍മെന്റാണ്. ദേശീയതലത്തില്‍ തന്നെ അത് മാതൃകയായി അംഗീകരിക്കപ്പെട്ടു.
അധികാരവികേന്ദ്രീകരണത്തിനുള്ള സാര്‍ത്ഥകമായ നടപടികള്‍ നീക്കിയതും ആ ഗവണ്‍മെന്റാണ്. എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്‌കൂള്‍ ഉറപ്പുവരുത്തി ആ ഭരണം. മാവേലിസ്റ്റോര്‍ ശൃംഖലയിലൂടെ പൊതു കമ്പോളത്തില്‍ നടത്തിയ ഇടപെടല്‍ വഴി വിലക്കയറ്റം പിടിച്ചു നിര്‍ത്തി. ഇന്ത്യക്കു മാതൃകയായി അത്.
ആറാം പദ്ധതിയുടെ ആദ്യവര്‍ഷത്തേക്ക് 275 കോടി രൂപയാണ് വകകൊള്ളിച്ചിരുന്നതെങ്കിലും 293 കോടി രൂപ ചെവഴിച്ചു കൊണ്ട് പദ്ധതിപ്രവര്‍ത്തനം വിജയിപ്പിക്കുന്നതില്‍ റെക്കോര്‍ഡ് സൃഷ്‌ടിച്ചു.
തൊഴിലാളികളുടെ വരുമാനത്തില്‍ ഇത്രയേറെ വര്‍ദ്ധനയുണ്ടായ കാലം മുമ്പില്ല. 1980 - 81ല്‍ മാത്രം ഈ വരുമാനവര്‍ദ്ധന 71 കോടിയിലധികം രൂപയുടേതായിരുന്നു.
തൊഴില്‍ ദിനങ്ങള്‍ നഷ്‌ടപ്പെടുന്നതിന്റെ തോത് കാര്യമായി കുറച്ച ഭരണമായിരുന്നു അത്.
കൃഷിക്കാര്‍ക്ക് പലിശയിളവും നികുതിയിളവും നല്‍കി ആ ഗവണ്‍മെന്റ്.
രണ്ടര ലക്ഷത്തിലധികം കുടികിടപ്പുകാരുടെ കുടിയിരുപ്പു വില നല്‍കാനുള്ള ബാദ്ധ്യത ഗവണ്‍മെന്റ് ഏറ്റെടുത്തു.
മത്സ്യത്തൊഴിലാളികളെ സഹകരണ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചതും അവര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയതും അന്നാണ്. അഭിഭാഷകര്‍ക്കു ക്ഷേമനിധി ഏര്‍പ്പെടുത്തി.
57,000 പേര്‍ക്കു പുതുതായി തൊഴില്‍ നല്‍കുന്ന 13,434 വ്യവസായ യൂണിറ്റുകള്‍ ആരംഭിച്ചു. ഒരു ഡസന്‍ വ്യവസായങ്ങള്‍ക്ക് കരാര്‍ ഒപ്പിട്ടു.
ആഭ്യന്തര സുരക്ഷിതത്വ നിയമം, അവശ്യസര്‍വ്വീസ് സംരക്ഷണ ഓര്‍ഡിനന്‍സ് തുടങ്ങിയ കരിനിയമങ്ങളെ പൂര്‍ണമായി നിരാകരിച്ചു; ആ ഗവണ്‍മെന്റ്.
1987 - 91 ഘട്ടത്തില്‍ അധികാരത്തിലിരുന്ന ഇ.കെ. നായനാര്‍ മന്ത്രിസഭയാണു കേരളത്തെ സമ്പൂര്‍ണ്ണ സാക്ഷരതയിലേക്കു നയിച്ചത്. അധികാരവികേന്ദ്രീകരണനടപടികളിലൂടെ ജില്ലാതല ഭരണത്തെ ശക്തിപ്പെടുത്തി.
ഇടുക്കി - മാങ്കുളം - അഗളി - അട്ടപ്പാടി മേഖലകളിലെ ആദിവാസികള്‍ക്ക് പട്ടയം നല്‍കി. അതിനു നിയമതടസ്സമുണ്ടായിരുന്ന ഇടങ്ങളില്‍ കൈവശാവകാശരേഖകള്‍ നല്‍കി.
ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒഴിപ്പിക്കലുകളിലൊന്നായിരുന്നു ഇറാക്കിന്റെ കുവൈറ്റ് ആക്രമണത്തെത്തുടര്‍ന്നു കുവൈറ്റില്‍ നിന്നു മലയാളികളെ ഒഴിപ്പിച്ചത്. ബോംബെയില്‍ എത്തിയ നിരാധാരരായ മലയാളികളെയത്രയും സൗജന്യ ബസ് സര്‍വ്വീസും മറ്റും ഏര്‍പ്പെടുത്തി നാട്ടില്‍ കൊണ്ടുവന്നു.
തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രഖ്യാപനം വന്നതും ആ ഘട്ടത്തിലാണ്. വി.പി സിംഗ് ഗവണ്‍മെന്റായിരുന്നു അന്നു കേന്ദ്രത്തില്‍.
1996 - 2001 ഘട്ടത്തില്‍ അധികാരത്തിലിരുന്ന ഇടതുപക്ഷജനാധിപത്യമുന്നണി മന്ത്രിസഭയുടെ ഏറ്റവും വലിയ സംഭാവനകള്‍ ജനകീയാസൂത്രണവും കേരളത്തെ വൈദ്യുതി സ്വയം പര്യാപ്‌തതയിലേക്ക് നയിച്ചതുമാണ്. 1089 മെഗാവാട്ട് വൈദ്യുതി അധികമായി ഉല്‌പാദിപ്പിച്ചുകൊണ്ടാണതു സാധിച്ചത്. തൊട്ടുമുമ്പത്തെ 5 വര്‍ഷത്തെ യുഡിഎഫ് ഭരണത്തില്‍ അധികമായുണ്ടാക്കിയ 17 മെഗാവാട്ടുമായി താരതമ്യമില്ലാത്തതാണ് ഈ 1089 മെഗാവാട്ടിന്റെ വര്‍ദ്ധന. 96 വരെ വൈദ്യുതിപദ്ധതികള്‍ 13 എണ്ണമായിരുന്നെങ്കില്‍ എല്‍.ഡി.എഫ് കാലത്തു തന്നെ 12 പദ്ധതികള്‍ വന്നു. കുറഞ്ഞവിലയ്‌ക്ക് വൈദ്യുതി എന്ന നയവും വൈദ്യുതി മിച്ച സംസ്ഥാനം എന്ന ലക്ഷ്യവും നിറവേറ്റി. 5 മണിക്കൂര്‍ വരെ പവര്‍കട്ട് എന്ന നിലമാറ്റി കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ചു.
1951 മുതല്‍ 1996 വരെയുള്ള 45 വര്‍ഷക്കാലം കൊണ്ട് 11,874 കോടി രൂപയുടെ പദ്ധതിയാണ് കേരളത്തില്‍ നടപ്പിലായതെങ്കില്‍ 5 വര്‍ഷങ്ങള്‍ കൊണ്ട് എല്‍ഡിഎഫ് ഗവണ്‍മെന്റ് 14,843 കോടിയുടെ പദ്ധതി നടപ്പിലാക്കി റെക്കോര്‍ഡ് സൃഷ്‌ടിച്ചു.വര്‍ഗ്ഗീയ ലഹളകളില്ലാത്ത, പോലീസ് വെടിവെപ്പുകൊലപാതകങ്ങളില്ലാത്ത, ലോക്കപ്പ് കൊലപാതകങ്ങളില്ലാത്ത അഞ്ച് വര്‍ഷങ്ങളായിരുന്നു അത്.
മൂന്ന് ലക്ഷത്തോളം വീടുകള്‍ നിര്‍മ്മിച്ചു നല്‍കിക്കൊണ്ടു പാര്‍പ്പിടരംഗത്തും ആ ഗവണ്‍മെന്റ് മുന്നേറ്റം കുറിച്ചു. മൊത്തം പകുതിയടങ്കലിന്റെ 35 ശതമാനം താഴേതലത്തിലേക്കു കൈമാറിക്കൊണ്ടാണ് എല്‍ഡിഎഫ് ഗവണ്‌മന്റ് ഇതു ചെയ്‌തത്. അധികാരം മാത്രമല്ല, പണവും കൈമാറി എന്നര്‍ത്ഥം. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും പേരില്‍ ബജറ്റിലൂടെ തന്നെ പണം നീക്കിവയ്‌ക്കുന്ന സംവിധാനം ഇന്ത്യയില്‍ കേരളത്തില്‍ മാത്രമേയുള്ളു. അത് 1996 - 2001 ലെ എല്‍ഡിഎഫ് ഗവണ്‍മെന്റ് ആവിഷ്‌കരിച്ചതാണ്.
ഇന്ത്യക്കാകെ മാതൃകയായി ആ ഗവണ്‍മെന്റ് ആവിഷ്‌കരിച്ചു നടപ്പാക്കിയ ജനകീയാസൂത്രണം. ഒരു പുത്തന്‍ വികസന സംസ്‌കാരം അത് മുമ്പോട്ട് വെച്ചു. എല്ലാ വിഭാഗീയതകള്‍ക്കുമതീതമായി ജനങ്ങളെയാകെ ഒരുമിപ്പിച്ചു നാടിന്റെ വികസന പ്രക്രിയയില്‍ പങ്കാളികളാക്കുക എന്ന ആ നയം ദേശീയതലത്തില്‍ ശ്ലാഘിക്കപ്പെട്ടു. റോഡ്, പാലം, കലുങ്ക് തുടങ്ങിയവയുടെ നിര്‍മ്മാണം ജനകീയാസൂത്രണത്തിന്റെ അടിസ്ഥാനത്തിലായി. അധികാരവികേന്ദ്രീകരണമാവട്ടെ, അതിനുള്ള പശ്ചാത്തലമൊരുക്കുകയും ചെയ്‌തു.
ഭരണാധികാരവും, സാനപത്തികാധികാരവും ഒരുപോലെ ഗ്രാമതലങ്ങളിലേക്കു വരെ കൈമാറിക്കൊണ്ടാണ് ആ ഗവണ്‍മെന്റ് അധികാരവികേന്ദ്രീകരണം നടപ്പിലാക്കിയത്. കേവലം നിയമനിര്‍മാണത്തില്‍ ഒതുങ്ങിനില്‍ക്കാതെ, അതിനപ്പുറത്തേക്കുപോയി ഗ്രാമതലങ്ങളില്‍ വരെ ഫണ്ട് ലഭ്യത ഉറപ്പാക്കി.
2006 ല്‍ വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷജനാധിപത്യമുന്നണി ഗവണ്‍മെന്റ് ആദ്യ രണ്ടര വര്‍ഷം കൊണ്ടുതന്നെ ശ്രദ്ധേയമായ കാര്യങ്ങള്‍ ചെയ്‌തു.
ഇതില്‍ പ്രധാനപ്പെട്ടതാണു കടാശ്വാസ നിയമം. തൊട്ടുമുമ്പുള്ള അഞ്ചുവര്‍ഷങ്ങളായി 1500ഓളം കര്‍ഷകര്‍ കടക്കെണി മൂലം ആത്മഹത്യ ചെയ്‌ത സംസ്ഥാനമാണ് കേരളം. അത്തരം കുടുംബങ്ങളുടെ അഞ്ചുലക്ഷം രൂപ വരെയുള്ള കടങ്ങളത്രയും എഴുതിത്തള്ളുകയും, കര്‍ഷകാത്മഹത്യയുണ്ടായ വീടുകള്‍ക്ക് അരലക്ഷം രൂപയുടെ ആശ്വാസധനം അനുവധിക്കുകയും ചെയ്‌തു. വയനാട്ടില്‍ തന്നെ 15 കോടിയുടെ കടം എഴുതിത്തള്ളി.
വ്യവസായ - കാര്‍ഷിക രംഗത്തെ നിരാശയുടെ അന്തരീക്ഷം മാറ്റിയെടുത്തു. ഉല്‌പാദനം വര്‍ദ്ധിപ്പിക്കാന്‍ നടപടികളെടുത്തു. പതിനഞ്ചിലേറെ പൊതുമേഖലാസ്ഥാപനങ്ങളെ നഷ്‌ടത്തില്‍ നിന്നു ലാഭത്തിലാക്കി. കോഴിക്കോട്ടെ തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ അടക്കമുള്ളവ തുറന്നു.
മുടങ്ങിക്കിടന്നിരുന്ന ദേശീയജലപാതാ നിര്‍മ്മാണം വീണ്ടും തുടങ്ങി. കൊല്ലം - കോട്ടപ്പുറം പാത കമ്മീഷന്‍ ചെയ്‌തു.
ചേര്‍ത്തല ഓട്ടോകാസ്റ്റിനു റെയില്‍വേ ബോഗി നിര്‍മ്മാണത്തിനുള്ള MOU ആയി. വിഴിഞ്ഞം - വല്ലാര്‍പ്പാടം പദ്ധതികള്‍ നടപ്പാകാനുള്ള ഊര്‍ജ്ജിത നടപടികളായി. ഐ.ടി മേഖലയില്‍ പുതിയ ഊര്‍ജ്ജം പ്രസരിക്കുന്ന വിധം സ്‌മാര്‍ട്ട് സിറ്റി പ്രവര്‍ത്തനങ്ങളായി. കണ്ണൂര്‍ വിമാനത്താവള വികസനം, തിരുവനന്തപുരം വിമാനത്താവള വികസനം തുടങ്ങിയവയ്‌ക്കുള്ള നടപടികളായി.
സ്‌പേസ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട് തിരുവനന്തപുരത്ത് സ്ഥാപിക്കാനും കേന്ദ്രസര്‍വ്വകലാശാല കേരളത്തില്‍ സ്ഥാപിക്കാനുമുള്ള നടപടികളായി.
സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനു മുന്‍ നിന്നു പ്രവര്‍ത്തിച്ചു എല്‍.ഡിഎഫ് ഗവണ്‍മെന്റ്.
ഇങ്ങനെ ഓരോ ഘട്ടത്തിലും കേരളത്തിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനും താല്‍ക്കാലികമായ ആശ്വാസനടപടികള്‍ക്കും ഒരു പോലെ പ്രാധാന്യം നല്‍കി മുമ്പോട്ടുപോയത് 1957ലെ ഇ.എം.എസ് മന്ത്രിസഭയും തുടര്‍ന്നിങ്ങോട്ട് ഇടയ്‌ക്കിടെ വന്നുപോയിക്കൊണ്ടിരുന്ന സിപിഐ(എം) നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭകളുമാണെന്നു കാണാം.
ഐക്യകേരളപ്പിറവിക്കുശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. 124 ല്‍ 65 സീറ്റുകളാണ് ലഭിച്ചത്. കമ്യൂണിസ്റ്റ് പിന്തുണയോടെ ജയിച്ച നാലു സ്വതന്ത്രരും ഇതില്‍ ഉള്‍പ്പെടും. തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തുക. അതും പാര്‍ട്ടിക്കു പൂര്‍ണ്ണമായും സ്വീകാര്യമല്ലാത്ത ഒരു ഭരണഘടനയുടെ ചട്ടക്കൂടില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ ഒരു സംസ്ഥാനത്തു മാത്രമായി അധികാരത്തില്‍ വരിക. പുതുമകളും പ്രത്യേകതകളും ഏറെയായിരുന്നു.
|